Skip to main content

ഇലയേപ്പോലെ ഉപമയിലേക്കായുന്നു രൂപകത്തിലേക്ക് തിരികേയെത്തുന്നു

കാറ്റിൽ ഇലയേപ്പോലെ 
പങ്കെടുക്കുവാൻ ആയുകയും
തിരികേ  മനുഷ്യനേപ്പോലെ
കാലുകളിലേക്ക്  തന്നെ തിരിച്ചെത്തുകയും
ചെയ്യുന്ന അതേ മനുഷ്യനെ പരിചയപ്പെടുന്നു

പങ്കെടുക്കുന്നതിൻ്റെ മാത്രമല്ല
ആയുന്നതിൻ്റേയും
ഉലയുന്നതിൻ്റേയും ആനന്ദം
മരം ഇലകളിൽ സൂക്ഷിക്കുന്നു
മനുഷ്യൻ കാലുകളിലും

പലവട്ടം തിരിച്ചെത്തുന്നതിൻ്റേയും 
ഒരിക്കൽ മാത്രം തിരിച്ചെത്താത്തതിൻ്റെ
ആനന്ദം അരക്കെട്ടിൽ.
നോക്കിനിൽക്കുമ്പോൾ മനുഷ്യനിൽ,
മനുഷ്യനെന്ന അതേ വാക്കിൽ 

മനുഷ്യൻ വീഴ്ച്ചകളുടെ താക്കോലുള്ള കാലുകളുടെ സൂക്ഷിപ്പുകാരൻ

പ്രവാസം പോലെ 
ആകാശത്ത് 
ഇലകൾ സൂക്ഷിക്കുന്നതെല്ലാം
ഒരു പക്ഷേ ഞെട്ടിനും
സ്വാഭാവികതയ്ക്കും ഇടയിൽ

ഇല അതിൻ്റെ കലഹങ്ങൾ ഇട്ടുവെക്കുമിടം 
മരമാകുന്നത് പോലെ 
അത്രയും ലളിതം

ചെടി കടന്ന് വള്ളികൾ അലങ്കാരങ്ങൾ
മണ്ണിന്നടിയിലെ ശിൽപ്പങ്ങൾ,
വേരുകൾ മറിച്ചുനോക്കുന്നു

ചിത്രങ്ങൾ വകഞ്ഞ്
ശലഭങ്ങൾ വകഞ്ഞ് ആകാശവും
ഒരു സന്ദർശകൻ്റെ നടത്തം
പൂർത്തിയാക്കുന്നു

ഇലകൾ സന്ദർശനവും
ആകാശം ദൃശ്വവുമാകുന്നിടത്ത്
ഇലകൾ നടത്തം മാത്രം വകയുന്നു
ഉലച്ചിലുകൾ കരുതുന്നു

മണ്ണ് വകഞ്ഞ്
മരം ഉടച്ച്
ദൂരം ഉലച്ച്
ദൃശ്യങ്ങൾ ശിൽപ്പങ്ങൾ പുർത്തിയാക്കുന്നിടത്ത്
ദൃശ്യവും നടത്തവും ഉലയുന്നു

നടത്തം അതിൻ്റെ
അപൂർണ്ണതയുടെ ശിൽപ്പം

നടത്തം കാലുകളിൽ എടുത്തുവെച്ച്
എവിടെയും ചെല്ലാതെ
മനുഷ്യൻ കൊണ്ടുനടക്കുന്നു
ഒരു പക്ഷേ അവരുടേതായ ഇടങ്ങളിൽ

ഇടങ്ങൾ ഇലകളാവുന്നിടത്താണ്
അപ്പോഴും നഗരപിതാവെന്ന കല
ചന്ദ്രനിൽ
തിരിച്ചെത്താത്തതിൻ്റേയും കല
ഇടങ്ങളിലും

മനുഷ്യനല്ലാത്തപ്പോൾ
മരങ്ങളിൽ കാറ്റിൽ ഇലയാവാൻ
പോകുന്നു
ചെടികളിൽ മാത്രം ഉലയുന്നു

മനുഷ്യനിലേക്ക് തന്നെ അടർന്നുവീഴുമോ
എന്ന ഭയത്തിൻ്റെ അറ്റത്ത് നിൽക്കുന്നു
നടത്തത്തിൻ്റെ വിറക് അപ്പോഴും
കാലുകൾ വെറുതേ കീറുന്നു

ക്രിസ്തുമസ് ഒരിലയാണ്
ഡിസംബർ ഒരു മരവും
പിറന്നുവീഴുവാനുള്ള 
ഒരു കുഞ്ഞിന് മാത്രം മഞ്ഞ്,
സ്ഥലം ഒഴിച്ചിടുന്നു

മഞ്ഞ് സ്ഥലമായേക്കാവുന്ന കാലം

ശിശിരം ഇലകൊഴിയും ഇടത്തെല്ലാം
ഒരു ഉടൽ
കൊണ്ടുനടക്കുന്നത് പോലെ

തിരിച്ചെത്താതിൻ്റെ കല
ഇലകളിൽ 
പരിചയപ്പെടുത്തലുകൾ  മാത്രം 
അപ്പോഴും മരം ആഗ്രഹിക്കുന്നു

നടത്തങ്ങൾ കഴിഞ്ഞ്
നമ്മൾ നമ്മുടെ കാലുകളിൽ
ഒളിച്ചിരിക്കുന്നു

ഒരാളുമില്ലാതെ 
നമ്മുടെ നടത്തങ്ങൾ നടന്നുപോകുന്നു

നടക്കുമ്പോഴും ഇരിക്കുമ്പോഴും
കിടക്കുമ്പോഴും നമ്മൾ നമ്മളുടെ കാലുകൾ പങ്കിടുന്നു
നിൽക്കുമ്പോൾ 
ആരുമറിയാതെ നമ്മുടെ നിശ്ചലതയും

എവിടെയുമില്ല കരിയിലകൾ

മൈനകളുടെ ചന്തയിൽ
മൈനകൾ മഞ്ഞയിലേക്കായുന്നു
ഒപ്പം ഇലകളും
മുലഞ്ഞെട്ടുകളിലെ മൈനകൾ
തവിട്ടിൽ നിന്നുലയുന്നു

ഒരു മൈന മുലഞെട്ട് കൊത്തിയിടുന്നിടത്ത് വെച്ച് 
ചിറകടികൾ എടുത്തുടുത്ത്
മുലകളുടെ ചിറകടികളിൽ ഇറങ്ങി
എൻ്റെ മൈന
അതിൻ്റെ തവിട്ട് കായുന്നു

മരങ്കൊത്തികൾ
നാരങ്ങയിലെ മൗനം
കൊത്തിയിട്ടേക്കാവുന്നതിൻ്റെ
തൊട്ടടുത്താണ്

എൻ്റേയും മൈനയുടേയും 
മുലഞെട്ടുകൾ പറക്കൽ ഒതുക്കിവെച്ച്
നടത്തം നനയുന്നു
മഞ്ഞകൾ നനയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...