Skip to main content

ഇലയേപ്പോലെ ഉപമയിലേക്കായുന്നു രൂപകത്തിലേക്ക് തിരികേയെത്തുന്നു

കാറ്റിൽ ഇലയേപ്പോലെ 
പങ്കെടുക്കുവാൻ ആയുകയും
തിരികേ  മനുഷ്യനേപ്പോലെ
കാലുകളിലേക്ക്  തന്നെ തിരിച്ചെത്തുകയും
ചെയ്യുന്ന അതേ മനുഷ്യനെ പരിചയപ്പെടുന്നു

പങ്കെടുക്കുന്നതിൻ്റെ മാത്രമല്ല
ആയുന്നതിൻ്റേയും
ഉലയുന്നതിൻ്റേയും ആനന്ദം
മരം ഇലകളിൽ സൂക്ഷിക്കുന്നു
മനുഷ്യൻ കാലുകളിലും

പലവട്ടം തിരിച്ചെത്തുന്നതിൻ്റേയും 
ഒരിക്കൽ മാത്രം തിരിച്ചെത്താത്തതിൻ്റെ
ആനന്ദം അരക്കെട്ടിൽ.
നോക്കിനിൽക്കുമ്പോൾ മനുഷ്യനിൽ,
മനുഷ്യനെന്ന അതേ വാക്കിൽ 

മനുഷ്യൻ വീഴ്ച്ചകളുടെ താക്കോലുള്ള കാലുകളുടെ സൂക്ഷിപ്പുകാരൻ

പ്രവാസം പോലെ 
ആകാശത്ത് 
ഇലകൾ സൂക്ഷിക്കുന്നതെല്ലാം
ഒരു പക്ഷേ ഞെട്ടിനും
സ്വാഭാവികതയ്ക്കും ഇടയിൽ

ഇല അതിൻ്റെ കലഹങ്ങൾ ഇട്ടുവെക്കുമിടം 
മരമാകുന്നത് പോലെ 
അത്രയും ലളിതം

ചെടി കടന്ന് വള്ളികൾ അലങ്കാരങ്ങൾ
മണ്ണിന്നടിയിലെ ശിൽപ്പങ്ങൾ,
വേരുകൾ മറിച്ചുനോക്കുന്നു

ചിത്രങ്ങൾ വകഞ്ഞ്
ശലഭങ്ങൾ വകഞ്ഞ് ആകാശവും
ഒരു സന്ദർശകൻ്റെ നടത്തം
പൂർത്തിയാക്കുന്നു

ഇലകൾ സന്ദർശനവും
ആകാശം ദൃശ്വവുമാകുന്നിടത്ത്
ഇലകൾ നടത്തം മാത്രം വകയുന്നു
ഉലച്ചിലുകൾ കരുതുന്നു

മണ്ണ് വകഞ്ഞ്
മരം ഉടച്ച്
ദൂരം ഉലച്ച്
ദൃശ്യങ്ങൾ ശിൽപ്പങ്ങൾ പുർത്തിയാക്കുന്നിടത്ത്
ദൃശ്യവും നടത്തവും ഉലയുന്നു

നടത്തം അതിൻ്റെ
അപൂർണ്ണതയുടെ ശിൽപ്പം

നടത്തം കാലുകളിൽ എടുത്തുവെച്ച്
എവിടെയും ചെല്ലാതെ
മനുഷ്യൻ കൊണ്ടുനടക്കുന്നു
ഒരു പക്ഷേ അവരുടേതായ ഇടങ്ങളിൽ

ഇടങ്ങൾ ഇലകളാവുന്നിടത്താണ്
അപ്പോഴും നഗരപിതാവെന്ന കല
ചന്ദ്രനിൽ
തിരിച്ചെത്താത്തതിൻ്റേയും കല
ഇടങ്ങളിലും

മനുഷ്യനല്ലാത്തപ്പോൾ
മരങ്ങളിൽ കാറ്റിൽ ഇലയാവാൻ
പോകുന്നു
ചെടികളിൽ മാത്രം ഉലയുന്നു

മനുഷ്യനിലേക്ക് തന്നെ അടർന്നുവീഴുമോ
എന്ന ഭയത്തിൻ്റെ അറ്റത്ത് നിൽക്കുന്നു
നടത്തത്തിൻ്റെ വിറക് അപ്പോഴും
കാലുകൾ വെറുതേ കീറുന്നു

ക്രിസ്തുമസ് ഒരിലയാണ്
ഡിസംബർ ഒരു മരവും
പിറന്നുവീഴുവാനുള്ള 
ഒരു കുഞ്ഞിന് മാത്രം മഞ്ഞ്,
സ്ഥലം ഒഴിച്ചിടുന്നു

മഞ്ഞ് സ്ഥലമായേക്കാവുന്ന കാലം

ശിശിരം ഇലകൊഴിയും ഇടത്തെല്ലാം
ഒരു ഉടൽ
കൊണ്ടുനടക്കുന്നത് പോലെ

തിരിച്ചെത്താതിൻ്റെ കല
ഇലകളിൽ 
പരിചയപ്പെടുത്തലുകൾ  മാത്രം 
അപ്പോഴും മരം ആഗ്രഹിക്കുന്നു

നടത്തങ്ങൾ കഴിഞ്ഞ്
നമ്മൾ നമ്മുടെ കാലുകളിൽ
ഒളിച്ചിരിക്കുന്നു

ഒരാളുമില്ലാതെ 
നമ്മുടെ നടത്തങ്ങൾ നടന്നുപോകുന്നു

നടക്കുമ്പോഴും ഇരിക്കുമ്പോഴും
കിടക്കുമ്പോഴും നമ്മൾ നമ്മളുടെ കാലുകൾ പങ്കിടുന്നു
നിൽക്കുമ്പോൾ 
ആരുമറിയാതെ നമ്മുടെ നിശ്ചലതയും

എവിടെയുമില്ല കരിയിലകൾ

മൈനകളുടെ ചന്തയിൽ
മൈനകൾ മഞ്ഞയിലേക്കായുന്നു
ഒപ്പം ഇലകളും
മുലഞ്ഞെട്ടുകളിലെ മൈനകൾ
തവിട്ടിൽ നിന്നുലയുന്നു

ഒരു മൈന മുലഞെട്ട് കൊത്തിയിടുന്നിടത്ത് വെച്ച് 
ചിറകടികൾ എടുത്തുടുത്ത്
മുലകളുടെ ചിറകടികളിൽ ഇറങ്ങി
എൻ്റെ മൈന
അതിൻ്റെ തവിട്ട് കായുന്നു

മരങ്കൊത്തികൾ
നാരങ്ങയിലെ മൗനം
കൊത്തിയിട്ടേക്കാവുന്നതിൻ്റെ
തൊട്ടടുത്താണ്

എൻ്റേയും മൈനയുടേയും 
മുലഞെട്ടുകൾ പറക്കൽ ഒതുക്കിവെച്ച്
നടത്തം നനയുന്നു
മഞ്ഞകൾ നനയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.