Skip to main content

കാതുകൾ വിഷാദികൾ

വിഷാദത്തിന് പഠിക്കുന്നു

വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും
പാട്ടുകൾ
കാതുകൾ വിഷാദികൾ

കാതുകൾ നാടകവണ്ടികളിൽ
സഞ്ചരിക്കുന്നു
ഓരോ കാതിനും ഓരോ ജാലകങ്ങൾ

പാട്ടുകൾക്ക് നാടകവണ്ടിയുടെ 
ചമയങ്ങൾ ഇട്ടുകൊടുക്കുന്നു
വൈകുന്നേരത്തിന്
അസ്തമയത്തിൻ്റെ ചമയങ്ങൾ
ഒരു പക്ഷേ അനാവശ്യമായത്

വിഷാദകാലങ്ങളുടെ ജപമാലയാവും
മഞ്ഞ്
വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു

ഒരു കാതിൻ്റെ പാതിയിൽ
ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ
തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു
കാതുകളെ മാറ്റിയിരുത്തുന്നു

നീലക്കാത്
അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു
നീലപ്പൊന്മാനുകളെ ഉണർത്തി
കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു
പൊന്മാനിൻ്റെ ഓർമ്മയിൽ
ഉണർന്നിരിക്കുന്നു

ദുഃഖം പൊന്നാണെന്ന്
അതിൽ കമ്മലുകൾ 
എത്രവേണമെങ്കിലും ഡിസൈൻ
ചെയ്യാമെന്ന്
അപ്പോഴും വിഷാദം കാതുകളുടെയും
ഭൂതകാലത്തിൻ്റേയും തട്ടാൻ

എന്നാലും 
എത്ര കൂട്ടി വെച്ചാലും 
ഒരു മൂക്കുത്തിക്കുള്ള പൊന്ന്
ദുഃഖത്തിൽ തികയില്ലെന്ന്
വിഷാദകാലങ്ങളുടെ തട്ടാൻ

ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം 
വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ
അപ്പോഴും വരികൾ
ഊതി കത്തിക്കുന്നു
കാതുകൾ ഈണങ്ങൾ എടുത്തണിയുന്നു

ഒപ്പനപ്പാട്ടിലെ മണവാട്ടിയേപ്പോലെ
കാതുകളും വിഷാദവും
അതിൻ്റെ ഇടങ്ങളിൽ
കുണുങ്ങിയിരിക്കുന്നു

അഭിനയത്തിൻ്റെ ടെക്സ്റ്റ്ബുക്ക് പോലെ
മുഖങ്ങൾ വിഷാദങ്ങൾ മറിച്ചുനോക്കുന്നു
കറുത്തതോണിക്കാരാ എന്ന പാട്ടിൽ
വിഷാദം പ്രണയപൂർവ്വം മുഖം തുടക്കുന്നു

നാടകങ്ങൾ തുടങ്ങും മുമ്പ് ഇടും
പാട്ടിൽ വിഷാദം തല വെച്ച് കിടക്കുന്നു
താൻ ജീവിച്ചിരുന്ന കാലങ്ങൾക്ക് ശേഷം 
നാടകനടനാവും ബുദ്ധൻ
ധ്യാനത്തിൻ്റെ ചമയങ്ങൾക്ക് 
വീണ്ടും തലവെക്കുമോ എന്ന് ഭയക്കുന്നു

പ്ലാറ്റ് ഫോമുകളിൽ തീവണ്ടികൾ പോലെ
നാടകങ്ങൾ  അരങ്ങുകളിൽ വൈകുന്നു
തലകൾ വിരിച്ച് നിരനിരയായി അരങ്ങിനും വീടുകൾക്കുമിടയിൽ
കാണികൾ ഇരിക്കുന്നു

അവരുടെ കാലുകൾ അരങ്ങിൽ
നടീനടൻമാൻ ഉപയോഗിക്കുന്നു
ചില്ലിട്ടുവെച്ച നിലയിൽ വിഷാദം
തുടരുന്നു

അരങ്ങിന് പിന്നിലേക്കുള്ള
മാനത്തിലേക്ക് തിരശ്ശീലകൾ അതിൻ്റെ
മൗനത്തിലേക്ക്
മൂടികെട്ടുന്നു

നനയുന്ന കാണിയേ മാത്രം നാടകം
ആദ്യാവസാനം
ചേർത്തുപിടിക്കുന്നു
അവസാന നടനേയും നനച്ച്
നാടകങ്ങൾ പെയ്ത് തോരുന്നു

ഒരിക്കലും ഉയരാത്ത തിരശ്ശീല വിരിച്ച്
ഇനിയും കളിച്ചിട്ടില്ലാത്ത
നാടകം കിടക്കുന്നു

പക്ഷികൾക്കും കുരുവികൾക്കും
ഓരോ ജാലകങ്ങൾ ഉള്ള
നാടകവണ്ടി ഡിസൈൻ ചെയ്യുന്നു

കുരുവികൾ പക്ഷികളല്ലേ എന്ന ചോദ്യത്തിന് ചമയം ചെയ്യുന്നു
കുരുവികളുടെ വസ്ത്രാലങ്കാരത്തിൽ
മന:പ്പൂർവ്വമല്ലാതെ പങ്കെടുക്കുന്നു

തൂവലുകൾ വാരിക്കെട്ടിവെച്ച പക്ഷി
ആകാശം ഉയരത്തിൽ നിന്നും തൂക്കിയിട്ട ഒരു മൈക്രേഫോണാണെന്ന ധാരണയിൽ പറക്കുന്നതിൻ്റെ ഡയലോഗ് നാടകീയമായി പറയുവാൻ
ആരംഭിച്ചു

എൻ്റെ ഉള്ളിലെ പറക്കമുറ്റാത്ത
സംവിധായകൻ
എല്ലാ പക്ഷികളുടേയും കാണിയായി
ആകാശത്തെ അണിയിച്ചൊരുക്കുന്നു
പക്ഷികൾക്ക് മുന്നിൽ കൊണ്ടിരുത്തുന്നു

റിഹേഴ്സൽ മണമുള്ള കുരുവികൾ
എന്ന് പക്ഷികൾ

വിഷാദം എന്ന നാടക ക്യാമ്പിൽ
ശബ്ദത്തിൻ്റെ ചമയങ്ങൾ അഴിച്ച്
എൻ്റെ കാതുകൾ

അപ്പോഴും
വിഷാദം ആരുടെ കാണി എന്ന്
എൻ്റെ കാതുകൾ മാത്രം
ചോദിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...