Skip to main content

കാതുകൾ വിഷാദികൾ

വിഷാദത്തിന് പഠിക്കുന്നു

വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും
പാട്ടുകൾ
കാതുകൾ വിഷാദികൾ

കാതുകൾ നാടകവണ്ടികളിൽ
സഞ്ചരിക്കുന്നു
ഓരോ കാതിനും ഓരോ ജാലകങ്ങൾ

പാട്ടുകൾക്ക് നാടകവണ്ടിയുടെ 
ചമയങ്ങൾ ഇട്ടുകൊടുക്കുന്നു
വൈകുന്നേരത്തിന്
അസ്തമയത്തിൻ്റെ ചമയങ്ങൾ
ഒരു പക്ഷേ അനാവശ്യമായത്

വിഷാദകാലങ്ങളുടെ ജപമാലയാവും
മഞ്ഞ്
വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു

ഒരു കാതിൻ്റെ പാതിയിൽ
ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ
തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു
കാതുകളെ മാറ്റിയിരുത്തുന്നു

നീലക്കാത്
അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു
നീലപ്പൊന്മാനുകളെ ഉണർത്തി
കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു
പൊന്മാനിൻ്റെ ഓർമ്മയിൽ
ഉണർന്നിരിക്കുന്നു

ദുഃഖം പൊന്നാണെന്ന്
അതിൽ കമ്മലുകൾ 
എത്രവേണമെങ്കിലും ഡിസൈൻ
ചെയ്യാമെന്ന്
അപ്പോഴും വിഷാദം കാതുകളുടെയും
ഭൂതകാലത്തിൻ്റേയും തട്ടാൻ

എന്നാലും 
എത്ര കൂട്ടി വെച്ചാലും 
ഒരു മൂക്കുത്തിക്കുള്ള പൊന്ന്
ദുഃഖത്തിൽ തികയില്ലെന്ന്
വിഷാദകാലങ്ങളുടെ തട്ടാൻ

ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം 
വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ
അപ്പോഴും വരികൾ
ഊതി കത്തിക്കുന്നു
കാതുകൾ ഈണങ്ങൾ എടുത്തണിയുന്നു

ഒപ്പനപ്പാട്ടിലെ മണവാട്ടിയേപ്പോലെ
കാതുകളും വിഷാദവും
അതിൻ്റെ ഇടങ്ങളിൽ
കുണുങ്ങിയിരിക്കുന്നു

അഭിനയത്തിൻ്റെ ടെക്സ്റ്റ്ബുക്ക് പോലെ
മുഖങ്ങൾ വിഷാദങ്ങൾ മറിച്ചുനോക്കുന്നു
കറുത്തതോണിക്കാരാ എന്ന പാട്ടിൽ
വിഷാദം പ്രണയപൂർവ്വം മുഖം തുടക്കുന്നു

നാടകങ്ങൾ തുടങ്ങും മുമ്പ് ഇടും
പാട്ടിൽ വിഷാദം തല വെച്ച് കിടക്കുന്നു
താൻ ജീവിച്ചിരുന്ന കാലങ്ങൾക്ക് ശേഷം 
നാടകനടനാവും ബുദ്ധൻ
ധ്യാനത്തിൻ്റെ ചമയങ്ങൾക്ക് 
വീണ്ടും തലവെക്കുമോ എന്ന് ഭയക്കുന്നു

പ്ലാറ്റ് ഫോമുകളിൽ തീവണ്ടികൾ പോലെ
നാടകങ്ങൾ  അരങ്ങുകളിൽ വൈകുന്നു
തലകൾ വിരിച്ച് നിരനിരയായി അരങ്ങിനും വീടുകൾക്കുമിടയിൽ
കാണികൾ ഇരിക്കുന്നു

അവരുടെ കാലുകൾ അരങ്ങിൽ
നടീനടൻമാൻ ഉപയോഗിക്കുന്നു
ചില്ലിട്ടുവെച്ച നിലയിൽ വിഷാദം
തുടരുന്നു

അരങ്ങിന് പിന്നിലേക്കുള്ള
മാനത്തിലേക്ക് തിരശ്ശീലകൾ അതിൻ്റെ
മൗനത്തിലേക്ക്
മൂടികെട്ടുന്നു

നനയുന്ന കാണിയേ മാത്രം നാടകം
ആദ്യാവസാനം
ചേർത്തുപിടിക്കുന്നു
അവസാന നടനേയും നനച്ച്
നാടകങ്ങൾ പെയ്ത് തോരുന്നു

ഒരിക്കലും ഉയരാത്ത തിരശ്ശീല വിരിച്ച്
ഇനിയും കളിച്ചിട്ടില്ലാത്ത
നാടകം കിടക്കുന്നു

പക്ഷികൾക്കും കുരുവികൾക്കും
ഓരോ ജാലകങ്ങൾ ഉള്ള
നാടകവണ്ടി ഡിസൈൻ ചെയ്യുന്നു

കുരുവികൾ പക്ഷികളല്ലേ എന്ന ചോദ്യത്തിന് ചമയം ചെയ്യുന്നു
കുരുവികളുടെ വസ്ത്രാലങ്കാരത്തിൽ
മന:പ്പൂർവ്വമല്ലാതെ പങ്കെടുക്കുന്നു

തൂവലുകൾ വാരിക്കെട്ടിവെച്ച പക്ഷി
ആകാശം ഉയരത്തിൽ നിന്നും തൂക്കിയിട്ട ഒരു മൈക്രേഫോണാണെന്ന ധാരണയിൽ പറക്കുന്നതിൻ്റെ ഡയലോഗ് നാടകീയമായി പറയുവാൻ
ആരംഭിച്ചു

എൻ്റെ ഉള്ളിലെ പറക്കമുറ്റാത്ത
സംവിധായകൻ
എല്ലാ പക്ഷികളുടേയും കാണിയായി
ആകാശത്തെ അണിയിച്ചൊരുക്കുന്നു
പക്ഷികൾക്ക് മുന്നിൽ കൊണ്ടിരുത്തുന്നു

റിഹേഴ്സൽ മണമുള്ള കുരുവികൾ
എന്ന് പക്ഷികൾ

വിഷാദം എന്ന നാടക ക്യാമ്പിൽ
ശബ്ദത്തിൻ്റെ ചമയങ്ങൾ അഴിച്ച്
എൻ്റെ കാതുകൾ

അപ്പോഴും
വിഷാദം ആരുടെ കാണി എന്ന്
എൻ്റെ കാതുകൾ മാത്രം
ചോദിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം