Skip to main content

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം


തുമ്പിക്കും ശാന്തതക്കും വേണ്ടി
ഒരേ ആകാശം
വിവിധഭാവങ്ങളിൽ
പ്രവർത്തിക്കും വിധം
ഭാഷ കൂടെ 

ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു

അനക്കാത്തതിന്
എല്ലാ ചെറുവിരലുകളുടേയും
നിശ്ചലതയോട് കലഹിക്കുന്നു

പ്രതിഷേധചന്ദ്രൻ്റെ കല
മാനത്ത്
അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം
ചരിച്ച്

പ്രതിഷേധകല എന്ന വിധം
മാനത്ത് മുകളിൽ 
കലകളിൽ തുടരുന്ന
ചന്ദ്രൻ 

ചിലപ്പോൾ മാഞ്ഞ്
ചിലപ്പോൾ മങ്ങി
എന്ന് തുടർച്ചകൾ

നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല
കലയിൽ നിന്ന് അടർന്ന് മാറി 
അതിൻ്റെ 
പുന:ചരിവുകൾ

ചരിയുന്നതിൻ്റെ കല മാനത്ത് 
എന്ന് ഉറപ്പിക്കുന്നു

ചരിയുവാനുള്ള സ്വാതന്ത്ര്യം
സ്വതന്ത്ര ചരിവ്
കലകളുടെ മാനത്ത്
ഒരു ചരിവാകും സൂര്യൻ
ഒപ്പം സ്വാതന്ത്ര്യവും

ആൽബങ്ങളിൽ
ചരിവുകളുടെ കൂട്ടിവെപ്പ്
ഒരു ഒട്ടിച്ചുവെപ്പാവും കല
ചരിവുകളുടേത് മാത്രവും

ഒരു മുറി തേങ്ങയിൽ കൊള്ളുന്ന
ജീവിതം കല ചിരകിയെടുക്കുന്നു
ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ
ചരിവ് കലർത്തുന്നു

എടുത്തുകളയാൻ തൊട്ട വിരലിൽ
അന്തരീക്ഷത്തിൻ്റെ 
ചരിവുകളുടെ നാരുകൾ

ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള
നാരകങ്ങൾ
ഉടലിൽ വ്യത്യസ്ഥമൂക്കുകൾ
പരിശീലിക്കുന്നു

ഭയക്കുവാനുള്ള സ്വാതന്ത്ര്യത്തിന്
വേണ്ടിയാവണം,
ചെയ്ത യുദ്ധങ്ങൾ
മനുഷ്യർ കൂടുതൽ മനോഹരമായ
മോഹിപ്പിക്കുന്ന ഭയങ്ങളിൽ
കയറിനിൽക്കുന്നു

കലാപചന്ദ്രൻ്റെ കല മാനത്ത്
മാനമേ വിവിധകലകളുടെ തീരുമാനമേ
ഏറ്റവും മനോഹരമായ കനൽ
വീണ് പൊള്ളിയിടം എന്ന് കാലം, പകലുകൾ മാറ്റി പണിയുന്നു
കാലം സൂര്യനേ എടുത്തുവെക്കുന്നു

സംശയങ്ങളുടെ 
പുന:സ്ഥാപനമാകണം സൂര്യൻ

നിശ്ചലതയോട് ചേർന്ന്
ചരിഞ്ഞ്
നൃത്തം വെച്ച് പ്രതിഷേധിക്കുന്നു

ശിവൻ താണ്ഡവങ്ങളുടെ ആൽബമാകുന്നിടത്ത്
നടരാജ വിഗ്രഹങ്ങളുടെ ഒഴുക്ക്
നിശ്ചലതയിൽ പൊതിഞ്ഞ് 
എടുത്ത് സൂക്ഷിക്കുന്നു.

വിഗ്രഹങ്ങൾ കൊണ്ട്
പൊതിയിട്ട ദൈവങ്ങളേ
കാലം ഉടച്ചുവാർക്കുന്നിടത്ത്

കലഹങ്ങളുടെ ആൽബമുണ്ടാക്കുന്നു
ഏറ്റവും അവസാനത്തെ കലഹം
ഉടലിനോട് ചേർത്ത് ചരിച്ച് ഒട്ടിച്ചു വെക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!