Skip to main content

മഴ തിരയും വാക്ക്

അപകർഷതാബോധമുളളവൻ
എഴുതും കവിതകളൊന്നും ഒരു കാലത്തും ലളിതമായിരിക്കില്ല
നിരൂപകൻ നിരീക്ഷിക്കുന്നു

പെയ്യുന്ന മഴ കണ്ണാടിയിൽ കണ്ട് പ്രതിബിംബങ്ങളോടിടഞ്ഞ്
അതിൻ്റെ അടരുകളോട്
അഭിമുഖം നടത്തുകയായിരുന്നു ഞാൻ
തോരുവാൻ പുറത്ത് വട്ടം കൂട്ടും മഴ

അഭിമുഖത്തോളം മഴ തുടരുന്നു
പ്രതിബിംബങ്ങൾ അതിൽ, 
തല തുവർത്തുന്നു 

മഴ അഭിമുഖം തുടയ്ക്കുന്നു
നനയാതെ ഒരു വാക്കിൽ കയറി 
കവിത നിൽക്കുന്നു

പുറത്ത് തവണകളായി തോരും മഴ 

സാഹിത്യത്തിലെ മഴ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
ഞാൻ ചോദ്യം നീട്ടുന്നു
മഴ ചോദ്യം കേട്ടില്ലെന്ന് നടിക്കുന്നു

പൊതുവേ കൊടുങ്കാറ്റുകൾ ശാന്തതയിൽ നിന്നും രൂപം കൊള്ളുന്നു
കവിത നിരീക്ഷിക്കുന്നു

കൊടുങ്കാറ്റുകൾ കൊണ്ട് മനുഷ്യർക്കുള്ള
ഉപയോഗങ്ങൾ?
നിരൂപകൻ തുടരുന്നു

പതിയേ അധ്യാപകൻ തോൽപ്പിച്ച കുട്ടിയാവും കവിത

കൊടുങ്കാറ്റുകളും ശാന്തതയും കൊണ്ട്
നിർമ്മിച്ച സീബ്രാ ക്രോസിങ്ങിൽ
കവിതയിലെ ഒരു വാക്ക് നിൽക്കുന്നു

തോർന്ന മഴ പിന്നെയും
പ്രാചീനമായ എന്തിനോ തിരക്ക് കൂട്ടുന്നു

ഇരയ്ക്കും വേട്ടയാടലിനും ഇടയിൽ
മൃഗത്തിൻ്റെ വായിൽ നിന്നും,
നിലത്ത് വീണ ഒരു വാക്കിൽ
മുരൾച്ച കലരുന്നു

തോരുവാനോളം ഉള്ള തിരക്ക്,
പെയ്യുവാനില്ല ഒരു മഴയ്ക്കും
തോരും മുമ്പ് നിരൂപകനായ മഴ
തുള്ളികളിൽ നിരീക്ഷിക്കുന്നു

എല്ലാ നഗരത്തിലുമുണ്ട്
അജ്ഞാതനെ മാത്രം നനയ്ക്കും മഴ
 
ലാളിത്യം ഇറക്കി വെക്കുവാൻ
പ്രളയത്തോളം നിറവുള്ള ഒരു വാക്ക്
അപ്പോഴും മഴ 
സാഹിത്യത്തിൽ തിരയുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!