Skip to main content

വിഷാദിയുടെ കാലടികൾ

കാലടികൾ കൊണ്ട് എന്തൊക്കെ ചെയ്യാം 
കാലടികൾ കൊണ്ട് ദൂരമുണ്ടാക്കാം
അതിലൂടെ നടക്കാം
എന്നൊക്കെയായിരുന്നു ധാരണ

എങ്കിലും ഞാൻ കാലടികൾ കൊണ്ട്
സ്ലേറ്റുണ്ടാക്കാം
അതിൽ നടത്തം എന്നെഴുതാം
എന്ന് കരുതി

രണ്ട് താളുകളായി കാലടികൾ

മഴ പെയ്യുമ്പോൾ
മഷിത്തണ്ട് ചെടിയാവും ഉടൽ
അരക്കെട്ടിൻ്റെ കുത്തിക്കെട്ടുള്ള
നടത്തത്തിൻ്റെ പുസ്തകം
എന്ന് മഴ,
തുള്ളികളിൽ തിരുത്തി 

ഓരോ മഴയത്തും
മഴക്കാലത്തും വഴിയിൽ വീണു കിളിർത്തു

ഉടലാകെ നടത്തത്തിൻ്റെ തളിര്
ഞാൻ നടത്തത്തിൻ്റെ ആൽബം സൂക്ഷിക്കുന്ന ഒരാൾ

ഇപ്പോൾ എനിക്ക് കഴിയുന്നു,
ആകാശം ഒരു സസ്യമല്ല എന്ന്
പക്ഷികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ

പക്ഷികൾ മനസ്സ് സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിക്കുന്നു
ചിറക് എൻ്റെ നോവല്ല എന്നായി
പക്ഷികൾ

ഹൃദയത്തിൻ്റെ വള്ളിച്ചെട്ടിക്ക് പടരുവാൻ
മിടിപ്പിൻ്റെ മരം നട്ടതിന്നരികിൽ
പക്ഷിക്കൊതി കൊണ്ട് നിർമ്മിച്ച
ആകാശം കട്ടെടുക്കുകയായിരുന്നു
അതും ഒരു പക്ഷിപ്പൊതി വെയ്ക്കുവാൻ

ആകാശത്തിൻ്റെ ദയ എന്ന 
പക്ഷിക്കിടാൻ വെച്ചിരുന്ന പേര്
കട്ടെടുക്കും പക്ഷിക്കുടുക്കകൾ

കട്ടെടുപ്പുകളുടെ കുടുക്ക
അരക്കെട്ടുകൾ കൊണ്ട് പൊട്ടിക്കുന്നു
ഒരു നടത്തം എടുക്കുന്നു

ചുണ്ടിൽ ഒലീവില പോലെ
ആകാശത്തിൻ്റെ തളിര് 
ഇപ്പോൾ പക്ഷികളിൽ

2

ഓരോ ആമ്പൽകാലവും ജലത്തിൻ്റെ
അച്ചുതണ്ട് കൊണ്ട് അലങ്കരിക്കുന്നു

അസ്തമയത്തിൻ്റ പരസ്യപ്പലകയാവും
സൂര്യൻ
ഇരുട്ടിൻ്റെ ഓരം ചേരും രാത്രി

അരികിൽ
വിഷാദത്തിൻ്റെ മജ്ജയും 
മാംസവും ഉള്ള
പെൺകുട്ടിയാവും അവൾ

മുമ്പ് എന്ന വാക്ക് പോലെ 
വൈകുന്നേരം
വൈകുന്നേരത്തിന് മുമ്പേ കെട്ടിക്കിടക്കും ഇടം

കൗതുകം ഒരരയന്നം അത് ജലം തിരയും
ശബ്ദം കാതിൽ
ചതുരംഗത്തിലെ കളങ്ങൾ പോലെ
വിരിയുന്ന പൂക്കൾക്ക് കൗതുകം
കൊണ്ടൊരു ചെക്ക്,
ജലത്തിൽ വെക്കുന്നു

ജലസേചനം എന്ന വാക്കിൽ തട്ടി
സൂര്യകാന്തികളിലേക്ക് ജലം 
ഇതളുകളിൽ തേവുന്നത് പോലെ
വിഷാദസേചനം എന്ന വാക്ക് 
ഓരോ പൂക്കളിലേക്കും തേവുന്നു

പകലിൻ്റെ തോന്നലേ എന്ന് സൂര്യനേ
വിളിക്കുവാൻ തോന്നുന്നു
വിഷാദത്തിൻ്റെ പുതുപുത്തൻ ചാല് കീറുന്നു

എൻ്റെ പൂക്കൾക്ക്
അസ്തമയത്തിൻ്റെ വള്ളികൾക്കറ്റത്ത്-
പോയി പൂക്കാൻ തോന്നുന്നു
വിഷാദം തോന്നലിൽ
അപ്പോഴും അടക്കിപ്പിടിക്കുന്നു

വിരിയുന്ന ആമ്പൽച്ചുവട്ടിൽ
അസ്തമയവാദികൾ
വൈകുന്നേരം ഒരു കരു
അത് കൊണ്ട് തോന്നലിന് ഒരു ചെക്ക്

വെളിച്ചത്തിൻ്റെ പാവ വെച്ച് കളിക്കും
കുട്ടിയാവും സൂര്യൻ
സൂര്യനിൽ നിന്നും വിഷാദം തട്ടിപ്പറിക്കുന്നു

വെളിച്ചത്തിൻ്റെ ഒച്ച വെക്കും
ഒരു സൂക്ഷമജീവിയാകും പകൽ എന്ന ധാരണ തിരുത്തുന്നു

ചില്ലിൻ്റെ നൂലേണിപ്പഴുതിലൂടെ കൗതുകം
അസ്തമയത്തിൻ്റെ വല നെയ്ത്
വിഷാദിയായ ചിലന്തിയായി
ഇരിപ്പായി സൂര്യൻ

അസ്തമിക്കൂ എന്ന പദം
വിഷാദത്തിൻ്റെ പടുകൂറ്റൻ
പരസ്യപ്പലകകളിൽ ഇട്ടുവെക്കുന്നു

വിഷാദത്തിൻ്റെ പരസ്യപ്പലകൾ, നിയോൺലൈറ്റുകൾ കൊണ്ടലങ്കരിക്കുന്നു

ഇരുട്ടിലേക്ക് വീഴും മുമ്പ്
ഒരു നഗരം മുഴുവൻ വിഷാദത്തിൻ്റെ
പരസ്യം വെയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...