Skip to main content

വിഷാദിയുടെ കാലടികൾ

കാലടികൾ കൊണ്ട് എന്തൊക്കെ ചെയ്യാം 
കാലടികൾ കൊണ്ട് ദൂരമുണ്ടാക്കാം
അതിലൂടെ നടക്കാം
എന്നൊക്കെയായിരുന്നു ധാരണ

എങ്കിലും ഞാൻ കാലടികൾ കൊണ്ട്
സ്ലേറ്റുണ്ടാക്കാം
അതിൽ നടത്തം എന്നെഴുതാം
എന്ന് കരുതി

രണ്ട് താളുകളായി കാലടികൾ

മഴ പെയ്യുമ്പോൾ
മഷിത്തണ്ട് ചെടിയാവും ഉടൽ
അരക്കെട്ടിൻ്റെ കുത്തിക്കെട്ടുള്ള
നടത്തത്തിൻ്റെ പുസ്തകം
എന്ന് മഴ,
തുള്ളികളിൽ തിരുത്തി 

ഓരോ മഴയത്തും
മഴക്കാലത്തും വഴിയിൽ വീണു കിളിർത്തു

ഉടലാകെ നടത്തത്തിൻ്റെ തളിര്
ഞാൻ നടത്തത്തിൻ്റെ ആൽബം സൂക്ഷിക്കുന്ന ഒരാൾ

ഇപ്പോൾ എനിക്ക് കഴിയുന്നു,
ആകാശം ഒരു സസ്യമല്ല എന്ന്
പക്ഷികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ

പക്ഷികൾ മനസ്സ് സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിക്കുന്നു
ചിറക് എൻ്റെ നോവല്ല എന്നായി
പക്ഷികൾ

ഹൃദയത്തിൻ്റെ വള്ളിച്ചെട്ടിക്ക് പടരുവാൻ
മിടിപ്പിൻ്റെ മരം നട്ടതിന്നരികിൽ
പക്ഷിക്കൊതി കൊണ്ട് നിർമ്മിച്ച
ആകാശം കട്ടെടുക്കുകയായിരുന്നു
അതും ഒരു പക്ഷിപ്പൊതി വെയ്ക്കുവാൻ

ആകാശത്തിൻ്റെ ദയ എന്ന 
പക്ഷിക്കിടാൻ വെച്ചിരുന്ന പേര്
കട്ടെടുക്കും പക്ഷിക്കുടുക്കകൾ

കട്ടെടുപ്പുകളുടെ കുടുക്ക
അരക്കെട്ടുകൾ കൊണ്ട് പൊട്ടിക്കുന്നു
ഒരു നടത്തം എടുക്കുന്നു

ചുണ്ടിൽ ഒലീവില പോലെ
ആകാശത്തിൻ്റെ തളിര് 
ഇപ്പോൾ പക്ഷികളിൽ

2

ഓരോ ആമ്പൽകാലവും ജലത്തിൻ്റെ
അച്ചുതണ്ട് കൊണ്ട് അലങ്കരിക്കുന്നു

അസ്തമയത്തിൻ്റ പരസ്യപ്പലകയാവും
സൂര്യൻ
ഇരുട്ടിൻ്റെ ഓരം ചേരും രാത്രി

അരികിൽ
വിഷാദത്തിൻ്റെ മജ്ജയും 
മാംസവും ഉള്ള
പെൺകുട്ടിയാവും അവൾ

മുമ്പ് എന്ന വാക്ക് പോലെ 
വൈകുന്നേരം
വൈകുന്നേരത്തിന് മുമ്പേ കെട്ടിക്കിടക്കും ഇടം

കൗതുകം ഒരരയന്നം അത് ജലം തിരയും
ശബ്ദം കാതിൽ
ചതുരംഗത്തിലെ കളങ്ങൾ പോലെ
വിരിയുന്ന പൂക്കൾക്ക് കൗതുകം
കൊണ്ടൊരു ചെക്ക്,
ജലത്തിൽ വെക്കുന്നു

ജലസേചനം എന്ന വാക്കിൽ തട്ടി
സൂര്യകാന്തികളിലേക്ക് ജലം 
ഇതളുകളിൽ തേവുന്നത് പോലെ
വിഷാദസേചനം എന്ന വാക്ക് 
ഓരോ പൂക്കളിലേക്കും തേവുന്നു

പകലിൻ്റെ തോന്നലേ എന്ന് സൂര്യനേ
വിളിക്കുവാൻ തോന്നുന്നു
വിഷാദത്തിൻ്റെ പുതുപുത്തൻ ചാല് കീറുന്നു

എൻ്റെ പൂക്കൾക്ക്
അസ്തമയത്തിൻ്റെ വള്ളികൾക്കറ്റത്ത്-
പോയി പൂക്കാൻ തോന്നുന്നു
വിഷാദം തോന്നലിൽ
അപ്പോഴും അടക്കിപ്പിടിക്കുന്നു

വിരിയുന്ന ആമ്പൽച്ചുവട്ടിൽ
അസ്തമയവാദികൾ
വൈകുന്നേരം ഒരു കരു
അത് കൊണ്ട് തോന്നലിന് ഒരു ചെക്ക്

വെളിച്ചത്തിൻ്റെ പാവ വെച്ച് കളിക്കും
കുട്ടിയാവും സൂര്യൻ
സൂര്യനിൽ നിന്നും വിഷാദം തട്ടിപ്പറിക്കുന്നു

വെളിച്ചത്തിൻ്റെ ഒച്ച വെക്കും
ഒരു സൂക്ഷമജീവിയാകും പകൽ എന്ന ധാരണ തിരുത്തുന്നു

ചില്ലിൻ്റെ നൂലേണിപ്പഴുതിലൂടെ കൗതുകം
അസ്തമയത്തിൻ്റെ വല നെയ്ത്
വിഷാദിയായ ചിലന്തിയായി
ഇരിപ്പായി സൂര്യൻ

അസ്തമിക്കൂ എന്ന പദം
വിഷാദത്തിൻ്റെ പടുകൂറ്റൻ
പരസ്യപ്പലകകളിൽ ഇട്ടുവെക്കുന്നു

വിഷാദത്തിൻ്റെ പരസ്യപ്പലകൾ, നിയോൺലൈറ്റുകൾ കൊണ്ടലങ്കരിക്കുന്നു

ഇരുട്ടിലേക്ക് വീഴും മുമ്പ്
ഒരു നഗരം മുഴുവൻ വിഷാദത്തിൻ്റെ
പരസ്യം വെയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...