Skip to main content

വിഷാദിയുടെ കാലടികൾ

കാലടികൾ കൊണ്ട് എന്തൊക്കെ ചെയ്യാം 
കാലടികൾ കൊണ്ട് ദൂരമുണ്ടാക്കാം
അതിലൂടെ നടക്കാം
എന്നൊക്കെയായിരുന്നു ധാരണ

എങ്കിലും ഞാൻ കാലടികൾ കൊണ്ട്
സ്ലേറ്റുണ്ടാക്കാം
അതിൽ നടത്തം എന്നെഴുതാം
എന്ന് കരുതി

രണ്ട് താളുകളായി കാലടികൾ

മഴ പെയ്യുമ്പോൾ
മഷിത്തണ്ട് ചെടിയാവും ഉടൽ
അരക്കെട്ടിൻ്റെ കുത്തിക്കെട്ടുള്ള
നടത്തത്തിൻ്റെ പുസ്തകം
എന്ന് മഴ,
തുള്ളികളിൽ തിരുത്തി 

ഓരോ മഴയത്തും
മഴക്കാലത്തും വഴിയിൽ വീണു കിളിർത്തു

ഉടലാകെ നടത്തത്തിൻ്റെ തളിര്
ഞാൻ നടത്തത്തിൻ്റെ ആൽബം സൂക്ഷിക്കുന്ന ഒരാൾ

ഇപ്പോൾ എനിക്ക് കഴിയുന്നു,
ആകാശം ഒരു സസ്യമല്ല എന്ന്
പക്ഷികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ

പക്ഷികൾ മനസ്സ് സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിക്കുന്നു
ചിറക് എൻ്റെ നോവല്ല എന്നായി
പക്ഷികൾ

ഹൃദയത്തിൻ്റെ വള്ളിച്ചെട്ടിക്ക് പടരുവാൻ
മിടിപ്പിൻ്റെ മരം നട്ടതിന്നരികിൽ
പക്ഷിക്കൊതി കൊണ്ട് നിർമ്മിച്ച
ആകാശം കട്ടെടുക്കുകയായിരുന്നു
അതും ഒരു പക്ഷിപ്പൊതി വെയ്ക്കുവാൻ

ആകാശത്തിൻ്റെ ദയ എന്ന 
പക്ഷിക്കിടാൻ വെച്ചിരുന്ന പേര്
കട്ടെടുക്കും പക്ഷിക്കുടുക്കകൾ

കട്ടെടുപ്പുകളുടെ കുടുക്ക
അരക്കെട്ടുകൾ കൊണ്ട് പൊട്ടിക്കുന്നു
ഒരു നടത്തം എടുക്കുന്നു

ചുണ്ടിൽ ഒലീവില പോലെ
ആകാശത്തിൻ്റെ തളിര് 
ഇപ്പോൾ പക്ഷികളിൽ

2

ഓരോ ആമ്പൽകാലവും ജലത്തിൻ്റെ
അച്ചുതണ്ട് കൊണ്ട് അലങ്കരിക്കുന്നു

അസ്തമയത്തിൻ്റ പരസ്യപ്പലകയാവും
സൂര്യൻ
ഇരുട്ടിൻ്റെ ഓരം ചേരും രാത്രി

അരികിൽ
വിഷാദത്തിൻ്റെ മജ്ജയും 
മാംസവും ഉള്ള
പെൺകുട്ടിയാവും അവൾ

മുമ്പ് എന്ന വാക്ക് പോലെ 
വൈകുന്നേരം
വൈകുന്നേരത്തിന് മുമ്പേ കെട്ടിക്കിടക്കും ഇടം

കൗതുകം ഒരരയന്നം അത് ജലം തിരയും
ശബ്ദം കാതിൽ
ചതുരംഗത്തിലെ കളങ്ങൾ പോലെ
വിരിയുന്ന പൂക്കൾക്ക് കൗതുകം
കൊണ്ടൊരു ചെക്ക്,
ജലത്തിൽ വെക്കുന്നു

ജലസേചനം എന്ന വാക്കിൽ തട്ടി
സൂര്യകാന്തികളിലേക്ക് ജലം 
ഇതളുകളിൽ തേവുന്നത് പോലെ
വിഷാദസേചനം എന്ന വാക്ക് 
ഓരോ പൂക്കളിലേക്കും തേവുന്നു

പകലിൻ്റെ തോന്നലേ എന്ന് സൂര്യനേ
വിളിക്കുവാൻ തോന്നുന്നു
വിഷാദത്തിൻ്റെ പുതുപുത്തൻ ചാല് കീറുന്നു

എൻ്റെ പൂക്കൾക്ക്
അസ്തമയത്തിൻ്റെ വള്ളികൾക്കറ്റത്ത്-
പോയി പൂക്കാൻ തോന്നുന്നു
വിഷാദം തോന്നലിൽ
അപ്പോഴും അടക്കിപ്പിടിക്കുന്നു

വിരിയുന്ന ആമ്പൽച്ചുവട്ടിൽ
അസ്തമയവാദികൾ
വൈകുന്നേരം ഒരു കരു
അത് കൊണ്ട് തോന്നലിന് ഒരു ചെക്ക്

വെളിച്ചത്തിൻ്റെ പാവ വെച്ച് കളിക്കും
കുട്ടിയാവും സൂര്യൻ
സൂര്യനിൽ നിന്നും വിഷാദം തട്ടിപ്പറിക്കുന്നു

വെളിച്ചത്തിൻ്റെ ഒച്ച വെക്കും
ഒരു സൂക്ഷമജീവിയാകും പകൽ എന്ന ധാരണ തിരുത്തുന്നു

ചില്ലിൻ്റെ നൂലേണിപ്പഴുതിലൂടെ കൗതുകം
അസ്തമയത്തിൻ്റെ വല നെയ്ത്
വിഷാദിയായ ചിലന്തിയായി
ഇരിപ്പായി സൂര്യൻ

അസ്തമിക്കൂ എന്ന പദം
വിഷാദത്തിൻ്റെ പടുകൂറ്റൻ
പരസ്യപ്പലകകളിൽ ഇട്ടുവെക്കുന്നു

വിഷാദത്തിൻ്റെ പരസ്യപ്പലകൾ, നിയോൺലൈറ്റുകൾ കൊണ്ടലങ്കരിക്കുന്നു

ഇരുട്ടിലേക്ക് വീഴും മുമ്പ്
ഒരു നഗരം മുഴുവൻ വിഷാദത്തിൻ്റെ
പരസ്യം വെയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.