Skip to main content

അതിഥി എന്ന വിധം ദൈവം

ഒരു അതിഥിക്ക്
ഒരു മുറി കൊടുക്കുന്നത് പോലെ
ദൈവത്തിന് ഒരു ഉറപ്പ് കൊടുക്കുന്നു

(അപ്രതീക്ഷിതമായി വന്നത് എന്നത് അതിഥിയിൽ നിന്നും 
കവിത ഇവിടെ മറച്ച് വെക്കുന്നുണ്ട്)
എന്നിട്ടും ദൈവം
അപ്രതീക്ഷിതം എന്ന വാക്ക് മാറ്റി വെച്ച് മുറി ഉപയോഗിക്കുന്നു
ഉറപ്പ് എങ്ങിനെ ഒരു മുറിയായെന്ന്
കവിതക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല
കവിതക്ക് പുറത്ത് നിൽക്കും വീടിനും

പൂജാമുറി എന്ന ഉറപ്പിൽ
ഒരതിഥി എങ്ങനെ ദൈവമായി എന്ന് ഞാനും ചോദിക്കുന്നില്ല

ചോദ്യങ്ങൾ അതിഥികളല്ല 
ഉത്തരങ്ങൾ ആതിഥേയരും
എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുകൾക്കും
പുറത്ത് നിൽക്കും ദൈവം
എന്നിട്ടും ദൈവം 
ചോദ്യം ചെയ്യുവാൻ പാടില്ലാത്ത അടച്ചുറപ്പുള്ള മുറിയിൽ തുടരുന്നു

(എല്ലാ ഉറപ്പുകളും മറച്ച് വെക്കേണ്ടതാണെന്ന് എനിക്കിപ്പോൾ
മനസ്സിലാവുന്നുണ്ട്)
എനിക്കൊപ്പം മുറിയും ഇപ്പോൾ
വീടിനുള്ളിൽ പരുങ്ങുന്നു

ജനലിലൂടെ നോക്കുമ്പോൾ
പിൻവശം മാത്രം കാണാവുന്ന മീൻകാരിയുടെ കൊട്ടയിലെ മീനുകളായിരിയ്ക്കുന്നു ഉറപ്പ്
എന്നിട്ടും ജെൻ്റർന്യൂട്രാലിറ്റി എവിടെ എന്ന് ദൈവം ചോദിക്കുന്നില്ല

ഉടുക്കാവുന്ന ഒരു സാംസ്കാരിക
ദ്രാവകമാവും കൈലി
ദൈവം അതിൽ ചിത്രകാരൻ്റെ ബ്രഷിനാൽ കളങ്ങളുടെ സ്ട്രോക്കിടുന്നു
മീൻകാരിയുടെ തലയിൽ നിന്നും 
വരച്ചുതീരാത്ത അയാളുടെ തലയിലേക്ക്
മീൻകൊട്ട പിടിച്ചുവെക്കുന്നു

എവിടെ അതിലെ ഭാരം എന്ന് എൻ്റെ
ഉറപ്പ് മാത്രം എത്തിനോക്കുന്നു

വരച്ച് തീരാത്ത ചിത്രത്തിലേക്ക്
ഒരാളുടെ കാത്തുനിൽപ്പ്
അതും ഭാരമെടുക്കുവാൻ വേണ്ടിമാത്രം
തമിഴ്ച്ചുവയുള്ള കൊതിപ്പിക്കുന്ന കറുപ്പ്
ചിത്രത്തിൽ ഉദാരമാക്കും ദൈവം
അയാളെ കൂടുതൽ
നിറം കൊണ്ട് കരുത്തനാക്കും ദൈവം

അപ്പോഴും ദൈവം തൻ്റെ ജെൻറ്റർ ന്യൂട്രാലിറ്റി സേഫ്സൈഡിൽ സൂക്ഷിക്കുന്നു
എന്തിനാണ് ഒരു മലയാള കവിതയിൽ
ഇത്രയും അധികം ആംഗലേയ വാക്കുകൾ എന്ന് അതിശയിക്കുവാൻ ദൈവം അപ്പോഴും മറക്കുന്നില്ല

കവിതയിലെ ദൈവമേ
അങ്ങയുടെ മറവി എന്നതിശയം
വായനക്കാർ കൂറുമായിരിക്കും

അപ്പോഴും ദൈവത്തിൻ്റ മറവി
മനുഷ്യനെന്ന നിലയിൽ
എൻ്റെ തലയിൽ പിടിച്ചുവെക്കുവാൻ
കാലം മറക്കുന്നുമില്ല

കവിതയിലെ പ്രാവേ അങ്ങയുടെ
കുറുകൽ എന്നപ്പോഴും അതിശയം
തുടരുന്നു

നോക്കി നിൽക്കുമ്പോൾ ദൈവം ചിറകടിക്കുന്ന പ്രാവുകളിൽ നിന്നും ചിറകടിക്കാത്ത പ്രാവുകളിലേക്ക്
പ്രാവുകളുടെ കുറുകലുകൾ
ഇറക്കിവെക്കുന്നു

കറങ്ങുന്ന പ്രാവിൻ്റെ കണ്ണ് 
മറ്റൊരു പ്രാവിലേക്ക് പിടിച്ചിറക്കി വെക്കുമോ എന്ന് എൻ്റെ നോട്ടം
അപ്പോഴും സംശയിക്കുന്നു

തന്നിലേക്ക് കാക്കനോട്ടങ്ങൾ
എടുത്തണിയും ദൈവം
കാക്കയിലേക്കും അതിൻ്റെ കറുപ്പിലേക്കും ചരിയും ദൈവം
കാക്കയുടെ കറുപ്പിൽ ദുഃഖം, 
ചരിച്ച് വെക്കും ദൈവം
സ്വയം ചരിയും ദൈവം
കറുപ്പിൻ്റെ ഗ്യാലറിൽ സന്ദർശകനായി
നിത്യവും പങ്കെടുക്കും ദൈവം

കറുപ്പ് ഒരു വയലിനാണെങ്കിൽ
ദൈവം മീട്ടുമോ എന്ന് ഞാൻ നോക്കി നിൽക്കുന്നു

ദൈവത്തിൻ്റെ വിരലുകൾ കറുക്കുന്നു

2

ദുഃഖം ആനന്ദങ്ങളെ ഹരിക്കും ഒരു
യുഗ്മഗാനമെന്ന് ദൈവം
ദുഃഖങ്ങൾ എന്നെ മോഹിപ്പിക്കുന്നില്ല
ഞാൻ വിഷാദഗ്രാമത്തിൻ്റെ അതിഥി
എന്ന് ഞാൻ

ദൈവം ദീർഘനിശ്വാസത്തിൻ്റെ
പാഴ്സൽ കൈപ്പറ്റുന്നു
തുറന്നുനോക്കുന്നു
തിരികേ വെക്കുന്നു

നൃത്തവിദ്യാലയത്തിലെ ജനൽ
തബലകളുടെ ചുമടെടുക്കും വിരലുകൾ
ഓലേഞ്ഞാലികൾ 
അവ ഇരിക്കും ഓലയിൽ 
അവയിലേക്കുള്ള തന്നെ ചുരം കയറുന്നു

ദൈവം 
സംഗീതോപകരണങ്ങൾ വകഞ്ഞ് 
ഒരു ബവൂൾ ഗായികയുടെ 
ഏകതാരയായി കുറച്ച്നേരം 
പിന്നെ തന്ത്രിയിൽ തട്ടി,
അടുത്തനിമിഷം രാജിവെക്കുന്നു

പാട്ടുകളിൽ പിടിച്ചുനിൽക്കും ദൈവം
ഈണത്തിന് തീയിടും ദൈവം

മൈനക്കടൽ താണ്ടുവാൻ
ഒരു തിര
അതിൽ മഞ്ഞ കൊണ്ട് ഒരു തിരുത്ത്
തവിട്ട് ഭൂപടങ്ങളുണ്ടായി വന്നു
പതിയേ

ദൈവത്തിൻ്റെ കണ്ണിൽ
അതിശയം വേണോ
വിസ്മയം വേണോ തീരുമാനിക്കേണ്ടത്
ഞാനാണ്

ദൈവം കൊടുങ്കാറ്റിൻ്റെ കെട്ടഴിക്കുന്നു
ഞാൻ ദൈവത്തിൻ്റെ വിരലുകളിൽ
അരുതേ എന്ന് തൊടുന്നു

നിങ്ങൾ കവികൾ അരുതേ എന്ന വാക്ക് 
ഉപയോഗിച്ചിട്ടെത്ര നാളായി 
എന്നായി ദൈവം

ഒരു വാക്കിൻ്റെ ഭ്രൂണം
ഏകാന്തത അതിൻ്റെ ഗർഭപാത്രം

ആകാശം പൊട്ടിച്ചുവായിച്ച പക്ഷികൾ
എന്നെഴുതുന്നു 
വിസ്മയിക്കുന്നു ദൈവം
പറക്കൽ മാറ്റിവെച്ച പക്ഷികൾ,
ഉള്ളടക്കമുള്ള പക്ഷികൾ എന്ന് 
ദൈവം തുടരുന്നു

മല്ലിയിലകൾ പുരോഹിതരാവും
മതമുണ്ടാവുമോ ഭൂമിയിൽ? ചോദിക്കുന്നു ഞാൻ
ദൈവം കേട്ടില്ലെന്ന് നടിക്കുന്നു

ഒന്നും കണ്ടില്ലെന്നും 
കേട്ടില്ലെന്നും നടിക്കുവാൻ ദൈവത്തേക്കാൾ
നല്ല നാടകം ഒരു കാലത്തും
ഉണ്ടായിരുന്നില്ലല്ലോ എന്നായി
ഞാൻ

ദൈവത്തിൻ്റെ കാത്
പുകയിലത്തരി പോലെ
തമ്പാക്കു എന്ന വാക്കിൽ പൊതിഞ്ഞ്
ചുണ്ണാമ്പിന്നൊപ്പം
എൻ്റെ കൈപ്പത്തിയിൽ കിടന്ന് തിരിയുന്നു
ചുണ്ടുകൾക്കടിയിൽ തിരുകും മുമ്പ്  
ഒന്ന് നീട്ടിത്തുപ്പും ദൈവം

പരിസരബോധമില്ലാത്തവൻ
എന്നായി എൻ്റെ മൈനകൾ
അവയൊരിക്കലും 
തവിട്ടുകൾക്കിടയിൽ തുടരുമ്പോഴും
മഞ്ഞ നീട്ടിത്തുപ്പുന്നില്ല

നീട്ടിത്തുപ്പുന്നുണ്ടാവും
തൻ്റെ ഇടങ്ങളിൽ ഏകാന്തത,
ദൈവം

പരിസരമില്ലാത്തവൻ എന്ന് മാത്രം
ദൈവത്തിൻ്റെ ആത്മഗതം!

Comments

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.