Skip to main content

അതിഥി എന്ന വിധം ദൈവം

ഒരു അതിഥിക്ക്
ഒരു മുറി കൊടുക്കുന്നത് പോലെ
ദൈവത്തിന് ഒരു ഉറപ്പ് കൊടുക്കുന്നു

(അപ്രതീക്ഷിതമായി വന്നത് എന്നത് അതിഥിയിൽ നിന്നും 
കവിത ഇവിടെ മറച്ച് വെക്കുന്നുണ്ട്)
എന്നിട്ടും ദൈവം
അപ്രതീക്ഷിതം എന്ന വാക്ക് മാറ്റി വെച്ച് മുറി ഉപയോഗിക്കുന്നു
ഉറപ്പ് എങ്ങിനെ ഒരു മുറിയായെന്ന്
കവിതക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല
കവിതക്ക് പുറത്ത് നിൽക്കും വീടിനും

പൂജാമുറി എന്ന ഉറപ്പിൽ
ഒരതിഥി എങ്ങനെ ദൈവമായി എന്ന് ഞാനും ചോദിക്കുന്നില്ല

ചോദ്യങ്ങൾ അതിഥികളല്ല 
ഉത്തരങ്ങൾ ആതിഥേയരും
എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുകൾക്കും
പുറത്ത് നിൽക്കും ദൈവം
എന്നിട്ടും ദൈവം 
ചോദ്യം ചെയ്യുവാൻ പാടില്ലാത്ത അടച്ചുറപ്പുള്ള മുറിയിൽ തുടരുന്നു

(എല്ലാ ഉറപ്പുകളും മറച്ച് വെക്കേണ്ടതാണെന്ന് എനിക്കിപ്പോൾ
മനസ്സിലാവുന്നുണ്ട്)
എനിക്കൊപ്പം മുറിയും ഇപ്പോൾ
വീടിനുള്ളിൽ പരുങ്ങുന്നു

ജനലിലൂടെ നോക്കുമ്പോൾ
പിൻവശം മാത്രം കാണാവുന്ന മീൻകാരിയുടെ കൊട്ടയിലെ മീനുകളായിരിയ്ക്കുന്നു ഉറപ്പ്
എന്നിട്ടും ജെൻ്റർന്യൂട്രാലിറ്റി എവിടെ എന്ന് ദൈവം ചോദിക്കുന്നില്ല

ഉടുക്കാവുന്ന ഒരു സാംസ്കാരിക
ദ്രാവകമാവും കൈലി
ദൈവം അതിൽ ചിത്രകാരൻ്റെ ബ്രഷിനാൽ കളങ്ങളുടെ സ്ട്രോക്കിടുന്നു
മീൻകാരിയുടെ തലയിൽ നിന്നും 
വരച്ചുതീരാത്ത അയാളുടെ തലയിലേക്ക്
മീൻകൊട്ട പിടിച്ചുവെക്കുന്നു

എവിടെ അതിലെ ഭാരം എന്ന് എൻ്റെ
ഉറപ്പ് മാത്രം എത്തിനോക്കുന്നു

വരച്ച് തീരാത്ത ചിത്രത്തിലേക്ക്
ഒരാളുടെ കാത്തുനിൽപ്പ്
അതും ഭാരമെടുക്കുവാൻ വേണ്ടിമാത്രം
തമിഴ്ച്ചുവയുള്ള കൊതിപ്പിക്കുന്ന കറുപ്പ്
ചിത്രത്തിൽ ഉദാരമാക്കും ദൈവം
അയാളെ കൂടുതൽ
നിറം കൊണ്ട് കരുത്തനാക്കും ദൈവം

അപ്പോഴും ദൈവം തൻ്റെ ജെൻറ്റർ ന്യൂട്രാലിറ്റി സേഫ്സൈഡിൽ സൂക്ഷിക്കുന്നു
എന്തിനാണ് ഒരു മലയാള കവിതയിൽ
ഇത്രയും അധികം ആംഗലേയ വാക്കുകൾ എന്ന് അതിശയിക്കുവാൻ ദൈവം അപ്പോഴും മറക്കുന്നില്ല

കവിതയിലെ ദൈവമേ
അങ്ങയുടെ മറവി എന്നതിശയം
വായനക്കാർ കൂറുമായിരിക്കും

അപ്പോഴും ദൈവത്തിൻ്റ മറവി
മനുഷ്യനെന്ന നിലയിൽ
എൻ്റെ തലയിൽ പിടിച്ചുവെക്കുവാൻ
കാലം മറക്കുന്നുമില്ല

കവിതയിലെ പ്രാവേ അങ്ങയുടെ
കുറുകൽ എന്നപ്പോഴും അതിശയം
തുടരുന്നു

നോക്കി നിൽക്കുമ്പോൾ ദൈവം ചിറകടിക്കുന്ന പ്രാവുകളിൽ നിന്നും ചിറകടിക്കാത്ത പ്രാവുകളിലേക്ക്
പ്രാവുകളുടെ കുറുകലുകൾ
ഇറക്കിവെക്കുന്നു

കറങ്ങുന്ന പ്രാവിൻ്റെ കണ്ണ് 
മറ്റൊരു പ്രാവിലേക്ക് പിടിച്ചിറക്കി വെക്കുമോ എന്ന് എൻ്റെ നോട്ടം
അപ്പോഴും സംശയിക്കുന്നു

തന്നിലേക്ക് കാക്കനോട്ടങ്ങൾ
എടുത്തണിയും ദൈവം
കാക്കയിലേക്കും അതിൻ്റെ കറുപ്പിലേക്കും ചരിയും ദൈവം
കാക്കയുടെ കറുപ്പിൽ ദുഃഖം, 
ചരിച്ച് വെക്കും ദൈവം
സ്വയം ചരിയും ദൈവം
കറുപ്പിൻ്റെ ഗ്യാലറിൽ സന്ദർശകനായി
നിത്യവും പങ്കെടുക്കും ദൈവം

കറുപ്പ് ഒരു വയലിനാണെങ്കിൽ
ദൈവം മീട്ടുമോ എന്ന് ഞാൻ നോക്കി നിൽക്കുന്നു

ദൈവത്തിൻ്റെ വിരലുകൾ കറുക്കുന്നു

2

ദുഃഖം ആനന്ദങ്ങളെ ഹരിക്കും ഒരു
യുഗ്മഗാനമെന്ന് ദൈവം
ദുഃഖങ്ങൾ എന്നെ മോഹിപ്പിക്കുന്നില്ല
ഞാൻ വിഷാദഗ്രാമത്തിൻ്റെ അതിഥി
എന്ന് ഞാൻ

ദൈവം ദീർഘനിശ്വാസത്തിൻ്റെ
പാഴ്സൽ കൈപ്പറ്റുന്നു
തുറന്നുനോക്കുന്നു
തിരികേ വെക്കുന്നു

നൃത്തവിദ്യാലയത്തിലെ ജനൽ
തബലകളുടെ ചുമടെടുക്കും വിരലുകൾ
ഓലേഞ്ഞാലികൾ 
അവ ഇരിക്കും ഓലയിൽ 
അവയിലേക്കുള്ള തന്നെ ചുരം കയറുന്നു

ദൈവം 
സംഗീതോപകരണങ്ങൾ വകഞ്ഞ് 
ഒരു ബവൂൾ ഗായികയുടെ 
ഏകതാരയായി കുറച്ച്നേരം 
പിന്നെ തന്ത്രിയിൽ തട്ടി,
അടുത്തനിമിഷം രാജിവെക്കുന്നു

പാട്ടുകളിൽ പിടിച്ചുനിൽക്കും ദൈവം
ഈണത്തിന് തീയിടും ദൈവം

മൈനക്കടൽ താണ്ടുവാൻ
ഒരു തിര
അതിൽ മഞ്ഞ കൊണ്ട് ഒരു തിരുത്ത്
തവിട്ട് ഭൂപടങ്ങളുണ്ടായി വന്നു
പതിയേ

ദൈവത്തിൻ്റെ കണ്ണിൽ
അതിശയം വേണോ
വിസ്മയം വേണോ തീരുമാനിക്കേണ്ടത്
ഞാനാണ്

ദൈവം കൊടുങ്കാറ്റിൻ്റെ കെട്ടഴിക്കുന്നു
ഞാൻ ദൈവത്തിൻ്റെ വിരലുകളിൽ
അരുതേ എന്ന് തൊടുന്നു

നിങ്ങൾ കവികൾ അരുതേ എന്ന വാക്ക് 
ഉപയോഗിച്ചിട്ടെത്ര നാളായി 
എന്നായി ദൈവം

ഒരു വാക്കിൻ്റെ ഭ്രൂണം
ഏകാന്തത അതിൻ്റെ ഗർഭപാത്രം

ആകാശം പൊട്ടിച്ചുവായിച്ച പക്ഷികൾ
എന്നെഴുതുന്നു 
വിസ്മയിക്കുന്നു ദൈവം
പറക്കൽ മാറ്റിവെച്ച പക്ഷികൾ,
ഉള്ളടക്കമുള്ള പക്ഷികൾ എന്ന് 
ദൈവം തുടരുന്നു

മല്ലിയിലകൾ പുരോഹിതരാവും
മതമുണ്ടാവുമോ ഭൂമിയിൽ? ചോദിക്കുന്നു ഞാൻ
ദൈവം കേട്ടില്ലെന്ന് നടിക്കുന്നു

ഒന്നും കണ്ടില്ലെന്നും 
കേട്ടില്ലെന്നും നടിക്കുവാൻ ദൈവത്തേക്കാൾ
നല്ല നാടകം ഒരു കാലത്തും
ഉണ്ടായിരുന്നില്ലല്ലോ എന്നായി
ഞാൻ

ദൈവത്തിൻ്റെ കാത്
പുകയിലത്തരി പോലെ
തമ്പാക്കു എന്ന വാക്കിൽ പൊതിഞ്ഞ്
ചുണ്ണാമ്പിന്നൊപ്പം
എൻ്റെ കൈപ്പത്തിയിൽ കിടന്ന് തിരിയുന്നു
ചുണ്ടുകൾക്കടിയിൽ തിരുകും മുമ്പ്  
ഒന്ന് നീട്ടിത്തുപ്പും ദൈവം

പരിസരബോധമില്ലാത്തവൻ
എന്നായി എൻ്റെ മൈനകൾ
അവയൊരിക്കലും 
തവിട്ടുകൾക്കിടയിൽ തുടരുമ്പോഴും
മഞ്ഞ നീട്ടിത്തുപ്പുന്നില്ല

നീട്ടിത്തുപ്പുന്നുണ്ടാവും
തൻ്റെ ഇടങ്ങളിൽ ഏകാന്തത,
ദൈവം

പരിസരമില്ലാത്തവൻ എന്ന് മാത്രം
ദൈവത്തിൻ്റെ ആത്മഗതം!

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ