Skip to main content

അതിഥി എന്ന വിധം ദൈവം

ഒരു അതിഥിക്ക്
ഒരു മുറി കൊടുക്കുന്നത് പോലെ
ദൈവത്തിന് ഒരു ഉറപ്പ് കൊടുക്കുന്നു

(അപ്രതീക്ഷിതമായി വന്നത് എന്നത് അതിഥിയിൽ നിന്നും 
കവിത ഇവിടെ മറച്ച് വെക്കുന്നുണ്ട്)
എന്നിട്ടും ദൈവം
അപ്രതീക്ഷിതം എന്ന വാക്ക് മാറ്റി വെച്ച് മുറി ഉപയോഗിക്കുന്നു
ഉറപ്പ് എങ്ങിനെ ഒരു മുറിയായെന്ന്
കവിതക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല
കവിതക്ക് പുറത്ത് നിൽക്കും വീടിനും

പൂജാമുറി എന്ന ഉറപ്പിൽ
ഒരതിഥി എങ്ങനെ ദൈവമായി എന്ന് ഞാനും ചോദിക്കുന്നില്ല

ചോദ്യങ്ങൾ അതിഥികളല്ല 
ഉത്തരങ്ങൾ ആതിഥേയരും
എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുകൾക്കും
പുറത്ത് നിൽക്കും ദൈവം
എന്നിട്ടും ദൈവം 
ചോദ്യം ചെയ്യുവാൻ പാടില്ലാത്ത അടച്ചുറപ്പുള്ള മുറിയിൽ തുടരുന്നു

(എല്ലാ ഉറപ്പുകളും മറച്ച് വെക്കേണ്ടതാണെന്ന് എനിക്കിപ്പോൾ
മനസ്സിലാവുന്നുണ്ട്)
എനിക്കൊപ്പം മുറിയും ഇപ്പോൾ
വീടിനുള്ളിൽ പരുങ്ങുന്നു

ജനലിലൂടെ നോക്കുമ്പോൾ
പിൻവശം മാത്രം കാണാവുന്ന മീൻകാരിയുടെ കൊട്ടയിലെ മീനുകളായിരിയ്ക്കുന്നു ഉറപ്പ്
എന്നിട്ടും ജെൻ്റർന്യൂട്രാലിറ്റി എവിടെ എന്ന് ദൈവം ചോദിക്കുന്നില്ല

ഉടുക്കാവുന്ന ഒരു സാംസ്കാരിക
ദ്രാവകമാവും കൈലി
ദൈവം അതിൽ ചിത്രകാരൻ്റെ ബ്രഷിനാൽ കളങ്ങളുടെ സ്ട്രോക്കിടുന്നു
മീൻകാരിയുടെ തലയിൽ നിന്നും 
വരച്ചുതീരാത്ത അയാളുടെ തലയിലേക്ക്
മീൻകൊട്ട പിടിച്ചുവെക്കുന്നു

എവിടെ അതിലെ ഭാരം എന്ന് എൻ്റെ
ഉറപ്പ് മാത്രം എത്തിനോക്കുന്നു

വരച്ച് തീരാത്ത ചിത്രത്തിലേക്ക്
ഒരാളുടെ കാത്തുനിൽപ്പ്
അതും ഭാരമെടുക്കുവാൻ വേണ്ടിമാത്രം
തമിഴ്ച്ചുവയുള്ള കൊതിപ്പിക്കുന്ന കറുപ്പ്
ചിത്രത്തിൽ ഉദാരമാക്കും ദൈവം
അയാളെ കൂടുതൽ
നിറം കൊണ്ട് കരുത്തനാക്കും ദൈവം

അപ്പോഴും ദൈവം തൻ്റെ ജെൻറ്റർ ന്യൂട്രാലിറ്റി സേഫ്സൈഡിൽ സൂക്ഷിക്കുന്നു
എന്തിനാണ് ഒരു മലയാള കവിതയിൽ
ഇത്രയും അധികം ആംഗലേയ വാക്കുകൾ എന്ന് അതിശയിക്കുവാൻ ദൈവം അപ്പോഴും മറക്കുന്നില്ല

കവിതയിലെ ദൈവമേ
അങ്ങയുടെ മറവി എന്നതിശയം
വായനക്കാർ കൂറുമായിരിക്കും

അപ്പോഴും ദൈവത്തിൻ്റ മറവി
മനുഷ്യനെന്ന നിലയിൽ
എൻ്റെ തലയിൽ പിടിച്ചുവെക്കുവാൻ
കാലം മറക്കുന്നുമില്ല

കവിതയിലെ പ്രാവേ അങ്ങയുടെ
കുറുകൽ എന്നപ്പോഴും അതിശയം
തുടരുന്നു

നോക്കി നിൽക്കുമ്പോൾ ദൈവം ചിറകടിക്കുന്ന പ്രാവുകളിൽ നിന്നും ചിറകടിക്കാത്ത പ്രാവുകളിലേക്ക്
പ്രാവുകളുടെ കുറുകലുകൾ
ഇറക്കിവെക്കുന്നു

കറങ്ങുന്ന പ്രാവിൻ്റെ കണ്ണ് 
മറ്റൊരു പ്രാവിലേക്ക് പിടിച്ചിറക്കി വെക്കുമോ എന്ന് എൻ്റെ നോട്ടം
അപ്പോഴും സംശയിക്കുന്നു

തന്നിലേക്ക് കാക്കനോട്ടങ്ങൾ
എടുത്തണിയും ദൈവം
കാക്കയിലേക്കും അതിൻ്റെ കറുപ്പിലേക്കും ചരിയും ദൈവം
കാക്കയുടെ കറുപ്പിൽ ദുഃഖം, 
ചരിച്ച് വെക്കും ദൈവം
സ്വയം ചരിയും ദൈവം
കറുപ്പിൻ്റെ ഗ്യാലറിൽ സന്ദർശകനായി
നിത്യവും പങ്കെടുക്കും ദൈവം

കറുപ്പ് ഒരു വയലിനാണെങ്കിൽ
ദൈവം മീട്ടുമോ എന്ന് ഞാൻ നോക്കി നിൽക്കുന്നു

ദൈവത്തിൻ്റെ വിരലുകൾ കറുക്കുന്നു

2

ദുഃഖം ആനന്ദങ്ങളെ ഹരിക്കും ഒരു
യുഗ്മഗാനമെന്ന് ദൈവം
ദുഃഖങ്ങൾ എന്നെ മോഹിപ്പിക്കുന്നില്ല
ഞാൻ വിഷാദഗ്രാമത്തിൻ്റെ അതിഥി
എന്ന് ഞാൻ

ദൈവം ദീർഘനിശ്വാസത്തിൻ്റെ
പാഴ്സൽ കൈപ്പറ്റുന്നു
തുറന്നുനോക്കുന്നു
തിരികേ വെക്കുന്നു

നൃത്തവിദ്യാലയത്തിലെ ജനൽ
തബലകളുടെ ചുമടെടുക്കും വിരലുകൾ
ഓലേഞ്ഞാലികൾ 
അവ ഇരിക്കും ഓലയിൽ 
അവയിലേക്കുള്ള തന്നെ ചുരം കയറുന്നു

ദൈവം 
സംഗീതോപകരണങ്ങൾ വകഞ്ഞ് 
ഒരു ബവൂൾ ഗായികയുടെ 
ഏകതാരയായി കുറച്ച്നേരം 
പിന്നെ തന്ത്രിയിൽ തട്ടി,
അടുത്തനിമിഷം രാജിവെക്കുന്നു

പാട്ടുകളിൽ പിടിച്ചുനിൽക്കും ദൈവം
ഈണത്തിന് തീയിടും ദൈവം

മൈനക്കടൽ താണ്ടുവാൻ
ഒരു തിര
അതിൽ മഞ്ഞ കൊണ്ട് ഒരു തിരുത്ത്
തവിട്ട് ഭൂപടങ്ങളുണ്ടായി വന്നു
പതിയേ

ദൈവത്തിൻ്റെ കണ്ണിൽ
അതിശയം വേണോ
വിസ്മയം വേണോ തീരുമാനിക്കേണ്ടത്
ഞാനാണ്

ദൈവം കൊടുങ്കാറ്റിൻ്റെ കെട്ടഴിക്കുന്നു
ഞാൻ ദൈവത്തിൻ്റെ വിരലുകളിൽ
അരുതേ എന്ന് തൊടുന്നു

നിങ്ങൾ കവികൾ അരുതേ എന്ന വാക്ക് 
ഉപയോഗിച്ചിട്ടെത്ര നാളായി 
എന്നായി ദൈവം

ഒരു വാക്കിൻ്റെ ഭ്രൂണം
ഏകാന്തത അതിൻ്റെ ഗർഭപാത്രം

ആകാശം പൊട്ടിച്ചുവായിച്ച പക്ഷികൾ
എന്നെഴുതുന്നു 
വിസ്മയിക്കുന്നു ദൈവം
പറക്കൽ മാറ്റിവെച്ച പക്ഷികൾ,
ഉള്ളടക്കമുള്ള പക്ഷികൾ എന്ന് 
ദൈവം തുടരുന്നു

മല്ലിയിലകൾ പുരോഹിതരാവും
മതമുണ്ടാവുമോ ഭൂമിയിൽ? ചോദിക്കുന്നു ഞാൻ
ദൈവം കേട്ടില്ലെന്ന് നടിക്കുന്നു

ഒന്നും കണ്ടില്ലെന്നും 
കേട്ടില്ലെന്നും നടിക്കുവാൻ ദൈവത്തേക്കാൾ
നല്ല നാടകം ഒരു കാലത്തും
ഉണ്ടായിരുന്നില്ലല്ലോ എന്നായി
ഞാൻ

ദൈവത്തിൻ്റെ കാത്
പുകയിലത്തരി പോലെ
തമ്പാക്കു എന്ന വാക്കിൽ പൊതിഞ്ഞ്
ചുണ്ണാമ്പിന്നൊപ്പം
എൻ്റെ കൈപ്പത്തിയിൽ കിടന്ന് തിരിയുന്നു
ചുണ്ടുകൾക്കടിയിൽ തിരുകും മുമ്പ്  
ഒന്ന് നീട്ടിത്തുപ്പും ദൈവം

പരിസരബോധമില്ലാത്തവൻ
എന്നായി എൻ്റെ മൈനകൾ
അവയൊരിക്കലും 
തവിട്ടുകൾക്കിടയിൽ തുടരുമ്പോഴും
മഞ്ഞ നീട്ടിത്തുപ്പുന്നില്ല

നീട്ടിത്തുപ്പുന്നുണ്ടാവും
തൻ്റെ ഇടങ്ങളിൽ ഏകാന്തത,
ദൈവം

പരിസരമില്ലാത്തവൻ എന്ന് മാത്രം
ദൈവത്തിൻ്റെ ആത്മഗതം!

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...