Skip to main content

മഞ്ഞിനേ നിയമിക്കുന്നു

ഒരു അടർന്ന് വീഴൽ
ഇതിലും മനോഹരമായി
വലിച്ചിഴക്കുവാനാകില്ലതന്നെ

എടുത്തുവെയ്ക്കുവാനാകില്ല പൂവിൽ
കൊള്ളില്ല ഒരിലക്കുമ്പിളിൽ

ആയതിനാൽ 
കുതിർത്ത് മെടയും മുമ്പ് 
ഒരു തുമ്പി പൂരിപ്പിച്ച് വിടും
അതിൻ്റെ വിട്ടുവിട്ടു പറക്കലിൽ
ചെന്ന് മുട്ടുന്നു
പിന്നേ തിരികേവരുന്നു

ഒരു കൊഴിഞ്ഞുവീഴലിൽ
ഋതു എടുത്തുവെച്ചതെല്ലാം പൂക്കളാവുന്ന പോലെ
വസന്തത്തിൻ്റെ മേൽവിലാസം

അവൾ വസന്തത്തിൻ്റെ മേൽവിലാസമുള്ള കത്തായിരുന്നു
എന്നും, എന്നാകിലും

ഒരു ഓലേഞ്ഞാലിക്കുരുവി
അടക്കിപ്പിടിക്കും അതിൻ്റെ ആത്മരഹസ്യം 
അത് കാതിൽ പറഞ്ഞ പോലെ
കാറ്റിൻ്റെ ഓരോ അടരിലും 
അതിൻ്റെ പാതിയുലച്ചിൽ

മഴ മെടയും തുരുമ്പുമണമുള്ള
ജലത്തിനോടാണ്
വാരിയിൽ നിന്നും ഇറ്റുവീഴും മുമ്പ് തോരുന്നതിൻ്റെ നോവിട്ടു വെച്ച
മൺകലത്തിൽ
അതിൻ്റെ അവസാനതുള്ളികളോട്

മഴയുടേയും ഓലയുടേയും തള്ളവിരൽക്കാലങ്ങൾ
കൃത്യമായിപ്പറഞ്ഞാൽ അമ്മജലം

കൊഴിഞ്ഞ് വീഴലുകൾ അവിടെ നിർത്തി
പൂക്കൾ ഇതളുകൾ 
വിരിയലുകൾ ഞൊറിഞ്ഞുടുക്കുന്നു
അടർന്ന് വീഴലുകൾ അടക്കിപ്പിടിച്ച്
മണം പൊതിഞ്ഞെടുത്ത്
വെളുപ്പിൽ ഒരു മുല്ലപ്പൂ എടുക്കും ഭാരം,
അതിലും പതിയേ നിലത്തിടുന്നു

കുഞ്ഞുമഞ്ഞപ്പൂക്കളിൽ,
മഞ്ഞ്,
കാലവുമായി വെച്ച ഉടമ്പടിയിൽ
പുലരി ചാരിയിരിക്കുമ്പോഴും
അവധിയിൽ പ്രവേശിക്കുന്നില്ല
ആരുടേയും വിരലുകൾ

രാവിലെ വന്ന ആഴ്ച്ചപ്പതിപ്പിൽ
തൊട്ടുവായിച്ച കവിത 
താൾ മറിക്കുമ്പോൾ
ഒരു കുമ്പിളിൽ പൂവ് നിലനിർത്തി
തണുവ് നിലനിർത്തി
കവിയുടെ പേര് പോലും നിലനിർത്തി
അതിലെ മഞ്ഞുതുള്ളി 
തൊട്ടാവാടി ഇലകളിൽ തൊട്ടമാതിരി
ആരോ  മടങ്ങുന്നു

അതിൻ്റെ താളുകളുടെ മടക്കമുള്ള
ആഴ്ച്ചപ്പതിപ്പുകൾ
അതും ഗൃഹാതുരത്തത്തിലേക്ക്

ഓരോ നാളുകളുടേയും താളുകളുടേയും
ഓളത്തിലേക്ക് മുങ്ങിനിവരുന്നു
കവിതയിലേക്ക് തന്നെ മടങ്ങുന്നു

മുദ്ര വെക്കുമോ
നൃത്തത്തിൻ്റെ ഒരു തുള്ളിയൂറും മഞ്ഞിൽ
ഒരു മോതിരത്തിലലിയും കല്ല് 
അത് തൊട്ടെടുത്ത് വിരലിൽ വെക്കുമ്പോലെ തുമ്പികൾക്കുള്ള നിയമന ഉത്തരവിൻ്റെ ഭംഗി,
കൈ പറ്റുകയായിരുന്നു

കണ്ടിട്ടുണ്ടോ?
വീട് ഒരു പൂങ്കാവനമാവുന്ന പുലരികൾ 
I G S എന്ന് രേഖപ്പെടുത്തിയ കവറിൽ 
അതിൻ്റെ കനത്തിൽ പൊതിഞ്ഞ്
കാത്തിരിപ്പിൽ നനഞ്ഞ്
കടന്നുവരും കാക്കി നിറമുള്ള
കാപ്പിപ്പൂ മണമുള്ള നിയമന ഉത്തരവുകൾ

ഒരാൾ അയാളുടെ ആനന്ദമാകുന്നത്
പോലെ അതിലെ മേൽവിലാസം
അതിലെ പൊന്മാൻ ചുവടുകൾ

ഒരു ചെമ്പരത്തി പൂവിലേക്ക്
സ്ഥലം മാറി വന്ന പ്രഭാതം
കുരുവി, കുരുക്കുത്തിമുല്ലകളിൽ
അതിൻ്റെ ഒപ്പിട്ടുനിർത്തുന്നു

സ്ഥലംമാറിവന്ന കൊടൈക്കനാൽ,
പോലെ അരികിൽ അവൾ
ഒരു നിയമന ഉത്തരവാകും മഞ്ഞ്
കൈപ്പിയിട്ടുണ്ടാവുമോ മഞ്ഞിൻ്റെ ഭംഗി
എന്നെങ്കിലും പ്രണയം

മഞ്ഞിനേ നിയമിക്കുന്നു.
പുലരിയിൽ പൂക്കൾ, 
ചാരിനിൽക്കുമ്പോലെ മഞ്ഞിൽ ചാരിനിൽക്കുന്നു.






Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...