Skip to main content

മഞ്ഞിനേ നിയമിക്കുന്നു

ഒരു അടർന്ന് വീഴൽ
ഇതിലും മനോഹരമായി
വലിച്ചിഴക്കുവാനാകില്ലതന്നെ

എടുത്തുവെയ്ക്കുവാനാകില്ല പൂവിൽ
കൊള്ളില്ല ഒരിലക്കുമ്പിളിൽ

ആയതിനാൽ 
കുതിർത്ത് മെടയും മുമ്പ് 
ഒരു തുമ്പി പൂരിപ്പിച്ച് വിടും
അതിൻ്റെ വിട്ടുവിട്ടു പറക്കലിൽ
ചെന്ന് മുട്ടുന്നു
പിന്നേ തിരികേവരുന്നു

ഒരു കൊഴിഞ്ഞുവീഴലിൽ
ഋതു എടുത്തുവെച്ചതെല്ലാം പൂക്കളാവുന്ന പോലെ
വസന്തത്തിൻ്റെ മേൽവിലാസം

അവൾ വസന്തത്തിൻ്റെ മേൽവിലാസമുള്ള കത്തായിരുന്നു
എന്നും, എന്നാകിലും

ഒരു ഓലേഞ്ഞാലിക്കുരുവി
അടക്കിപ്പിടിക്കും അതിൻ്റെ ആത്മരഹസ്യം 
അത് കാതിൽ പറഞ്ഞ പോലെ
കാറ്റിൻ്റെ ഓരോ അടരിലും 
അതിൻ്റെ പാതിയുലച്ചിൽ

മഴ മെടയും തുരുമ്പുമണമുള്ള
ജലത്തിനോടാണ്
വാരിയിൽ നിന്നും ഇറ്റുവീഴും മുമ്പ് തോരുന്നതിൻ്റെ നോവിട്ടു വെച്ച
മൺകലത്തിൽ
അതിൻ്റെ അവസാനതുള്ളികളോട്

മഴയുടേയും ഓലയുടേയും തള്ളവിരൽക്കാലങ്ങൾ
കൃത്യമായിപ്പറഞ്ഞാൽ അമ്മജലം

കൊഴിഞ്ഞ് വീഴലുകൾ അവിടെ നിർത്തി
പൂക്കൾ ഇതളുകൾ 
വിരിയലുകൾ ഞൊറിഞ്ഞുടുക്കുന്നു
അടർന്ന് വീഴലുകൾ അടക്കിപ്പിടിച്ച്
മണം പൊതിഞ്ഞെടുത്ത്
വെളുപ്പിൽ ഒരു മുല്ലപ്പൂ എടുക്കും ഭാരം,
അതിലും പതിയേ നിലത്തിടുന്നു

കുഞ്ഞുമഞ്ഞപ്പൂക്കളിൽ,
മഞ്ഞ്,
കാലവുമായി വെച്ച ഉടമ്പടിയിൽ
പുലരി ചാരിയിരിക്കുമ്പോഴും
അവധിയിൽ പ്രവേശിക്കുന്നില്ല
ആരുടേയും വിരലുകൾ

രാവിലെ വന്ന ആഴ്ച്ചപ്പതിപ്പിൽ
തൊട്ടുവായിച്ച കവിത 
താൾ മറിക്കുമ്പോൾ
ഒരു കുമ്പിളിൽ പൂവ് നിലനിർത്തി
തണുവ് നിലനിർത്തി
കവിയുടെ പേര് പോലും നിലനിർത്തി
അതിലെ മഞ്ഞുതുള്ളി 
തൊട്ടാവാടി ഇലകളിൽ തൊട്ടമാതിരി
ആരോ  മടങ്ങുന്നു

അതിൻ്റെ താളുകളുടെ മടക്കമുള്ള
ആഴ്ച്ചപ്പതിപ്പുകൾ
അതും ഗൃഹാതുരത്തത്തിലേക്ക്

ഓരോ നാളുകളുടേയും താളുകളുടേയും
ഓളത്തിലേക്ക് മുങ്ങിനിവരുന്നു
കവിതയിലേക്ക് തന്നെ മടങ്ങുന്നു

മുദ്ര വെക്കുമോ
നൃത്തത്തിൻ്റെ ഒരു തുള്ളിയൂറും മഞ്ഞിൽ
ഒരു മോതിരത്തിലലിയും കല്ല് 
അത് തൊട്ടെടുത്ത് വിരലിൽ വെക്കുമ്പോലെ തുമ്പികൾക്കുള്ള നിയമന ഉത്തരവിൻ്റെ ഭംഗി,
കൈ പറ്റുകയായിരുന്നു

കണ്ടിട്ടുണ്ടോ?
വീട് ഒരു പൂങ്കാവനമാവുന്ന പുലരികൾ 
I G S എന്ന് രേഖപ്പെടുത്തിയ കവറിൽ 
അതിൻ്റെ കനത്തിൽ പൊതിഞ്ഞ്
കാത്തിരിപ്പിൽ നനഞ്ഞ്
കടന്നുവരും കാക്കി നിറമുള്ള
കാപ്പിപ്പൂ മണമുള്ള നിയമന ഉത്തരവുകൾ

ഒരാൾ അയാളുടെ ആനന്ദമാകുന്നത്
പോലെ അതിലെ മേൽവിലാസം
അതിലെ പൊന്മാൻ ചുവടുകൾ

ഒരു ചെമ്പരത്തി പൂവിലേക്ക്
സ്ഥലം മാറി വന്ന പ്രഭാതം
കുരുവി, കുരുക്കുത്തിമുല്ലകളിൽ
അതിൻ്റെ ഒപ്പിട്ടുനിർത്തുന്നു

സ്ഥലംമാറിവന്ന കൊടൈക്കനാൽ,
പോലെ അരികിൽ അവൾ
ഒരു നിയമന ഉത്തരവാകും മഞ്ഞ്
കൈപ്പിയിട്ടുണ്ടാവുമോ മഞ്ഞിൻ്റെ ഭംഗി
എന്നെങ്കിലും പ്രണയം

മഞ്ഞിനേ നിയമിക്കുന്നു.
പുലരിയിൽ പൂക്കൾ, 
ചാരിനിൽക്കുമ്പോലെ മഞ്ഞിൽ ചാരിനിൽക്കുന്നു.






Comments

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.