Skip to main content

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്


ഇനിയും വിരിയാത്ത പൂക്കളിലാണ്
വസന്തങ്ങൾ, അവയുടെ 
പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക
അതറിയാഞ്ഞിട്ടല്ല

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്
മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം

ചെറിയ ചൂടുള്ള പനി
ലളിതമായ മഞ്ഞുകാലങ്ങൾ
എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
അവഗണിച്ചു എന്ന 
വാക്കാണ് ആശ്വാസത്തിനോട് 
കൂടുതൽ ചേർന്നുനിൽക്കുക
അതും അറിയാഞ്ഞിട്ടല്ല

ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും
പകൽവെളിച്ചം എടുത്തുവെക്കുവാൻ
ഇരുട്ടിനോട് ചട്ടം കെട്ടുന്നു

ദൈവം മഞ്ഞാകുവാൻ പോകുന്ന
താഴ്വരയിൽ
അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി
മഞ്ഞ് കാലത്തിൻ്റെ 
നഗ്നതയുള്ള ദൈവം എന്ന തിരുത്ത്
അപ്പോൾ അരുവിയിൽ 

കൂവലിൻ്റ മറുക് 
കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം
ദൈവത്തിൻ്റെ നാഭി
ദൈവം കഴിഞ്ഞും കൂവുന്നു
ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ
കുയിലുകൾ പറ്റിപ്പിടിക്കും വിധം
എന്നാവണം

ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ
കേൾവിക്കൊപ്പം
തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം
അതും കേട്ടുകേൾവികൾക്കൊപ്പമുള്ള
തിരിഞ്ഞുനോട്ടങ്ങളിലാവണം
കൂടുതൽ നേരം ദൈവം
തങ്ങിനിൽക്കുന്നുണ്ടാവുക

വെള്ളാരങ്കല്ലുകൾക്കിടയിൽ ഇപ്പോൾ ദൈവത്തിൻ്റെ നനഞ്ഞ നഗ്നത
അത്രത്തോളം നനഞ്ഞ, പതിഞ്ഞ കാൽപ്പാടുകൾ നിലത്തും

ആന്തരീകമായ ഓരോ അവയവങ്ങളിലും
തുമ്പികൾ ചെന്ന് മുട്ടും വണ്ണം
ദൈവം തൻ്റെ നടത്തങ്ങൾ
ഇരുത്തം നൃത്തങ്ങൾ എന്നിവ അരുവിയിലും പുറത്തും പുന:ക്രമീകരിക്കുന്നു

ഋതുമട്ടിലുള്ള തീർത്ഥാടനങ്ങൾ
ഒരിടത്തും അടങ്ങികിടക്കാത്ത ദൈവം
എന്ന് പിന്നാലെ പിറുപിറുക്കും തുമ്പികൾ

ഒരു വെടിയുണ്ടയുടെ ഇന്നലെ
ഒരു പക്ഷേ
ചോര പുരണ്ട്
ഗാന്ധിജി ആയപോലെ
ഇനി ആരുടേയോ 
തിരിഞ്ഞുനോക്കാത്ത ഇന്നലെ 
ദൈവം എന്നാവുമോ

അല്ല
ദൈവം നിത്യതയുടെ,
ശാന്തതയുടെ ഇന്നലെ 
എന്നാരോ 
അതാവും കൂടുതൽ ശരി

ഒരു ഇലയുടെ ഇന്നലെ
ഒരു ജനാലയാവുന്നത് പോലെ
ശരികൾക്കുണ്ടാവുമോ ഇന്നലെകൾ
ഒരു പക്ഷേ അവ അന്നത്തെ കാലത്തെ ശരി തെറ്റുകൾ

ശിശിരത്തിൽ ഇലപോലെ
ദൈവം നഗ്നത പൊഴിക്കുന്നു
ഏകാന്തതകളിൽ മുങ്ങിനിവരും ദൈവം

തുടർന്നേ പറ്റു
ഒഴുക്ക് പിന്തുടരുന്ന ദൈവം
മുറിവുള്ള തള്ളവിരൽ പോലെ
ഇപ്പോൾ നഗ്നത നനയ്ക്കാത്ത ദൈവം

ഒരു നീലപ്പൊന്മാൻ അതിൻ്റെ നീലയിലേക്ക് മുങ്ങി
ഒരു മീൻ കൊത്തിപ്പറക്കുന്നത് പോലെ
ദൈവത്തിൻ്റെ മുങ്ങലിൽ എൻ്റെ
നഗ്നത പങ്കെടുക്കുന്നു
ആത്മാവ് കൊത്തിപ്പറക്കുന്നു

നീട്ടുന്നില്ല

പ്രലോഭനങ്ങളാണ് എന്നും വസന്തത്തിൻ്റെ ശരികൾ 
ഞാൻ എൻ്റെ മന്ദാരങ്ങൾക്ക്,
അതിൻ്റെ പൂന്തോട്ടം തിരികേ നൽകാം എന്നൊരു പ്രലോഭനം,
മുന്നോട്ട് വെയ്ക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...