Skip to main content

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്


ഇനിയും വിരിയാത്ത പൂക്കളിലാണ്
വസന്തങ്ങൾ, അവയുടെ 
പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക
അതറിയാഞ്ഞിട്ടല്ല

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്
മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം

ചെറിയ ചൂടുള്ള പനി
ലളിതമായ മഞ്ഞുകാലങ്ങൾ
എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
അവഗണിച്ചു എന്ന 
വാക്കാണ് ആശ്വാസത്തിനോട് 
കൂടുതൽ ചേർന്നുനിൽക്കുക
അതും അറിയാഞ്ഞിട്ടല്ല

ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും
പകൽവെളിച്ചം എടുത്തുവെക്കുവാൻ
ഇരുട്ടിനോട് ചട്ടം കെട്ടുന്നു

ദൈവം മഞ്ഞാകുവാൻ പോകുന്ന
താഴ്വരയിൽ
അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി
മഞ്ഞ് കാലത്തിൻ്റെ 
നഗ്നതയുള്ള ദൈവം എന്ന തിരുത്ത്
അപ്പോൾ അരുവിയിൽ 

കൂവലിൻ്റ മറുക് 
കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം
ദൈവത്തിൻ്റെ നാഭി
ദൈവം കഴിഞ്ഞും കൂവുന്നു
ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ
കുയിലുകൾ പറ്റിപ്പിടിക്കും വിധം
എന്നാവണം

ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ
കേൾവിക്കൊപ്പം
തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം
അതും കേട്ടുകേൾവികൾക്കൊപ്പമുള്ള
തിരിഞ്ഞുനോട്ടങ്ങളിലാവണം
കൂടുതൽ നേരം ദൈവം
തങ്ങിനിൽക്കുന്നുണ്ടാവുക

വെള്ളാരങ്കല്ലുകൾക്കിടയിൽ ഇപ്പോൾ ദൈവത്തിൻ്റെ നനഞ്ഞ നഗ്നത
അത്രത്തോളം നനഞ്ഞ, പതിഞ്ഞ കാൽപ്പാടുകൾ നിലത്തും

ആന്തരീകമായ ഓരോ അവയവങ്ങളിലും
തുമ്പികൾ ചെന്ന് മുട്ടും വണ്ണം
ദൈവം തൻ്റെ നടത്തങ്ങൾ
ഇരുത്തം നൃത്തങ്ങൾ എന്നിവ അരുവിയിലും പുറത്തും പുന:ക്രമീകരിക്കുന്നു

ഋതുമട്ടിലുള്ള തീർത്ഥാടനങ്ങൾ
ഒരിടത്തും അടങ്ങികിടക്കാത്ത ദൈവം
എന്ന് പിന്നാലെ പിറുപിറുക്കും തുമ്പികൾ

ഒരു വെടിയുണ്ടയുടെ ഇന്നലെ
ഒരു പക്ഷേ
ചോര പുരണ്ട്
ഗാന്ധിജി ആയപോലെ
ഇനി ആരുടേയോ 
തിരിഞ്ഞുനോക്കാത്ത ഇന്നലെ 
ദൈവം എന്നാവുമോ

അല്ല
ദൈവം നിത്യതയുടെ,
ശാന്തതയുടെ ഇന്നലെ 
എന്നാരോ 
അതാവും കൂടുതൽ ശരി

ഒരു ഇലയുടെ ഇന്നലെ
ഒരു ജനാലയാവുന്നത് പോലെ
ശരികൾക്കുണ്ടാവുമോ ഇന്നലെകൾ
ഒരു പക്ഷേ അവ അന്നത്തെ കാലത്തെ ശരി തെറ്റുകൾ

ശിശിരത്തിൽ ഇലപോലെ
ദൈവം നഗ്നത പൊഴിക്കുന്നു
ഏകാന്തതകളിൽ മുങ്ങിനിവരും ദൈവം

തുടർന്നേ പറ്റു
ഒഴുക്ക് പിന്തുടരുന്ന ദൈവം
മുറിവുള്ള തള്ളവിരൽ പോലെ
ഇപ്പോൾ നഗ്നത നനയ്ക്കാത്ത ദൈവം

ഒരു നീലപ്പൊന്മാൻ അതിൻ്റെ നീലയിലേക്ക് മുങ്ങി
ഒരു മീൻ കൊത്തിപ്പറക്കുന്നത് പോലെ
ദൈവത്തിൻ്റെ മുങ്ങലിൽ എൻ്റെ
നഗ്നത പങ്കെടുക്കുന്നു
ആത്മാവ് കൊത്തിപ്പറക്കുന്നു

നീട്ടുന്നില്ല

പ്രലോഭനങ്ങളാണ് എന്നും വസന്തത്തിൻ്റെ ശരികൾ 
ഞാൻ എൻ്റെ മന്ദാരങ്ങൾക്ക്,
അതിൻ്റെ പൂന്തോട്ടം തിരികേ നൽകാം എന്നൊരു പ്രലോഭനം,
മുന്നോട്ട് വെയ്ക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ