Skip to main content

ഒരു നുള്ള് കാത്തിരിപ്പ്

ഒരു നുള്ള് കാത്തിരിപ്പ് 
ഒരു തുള്ളിയിലെടുത്ത് വെച്ച്
തോരുന്നതിൽ
പിടിച്ചുനിൽക്കുന്ന മഴ

അടയുന്നതിന്റെ മൈലാഞ്ചിയിട്ട
തൊട്ടാവാടികൾ
തുറന്നുകാട്ടും
കൈകളിലെ ശലഭചലനങ്ങൾ

തൊടുമ്പോഴേയ്ക്കും 
ഉണങ്ങാത്ത മാതിരി 
ചലനം ഇമകളിൽ
പിൻവലിയ്ക്കും ഇലകൾ

കാതിൽ ഒരു നുള്ളിന്റെ മൂളൽ

കാത്തിരിപ്പ് ഒരു മുള്ളിലെടുത്ത്
നോവ് കൊണ്ടൊരു
പനിനീർപ്പൂവുണ്ടാക്കുകയായിരുന്നു
അവൾ

ഒരു തുടർച്ചയാവുന്നു കാത്തിരിപ്പ്
അവൾക്ക് മുന്നിൽ
തോർച്ച ഒരു തട്ടം 
മഴ പിടിച്ചിടുന്നത്

പൂത്തിറങ്ങും മിനുക്കം
അലുക്ക് പോലെ പിടിച്ചിട്ട്
ഇരുട്ടിനും പുറത്തിറങ്ങും മിന്നാമിനുങ്ങി

മെല്ലേ ഒരു അലുക്കാവുന്നു കാത്തിരിപ്പ്
അത് പിടിച്ചിട്ട് 
അവൾ പുറത്തേയ്ക്കിറങ്ങുന്നു

പടർന്നുകയറും
കാത്തിരിപ്പിന്റെ വള്ളികൾ

കാത്തിരിയ്ക്കുന്നതിനിടയിൽ
കാത്തിരിയ്ക്കുന്നത് ആരെയാണെന്ന്
മറന്നുപോകുന്ന ഒരാൾ

എന്നിട്ടും കാത്തിരിപ്പിൽ തുടരുന്ന അയാൾ

കാത്തിരിപ്പ് വന്ന് അയാളെ മൂടുന്നതാവണം
അയാൾ കാത്തിരിപ്പിന്റെ കാട് 

കേട്ടിട്ടുണ്ടോ?
കാത്തിരിപ്പ് വന്ന്
കാത്തിരിപ്പിൽ മുട്ടുന്ന സ്വരം

ചാട്ടം കാത്തിരിയ്ക്കും പച്ചത്തുള്ളനെ
പച്ചനിറത്തിൽ വന്ന് ചാട്ടം തൊടുമ്പോൾ
ചാടാൻ മറന്നുപോകുന്നത് പോലെ

അണിഞ്ഞിട്ടുണ്ടാവണം
മഴത്തുള്ളികൾ ഓരോന്നു
തൊടുന്നുണ്ട് ആരോ
എന്നിട്ടും
വാടാൻ മറന്നുപോകും
തൊട്ടാവാടി പോലെ 
അത്
കാത്തിരിപ്പിലേയ്ക്ക് മാത്രം
കൂടുതൽ പടരുന്നു
കാത്തിരിപ്പിലേയ്ക്ക് മടങ്ങുന്നു

സംഗീതമായിത്തുടങ്ങിയിട്ടുണ്ട്
മഴത്തോൽ വലിച്ചുകെട്ടിയ
ആകാശത്തിന്റെ മിഴാവിൽ
മഞ്ഞുതുള്ളികൾ തൊടും ശബ്ദം 

അയാൾ
ചകോരപ്പക്ഷികളുടെ നടത്തം
ശേഖരിയ്ക്കുന്നു

അവൾ
നാലും കാത്തിരിപ്പാവുന്ന
ഒരു വെറ്റിലച്ചെല്ലം

ശരിയൊരു വെറ്റില
മുറുക്കാത്തത് കൊണ്ട് കാലം
നീക്കിവെയ്ക്കുന്ന
അതിലെ സത്യം

വാക്കിന് താഴെ
വാടാത്ത കാത്തിരിപ്പ്‌ കൊണ്ട് നിർമ്മിച്ച
പുതിയൊരു വെറ്റില
അതിന്റെ പച്ചമൂളൽ

2

കാത്തിരിപ്പ്,
പക്ഷികൾ നിർമ്മിയ്ക്കുന്ന ആകാശത്തിന്റെ 
ഒരു ഭാഗമാണെന്ന്
അവൾ

ഒരു തലയാട്ടൽ അധികം നിർമ്മിച്ച്
സമ്മതം ഒരു താളമാണെന്ന് ഞാൻ

മേഘങ്ങൾ വായിക്കും ബ്യൂഗിൾ
താളത്തിൽ കടന്നുപോകും
ഒരു ബാൻഡാവുന്നു ആകാശം

കാത്തിരിപ്പ് മനുഷ്യന്റെ ആകൃതിയുള്ള
താക്കോലുകളാണെന്ന് 
അതുപയോഗിച്ച് അവർ തുറന്നുകയറാത്ത ഇടങ്ങളില്ലെന്ന്
കലപിലകൾ കൊണ്ട് 
അഭിപ്രായം മറച്ച് കിളികൾ

ആകാശം നിർമ്മിച്ച 
പക്ഷിയാണ് കാത്തിരിപ്പ് എന്ന് 
അതിലൊരു കിളി

ആകാശത്തിന് എത്താനാവാത്ത
ഉയരങ്ങളിൽ
നീലനിറം കുറച്ച് കൂടിയ ആകാശം 
ആ കിളിയുടെ മാത്രം വായ പൊത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...