Skip to main content

ഒരു നുള്ള് കാത്തിരിപ്പ്

ഒരു നുള്ള് കാത്തിരിപ്പ് 
ഒരു തുള്ളിയിലെടുത്ത് വെച്ച്
തോരുന്നതിൽ
പിടിച്ചുനിൽക്കുന്ന മഴ

അടയുന്നതിന്റെ മൈലാഞ്ചിയിട്ട
തൊട്ടാവാടികൾ
തുറന്നുകാട്ടും
കൈകളിലെ ശലഭചലനങ്ങൾ

തൊടുമ്പോഴേയ്ക്കും 
ഉണങ്ങാത്ത മാതിരി 
ചലനം ഇമകളിൽ
പിൻവലിയ്ക്കും ഇലകൾ

കാതിൽ ഒരു നുള്ളിന്റെ മൂളൽ

കാത്തിരിപ്പ് ഒരു മുള്ളിലെടുത്ത്
നോവ് കൊണ്ടൊരു
പനിനീർപ്പൂവുണ്ടാക്കുകയായിരുന്നു
അവൾ

ഒരു തുടർച്ചയാവുന്നു കാത്തിരിപ്പ്
അവൾക്ക് മുന്നിൽ
തോർച്ച ഒരു തട്ടം 
മഴ പിടിച്ചിടുന്നത്

പൂത്തിറങ്ങും മിനുക്കം
അലുക്ക് പോലെ പിടിച്ചിട്ട്
ഇരുട്ടിനും പുറത്തിറങ്ങും മിന്നാമിനുങ്ങി

മെല്ലേ ഒരു അലുക്കാവുന്നു കാത്തിരിപ്പ്
അത് പിടിച്ചിട്ട് 
അവൾ പുറത്തേയ്ക്കിറങ്ങുന്നു

പടർന്നുകയറും
കാത്തിരിപ്പിന്റെ വള്ളികൾ

കാത്തിരിയ്ക്കുന്നതിനിടയിൽ
കാത്തിരിയ്ക്കുന്നത് ആരെയാണെന്ന്
മറന്നുപോകുന്ന ഒരാൾ

എന്നിട്ടും കാത്തിരിപ്പിൽ തുടരുന്ന അയാൾ

കാത്തിരിപ്പ് വന്ന് അയാളെ മൂടുന്നതാവണം
അയാൾ കാത്തിരിപ്പിന്റെ കാട് 

കേട്ടിട്ടുണ്ടോ?
കാത്തിരിപ്പ് വന്ന്
കാത്തിരിപ്പിൽ മുട്ടുന്ന സ്വരം

ചാട്ടം കാത്തിരിയ്ക്കും പച്ചത്തുള്ളനെ
പച്ചനിറത്തിൽ വന്ന് ചാട്ടം തൊടുമ്പോൾ
ചാടാൻ മറന്നുപോകുന്നത് പോലെ

അണിഞ്ഞിട്ടുണ്ടാവണം
മഴത്തുള്ളികൾ ഓരോന്നു
തൊടുന്നുണ്ട് ആരോ
എന്നിട്ടും
വാടാൻ മറന്നുപോകും
തൊട്ടാവാടി പോലെ 
അത്
കാത്തിരിപ്പിലേയ്ക്ക് മാത്രം
കൂടുതൽ പടരുന്നു
കാത്തിരിപ്പിലേയ്ക്ക് മടങ്ങുന്നു

സംഗീതമായിത്തുടങ്ങിയിട്ടുണ്ട്
മഴത്തോൽ വലിച്ചുകെട്ടിയ
ആകാശത്തിന്റെ മിഴാവിൽ
മഞ്ഞുതുള്ളികൾ തൊടും ശബ്ദം 

അയാൾ
ചകോരപ്പക്ഷികളുടെ നടത്തം
ശേഖരിയ്ക്കുന്നു

അവൾ
നാലും കാത്തിരിപ്പാവുന്ന
ഒരു വെറ്റിലച്ചെല്ലം

ശരിയൊരു വെറ്റില
മുറുക്കാത്തത് കൊണ്ട് കാലം
നീക്കിവെയ്ക്കുന്ന
അതിലെ സത്യം

വാക്കിന് താഴെ
വാടാത്ത കാത്തിരിപ്പ്‌ കൊണ്ട് നിർമ്മിച്ച
പുതിയൊരു വെറ്റില
അതിന്റെ പച്ചമൂളൽ

2

കാത്തിരിപ്പ്,
പക്ഷികൾ നിർമ്മിയ്ക്കുന്ന ആകാശത്തിന്റെ 
ഒരു ഭാഗമാണെന്ന്
അവൾ

ഒരു തലയാട്ടൽ അധികം നിർമ്മിച്ച്
സമ്മതം ഒരു താളമാണെന്ന് ഞാൻ

മേഘങ്ങൾ വായിക്കും ബ്യൂഗിൾ
താളത്തിൽ കടന്നുപോകും
ഒരു ബാൻഡാവുന്നു ആകാശം

കാത്തിരിപ്പ് മനുഷ്യന്റെ ആകൃതിയുള്ള
താക്കോലുകളാണെന്ന് 
അതുപയോഗിച്ച് അവർ തുറന്നുകയറാത്ത ഇടങ്ങളില്ലെന്ന്
കലപിലകൾ കൊണ്ട് 
അഭിപ്രായം മറച്ച് കിളികൾ

ആകാശം നിർമ്മിച്ച 
പക്ഷിയാണ് കാത്തിരിപ്പ് എന്ന് 
അതിലൊരു കിളി

ആകാശത്തിന് എത്താനാവാത്ത
ഉയരങ്ങളിൽ
നീലനിറം കുറച്ച് കൂടിയ ആകാശം 
ആ കിളിയുടെ മാത്രം വായ പൊത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!