Skip to main content

ഒരു നുള്ള് കാത്തിരിപ്പ്

ഒരു നുള്ള് കാത്തിരിപ്പ് 
ഒരു തുള്ളിയിലെടുത്ത് വെച്ച്
തോരുന്നതിൽ
പിടിച്ചുനിൽക്കുന്ന മഴ

അടയുന്നതിന്റെ മൈലാഞ്ചിയിട്ട
തൊട്ടാവാടികൾ
തുറന്നുകാട്ടും
കൈകളിലെ ശലഭചലനങ്ങൾ

തൊടുമ്പോഴേയ്ക്കും 
ഉണങ്ങാത്ത മാതിരി 
ചലനം ഇമകളിൽ
പിൻവലിയ്ക്കും ഇലകൾ

കാതിൽ ഒരു നുള്ളിന്റെ മൂളൽ

കാത്തിരിപ്പ് ഒരു മുള്ളിലെടുത്ത്
നോവ് കൊണ്ടൊരു
പനിനീർപ്പൂവുണ്ടാക്കുകയായിരുന്നു
അവൾ

ഒരു തുടർച്ചയാവുന്നു കാത്തിരിപ്പ്
അവൾക്ക് മുന്നിൽ
തോർച്ച ഒരു തട്ടം 
മഴ പിടിച്ചിടുന്നത്

പൂത്തിറങ്ങും മിനുക്കം
അലുക്ക് പോലെ പിടിച്ചിട്ട്
ഇരുട്ടിനും പുറത്തിറങ്ങും മിന്നാമിനുങ്ങി

മെല്ലേ ഒരു അലുക്കാവുന്നു കാത്തിരിപ്പ്
അത് പിടിച്ചിട്ട് 
അവൾ പുറത്തേയ്ക്കിറങ്ങുന്നു

പടർന്നുകയറും
കാത്തിരിപ്പിന്റെ വള്ളികൾ

കാത്തിരിയ്ക്കുന്നതിനിടയിൽ
കാത്തിരിയ്ക്കുന്നത് ആരെയാണെന്ന്
മറന്നുപോകുന്ന ഒരാൾ

എന്നിട്ടും കാത്തിരിപ്പിൽ തുടരുന്ന അയാൾ

കാത്തിരിപ്പ് വന്ന് അയാളെ മൂടുന്നതാവണം
അയാൾ കാത്തിരിപ്പിന്റെ കാട് 

കേട്ടിട്ടുണ്ടോ?
കാത്തിരിപ്പ് വന്ന്
കാത്തിരിപ്പിൽ മുട്ടുന്ന സ്വരം

ചാട്ടം കാത്തിരിയ്ക്കും പച്ചത്തുള്ളനെ
പച്ചനിറത്തിൽ വന്ന് ചാട്ടം തൊടുമ്പോൾ
ചാടാൻ മറന്നുപോകുന്നത് പോലെ

അണിഞ്ഞിട്ടുണ്ടാവണം
മഴത്തുള്ളികൾ ഓരോന്നു
തൊടുന്നുണ്ട് ആരോ
എന്നിട്ടും
വാടാൻ മറന്നുപോകും
തൊട്ടാവാടി പോലെ 
അത്
കാത്തിരിപ്പിലേയ്ക്ക് മാത്രം
കൂടുതൽ പടരുന്നു
കാത്തിരിപ്പിലേയ്ക്ക് മടങ്ങുന്നു

സംഗീതമായിത്തുടങ്ങിയിട്ടുണ്ട്
മഴത്തോൽ വലിച്ചുകെട്ടിയ
ആകാശത്തിന്റെ മിഴാവിൽ
മഞ്ഞുതുള്ളികൾ തൊടും ശബ്ദം 

അയാൾ
ചകോരപ്പക്ഷികളുടെ നടത്തം
ശേഖരിയ്ക്കുന്നു

അവൾ
നാലും കാത്തിരിപ്പാവുന്ന
ഒരു വെറ്റിലച്ചെല്ലം

ശരിയൊരു വെറ്റില
മുറുക്കാത്തത് കൊണ്ട് കാലം
നീക്കിവെയ്ക്കുന്ന
അതിലെ സത്യം

വാക്കിന് താഴെ
വാടാത്ത കാത്തിരിപ്പ്‌ കൊണ്ട് നിർമ്മിച്ച
പുതിയൊരു വെറ്റില
അതിന്റെ പച്ചമൂളൽ

2

കാത്തിരിപ്പ്,
പക്ഷികൾ നിർമ്മിയ്ക്കുന്ന ആകാശത്തിന്റെ 
ഒരു ഭാഗമാണെന്ന്
അവൾ

ഒരു തലയാട്ടൽ അധികം നിർമ്മിച്ച്
സമ്മതം ഒരു താളമാണെന്ന് ഞാൻ

മേഘങ്ങൾ വായിക്കും ബ്യൂഗിൾ
താളത്തിൽ കടന്നുപോകും
ഒരു ബാൻഡാവുന്നു ആകാശം

കാത്തിരിപ്പ് മനുഷ്യന്റെ ആകൃതിയുള്ള
താക്കോലുകളാണെന്ന് 
അതുപയോഗിച്ച് അവർ തുറന്നുകയറാത്ത ഇടങ്ങളില്ലെന്ന്
കലപിലകൾ കൊണ്ട് 
അഭിപ്രായം മറച്ച് കിളികൾ

ആകാശം നിർമ്മിച്ച 
പക്ഷിയാണ് കാത്തിരിപ്പ് എന്ന് 
അതിലൊരു കിളി

ആകാശത്തിന് എത്താനാവാത്ത
ഉയരങ്ങളിൽ
നീലനിറം കുറച്ച് കൂടിയ ആകാശം 
ആ കിളിയുടെ മാത്രം വായ പൊത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം