Skip to main content

കടൽ കൊന്തിത്തൊടും ഒരു മീൻ

1

ആരുടെ പക്ഷിയാണീ
നാടൻപ്പാട്ടിൽ സൂക്ഷിയ്ക്കുമാകാശം
പാട്ടുകളുടെ നാട്
കാട്ടിലെ കവിതയേ
അതിനുള്ളിലെ ഭാഷയെ
ഒരു വാക്കിൽ സൂക്ഷിക്കും പോലെ
പക്ഷി സൂക്ഷിയ്ക്കുമാകാശം

അന്നന്നുള്ള പറപ്പാണ്
അടുത്ത ദിവസത്തേയ്ക്ക് അത് പറക്കാറില്ല,
ശരിയ്ക്കും പറഞ്ഞാൽ
തികയാറില്ല

മീനിനെപ്പോലെ
അന്നന്നുപയോഗിച്ച് അധികം വന്ന കടൽ
ഇട്ടുവെയ്ക്കും കുടുക്ക
മറ്റൊരു കിളിയ്ക്ക്
ആകാശമാവുന്നതാവാം

രാത്രി ഒരു കുടക്കയാവുന്നു
പകൽ ഒരു കൊയ്ത്തരിവാൾ
അതിരാവിലെ
ഒരു പകലിന്റെ മടമ്പ് കയറ്റി
സൂര്യനത് പൊട്ടിയ്ക്കുന്നു

2

നീലനിറം പിടിച്ചു താഴേയ്ക്കിടുന്നു
മാനം ഞൊറിഞ്ഞുടുത്ത
പക്ഷി

ഞൊറിഞ്ഞകടൽ
ഞൊറിഞ്ഞുകുത്തുവാൻ
അടിവയർ തിരഞ്ഞ്
പോകുന്നതാവണം 
ഓരോ മീനും

അടിവയറുമെടുത്ത് കടലും
നാഭിയുമായി ഞാനും കാലവും
മീനിന്റെ പുറകേ പോകുന്നു

പൂക്കൾ പിച്ച
കാറ്റിനെ തൊടും മുമ്പ്,
പൂക്കൾ ക്കൊന്തി
തൊട്ടതിനും പിടിച്ചതിനുമൊക്കെ
കാറ്റിനും കൊമ്പുണ്ട്
മൊട്ടുണ്ട്

ഞെട്ടുകളിലും  
ഇതളുകളിലും 
പൂക്കൾ എടുത്തുവെച്ച്
കൊഴിയുവോളം സൂക്ഷിക്കും 
വസന്തഞൊറിവ്,
ഒരു ഞൊറിവിനും 
സൃഷ്ടിയ്ക്കും വഴങ്ങാത്ത 
ഏകാന്തതയുടെ അനാദിയായ യോനിയാവുന്നു.

3

ഒരു വിഭവമല്ല ചന്ദ്രൻ
സ്വരവും
ആരുടെ മെനുവാണീ നിലാവ് ?

മണമുയർത്തുന്ന പൂക്കൾ
അടിപ്പാവാടക്കടൽ
അതിന്റെ അച്ചടക്കത്തിന്റെ
തുടക്കത്തിൽ തട്ടും 
അതിലെ ഒരു മീൻ

കടൽ ഉയരുമോ
മണത്തിൽ തട്ടി 
ആകാശം മുകളിലേയ്ക്ക് പൊങ്ങുമോ

മണത്തിന്റെ വള്ളികൾ വെച്ച്
ഒരോ പൂക്കളും മാനം കെട്ടിവെയ്ക്കുന്നു 

വസന്തങ്ങൾ വിലക്കയറ്റങ്ങളാണെന്ന്
എന്റെ പൂക്കൾ 
മണങ്ങളിൽ
ആണയിടും സ്വരം

അതിർത്തിയിൽ
മീനുകളുടെ പട്ടാളത്തിൽ ജോലി ചെയ്യും
അവധിയ്ക്ക് മാത്രം 
കടലിൽ വരും
മീൻ

ഒരു രൂപയ്ക്ക്
ഒരുകുട്ട മീൻ കിട്ടിയിരുന്ന 
പണ്ട് കാലത്തിന്
നീന്തലുകളുടെ ഭാഷയിൽ
വിലപേശുന്നു

ഉറക്കം ഒരു ദ്വീപ്
അതിന്റെ തൊട്ടിലിൽ 
കുഞ്ഞിനെപ്പോലെ കിടക്കും കടൽ
മീനത് പതിയേ ആട്ടുന്നു
മയങ്ങും കടൽ
തിരകൾ പാട്ട് നീക്കിനീക്കി വെയ്ക്കുന്നു

കണ്ണുകളിൽ മീൻ 
ചുമന്നു കൊണ്ടുവരും 
താരാട്ട് 
ഒച്ചയുണ്ടാക്കാതെ
എന്റെ വെള്ളം ഓളങ്ങളിൽ
അത് ഇറക്കിവെയ്ക്കുന്നു

രാത്രി വന്ന് ജനാലയിൽ തട്ടുന്ന സ്വരം
മുല്ലയുടെ ഒരിതൾ ഇരുട്ടാവുന്നു

യാത്രക്കാരെയെല്ലാം
ഇറക്കി
ജാലകങ്ങളുടെ കറുത്ത തത്തമ്മയുമായി
കൈ നോക്കുവാനിരിയ്ക്കും
കറുത്തതീവണ്ടി

എന്റെ കൈ 
ഉറക്കത്തിൽ കറുക്കുന്നു
ഇരുട്ടിൽ തട്ടുന്നു
രാത്രിയ്ക്ക് പുറത്തേയ്ക്ക് അത്
താളത്തിൽ നീളുന്നു

ശ്വാസത്തിൽ തട്ടും
ഉറക്കത്തിന്റെ ശംഖുപുഷ്പയിതൾ

അതിന്റെ ശിൽപ്പത്തിൽ ബുദ്ധനെ
നീക്കിനീക്കിവെയ്ക്കും,
ധ്യാനത്തിന്റെ ചാമ്പൽ വാരും 
നിലാവ്

അരികിൽ
പൂക്കുന്നത് 
നീക്കിനീക്കിവെയ്ക്കുന്നു
മുല്ലയും

എരിഞ്ഞെരിഞ്ഞ് 
ഇരുവശങ്ങളും ഒടിഞ്ഞുവീഴും
ചന്ദ്രക്കലയുടെ അറ്റം
കലയുടെ അടിയിലേയ്ക്ക്
നക്ഷത്രം,
ഒരു രാത്രി നീക്കിവെയ്ക്കുന്നു.

കടൽ ക്കൊന്തിത്തൊടും ഒരു മീൻ
എന്റെ കവിത ഒരു വാക്കിനേ.

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...