Skip to main content

കടൽ കൊന്തിത്തൊടും ഒരു മീൻ

1

ആരുടെ പക്ഷിയാണീ
നാടൻപ്പാട്ടിൽ സൂക്ഷിയ്ക്കുമാകാശം
പാട്ടുകളുടെ നാട്
കാട്ടിലെ കവിതയേ
അതിനുള്ളിലെ ഭാഷയെ
ഒരു വാക്കിൽ സൂക്ഷിക്കും പോലെ
പക്ഷി സൂക്ഷിയ്ക്കുമാകാശം

അന്നന്നുള്ള പറപ്പാണ്
അടുത്ത ദിവസത്തേയ്ക്ക് അത് പറക്കാറില്ല,
ശരിയ്ക്കും പറഞ്ഞാൽ
തികയാറില്ല

മീനിനെപ്പോലെ
അന്നന്നുപയോഗിച്ച് അധികം വന്ന കടൽ
ഇട്ടുവെയ്ക്കും കുടുക്ക
മറ്റൊരു കിളിയ്ക്ക്
ആകാശമാവുന്നതാവാം

രാത്രി ഒരു കുടക്കയാവുന്നു
പകൽ ഒരു കൊയ്ത്തരിവാൾ
അതിരാവിലെ
ഒരു പകലിന്റെ മടമ്പ് കയറ്റി
സൂര്യനത് പൊട്ടിയ്ക്കുന്നു

2

നീലനിറം പിടിച്ചു താഴേയ്ക്കിടുന്നു
മാനം ഞൊറിഞ്ഞുടുത്ത
പക്ഷി

ഞൊറിഞ്ഞകടൽ
ഞൊറിഞ്ഞുകുത്തുവാൻ
അടിവയർ തിരഞ്ഞ്
പോകുന്നതാവണം 
ഓരോ മീനും

അടിവയറുമെടുത്ത് കടലും
നാഭിയുമായി ഞാനും കാലവും
മീനിന്റെ പുറകേ പോകുന്നു

പൂക്കൾ പിച്ച
കാറ്റിനെ തൊടും മുമ്പ്,
പൂക്കൾ ക്കൊന്തി
തൊട്ടതിനും പിടിച്ചതിനുമൊക്കെ
കാറ്റിനും കൊമ്പുണ്ട്
മൊട്ടുണ്ട്

ഞെട്ടുകളിലും  
ഇതളുകളിലും 
പൂക്കൾ എടുത്തുവെച്ച്
കൊഴിയുവോളം സൂക്ഷിക്കും 
വസന്തഞൊറിവ്,
ഒരു ഞൊറിവിനും 
സൃഷ്ടിയ്ക്കും വഴങ്ങാത്ത 
ഏകാന്തതയുടെ അനാദിയായ യോനിയാവുന്നു.

3

ഒരു വിഭവമല്ല ചന്ദ്രൻ
സ്വരവും
ആരുടെ മെനുവാണീ നിലാവ് ?

മണമുയർത്തുന്ന പൂക്കൾ
അടിപ്പാവാടക്കടൽ
അതിന്റെ അച്ചടക്കത്തിന്റെ
തുടക്കത്തിൽ തട്ടും 
അതിലെ ഒരു മീൻ

കടൽ ഉയരുമോ
മണത്തിൽ തട്ടി 
ആകാശം മുകളിലേയ്ക്ക് പൊങ്ങുമോ

മണത്തിന്റെ വള്ളികൾ വെച്ച്
ഒരോ പൂക്കളും മാനം കെട്ടിവെയ്ക്കുന്നു 

വസന്തങ്ങൾ വിലക്കയറ്റങ്ങളാണെന്ന്
എന്റെ പൂക്കൾ 
മണങ്ങളിൽ
ആണയിടും സ്വരം

അതിർത്തിയിൽ
മീനുകളുടെ പട്ടാളത്തിൽ ജോലി ചെയ്യും
അവധിയ്ക്ക് മാത്രം 
കടലിൽ വരും
മീൻ

ഒരു രൂപയ്ക്ക്
ഒരുകുട്ട മീൻ കിട്ടിയിരുന്ന 
പണ്ട് കാലത്തിന്
നീന്തലുകളുടെ ഭാഷയിൽ
വിലപേശുന്നു

ഉറക്കം ഒരു ദ്വീപ്
അതിന്റെ തൊട്ടിലിൽ 
കുഞ്ഞിനെപ്പോലെ കിടക്കും കടൽ
മീനത് പതിയേ ആട്ടുന്നു
മയങ്ങും കടൽ
തിരകൾ പാട്ട് നീക്കിനീക്കി വെയ്ക്കുന്നു

കണ്ണുകളിൽ മീൻ 
ചുമന്നു കൊണ്ടുവരും 
താരാട്ട് 
ഒച്ചയുണ്ടാക്കാതെ
എന്റെ വെള്ളം ഓളങ്ങളിൽ
അത് ഇറക്കിവെയ്ക്കുന്നു

രാത്രി വന്ന് ജനാലയിൽ തട്ടുന്ന സ്വരം
മുല്ലയുടെ ഒരിതൾ ഇരുട്ടാവുന്നു

യാത്രക്കാരെയെല്ലാം
ഇറക്കി
ജാലകങ്ങളുടെ കറുത്ത തത്തമ്മയുമായി
കൈ നോക്കുവാനിരിയ്ക്കും
കറുത്തതീവണ്ടി

എന്റെ കൈ 
ഉറക്കത്തിൽ കറുക്കുന്നു
ഇരുട്ടിൽ തട്ടുന്നു
രാത്രിയ്ക്ക് പുറത്തേയ്ക്ക് അത്
താളത്തിൽ നീളുന്നു

ശ്വാസത്തിൽ തട്ടും
ഉറക്കത്തിന്റെ ശംഖുപുഷ്പയിതൾ

അതിന്റെ ശിൽപ്പത്തിൽ ബുദ്ധനെ
നീക്കിനീക്കിവെയ്ക്കും,
ധ്യാനത്തിന്റെ ചാമ്പൽ വാരും 
നിലാവ്

അരികിൽ
പൂക്കുന്നത് 
നീക്കിനീക്കിവെയ്ക്കുന്നു
മുല്ലയും

എരിഞ്ഞെരിഞ്ഞ് 
ഇരുവശങ്ങളും ഒടിഞ്ഞുവീഴും
ചന്ദ്രക്കലയുടെ അറ്റം
കലയുടെ അടിയിലേയ്ക്ക്
നക്ഷത്രം,
ഒരു രാത്രി നീക്കിവെയ്ക്കുന്നു.

കടൽ ക്കൊന്തിത്തൊടും ഒരു മീൻ
എന്റെ കവിത ഒരു വാക്കിനേ.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!