ഉറക്കത്തിൽ
എന്റെ കണ്ണുകൾ കൊള്ളയടിച്ച മീനുകളെ
തിരഞ്ഞു പോകുന്നു
എന്റെ മുള്ള് മോഷ്ടിച്ച മീനിനെ
ജലത്തിൽ നിന്നും
എന്നെ വേർപെടുത്തിയ
മീനിനെ
മനസ്സ് കട്ടെടുത്ത മീനിനെ
അതീവരഹസ്യമായി
ഞാനൊരു മീനിന്റെ മോഷണ വസ്തുവാകുന്നു
മീനിന്റെ
ആരും എടുക്കാത്ത ഷെൽഫിൽ
ഇഷ്ടപ്പെട്ടു വാങ്ങിയ കവിതകളുടെ
കൂട്ടത്തിൽ
പുസ്തകം പോലെ ഞാൻ
അതിൽ ഒരു കവിത പോലെ നീ
കടൽ എന്ന കടത്തുകാരൻ.
മിഠായി പോലെ
അലിഞ്ഞുപോകുന്ന വഞ്ചിയുള്ള
കണ്ണാടിസുഷിരങ്ങളുടെ സൂക്ഷിപ്പുകാരൻ
ഉപ്പ് അവിടേയ്ക്കുള്ള തെരുവ്
എന്റെ കാലുകൾ മിഠായികൾ
ദൂരം അതിന്റെ മധുരം
ആകാശത്തിലേയ്ക്ക് തിരിയുന്ന
ഇടത്ത്
ആഴ്ച്ചപ്പതിപ്പ് വാങ്ങുവാൻ
മേഘങ്ങൾ ഇറങ്ങും കവല
കവലമേഘങ്ങൾ
ഒരു വഞ്ചി നിറയെ പുസ്തകവുമായി
വായിക്കുവാൻ
ആഴക്കടലിലേയ്ക്ക്
തുഴഞ്ഞുപോകും മീൻ
ഞാൻ
അതിന്റെ ഉദ്ദേശത്തെ
ഉപ്പുപരലുകൾ കൊണ്ട് കെട്ടുന്നു
ആത്മാവിനെ അനുഗമിയ്ക്കുന്നു.
കടൽ എന്ന കടത്തുകാരന്റെ തോണിയിൽ കവിതകൾ സഞ്ചരിക്കുന്നു
ReplyDelete