Skip to main content

മീനിന്റെ ലൈബ്രററിയിലെ നീയെന്ന ബുക്ക്

ഉറക്കത്തിൽ 
എന്റെ കണ്ണുകൾ കൊള്ളയടിച്ച മീനുകളെ
തിരഞ്ഞു പോകുന്നു

എന്റെ മുള്ള് മോഷ്ടിച്ച മീനിനെ

ജലത്തിൽ നിന്നും
എന്നെ വേർപെടുത്തിയ
മീനിനെ

മനസ്സ് കട്ടെടുത്ത മീനിനെ

അതീവരഹസ്യമായി
ഞാനൊരു മീനിന്റെ മോഷണ വസ്തുവാകുന്നു

മീനിന്റെ 
ആരും എടുക്കാത്ത ഷെൽഫിൽ
ഇഷ്ടപ്പെട്ടു വാങ്ങിയ കവിതകളുടെ
കൂട്ടത്തിൽ
പുസ്തകം പോലെ ഞാൻ

അതിൽ ഒരു കവിത പോലെ നീ

കടൽ എന്ന കടത്തുകാരൻ.

മിഠായി പോലെ 
അലിഞ്ഞുപോകുന്ന വഞ്ചിയുള്ള 
കണ്ണാടിസുഷിരങ്ങളുടെ സൂക്ഷിപ്പുകാരൻ

ഉപ്പ് അവിടേയ്ക്കുള്ള തെരുവ്
എന്റെ കാലുകൾ മിഠായികൾ
ദൂരം അതിന്റെ മധുരം

ആകാശത്തിലേയ്ക്ക് തിരിയുന്ന
ഇടത്ത്
ആഴ്ച്ചപ്പതിപ്പ് വാങ്ങുവാൻ
മേഘങ്ങൾ ഇറങ്ങും കവല

കവലമേഘങ്ങൾ

ഒരു വഞ്ചി നിറയെ പുസ്തകവുമായി
വായിക്കുവാൻ
ആഴക്കടലിലേയ്ക്ക്
തുഴഞ്ഞുപോകും മീൻ

ഞാൻ 
അതിന്റെ ഉദ്ദേശത്തെ
ഉപ്പുപരലുകൾ കൊണ്ട് കെട്ടുന്നു
ആത്മാവിനെ അനുഗമിയ്ക്കുന്നു.

Comments

  1. കടൽ എന്ന കടത്തുകാരന്റെ തോണിയിൽ കവിതകൾ സഞ്ചരിക്കുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌