Skip to main content

അതിനിഗൂഢ ഛായാപടങ്ങൾ

നിറങ്ങളിൽ ഇറുത്തുവെച്ച
കാറ്റടിയ്ക്കുമ്പോൾ 
പൂക്കളിൽ പറന്നുപോകും

മിസ്റ്റിസത്തിന്റെ മണമടിയ്ക്കും
അതിന്റെ വിസ്സർഗ്ഗച്ചരിവുകളിൽ
നീലപ്പൂക്കളിൽ
കുനുകുനെ വിരിഞ്ഞിറങ്ങും

ഒരു പാട്ടിനേ മുറുക്കെ പുണരുകയായിരുന്നു
പാട്ടിന്റെ ഹൂക്കഴിയ്ക്കും വാക്കിൽ
തനിയെ കുരുങ്ങുകയായിരുന്നൂ
വിരൽ

നൃത്തത്തിന്റെ നഗ്നതയുള്ളവൾ
അവൾക്ക് പാട്ടിന്റെ അടിവസ്ത്രം

മഞ്ഞിന്റെ അടിവസ്ത്രങ്ങൾ
അവൾ നനവുകളിൽ ഊരിയിടും പാട്ട്
അയ പോലെ
അരികിൽ 

അതേ ആകൃതിയുള്ള മേഘങ്ങൾ മുകളിൽ 
അടിയിൽ മാനം കിടക്കുന്നു,
അതിന്റെ ഭാരമില്ലായ്മകൾ പൊതിഞ്ഞ്

മുനിഞ്ഞുകത്തും മെഴുതിരി
ഓരോ കോശങ്ങളിലും,
രതി പോലെ തൊട്ടിടും
അരണ്ടവെളിച്ചം

ആദ്യമഴത്തുള്ളി വീഴുമ്പോൾ,
പുഴ എടുത്തുടുക്കുന്ന
ഒഴുക്കിന്റെ തിരിച്ചറിവുകൾ

അന്ധനായ മീനിന്റെ കൈ പിടിച്ച്
വേനൽ കടന്നിട്ടുണ്ടാവണം പുഴ

ഇരുകരകളിലും
ഉരിയാടൽ കൊളുത്തിവെച്ച്
മുനിഞ്ഞുകത്തുന്നതിലേയ്ക്ക്
പിൻവാങ്ങുകയായിരുന്നു
പുഴയിലെ ഒഴുക്കെന്ന വാക്ക്

രതി ഒരു പിൻവാങ്ങലാണ്
അത് മൺചെരാതുകൾ പോലെ
രണ്ട് ഉടലുകളിൽ
കൂടുതൽ രതികൾ കൊളുത്തിവെയ്ക്കുന്നു

രതികഴിഞ്ഞ് ആദ്യമുടുക്കും
പാതിവസ്ത്രം പോലെ
ഒരു പാതി മരണമാവുകയാണ്
കവിത 

ദുഃഖമാണ് ഏറ്റവും നിഷേധിയായ
കവിതയുടെ അടിവസ്ത്രം

അത് ജീവിതത്തിന്
നിഷേധിയ്ക്കുന്ന പാതിയിൽ
ചിത്രം വരയ്ക്കുന്നു
ശൂന്യതയുടെ ചുവരില്ലായ്മകളിൽ തൂക്കുന്നു

തകർന്നവാക്കുകൾ കൊണ്ട് അത്
ഇനിയും ആരേയും അടക്കാത്ത
സെമിത്തേരി 
ദുഃഖത്തിൽ നിർമ്മിയ്ക്കുന്നു

മരണത്തിന്റെ പരിസരങ്ങളിൽ
ഒരു ഛായചിത്രം
അവ്യക്തമായി ഇടപെടും വണ്ണം
മരിച്ചുപോയ ഒരാളുടെ 
ഛായാപടമാവുകയാണ്
അതിനിഗൂഢമായി
കവിത.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...