Skip to main content

അതിനിഗൂഢ ഛായാപടങ്ങൾ

നിറങ്ങളിൽ ഇറുത്തുവെച്ച
കാറ്റടിയ്ക്കുമ്പോൾ 
പൂക്കളിൽ പറന്നുപോകും

മിസ്റ്റിസത്തിന്റെ മണമടിയ്ക്കും
അതിന്റെ വിസ്സർഗ്ഗച്ചരിവുകളിൽ
നീലപ്പൂക്കളിൽ
കുനുകുനെ വിരിഞ്ഞിറങ്ങും

ഒരു പാട്ടിനേ മുറുക്കെ പുണരുകയായിരുന്നു
പാട്ടിന്റെ ഹൂക്കഴിയ്ക്കും വാക്കിൽ
തനിയെ കുരുങ്ങുകയായിരുന്നൂ
വിരൽ

നൃത്തത്തിന്റെ നഗ്നതയുള്ളവൾ
അവൾക്ക് പാട്ടിന്റെ അടിവസ്ത്രം

മഞ്ഞിന്റെ അടിവസ്ത്രങ്ങൾ
അവൾ നനവുകളിൽ ഊരിയിടും പാട്ട്
അയ പോലെ
അരികിൽ 

അതേ ആകൃതിയുള്ള മേഘങ്ങൾ മുകളിൽ 
അടിയിൽ മാനം കിടക്കുന്നു,
അതിന്റെ ഭാരമില്ലായ്മകൾ പൊതിഞ്ഞ്

മുനിഞ്ഞുകത്തും മെഴുതിരി
ഓരോ കോശങ്ങളിലും,
രതി പോലെ തൊട്ടിടും
അരണ്ടവെളിച്ചം

ആദ്യമഴത്തുള്ളി വീഴുമ്പോൾ,
പുഴ എടുത്തുടുക്കുന്ന
ഒഴുക്കിന്റെ തിരിച്ചറിവുകൾ

അന്ധനായ മീനിന്റെ കൈ പിടിച്ച്
വേനൽ കടന്നിട്ടുണ്ടാവണം പുഴ

ഇരുകരകളിലും
ഉരിയാടൽ കൊളുത്തിവെച്ച്
മുനിഞ്ഞുകത്തുന്നതിലേയ്ക്ക്
പിൻവാങ്ങുകയായിരുന്നു
പുഴയിലെ ഒഴുക്കെന്ന വാക്ക്

രതി ഒരു പിൻവാങ്ങലാണ്
അത് മൺചെരാതുകൾ പോലെ
രണ്ട് ഉടലുകളിൽ
കൂടുതൽ രതികൾ കൊളുത്തിവെയ്ക്കുന്നു

രതികഴിഞ്ഞ് ആദ്യമുടുക്കും
പാതിവസ്ത്രം പോലെ
ഒരു പാതി മരണമാവുകയാണ്
കവിത 

ദുഃഖമാണ് ഏറ്റവും നിഷേധിയായ
കവിതയുടെ അടിവസ്ത്രം

അത് ജീവിതത്തിന്
നിഷേധിയ്ക്കുന്ന പാതിയിൽ
ചിത്രം വരയ്ക്കുന്നു
ശൂന്യതയുടെ ചുവരില്ലായ്മകളിൽ തൂക്കുന്നു

തകർന്നവാക്കുകൾ കൊണ്ട് അത്
ഇനിയും ആരേയും അടക്കാത്ത
സെമിത്തേരി 
ദുഃഖത്തിൽ നിർമ്മിയ്ക്കുന്നു

മരണത്തിന്റെ പരിസരങ്ങളിൽ
ഒരു ഛായചിത്രം
അവ്യക്തമായി ഇടപെടും വണ്ണം
മരിച്ചുപോയ ഒരാളുടെ 
ഛായാപടമാവുകയാണ്
അതിനിഗൂഢമായി
കവിത.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!