Skip to main content

അതിനിഗൂഢ ഛായാപടങ്ങൾ

നിറങ്ങളിൽ ഇറുത്തുവെച്ച
കാറ്റടിയ്ക്കുമ്പോൾ 
പൂക്കളിൽ പറന്നുപോകും

മിസ്റ്റിസത്തിന്റെ മണമടിയ്ക്കും
അതിന്റെ വിസ്സർഗ്ഗച്ചരിവുകളിൽ
നീലപ്പൂക്കളിൽ
കുനുകുനെ വിരിഞ്ഞിറങ്ങും

ഒരു പാട്ടിനേ മുറുക്കെ പുണരുകയായിരുന്നു
പാട്ടിന്റെ ഹൂക്കഴിയ്ക്കും വാക്കിൽ
തനിയെ കുരുങ്ങുകയായിരുന്നൂ
വിരൽ

നൃത്തത്തിന്റെ നഗ്നതയുള്ളവൾ
അവൾക്ക് പാട്ടിന്റെ അടിവസ്ത്രം

മഞ്ഞിന്റെ അടിവസ്ത്രങ്ങൾ
അവൾ നനവുകളിൽ ഊരിയിടും പാട്ട്
അയ പോലെ
അരികിൽ 

അതേ ആകൃതിയുള്ള മേഘങ്ങൾ മുകളിൽ 
അടിയിൽ മാനം കിടക്കുന്നു,
അതിന്റെ ഭാരമില്ലായ്മകൾ പൊതിഞ്ഞ്

മുനിഞ്ഞുകത്തും മെഴുതിരി
ഓരോ കോശങ്ങളിലും,
രതി പോലെ തൊട്ടിടും
അരണ്ടവെളിച്ചം

ആദ്യമഴത്തുള്ളി വീഴുമ്പോൾ,
പുഴ എടുത്തുടുക്കുന്ന
ഒഴുക്കിന്റെ തിരിച്ചറിവുകൾ

അന്ധനായ മീനിന്റെ കൈ പിടിച്ച്
വേനൽ കടന്നിട്ടുണ്ടാവണം പുഴ

ഇരുകരകളിലും
ഉരിയാടൽ കൊളുത്തിവെച്ച്
മുനിഞ്ഞുകത്തുന്നതിലേയ്ക്ക്
പിൻവാങ്ങുകയായിരുന്നു
പുഴയിലെ ഒഴുക്കെന്ന വാക്ക്

രതി ഒരു പിൻവാങ്ങലാണ്
അത് മൺചെരാതുകൾ പോലെ
രണ്ട് ഉടലുകളിൽ
കൂടുതൽ രതികൾ കൊളുത്തിവെയ്ക്കുന്നു

രതികഴിഞ്ഞ് ആദ്യമുടുക്കും
പാതിവസ്ത്രം പോലെ
ഒരു പാതി മരണമാവുകയാണ്
കവിത 

ദുഃഖമാണ് ഏറ്റവും നിഷേധിയായ
കവിതയുടെ അടിവസ്ത്രം

അത് ജീവിതത്തിന്
നിഷേധിയ്ക്കുന്ന പാതിയിൽ
ചിത്രം വരയ്ക്കുന്നു
ശൂന്യതയുടെ ചുവരില്ലായ്മകളിൽ തൂക്കുന്നു

തകർന്നവാക്കുകൾ കൊണ്ട് അത്
ഇനിയും ആരേയും അടക്കാത്ത
സെമിത്തേരി 
ദുഃഖത്തിൽ നിർമ്മിയ്ക്കുന്നു

മരണത്തിന്റെ പരിസരങ്ങളിൽ
ഒരു ഛായചിത്രം
അവ്യക്തമായി ഇടപെടും വണ്ണം
മരിച്ചുപോയ ഒരാളുടെ 
ഛായാപടമാവുകയാണ്
അതിനിഗൂഢമായി
കവിത.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...