Skip to main content

അതിനിഗൂഢ ഛായാപടങ്ങൾ

നിറങ്ങളിൽ ഇറുത്തുവെച്ച
കാറ്റടിയ്ക്കുമ്പോൾ 
പൂക്കളിൽ പറന്നുപോകും

മിസ്റ്റിസത്തിന്റെ മണമടിയ്ക്കും
അതിന്റെ വിസ്സർഗ്ഗച്ചരിവുകളിൽ
നീലപ്പൂക്കളിൽ
കുനുകുനെ വിരിഞ്ഞിറങ്ങും

ഒരു പാട്ടിനേ മുറുക്കെ പുണരുകയായിരുന്നു
പാട്ടിന്റെ ഹൂക്കഴിയ്ക്കും വാക്കിൽ
തനിയെ കുരുങ്ങുകയായിരുന്നൂ
വിരൽ

നൃത്തത്തിന്റെ നഗ്നതയുള്ളവൾ
അവൾക്ക് പാട്ടിന്റെ അടിവസ്ത്രം

മഞ്ഞിന്റെ അടിവസ്ത്രങ്ങൾ
അവൾ നനവുകളിൽ ഊരിയിടും പാട്ട്
അയ പോലെ
അരികിൽ 

അതേ ആകൃതിയുള്ള മേഘങ്ങൾ മുകളിൽ 
അടിയിൽ മാനം കിടക്കുന്നു,
അതിന്റെ ഭാരമില്ലായ്മകൾ പൊതിഞ്ഞ്

മുനിഞ്ഞുകത്തും മെഴുതിരി
ഓരോ കോശങ്ങളിലും,
രതി പോലെ തൊട്ടിടും
അരണ്ടവെളിച്ചം

ആദ്യമഴത്തുള്ളി വീഴുമ്പോൾ,
പുഴ എടുത്തുടുക്കുന്ന
ഒഴുക്കിന്റെ തിരിച്ചറിവുകൾ

അന്ധനായ മീനിന്റെ കൈ പിടിച്ച്
വേനൽ കടന്നിട്ടുണ്ടാവണം പുഴ

ഇരുകരകളിലും
ഉരിയാടൽ കൊളുത്തിവെച്ച്
മുനിഞ്ഞുകത്തുന്നതിലേയ്ക്ക്
പിൻവാങ്ങുകയായിരുന്നു
പുഴയിലെ ഒഴുക്കെന്ന വാക്ക്

രതി ഒരു പിൻവാങ്ങലാണ്
അത് മൺചെരാതുകൾ പോലെ
രണ്ട് ഉടലുകളിൽ
കൂടുതൽ രതികൾ കൊളുത്തിവെയ്ക്കുന്നു

രതികഴിഞ്ഞ് ആദ്യമുടുക്കും
പാതിവസ്ത്രം പോലെ
ഒരു പാതി മരണമാവുകയാണ്
കവിത 

ദുഃഖമാണ് ഏറ്റവും നിഷേധിയായ
കവിതയുടെ അടിവസ്ത്രം

അത് ജീവിതത്തിന്
നിഷേധിയ്ക്കുന്ന പാതിയിൽ
ചിത്രം വരയ്ക്കുന്നു
ശൂന്യതയുടെ ചുവരില്ലായ്മകളിൽ തൂക്കുന്നു

തകർന്നവാക്കുകൾ കൊണ്ട് അത്
ഇനിയും ആരേയും അടക്കാത്ത
സെമിത്തേരി 
ദുഃഖത്തിൽ നിർമ്മിയ്ക്കുന്നു

മരണത്തിന്റെ പരിസരങ്ങളിൽ
ഒരു ഛായചിത്രം
അവ്യക്തമായി ഇടപെടും വണ്ണം
മരിച്ചുപോയ ഒരാളുടെ 
ഛായാപടമാവുകയാണ്
അതിനിഗൂഢമായി
കവിത.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!