Skip to main content

ജലമാകാനുള്ള തുള്ളിയുടെ ശ്രമങ്ങൾ

ജലമാകാനുള്ള ഏറ്റവും കടുത്ത
പരീക്ഷണം
മീനിൽ നിന്നായിരുന്നു തുടക്കം
ഇടയ്ക്ക് എപ്പോഴോ പാറയായി
അപ്പോഴൊക്കെ മനുഷ്യനായിരുന്നു എന്നത് 
സമർത്ഥമായി 
അതിൽ തന്നെ കൊത്തിയ ശിൽപ്പത്തിൽ ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചു.

കടന്നുപോയി വേരുകളിലൂടെ
ജലമാകാൻ പരിശീലിയ്ക്കുന്ന മനുഷ്യൻ പല ദിവസങ്ങളിൽ സൂര്യനാവണം
ആയി

വേനലാവണം
ആയി
വെയിലാവണം
ആയി
അതും തണലിന്റെ തരിയറിയാതെ
മരുഭൂമി കടക്കും വിധം
ഒട്ടകത്തിന്റെ ഭാവഹാവാദികൾ ചവച്ച്
വരണ്ടനിറം പുതച്ച്

പലദിവസങ്ങളിലായി ആകാശം
അതിലുമെത്രയോ ദിനം മഴ
പലതവണ പുഴ
ഒരുവട്ടം അതിൽ 
തോണി നിഷേധിക്കപ്പെട്ട കടവ്
പലവട്ടം ഒഴുക്കിനപ്പുറം
ഒരുവട്ടം ഉടലിനിപ്പുറം

മലിനമായി പലവട്ടം
അനേകം ദിനങ്ങൾ ഉപ്പായി
ഉപ്പന്റെ കണ്ണായി
അവന്റെ കണ്ണിലെ കരടായി
അവന്റെ പെണ്ണായി
മൃഗമായി
പുതിയ മഴയായി 
അതിന്റെ തോർച്ചയുടെ മറവിയായി

അരയോളം പെയ്തു.
അരയ്ക്ക് താഴേയ്ക്ക് തോർന്നു.
പലതവണയായി
അറയ്ക്കുന്ന മാലിന്യങ്ങൾ 
ജീവിച്ചിരുന്ന പലതിന്റേയും ശവമായി.
ഉറപ്പായിരുന്നു ജലമാകുന്നതിനോടടുത്താവണം
ഞാൻ അവളാവുക.

കടന്നുപോയി അവളിലൂടെ
പലതവണ അവളുടെ ഉടലിന്റെ അളവുപാത്രം

ഇപ്പോൾ അവളിലാണ് ഞാൻ
അവൾ,
എന്റെ ചുറ്റളവുള്ള ജലം
ചരിച്ചു കഴിഞ്ഞാൽ തുളുമ്പുന്ന 
അവളുടെ അരികുകളുള്ള
കര

നീങ്ങുകയാണ്
മുങ്ങിയും പൊങ്ങിയും
ഞാനിപ്പോൾ പൊങ്ങുന്നതൊളിച്ചുവെച്ച 
ശവം
ലോകം മുഴുവൻ ജലം.

മരിച്ചുപോയാൽ
എന്റെ നിശ്ശബ്ദതയെ നിങ്ങളെന്തു ചെയ്യും
എന്ന ചോദ്യം മാത്രം ചുഴി

മുകളിലേയ്ക്കും താഴേയ്ക്കും
എടുക്കുവാൻ ഒരു കുഴിയുണ്ടെങ്കിൽ ഞാനിപ്പോൾ
അതിൽ മാത്രം അടക്കുവാൻ കഴിയുന്ന ജഡം

കഴിയില്ല ജലമാവാൻ
ഒരു തുള്ളിയിലേയ്ക്ക് പോലും തുളുമ്പുവാൻ
കഴിയുന്നില്ല തിളക്കുവാൻ
കഴിയുന്നില്ല ഉറയുവാൻ
കഴിയുന്നില്ല ഒഴുകുവാൻ
കഴിയുന്നില്ല കെട്ടിക്കിടക്കുവാൻ
ഉയരാനില്ല നീരാവി
കുറയ്ക്കുവാനില്ല ദാഹം
എടുക്കാനില്ല ഒരു തുള്ളി കണ്ണുനീർ

ഉറങ്ങാത്ത കുട്ടിയെ
ഉറങ്ങാൻ കൂട്ടാക്കാത്ത കുട്ടിയെ
താരാട്ടുപാടി 
ഉറക്കുവാൻ ശ്രമിയ്ക്കുന്നത് പോലെ
മരണത്തിന്റെ ഉപമയെ 
തൽക്കാലം നെഞ്ചിലേയ്ക്ക്
മയക്കികിടത്തുന്നു
അരികിൽ കൊളുത്തിവെയ്ക്കുന്നു  
താരാട്ട് മണക്കുന്ന പാട്ട് പോലെ 
ഉയർന്നു താഴുന്ന ശ്വാസം

ഒരു വവ്വാൽത്തൂക്കം കറുപ്പ്
ഒരു പഴത്തൂക്കം ഇനിപ്പ്
ഒരു പകൽത്തൂക്കം ഇരുട്ട്
ഒരു വെയിൽത്തൂക്കം സൂര്യൻ
ഒരു മരയിതൽ വേരോളം മിന്നൽ
ഒരു മരപ്പച്ച ഇലയോളം ഇടി
വരണ്ടുവറ്റിത്തുടങ്ങിയ
എന്നോ കേട്ടുകഴിഞ്ഞ ശബ്ദത്തിന് 
ചുനുപ്പിട്ട് 
അതിൽ ചുറ്റിപ്പിടിച്ച് ഓംങ്കാരം
എന്ന് കേട്ടുകിടക്കുന്നു

വിരലുകളുടെ കിടക്കയുള്ള ആശുപത്രി
എങ്ങുമില്ലാ ജലം
ഒറ്റയ്ക്ക് നടന്നുചെന്ന് 
അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
മുകളിൽ 
ജലം പോലെ ഇറ്റുന്ന
നിന്റെ എന്ന വാക്ക് മാത്രം
കൊളുത്തിയിടുന്നു.

Comments

  1. ഒറ്റയ്ക്ക് നടന്നുചെന്ന്
    അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു..
    ഈ വരികളിൽ എന്റെ മനസ്സിനേയും

    ReplyDelete
  2. പിണങ്ങളായി ഒഴുകിയൊഴുകി
    കരയാവും അവളിലെത്തി മണ്ണായി തീരുന്നവർ 

    ReplyDelete
  3. അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
    മുകളിൽ
    ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.

    ReplyDelete
  4. ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.