Skip to main content

ജലമാകാനുള്ള തുള്ളിയുടെ ശ്രമങ്ങൾ

ജലമാകാനുള്ള ഏറ്റവും കടുത്ത
പരീക്ഷണം
മീനിൽ നിന്നായിരുന്നു തുടക്കം
ഇടയ്ക്ക് എപ്പോഴോ പാറയായി
അപ്പോഴൊക്കെ മനുഷ്യനായിരുന്നു എന്നത് 
സമർത്ഥമായി 
അതിൽ തന്നെ കൊത്തിയ ശിൽപ്പത്തിൽ ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചു.

കടന്നുപോയി വേരുകളിലൂടെ
ജലമാകാൻ പരിശീലിയ്ക്കുന്ന മനുഷ്യൻ പല ദിവസങ്ങളിൽ സൂര്യനാവണം
ആയി

വേനലാവണം
ആയി
വെയിലാവണം
ആയി
അതും തണലിന്റെ തരിയറിയാതെ
മരുഭൂമി കടക്കും വിധം
ഒട്ടകത്തിന്റെ ഭാവഹാവാദികൾ ചവച്ച്
വരണ്ടനിറം പുതച്ച്

പലദിവസങ്ങളിലായി ആകാശം
അതിലുമെത്രയോ ദിനം മഴ
പലതവണ പുഴ
ഒരുവട്ടം അതിൽ 
തോണി നിഷേധിക്കപ്പെട്ട കടവ്
പലവട്ടം ഒഴുക്കിനപ്പുറം
ഒരുവട്ടം ഉടലിനിപ്പുറം

മലിനമായി പലവട്ടം
അനേകം ദിനങ്ങൾ ഉപ്പായി
ഉപ്പന്റെ കണ്ണായി
അവന്റെ കണ്ണിലെ കരടായി
അവന്റെ പെണ്ണായി
മൃഗമായി
പുതിയ മഴയായി 
അതിന്റെ തോർച്ചയുടെ മറവിയായി

അരയോളം പെയ്തു.
അരയ്ക്ക് താഴേയ്ക്ക് തോർന്നു.
പലതവണയായി
അറയ്ക്കുന്ന മാലിന്യങ്ങൾ 
ജീവിച്ചിരുന്ന പലതിന്റേയും ശവമായി.
ഉറപ്പായിരുന്നു ജലമാകുന്നതിനോടടുത്താവണം
ഞാൻ അവളാവുക.

കടന്നുപോയി അവളിലൂടെ
പലതവണ അവളുടെ ഉടലിന്റെ അളവുപാത്രം

ഇപ്പോൾ അവളിലാണ് ഞാൻ
അവൾ,
എന്റെ ചുറ്റളവുള്ള ജലം
ചരിച്ചു കഴിഞ്ഞാൽ തുളുമ്പുന്ന 
അവളുടെ അരികുകളുള്ള
കര

നീങ്ങുകയാണ്
മുങ്ങിയും പൊങ്ങിയും
ഞാനിപ്പോൾ പൊങ്ങുന്നതൊളിച്ചുവെച്ച 
ശവം
ലോകം മുഴുവൻ ജലം.

മരിച്ചുപോയാൽ
എന്റെ നിശ്ശബ്ദതയെ നിങ്ങളെന്തു ചെയ്യും
എന്ന ചോദ്യം മാത്രം ചുഴി

മുകളിലേയ്ക്കും താഴേയ്ക്കും
എടുക്കുവാൻ ഒരു കുഴിയുണ്ടെങ്കിൽ ഞാനിപ്പോൾ
അതിൽ മാത്രം അടക്കുവാൻ കഴിയുന്ന ജഡം

കഴിയില്ല ജലമാവാൻ
ഒരു തുള്ളിയിലേയ്ക്ക് പോലും തുളുമ്പുവാൻ
കഴിയുന്നില്ല തിളക്കുവാൻ
കഴിയുന്നില്ല ഉറയുവാൻ
കഴിയുന്നില്ല ഒഴുകുവാൻ
കഴിയുന്നില്ല കെട്ടിക്കിടക്കുവാൻ
ഉയരാനില്ല നീരാവി
കുറയ്ക്കുവാനില്ല ദാഹം
എടുക്കാനില്ല ഒരു തുള്ളി കണ്ണുനീർ

ഉറങ്ങാത്ത കുട്ടിയെ
ഉറങ്ങാൻ കൂട്ടാക്കാത്ത കുട്ടിയെ
താരാട്ടുപാടി 
ഉറക്കുവാൻ ശ്രമിയ്ക്കുന്നത് പോലെ
മരണത്തിന്റെ ഉപമയെ 
തൽക്കാലം നെഞ്ചിലേയ്ക്ക്
മയക്കികിടത്തുന്നു
അരികിൽ കൊളുത്തിവെയ്ക്കുന്നു  
താരാട്ട് മണക്കുന്ന പാട്ട് പോലെ 
ഉയർന്നു താഴുന്ന ശ്വാസം

ഒരു വവ്വാൽത്തൂക്കം കറുപ്പ്
ഒരു പഴത്തൂക്കം ഇനിപ്പ്
ഒരു പകൽത്തൂക്കം ഇരുട്ട്
ഒരു വെയിൽത്തൂക്കം സൂര്യൻ
ഒരു മരയിതൽ വേരോളം മിന്നൽ
ഒരു മരപ്പച്ച ഇലയോളം ഇടി
വരണ്ടുവറ്റിത്തുടങ്ങിയ
എന്നോ കേട്ടുകഴിഞ്ഞ ശബ്ദത്തിന് 
ചുനുപ്പിട്ട് 
അതിൽ ചുറ്റിപ്പിടിച്ച് ഓംങ്കാരം
എന്ന് കേട്ടുകിടക്കുന്നു

വിരലുകളുടെ കിടക്കയുള്ള ആശുപത്രി
എങ്ങുമില്ലാ ജലം
ഒറ്റയ്ക്ക് നടന്നുചെന്ന് 
അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
മുകളിൽ 
ജലം പോലെ ഇറ്റുന്ന
നിന്റെ എന്ന വാക്ക് മാത്രം
കൊളുത്തിയിടുന്നു.

Comments

  1. ഒറ്റയ്ക്ക് നടന്നുചെന്ന്
    അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു..
    ഈ വരികളിൽ എന്റെ മനസ്സിനേയും

    ReplyDelete
  2. പിണങ്ങളായി ഒഴുകിയൊഴുകി
    കരയാവും അവളിലെത്തി മണ്ണായി തീരുന്നവർ 

    ReplyDelete
  3. അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
    മുകളിൽ
    ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.

    ReplyDelete
  4. ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...