Skip to main content

ജലമാകാനുള്ള തുള്ളിയുടെ ശ്രമങ്ങൾ

ജലമാകാനുള്ള ഏറ്റവും കടുത്ത
പരീക്ഷണം
മീനിൽ നിന്നായിരുന്നു തുടക്കം
ഇടയ്ക്ക് എപ്പോഴോ പാറയായി
അപ്പോഴൊക്കെ മനുഷ്യനായിരുന്നു എന്നത് 
സമർത്ഥമായി 
അതിൽ തന്നെ കൊത്തിയ ശിൽപ്പത്തിൽ ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചു.

കടന്നുപോയി വേരുകളിലൂടെ
ജലമാകാൻ പരിശീലിയ്ക്കുന്ന മനുഷ്യൻ പല ദിവസങ്ങളിൽ സൂര്യനാവണം
ആയി

വേനലാവണം
ആയി
വെയിലാവണം
ആയി
അതും തണലിന്റെ തരിയറിയാതെ
മരുഭൂമി കടക്കും വിധം
ഒട്ടകത്തിന്റെ ഭാവഹാവാദികൾ ചവച്ച്
വരണ്ടനിറം പുതച്ച്

പലദിവസങ്ങളിലായി ആകാശം
അതിലുമെത്രയോ ദിനം മഴ
പലതവണ പുഴ
ഒരുവട്ടം അതിൽ 
തോണി നിഷേധിക്കപ്പെട്ട കടവ്
പലവട്ടം ഒഴുക്കിനപ്പുറം
ഒരുവട്ടം ഉടലിനിപ്പുറം

മലിനമായി പലവട്ടം
അനേകം ദിനങ്ങൾ ഉപ്പായി
ഉപ്പന്റെ കണ്ണായി
അവന്റെ കണ്ണിലെ കരടായി
അവന്റെ പെണ്ണായി
മൃഗമായി
പുതിയ മഴയായി 
അതിന്റെ തോർച്ചയുടെ മറവിയായി

അരയോളം പെയ്തു.
അരയ്ക്ക് താഴേയ്ക്ക് തോർന്നു.
പലതവണയായി
അറയ്ക്കുന്ന മാലിന്യങ്ങൾ 
ജീവിച്ചിരുന്ന പലതിന്റേയും ശവമായി.
ഉറപ്പായിരുന്നു ജലമാകുന്നതിനോടടുത്താവണം
ഞാൻ അവളാവുക.

കടന്നുപോയി അവളിലൂടെ
പലതവണ അവളുടെ ഉടലിന്റെ അളവുപാത്രം

ഇപ്പോൾ അവളിലാണ് ഞാൻ
അവൾ,
എന്റെ ചുറ്റളവുള്ള ജലം
ചരിച്ചു കഴിഞ്ഞാൽ തുളുമ്പുന്ന 
അവളുടെ അരികുകളുള്ള
കര

നീങ്ങുകയാണ്
മുങ്ങിയും പൊങ്ങിയും
ഞാനിപ്പോൾ പൊങ്ങുന്നതൊളിച്ചുവെച്ച 
ശവം
ലോകം മുഴുവൻ ജലം.

മരിച്ചുപോയാൽ
എന്റെ നിശ്ശബ്ദതയെ നിങ്ങളെന്തു ചെയ്യും
എന്ന ചോദ്യം മാത്രം ചുഴി

മുകളിലേയ്ക്കും താഴേയ്ക്കും
എടുക്കുവാൻ ഒരു കുഴിയുണ്ടെങ്കിൽ ഞാനിപ്പോൾ
അതിൽ മാത്രം അടക്കുവാൻ കഴിയുന്ന ജഡം

കഴിയില്ല ജലമാവാൻ
ഒരു തുള്ളിയിലേയ്ക്ക് പോലും തുളുമ്പുവാൻ
കഴിയുന്നില്ല തിളക്കുവാൻ
കഴിയുന്നില്ല ഉറയുവാൻ
കഴിയുന്നില്ല ഒഴുകുവാൻ
കഴിയുന്നില്ല കെട്ടിക്കിടക്കുവാൻ
ഉയരാനില്ല നീരാവി
കുറയ്ക്കുവാനില്ല ദാഹം
എടുക്കാനില്ല ഒരു തുള്ളി കണ്ണുനീർ

ഉറങ്ങാത്ത കുട്ടിയെ
ഉറങ്ങാൻ കൂട്ടാക്കാത്ത കുട്ടിയെ
താരാട്ടുപാടി 
ഉറക്കുവാൻ ശ്രമിയ്ക്കുന്നത് പോലെ
മരണത്തിന്റെ ഉപമയെ 
തൽക്കാലം നെഞ്ചിലേയ്ക്ക്
മയക്കികിടത്തുന്നു
അരികിൽ കൊളുത്തിവെയ്ക്കുന്നു  
താരാട്ട് മണക്കുന്ന പാട്ട് പോലെ 
ഉയർന്നു താഴുന്ന ശ്വാസം

ഒരു വവ്വാൽത്തൂക്കം കറുപ്പ്
ഒരു പഴത്തൂക്കം ഇനിപ്പ്
ഒരു പകൽത്തൂക്കം ഇരുട്ട്
ഒരു വെയിൽത്തൂക്കം സൂര്യൻ
ഒരു മരയിതൽ വേരോളം മിന്നൽ
ഒരു മരപ്പച്ച ഇലയോളം ഇടി
വരണ്ടുവറ്റിത്തുടങ്ങിയ
എന്നോ കേട്ടുകഴിഞ്ഞ ശബ്ദത്തിന് 
ചുനുപ്പിട്ട് 
അതിൽ ചുറ്റിപ്പിടിച്ച് ഓംങ്കാരം
എന്ന് കേട്ടുകിടക്കുന്നു

വിരലുകളുടെ കിടക്കയുള്ള ആശുപത്രി
എങ്ങുമില്ലാ ജലം
ഒറ്റയ്ക്ക് നടന്നുചെന്ന് 
അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
മുകളിൽ 
ജലം പോലെ ഇറ്റുന്ന
നിന്റെ എന്ന വാക്ക് മാത്രം
കൊളുത്തിയിടുന്നു.

Comments

  1. ഒറ്റയ്ക്ക് നടന്നുചെന്ന്
    അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു..
    ഈ വരികളിൽ എന്റെ മനസ്സിനേയും

    ReplyDelete
  2. പിണങ്ങളായി ഒഴുകിയൊഴുകി
    കരയാവും അവളിലെത്തി മണ്ണായി തീരുന്നവർ 

    ReplyDelete
  3. അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
    മുകളിൽ
    ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.

    ReplyDelete
  4. ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...