Skip to main content

ജലമാകാനുള്ള തുള്ളിയുടെ ശ്രമങ്ങൾ

ജലമാകാനുള്ള ഏറ്റവും കടുത്ത
പരീക്ഷണം
മീനിൽ നിന്നായിരുന്നു തുടക്കം
ഇടയ്ക്ക് എപ്പോഴോ പാറയായി
അപ്പോഴൊക്കെ മനുഷ്യനായിരുന്നു എന്നത് 
സമർത്ഥമായി 
അതിൽ തന്നെ കൊത്തിയ ശിൽപ്പത്തിൽ ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചു.

കടന്നുപോയി വേരുകളിലൂടെ
ജലമാകാൻ പരിശീലിയ്ക്കുന്ന മനുഷ്യൻ പല ദിവസങ്ങളിൽ സൂര്യനാവണം
ആയി

വേനലാവണം
ആയി
വെയിലാവണം
ആയി
അതും തണലിന്റെ തരിയറിയാതെ
മരുഭൂമി കടക്കും വിധം
ഒട്ടകത്തിന്റെ ഭാവഹാവാദികൾ ചവച്ച്
വരണ്ടനിറം പുതച്ച്

പലദിവസങ്ങളിലായി ആകാശം
അതിലുമെത്രയോ ദിനം മഴ
പലതവണ പുഴ
ഒരുവട്ടം അതിൽ 
തോണി നിഷേധിക്കപ്പെട്ട കടവ്
പലവട്ടം ഒഴുക്കിനപ്പുറം
ഒരുവട്ടം ഉടലിനിപ്പുറം

മലിനമായി പലവട്ടം
അനേകം ദിനങ്ങൾ ഉപ്പായി
ഉപ്പന്റെ കണ്ണായി
അവന്റെ കണ്ണിലെ കരടായി
അവന്റെ പെണ്ണായി
മൃഗമായി
പുതിയ മഴയായി 
അതിന്റെ തോർച്ചയുടെ മറവിയായി

അരയോളം പെയ്തു.
അരയ്ക്ക് താഴേയ്ക്ക് തോർന്നു.
പലതവണയായി
അറയ്ക്കുന്ന മാലിന്യങ്ങൾ 
ജീവിച്ചിരുന്ന പലതിന്റേയും ശവമായി.
ഉറപ്പായിരുന്നു ജലമാകുന്നതിനോടടുത്താവണം
ഞാൻ അവളാവുക.

കടന്നുപോയി അവളിലൂടെ
പലതവണ അവളുടെ ഉടലിന്റെ അളവുപാത്രം

ഇപ്പോൾ അവളിലാണ് ഞാൻ
അവൾ,
എന്റെ ചുറ്റളവുള്ള ജലം
ചരിച്ചു കഴിഞ്ഞാൽ തുളുമ്പുന്ന 
അവളുടെ അരികുകളുള്ള
കര

നീങ്ങുകയാണ്
മുങ്ങിയും പൊങ്ങിയും
ഞാനിപ്പോൾ പൊങ്ങുന്നതൊളിച്ചുവെച്ച 
ശവം
ലോകം മുഴുവൻ ജലം.

മരിച്ചുപോയാൽ
എന്റെ നിശ്ശബ്ദതയെ നിങ്ങളെന്തു ചെയ്യും
എന്ന ചോദ്യം മാത്രം ചുഴി

മുകളിലേയ്ക്കും താഴേയ്ക്കും
എടുക്കുവാൻ ഒരു കുഴിയുണ്ടെങ്കിൽ ഞാനിപ്പോൾ
അതിൽ മാത്രം അടക്കുവാൻ കഴിയുന്ന ജഡം

കഴിയില്ല ജലമാവാൻ
ഒരു തുള്ളിയിലേയ്ക്ക് പോലും തുളുമ്പുവാൻ
കഴിയുന്നില്ല തിളക്കുവാൻ
കഴിയുന്നില്ല ഉറയുവാൻ
കഴിയുന്നില്ല ഒഴുകുവാൻ
കഴിയുന്നില്ല കെട്ടിക്കിടക്കുവാൻ
ഉയരാനില്ല നീരാവി
കുറയ്ക്കുവാനില്ല ദാഹം
എടുക്കാനില്ല ഒരു തുള്ളി കണ്ണുനീർ

ഉറങ്ങാത്ത കുട്ടിയെ
ഉറങ്ങാൻ കൂട്ടാക്കാത്ത കുട്ടിയെ
താരാട്ടുപാടി 
ഉറക്കുവാൻ ശ്രമിയ്ക്കുന്നത് പോലെ
മരണത്തിന്റെ ഉപമയെ 
തൽക്കാലം നെഞ്ചിലേയ്ക്ക്
മയക്കികിടത്തുന്നു
അരികിൽ കൊളുത്തിവെയ്ക്കുന്നു  
താരാട്ട് മണക്കുന്ന പാട്ട് പോലെ 
ഉയർന്നു താഴുന്ന ശ്വാസം

ഒരു വവ്വാൽത്തൂക്കം കറുപ്പ്
ഒരു പഴത്തൂക്കം ഇനിപ്പ്
ഒരു പകൽത്തൂക്കം ഇരുട്ട്
ഒരു വെയിൽത്തൂക്കം സൂര്യൻ
ഒരു മരയിതൽ വേരോളം മിന്നൽ
ഒരു മരപ്പച്ച ഇലയോളം ഇടി
വരണ്ടുവറ്റിത്തുടങ്ങിയ
എന്നോ കേട്ടുകഴിഞ്ഞ ശബ്ദത്തിന് 
ചുനുപ്പിട്ട് 
അതിൽ ചുറ്റിപ്പിടിച്ച് ഓംങ്കാരം
എന്ന് കേട്ടുകിടക്കുന്നു

വിരലുകളുടെ കിടക്കയുള്ള ആശുപത്രി
എങ്ങുമില്ലാ ജലം
ഒറ്റയ്ക്ക് നടന്നുചെന്ന് 
അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
മുകളിൽ 
ജലം പോലെ ഇറ്റുന്ന
നിന്റെ എന്ന വാക്ക് മാത്രം
കൊളുത്തിയിടുന്നു.

Comments

  1. ഒറ്റയ്ക്ക് നടന്നുചെന്ന്
    അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു..
    ഈ വരികളിൽ എന്റെ മനസ്സിനേയും

    ReplyDelete
  2. പിണങ്ങളായി ഒഴുകിയൊഴുകി
    കരയാവും അവളിലെത്തി മണ്ണായി തീരുന്നവർ 

    ReplyDelete
  3. അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
    മുകളിൽ
    ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.

    ReplyDelete
  4. ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...