Skip to main content

ഉടലിൽ തെറ്റ് മേയാനിറങ്ങുന്ന ഇടങ്ങൾ

ഏതോ നക്ഷത്രം
പിടിച്ചിട്ടുണ്ട്
എറിഞ്ഞു കളഞ്ഞ
രാത്രിയെ

ഇന്നലെയുടെ കൂൺ പോലെ
നിലാവിൽ പിടിച്ചുനിൽക്കുന്നു
ചന്ദ്രൻ.

ഞാനും പിടിച്ചുനിൽക്കുന്നുണ്ട്
കവിതയിൽ.

പുറത്ത്
കവിത തഴച്ചുവളരുന്ന
ഒച്ച

അതെടുത്ത്
അകത്തുവെയ്ക്കുന്നുണ്ട്
ചില വിരലുകൾ

കാട്
ഏകാന്തതയുടെ വേര്
അത് വല്ലപ്പോഴും പുറത്തെടുത്ത്
സന്ധ്യയുടെ നിറം കൊടുത്ത്
അകത്ത് വെയ്ക്കുമായിരുന്നു
സ്വന്തമായി ഉണ്ടായിരുന്ന
മറവികൾ

ഉള്ളത് പരാജയത്തിന്റെ സൂചി
എന്റെ പൊരുതലുകൾ എന്നും
ഉള്ളിൽനിന്നും തുന്നിത്തന്നുകൊണ്ടിരുന്നതും
അതാണ്

വിരലുകളിൽ ഒന്നുമാത്രം അരുവി

അതിന്
ഒറ്റപ്പെടലിന്റെ ഒഴുക്ക്

തെരക്കുകൊടുത്ത്
വളർത്തിയതാവണം
വിരലുകൾ
ബാക്കിയുള്ളതെല്ലാം അനുവാദം

പൊതുവേ നേരത്തിന്റെ
കണക്കെടുത്ത്
അനുവാദമില്ലായ്മകളോടുള്ള
മാപ്പുചോദിപ്പുകളാണല്ലോ
ജീവിതം

ഇരുട്ടിയിട്ടുണ്ട്
ഉടലിന്റെ വിലക്കുണ്ട്
കൈകളിൽ വിലങ്ങും
ഇനി വിരലുകളെ മേയ്ക്കുവാനിറങ്ങട്ടെ
ഞാനും
ഇതുവരെ ചെയ്ത തെറ്റുകളും.

Comments

  1. പൊതുവേ നേരത്തിന്റെ
    കണക്കെടുത്ത്
    അനുവാദമില്ലായ്മകളോടുള്ള
    മാപ്പുചോദിപ്പുകളാണല്ലോ ജീവിതം..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...