Skip to main content

തീവണ്ടിയുടെ ഫിലിംറോൾ

പുറപ്പെട്ട് പോകുന്ന പകൽ

നീ നൃത്തത്തിന്റെ വേരുള്ള
ഇലയുടെ ഗുഹ്യഭാഗമുള്ള മരം

നീ ജാലകങ്ങൾ മേയുന്ന
തീവണ്ടിയുടെ കാട്
നീ ഓടക്കുഴൽ സുഷിരങ്ങൾ
കൂട്ടിയിട്ട കുന്ന്
നിന്നിൽ മേയുന്നു മീനുകൾ
നിന്നിൽ നിന്നും കുന്നിറങ്ങുന്നു മഴ

എന്തോ കണ്ട് പേടിച്ചിട്ടുണ്ട് നീ

ഭ്രാന്തിന്റെ തകിട് കോർത്ത്
നിന്നിൽ ജപിച്ചുകെട്ടുന്നുണ്ട്
എന്റെ ചുണ്ടുകൾ

നിന്നിൽ ഒഴുകുന്നു
വെള്ളാരം കല്ലുകൾ പിടിയ്ക്കുന്ന പുഴ
നീ ചില്ലകളുടെ ഒഴുക്കുള്ള
കിളികളുടെ കടവുള്ള മരം

നിന്റെ കരയിൽ കുത്തിയിരിക്കുന്നു
ഇലനൊണച്ചിപകൽ

നിന്നിൽ നനയുന്നു ഇലകൾ
അതിന്റെ ഒച്ച തീവണ്ടിയുടെ വാതിലാവുന്നു

വാതിലറിയാതെ
തീവണ്ടി പിൻവലിയ്ക്കുന്ന വേരുകൾ
നിന്നിൽ പിൻകഴുത്തുള്ള പാളങ്ങൾ

നിന്റെ പകൽ പുഴയ്ക്കകം
ഒഴിച്ചുവെച്ചിരിയ്ക്കുന്ന കുപ്പി

അവിടെ വാതിൽ നിർത്തി
മടങ്ങിപ്പോകുന്നതെല്ലാം തീവണ്ടി

മടങ്ങിപ്പോയ തീവണ്ടി
തൊട്ടാവാടിച്ചെടിയാവുകയും
അതിൽ എന്റെ മിടിപ്പുകൾ
വാതിലിന്റെ കൊത്തുപണി ചെയ്ത
ഇലയാവുകയും ചെയ്തേക്കാം

ഇറങ്ങരുത്
ഇറങ്ങുക എന്നാൽ
ഉള്ളുകൊണ്ടുള്ള
മുള്ളാവുകയാണ് അത്

നിന്റെ ഇമകൾ
ഞാനെന്ന തീവണ്ടിയുടെ
പ്ലാറ്റ്ഫോം ആകുന്നതങ്ങിനാവാം

അവിടെ നമ്മൾ
കൊണ്ടുനിർത്തപ്പെട്ട
രണ്ടുതീവണ്ടികുഞ്ഞുങ്ങൾ

നീ
ഇമയുടെ മടിയിൽ കിടക്കുന്ന തീവണ്ടി
ഇടയ്ക്ക് നമ്മൾ
കുമ്പിളിൽ കുത്തിനിർത്തപ്പെട്ട
രണ്ടു തീവണ്ടികൾ
അപ്പോൾ ഒഴുകിവരുന്ന
നാടകഗാനം പോലും മറ്റൊരു തീവണ്ടി.

ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
ഒറ്റപ്പെട്ട തീവണ്ടി.

നീ കണ്ണുകളുടെ എഡിറ്റിംങ് ടേമ്പിൾ

ജീവിതത്തിന്റെ എഡിറ്റിംങ്ങ് ടേമ്പിളിൽ
കിടക്കുമ്പോൾ കെട്ടിപ്പിടിയ്ക്കുന്ന നമ്മൾ

വൈകുന്നേരം നമുക്കരികിൽ
കുട്ടിക്യൂറാ മണമുള്ള
നേരം കുടഞ്ഞിട്ട് തീർന്ന പൗഡർടിൻ

നമ്മൾ
വെട്ടിയൊതുക്കപ്പെടാൻ
നമ്മൾ വെട്ടിയൊട്ടിക്കപ്പെടാൻ
നമ്മൾ വെട്ടിമുറിയ്ക്കപ്പെടാൻ
നമ്മൾ കൊണ്ടുനിർത്തപ്പെടാൻ
നമ്മൾ കൂകിവിളിച്ച് പായാൻ
ചുരുണ്ടുകിടക്കുന്ന
പഴകിയതീവണ്ടികളുടെ
രണ്ടുസ്ഥിരം ഫിലിംറോളുകൾ.

Comments

  1. ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
    ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
    ഒറ്റപ്പെട്ട തീവണ്ടി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...