Skip to main content

ഫലിതമെന്ന നിലയിൽ ഒരാൾ

അയാൾ എന്ന തീയതി വെച്ച്
കാലത്തിന്റെ ബാലൻസ്ഷീറ്റെടുത്ത്
നിലവിലില്ലാത്ത അകലത്തിലേയ്ക്ക്
തിരിച്ചുപോകേണ്ട
ഒരാൾ

കടലാസ് പോലെ
മടങ്ങിപോകുന്നതിന് മുമ്പ്
നിലാവിന്റെ ഒരു കുറ്റിയിലേയ്ക്ക്
അയാളുടെ വിലയില്ലാത്ത
സ്വകാര്യഭ്രാന്തിനെ
ചങ്ങലയുടെ കിലുക്കമില്ലാതെ
മാറ്റിക്കെട്ടാൻ ശ്രമിയ്ക്കുന്നു

മരിച്ചു കഴിഞ്ഞാൽ മാത്രം
ഒരു ചടങ്ങായി
കവിത ആചരിയ്ക്കേണ്ട ഗോത്രത്തിൽ
ജനിച്ച അയാൾ
മരിയ്ക്കുന്നതിന് മുമ്പ്
കവിതയനുഷ്ഠിച്ച തെറ്റിനാവും
ഗോത്രത്തിൽ നിന്നും
പുറത്താക്കപ്പെടുന്നു

ആർക്കും വേണ്ടാത്ത ഒരാളെ
തളച്ച് സ്വന്തമാക്കാൻ ശ്രമിയ്ക്കുന്ന
ഇരുട്ട് പോലെ
അയാളെ മാത്രം
പൊതിഞ്ഞു പിടിച്ചു
അയാളുടെ ഓർമ്മയിൽ
പെയ്യുന്ന മഴ

കാറ്റടിച്ചു മറിച്ച
സുഷിരങ്ങൾ മാത്രമുള്ള
കലണ്ടറിൽ
ഒരു ഓടക്കുഴലാഴ്ച്ചയുടെ
താഴ്ച്ചയിലേയ്ക്ക്
അതിനിടയിൽ
അറിയാതെ വീണു പോകുന്ന
അയാൾ

വീഴുവാൻ ഒരാഴം പോലും വേണ്ടാത്ത
ഒരാൾക്ക്
പിടിച്ചു പനിച്ചുകിടക്കുവാൻ
ദിവസങ്ങളുടെ
വള്ളിപ്പടർപ്പെന്തിന്?

അതാവും
എഴുതിയ പുസ്തകത്തിന്റെ
മൂലയിൽ
വാക്കുകളിൽ
വരികളോളം
കാത്തിരുന്നു ക്ഷീണിച്ച
ചിലന്തിയ്ക്ക്
വലകെട്ടുവാൻ മാത്രമായി
ഒരു ഫലിതം
അയാൾ
സ്വപ്നത്തിൽ
കാണിച്ചു കൊടുക്കുന്നു!

Comments

  1. മരിച്ചു കഴിഞ്ഞാൽ മാത്രം ഒരു ചടങ്ങായി
    കവിത ആചരിയ്ക്കേണ്ട ഗോത്രത്തിൽ ജനിച്ച
    അയാൾ മരിയ്ക്കുന്നതിന് മുമ്പ് കവിതയനുഷ്ഠിച്ച തെറ്റിനാവും
    ഗോത്രത്തിൽ നിന്നും പുറത്താക്കപ്പെടുന്ന പുതിയ കാവ്യ നീതി ..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...