ശരിയ്ക്കും
രോഗികളാണ്
വേരുകൾ
അവർ മണ്ണിൽ
മരിച്ചവരുടെ രോഗങ്ങൾക്ക്
'താമസിച്ചു' ചികിത്സിക്കുന്നു
മരങ്ങൾ
അതേ വേരുകളുടെ
കൂട്ടിരിപ്പുകാർ
ഓരോദിവസം കഴിയുന്തോറും
ഓ പി വിഭാഗം ഒഴിവാക്കി
ആശുപത്രിയാകുന്ന
ആകാശം
തീർത്തുപറയുവാനാകുന്നില്ല
മേഘങ്ങൾ
രോഗികളാണെന്ന്
എങ്കിലും
പെയ്യുന്തോറും
ശലഭങ്ങളെ കിടത്തിചികിത്സിക്കാവുന്ന
ആശുപത്രിയാവുന്ന
തുള്ളികളുടെ കിടക്കകളുള്ള
മഴ
ഭൂമിയും
ചികിത്സിയിലാണ്
ഉണ്ടായകാലം മുതൽ
അതും
ഓർമ്മയിലെ
സ്വന്തം ഭാരമില്ലായ്മയ്ക്ക്
എന്നിട്ടും
രോഗം മാറിയ
കലണ്ടറായി
ചുവരിൽ
ഭ്രാന്താശുപത്രിയിലെ
ഘടികാരം
സങ്കടമതല്ല
വൈദ്യുതിയായിട്ടു പോലും
അവ
സമയത്തിന്
ഡിസ്ചാർജ്
ചെയ്യപ്പെടുന്നില്ല
ആരെയും
തിരിച്ചറിയാതെയുണ്ട്
കൂസാത്ത
നിലാവ്
തിരിച്ചറിയുന്നവരെ
വെറും സത്രങ്ങളാക്കുന്നുണ്ട്
ചില ദിവസങ്ങളിലെ
രാത്രിയും
കൂടെ പറക്കേണ്ടി വരുന്നുണ്ട്
എങ്കിലും പറയാമല്ലോ
സ്വന്തം ഭ്രാന്തിന്
ചികിത്സിക്കുവാൻ
ആകെയുള്ള ഒരു നല്ല ഡോക്ടറാണ്
അപ്പൂപ്പന്താടി.....
സ്വന്തം ഭ്രാന്തിന് ചികിത്സിക്കുവാൻ
ReplyDeleteആകെയുള്ള ഒരു നല്ല ഡോക്ടറാണ് അപ്പൂപ്പന്താടി..!