Skip to main content

ഫലിതമെന്ന നിലയിൽ ഒരാൾ

അയാൾ എന്ന തീയതി വെച്ച്
കാലത്തിന്റെ ബാലൻസ്ഷീറ്റെടുത്ത്
നിലവിലില്ലാത്ത അകലത്തിലേയ്ക്ക്
തിരിച്ചുപോകേണ്ട
ഒരാൾ

കടലാസ് പോലെ
മടങ്ങിപോകുന്നതിന് മുമ്പ്
നിലാവിന്റെ ഒരു കുറ്റിയിലേയ്ക്ക്
അയാളുടെ വിലയില്ലാത്ത
സ്വകാര്യഭ്രാന്തിനെ
ചങ്ങലയുടെ കിലുക്കമില്ലാതെ
മാറ്റിക്കെട്ടാൻ ശ്രമിയ്ക്കുന്നു

മരിച്ചു കഴിഞ്ഞാൽ മാത്രം
ഒരു ചടങ്ങായി
കവിത ആചരിയ്ക്കേണ്ട ഗോത്രത്തിൽ
ജനിച്ച അയാൾ
മരിയ്ക്കുന്നതിന് മുമ്പ്
കവിതയനുഷ്ഠിച്ച തെറ്റിനാവും
ഗോത്രത്തിൽ നിന്നും
പുറത്താക്കപ്പെടുന്നു

ആർക്കും വേണ്ടാത്ത ഒരാളെ
തളച്ച് സ്വന്തമാക്കാൻ ശ്രമിയ്ക്കുന്ന
ഇരുട്ട് പോലെ
അയാളെ മാത്രം
പൊതിഞ്ഞു പിടിച്ചു
അയാളുടെ ഓർമ്മയിൽ
പെയ്യുന്ന മഴ

കാറ്റടിച്ചു മറിച്ച
സുഷിരങ്ങൾ മാത്രമുള്ള
കലണ്ടറിൽ
ഒരു ഓടക്കുഴലാഴ്ച്ചയുടെ
താഴ്ച്ചയിലേയ്ക്ക്
അതിനിടയിൽ
അറിയാതെ വീണു പോകുന്ന
അയാൾ

വീഴുവാൻ ഒരാഴം പോലും വേണ്ടാത്ത
ഒരാൾക്ക്
പിടിച്ചു പനിച്ചുകിടക്കുവാൻ
ദിവസങ്ങളുടെ
വള്ളിപ്പടർപ്പെന്തിന്?

അതാവും
എഴുതിയ പുസ്തകത്തിന്റെ
മൂലയിൽ
വാക്കുകളിൽ
വരികളോളം
കാത്തിരുന്നു ക്ഷീണിച്ച
ചിലന്തിയ്ക്ക്
വലകെട്ടുവാൻ മാത്രമായി
ഒരു ഫലിതം
അയാൾ
സ്വപ്നത്തിൽ
കാണിച്ചു കൊടുക്കുന്നു!

Comments

  1. മരിച്ചു കഴിഞ്ഞാൽ മാത്രം ഒരു ചടങ്ങായി
    കവിത ആചരിയ്ക്കേണ്ട ഗോത്രത്തിൽ ജനിച്ച
    അയാൾ മരിയ്ക്കുന്നതിന് മുമ്പ് കവിതയനുഷ്ഠിച്ച തെറ്റിനാവും
    ഗോത്രത്തിൽ നിന്നും പുറത്താക്കപ്പെടുന്ന പുതിയ കാവ്യ നീതി ..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...