Skip to main content

വരികൾക്കിടയിൽ എരിയുന്ന ഒരു തിരി എന്ന നിലയിൽ അവൾ

എരിയുന്ന
മെഴുകുതിരി പോലെ
ശാന്തമായ
ഒരുവൾ

ശാന്തമല്ലാത്തപ്പോൾ
ഒരിടവും
മെഴുകുതിരിയും
അവൾ

അപ്പോൾ
അവർക്ക്
ആകെ വെയ്ക്കാനറിയാവുന്ന
ഒച്ച
വെളിച്ചമാകുന്നു

ശരിയ്ക്കും
ഒച്ചയാവില്ലത്,
ഒളിപ്പിച്ചു വെച്ച പച്ച

പുറത്ത് കാണിക്കാനാവാതെ
ഉള്ളിൽ അടക്കിപ്പിടിച്ച
പച്ചയാണല്ലോ
ഇലകൾക്കെങ്കിലും
അത്രമേൽ ഉച്ചത്തിൽ
ഒച്ചയാവുക

ഇലകളുടെ തേങ്ങലല്ലാതെ
എന്താണ് പച്ച

ഒരിലയായിരിക്കുമ്പോൾ
പോലും
കാറ്റിന്റെ അവഗണന
അത്രമേലറിഞ്ഞവരായിരിക്കും
ഉരുകിയുരുകി
ഒരിക്കൽ
മെഴുകുതിരികളാവുക

അത് കൊണ്ട് തന്നെ
ഇരുട്ടിനെ
അവ
വെറുക്കുന്നില്ല,
അവഗണിക്കുന്നില്ല,
തൊട്ടുകളിക്കുക മാത്രം
ചെയ്യുന്നു

ഇരുട്ടിനോളം
അവഗണന
അറിഞ്ഞവരാരുണ്ട്?

അതുകൊണ്ടാവണം
കളഞ്ഞുകിട്ടുന്ന പ്രകാശം
പോലും
അവ
എടുത്തു വളർത്തുന്നത്

മുതിരുമ്പോൾ
ആരും കാണാതെ
മിന്നാംമിന്നികളാക്കി
പറത്തിവിടുന്നത്

അവഗണനകളെ
കാറ്റു പോലെ സ്നേഹിച്ച് സ്നേഹിച്ച്
അവഗണനകൾക്ക് അടിമപ്പെട്ട്
അവഗണിക്കപ്പെട്ടില്ലെങ്കിൽ
കൈയ്യും മെയ്യും വിറച്ചു
ഇലയാകപ്പെടുന്നവരും ഉണ്ടാവും,
പൂക്കളുടെ
ലോകത്തിൽ...

ഒരർത്ഥത്തിൽ
മനുഷ്യരുടെ
നിസ്സഹായതകൾക്ക്
പിടിച്ച
വേരല്ലാതെ എന്താണ്
മരം?

തുടർച്ചയായ
അവഗണന കൊണ്ട്
കളഞ്ഞുപോയ ചലനങ്ങളെ
ഇലയാക്കാൻ
ഒരിത്തിരി നേരം!

Comments

  1. കളഞ്ഞു കിട്ടുന്ന പ്രകാശം- കൊള്ളാം

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം സന്തോഷപൂർവ്വം നന്ദി മാഷേ

      Delete
  2. Does the poem emphasize the insignificance of man .The images ,leaf , tree ,the burning candle ,darkness and light portray the love and intimacy of the beloved......?!

    ReplyDelete
    Replies
    1. അതേ തീർച്ചയായും പ്രധാനമായും അവഗണന എന്ന കാറ്റിനെകുറിച്ച് തന്നെ
      സ്നേഹപൂർവ്വം

      Delete
  3. ഒരർത്ഥത്തിൽ
    മനുഷ്യരുടെ
    നിസ്സഹായതകൾക്ക്
    പിടിച്ച
    വേരല്ലാതെ എന്താണ്
    മരം?....
    കവിത മനസ്സിൽ എവിടെയോ ഒരു നൊമ്പരം ശേഷിപ്പിച്ചപോലെ..നന്നായിരിയ്ക്കുന്നു ആശംസകൾ

    ReplyDelete
  4. ഒരിക്കലും അണയാത്ത തിരി ...!

    ReplyDelete
  5. തുടർച്ചയായ
    അവഗണന കൊണ്ട്
    കളഞ്ഞുപോയ ചലനങ്ങളെ
    ഇലയാക്കാൻ
    ഒരിത്തിരി നേരം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...