Skip to main content

മഴവട്ട്

വെറുമൊരു മഴക്കോള്
 കാണുമ്പോൾ
കൈവിട്ടു മാനത്തേയ്ക്ക്‌
 പോകുന്ന മനസ്സ്
തട്ടി തിരിച്ചു വരുന്നത്
 നിന്നടുത്തേയ്ക്കാണ്

പിന്നെ നിന്റെ കൈപിടിച്ച്
ഒരേ വികാരത്തോടെ
മഴയെ പ്രണയിച്ചു
പ്രകോപിപ്പിക്കുകയാണ്
നമ്മൾ
ആ പ്രലോഭനത്തിൽ
താഴേയ്ക്ക്
വീണു പോകുന്ന
തുള്ളികളിൽ ചവിട്ടി
മഴയുടെ മുകളിലേയ്ക്ക്
കയറിപോകുന്നത്
നമ്മൾ ഒരുമിച്ചാണ്

അപ്പോൾ വഴുതി വീഴാതെ
പിടിക്കുവാൻ നീട്ടുന്ന
 കൈകളുടെ  തിളക്കം
വെട്ടിത്തിളങ്ങുന്ന
മിന്നലാവുകയാണ്

 മാഞ്ഞുപോകുവാൻ മടിച്ചു
നെഞ്ചിടിപ്പോടെ മാനത്ത്
പിടിച്ചു നില്ക്കുവാൻ
ശ്രമിക്കുന്ന
മിന്നലിന്റെ ആശങ്ക
ഇടിയാവുകയാണ്

നമ്മൾ മുകളിലെത്തി കഴിയുമ്പോൾ
 പെയ്തുകൊണ്ടിരിക്കുന്ന
മഴ നാണിച്ചു
നിന്ന് പോവുകയാണ്

പാതി പെയ്ത മഴത്തുള്ളികൾ
താഴെ വീഴുവാനാകാതെ
ആകാശത്ത്
നിശ്ചല ദൃശ്യമാവുകയാണ്

മഴ കീറി ഒട്ടിച്ച ആകാശം
എന്ന് അടക്കം പറയുന്ന നമ്മൾ

മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
മാഞ്ഞു പോകുവാനാകാതെ
ആകാശത്ത് ഒട്ടിപ്പോവുകയാണ്

കേട്ടെഴുത്തിൽ അക്ഷരം
തെറ്റിച്ച നക്ഷത്രങ്ങൾക്ക്          
വെളിച്ചം ഇമ്പോസിഷൻ
എഴുതാൻ കൊടുത്ത്
ആകാശത്തിൽ
ഒരു കടലാഴത്തിന്റെ
വിത്തും കുഴിച്ചിട്ടു
ചിമിഴാഴങ്ങളിൽ മുത്തം കൊണ്ടൊരു
മുത്തും കൊരുത്തിട്ടു
തിരകളിൽ ചവിട്ടി
സിരകളുടെ  പടികളിറങ്ങുന്നു
നമ്മൾ

പെട്ടെന്ന് സ്ഥലകാല ബോധം
 വീണ്ടെടുത്ത മേഘങ്ങൾ
 സൂര്യന്റെ കണ്ണ് പൊത്തി
ഇരുട്ടുണ്ടാക്കി
അത് വട്ടത്തിൽ
വെട്ടി ഒരു ഓട്ടയുണ്ടാക്കി  
  ഒരു ചന്ദ്രനെ എടുത്തുവെച്ച്
രാത്രിയാക്കുകയാണ്

പിന്നെ നടക്കുന്നതൊക്കെ  പരിധിക്കു
പുറത്താണെന്നുള്ള  മൃദുലസന്ദേശം
ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
കാറ്റ് നമ്മുടെ നിഴലുകളെ
ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
  

Comments

  1. മഴക്കുരുന്നിന്റെ കുസൃതിയെന്നാണു പറയേണ്ടിയിരുന്നത് ! തൊട്ടുമുമ്പത്തെ ഇല-മരക്കവിതയും ഏറെ ഇഷ്ടപ്പെട്ടു. ഇല-മരം-മഴ ഇതൊന്നുമില്ലാതിരിക്കുന്ന ഒരാൾക്ക് ഇതൊക്കെ അമൃതം തന്നെ ബൈജൂ !!

    ReplyDelete
    Replies
    1. നന്ദി സ്നേഹപൂർവ്വം നന്ദി മാഷെ അതെ നമുക്കറിയാവുന്ന കാവ്യബിംബങ്ങൾ ഓരോ ഓർമയിലും പെയ്യുന്നത്

      Delete
  2. അങ്ങനെ മഴയത്ത് മുളച്ചത് ഇടിവെട്ടിൽ വാടും...!

    ReplyDelete
    Replies
    1. മുരളി ഭായ് നന്ദി സ്നേഹപൂർവ്വം

      Delete
  3. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്
    ഭാവന ചന്ദ്രനെ തൊട്ടു..!

    വരികൾ മനസ്സിനേയും. :) നല്ല കവിത

    ശുഭാശംസകൾ......




    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഓരോ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

      Delete
  4. പിന്നെ നടക്കുന്നതൊക്കെ പരിധിക്കു
    പുറത്താണെന്നുള്ള മൃദുലസന്ദേശം
    ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
    കാറ്റ് നമ്മുടെ നിഴലുകളെ
    ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
    തിളക്കമേറിയ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ ഓരോ വായനയും അതിനു ശേഷം കുറിക്കുന്ന അഭിപ്രായവും അനുഗ്രഹം ആണ് മറ്റൊരു എഴുത്തിനു സ്നേഹപൂർവ്വം

      Delete
  5. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete
  6. നിര്‍മ്മാണം കഴിഞ്ഞാല്‍ പരിധിക്കു പുറത്താണ്.

    ReplyDelete
    Replies
    1. റാംജിഭായ് സ്നേഹപൂർവ്വം വളരെ സന്തോഷം

      Delete
  7. നമ്മള്‍ മുകളിലെത്തിക്കഴിയുമ്പോള്‍ മഴ നാണിച്ച് പോവുകയാണ്!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓരോ വരവും വായനയും അഭിപ്രായവും സ്നേഹപൂർവ്വം വായിക്കാറുണ്ട് അതിശയം ആണ് ഈ ജ്യേഷ്ഠ തുല്ല്യ സ്നേഹം പ്രോത്സാഹനം സ്നേഹപൂർവ്വം

      Delete
  8. മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
    മാഞ്ഞു പോകുവാനാകാതെ
    ആകാശത്ത് ഒട്ടിപ്പോവുകയാണ്.

    എന്തോ,എനിക്കതത്ര ബോദ്ധ്യമില്ല.
    ആശംസകൾ...

    ReplyDelete
    Replies
    1. വികെ മാഷെ നന്ദി തുറന്നു പറഞ്ഞ അഭിപ്രായത്തിനു പ്രത്യേകിച്ച് സ്നേഹപൂർവ്വം

      Delete
  9. മഴയെ ഇങ്ങിനെയും അനുഭവിക്കാമെന്ന് ഇപ്പോഴാണറിഞ്ഞത്

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ സ്നേഹപൂർവ്വം നന്ദി പ്രചോദനം ആണ് വാക്കുകൾ

      Delete
  10. മഴയിൽ ഇങ്ങിനെയും ഒരു പ്രണയം ആകാം. ആശംസകൾ

    ReplyDelete
    Replies
    1. ബിബിൻ മാഷെ നന്ദി സാമൂഹ്യ വിഷയങ്ങളിൽ മാത്രം അല്ല കവിതയിലും താങ്കളുടെ അറിവ് അതിശയിപ്പിക്കുന്നു അത് ഇവിടെ രേഖപ്പെടുത്തിയ അഭിപ്രായങ്ങളെക്കാൾ മറ്റു ബ്ലോഗ്ഗുകളിൽ കാണുന്ന വിശകലനം കണ്ടു പറഞ്ഞതാണ് സ്നേഹപൂർവ്വം

      Delete
  11. "മഴ കീറി ഒട്ടിച്ച ആകാശം
    എന്ന് അടക്കം പറയുന്ന നമ്മൾ"..എപ്പോഴത്തെയും പോലെ മനോഹരം

    ReplyDelete
    Replies
    1. നമുക്ക് ഇഷ്ടപ്പെട്ട വരികൾ തന്നെ വായനയിൽ ഉദ്ധരിച്ചു കാണുമ്പോ സന്തോഷം തോന്നാറുണ്ട്, എഴുത്തിന്റെ സ്വകാര്യ സന്തോഷങ്ങൾ സ്നേഹപൂർവ്വം നന്ദി കീയ കുട്ടി

      Delete
  12. ഓരോ വരികളും മഴപോലെ മനോഹരവും, കുളിരുള്ളതുമായി അനുഭവപ്പെട്ടു.

    [ വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാവുന്ന വാക്കാണെന്നറിയാം...എങ്കിലും ഇമ്പൊസിഷന്‍ എന്ന വിദേശിക്കൊരു ചേര്‍ച്ചക്കുറവ് തോന്നി. വിമര്‍ശനമല്ല. എന്റെയൊരു തോന്നല്‍ മാത്രം.]

    ReplyDelete
    Replies
    1. നന്ദി അതൊരു നല്ല ഓർമപ്പെടുത്തൽ ആയി അത് കൊണ്ട് മറ്റൊരു കവിതയിൽ സീലിംഗ് ഫാൻ എന്നുള്ളത് കറങ്ങുന്ന മേൽ പങ്ക എന്ന് തന്നെ മാറ്റി എഴുതിയിട്ടുണ്ട് വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേക നന്ദികൂടി അറിയിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി