Skip to main content

മഴവട്ട്

വെറുമൊരു മഴക്കോള്
 കാണുമ്പോൾ
കൈവിട്ടു മാനത്തേയ്ക്ക്‌
 പോകുന്ന മനസ്സ്
തട്ടി തിരിച്ചു വരുന്നത്
 നിന്നടുത്തേയ്ക്കാണ്

പിന്നെ നിന്റെ കൈപിടിച്ച്
ഒരേ വികാരത്തോടെ
മഴയെ പ്രണയിച്ചു
പ്രകോപിപ്പിക്കുകയാണ്
നമ്മൾ
ആ പ്രലോഭനത്തിൽ
താഴേയ്ക്ക്
വീണു പോകുന്ന
തുള്ളികളിൽ ചവിട്ടി
മഴയുടെ മുകളിലേയ്ക്ക്
കയറിപോകുന്നത്
നമ്മൾ ഒരുമിച്ചാണ്

അപ്പോൾ വഴുതി വീഴാതെ
പിടിക്കുവാൻ നീട്ടുന്ന
 കൈകളുടെ  തിളക്കം
വെട്ടിത്തിളങ്ങുന്ന
മിന്നലാവുകയാണ്

 മാഞ്ഞുപോകുവാൻ മടിച്ചു
നെഞ്ചിടിപ്പോടെ മാനത്ത്
പിടിച്ചു നില്ക്കുവാൻ
ശ്രമിക്കുന്ന
മിന്നലിന്റെ ആശങ്ക
ഇടിയാവുകയാണ്

നമ്മൾ മുകളിലെത്തി കഴിയുമ്പോൾ
 പെയ്തുകൊണ്ടിരിക്കുന്ന
മഴ നാണിച്ചു
നിന്ന് പോവുകയാണ്

പാതി പെയ്ത മഴത്തുള്ളികൾ
താഴെ വീഴുവാനാകാതെ
ആകാശത്ത്
നിശ്ചല ദൃശ്യമാവുകയാണ്

മഴ കീറി ഒട്ടിച്ച ആകാശം
എന്ന് അടക്കം പറയുന്ന നമ്മൾ

മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
മാഞ്ഞു പോകുവാനാകാതെ
ആകാശത്ത് ഒട്ടിപ്പോവുകയാണ്

കേട്ടെഴുത്തിൽ അക്ഷരം
തെറ്റിച്ച നക്ഷത്രങ്ങൾക്ക്          
വെളിച്ചം ഇമ്പോസിഷൻ
എഴുതാൻ കൊടുത്ത്
ആകാശത്തിൽ
ഒരു കടലാഴത്തിന്റെ
വിത്തും കുഴിച്ചിട്ടു
ചിമിഴാഴങ്ങളിൽ മുത്തം കൊണ്ടൊരു
മുത്തും കൊരുത്തിട്ടു
തിരകളിൽ ചവിട്ടി
സിരകളുടെ  പടികളിറങ്ങുന്നു
നമ്മൾ

പെട്ടെന്ന് സ്ഥലകാല ബോധം
 വീണ്ടെടുത്ത മേഘങ്ങൾ
 സൂര്യന്റെ കണ്ണ് പൊത്തി
ഇരുട്ടുണ്ടാക്കി
അത് വട്ടത്തിൽ
വെട്ടി ഒരു ഓട്ടയുണ്ടാക്കി  
  ഒരു ചന്ദ്രനെ എടുത്തുവെച്ച്
രാത്രിയാക്കുകയാണ്

പിന്നെ നടക്കുന്നതൊക്കെ  പരിധിക്കു
പുറത്താണെന്നുള്ള  മൃദുലസന്ദേശം
ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
കാറ്റ് നമ്മുടെ നിഴലുകളെ
ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
  

Comments

  1. മഴക്കുരുന്നിന്റെ കുസൃതിയെന്നാണു പറയേണ്ടിയിരുന്നത് ! തൊട്ടുമുമ്പത്തെ ഇല-മരക്കവിതയും ഏറെ ഇഷ്ടപ്പെട്ടു. ഇല-മരം-മഴ ഇതൊന്നുമില്ലാതിരിക്കുന്ന ഒരാൾക്ക് ഇതൊക്കെ അമൃതം തന്നെ ബൈജൂ !!

    ReplyDelete
    Replies
    1. നന്ദി സ്നേഹപൂർവ്വം നന്ദി മാഷെ അതെ നമുക്കറിയാവുന്ന കാവ്യബിംബങ്ങൾ ഓരോ ഓർമയിലും പെയ്യുന്നത്

      Delete
  2. അങ്ങനെ മഴയത്ത് മുളച്ചത് ഇടിവെട്ടിൽ വാടും...!

    ReplyDelete
    Replies
    1. മുരളി ഭായ് നന്ദി സ്നേഹപൂർവ്വം

      Delete
  3. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്
    ഭാവന ചന്ദ്രനെ തൊട്ടു..!

    വരികൾ മനസ്സിനേയും. :) നല്ല കവിത

    ശുഭാശംസകൾ......




    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഓരോ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

      Delete
  4. പിന്നെ നടക്കുന്നതൊക്കെ പരിധിക്കു
    പുറത്താണെന്നുള്ള മൃദുലസന്ദേശം
    ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
    കാറ്റ് നമ്മുടെ നിഴലുകളെ
    ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
    തിളക്കമേറിയ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ ഓരോ വായനയും അതിനു ശേഷം കുറിക്കുന്ന അഭിപ്രായവും അനുഗ്രഹം ആണ് മറ്റൊരു എഴുത്തിനു സ്നേഹപൂർവ്വം

      Delete
  5. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete
  6. നിര്‍മ്മാണം കഴിഞ്ഞാല്‍ പരിധിക്കു പുറത്താണ്.

    ReplyDelete
    Replies
    1. റാംജിഭായ് സ്നേഹപൂർവ്വം വളരെ സന്തോഷം

      Delete
  7. നമ്മള്‍ മുകളിലെത്തിക്കഴിയുമ്പോള്‍ മഴ നാണിച്ച് പോവുകയാണ്!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓരോ വരവും വായനയും അഭിപ്രായവും സ്നേഹപൂർവ്വം വായിക്കാറുണ്ട് അതിശയം ആണ് ഈ ജ്യേഷ്ഠ തുല്ല്യ സ്നേഹം പ്രോത്സാഹനം സ്നേഹപൂർവ്വം

      Delete
  8. മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
    മാഞ്ഞു പോകുവാനാകാതെ
    ആകാശത്ത് ഒട്ടിപ്പോവുകയാണ്.

    എന്തോ,എനിക്കതത്ര ബോദ്ധ്യമില്ല.
    ആശംസകൾ...

    ReplyDelete
    Replies
    1. വികെ മാഷെ നന്ദി തുറന്നു പറഞ്ഞ അഭിപ്രായത്തിനു പ്രത്യേകിച്ച് സ്നേഹപൂർവ്വം

      Delete
  9. മഴയെ ഇങ്ങിനെയും അനുഭവിക്കാമെന്ന് ഇപ്പോഴാണറിഞ്ഞത്

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ സ്നേഹപൂർവ്വം നന്ദി പ്രചോദനം ആണ് വാക്കുകൾ

      Delete
  10. മഴയിൽ ഇങ്ങിനെയും ഒരു പ്രണയം ആകാം. ആശംസകൾ

    ReplyDelete
    Replies
    1. ബിബിൻ മാഷെ നന്ദി സാമൂഹ്യ വിഷയങ്ങളിൽ മാത്രം അല്ല കവിതയിലും താങ്കളുടെ അറിവ് അതിശയിപ്പിക്കുന്നു അത് ഇവിടെ രേഖപ്പെടുത്തിയ അഭിപ്രായങ്ങളെക്കാൾ മറ്റു ബ്ലോഗ്ഗുകളിൽ കാണുന്ന വിശകലനം കണ്ടു പറഞ്ഞതാണ് സ്നേഹപൂർവ്വം

      Delete
  11. "മഴ കീറി ഒട്ടിച്ച ആകാശം
    എന്ന് അടക്കം പറയുന്ന നമ്മൾ"..എപ്പോഴത്തെയും പോലെ മനോഹരം

    ReplyDelete
    Replies
    1. നമുക്ക് ഇഷ്ടപ്പെട്ട വരികൾ തന്നെ വായനയിൽ ഉദ്ധരിച്ചു കാണുമ്പോ സന്തോഷം തോന്നാറുണ്ട്, എഴുത്തിന്റെ സ്വകാര്യ സന്തോഷങ്ങൾ സ്നേഹപൂർവ്വം നന്ദി കീയ കുട്ടി

      Delete
  12. ഓരോ വരികളും മഴപോലെ മനോഹരവും, കുളിരുള്ളതുമായി അനുഭവപ്പെട്ടു.

    [ വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാവുന്ന വാക്കാണെന്നറിയാം...എങ്കിലും ഇമ്പൊസിഷന്‍ എന്ന വിദേശിക്കൊരു ചേര്‍ച്ചക്കുറവ് തോന്നി. വിമര്‍ശനമല്ല. എന്റെയൊരു തോന്നല്‍ മാത്രം.]

    ReplyDelete
    Replies
    1. നന്ദി അതൊരു നല്ല ഓർമപ്പെടുത്തൽ ആയി അത് കൊണ്ട് മറ്റൊരു കവിതയിൽ സീലിംഗ് ഫാൻ എന്നുള്ളത് കറങ്ങുന്ന മേൽ പങ്ക എന്ന് തന്നെ മാറ്റി എഴുതിയിട്ടുണ്ട് വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേക നന്ദികൂടി അറിയിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...