Skip to main content

തീർത്ഥയാത്ര

ജീവിതത്തിന്റെ വിവിധ
അവസ്ഥകളിലേയ്ക്കു
ജലം പോലെ 
തീർത്ഥയാത്ര പോകുവാൻ
ടിക്കറ്റിന് വേണ്ടി
ഒരു തീവണ്ടി പോലെ
കാത്തു നില്ക്കുന്നു ഞാൻ

എനിക്ക് മുമ്പിൽ
നീണ്ടു കിടക്കുന്ന
ഐസ് ഇട്ടുറപ്പിച്ച
പൊള്ളുന്ന പാത
ഒരു തീപാളം

മുമ്പിൽ ഒരു തിക്കും
തിരക്കുമില്ലാതെ
കാത്തു നില്ക്കുന്നവർ
മരിച്ചവർ
ഒരു ചിത കടന്ന്
ടിക്കെറ്റിനു നീളുന്ന കൈകൾ

നിമിഷ സൂചി പോലെ
വിറയ്ക്കുന്ന കൈയുള്ള
സമയം
ടിക്കറ്റ്‌ പോലെ മുറിച്ചു തരുന്ന
മഴ പറ്റിയ ഒരു
പഴയആകാശം

പാളത്തിലൂടെ
താളത്തിൽ
ഒഴുകുന്ന ഒച്ച
അതു കേൾപ്പിച്ചു
കടന്നു വരുന്ന പുഴ


ഞാനെന്ന തീവണ്ടി പുഴയിലേക്ക്
ഇറങ്ങുന്നു
അല്ല തിരുത്തലോടെ കയറുന്നു


ഓളം തെറ്റിയ പാളങ്ങളിൽ 
പുഴയുടെ അവസാന  ബോഗ്ഗി 

മഴ ഒരു പച്ച സിഗ്നൽ
പുഴ വേഗം കൂട്ടുന്നു

എനിക്ക് മുമ്പേ
മരിച്ചവർ നിറയെ
പുഴയിൽ
ഞാൻ തനിയെ
കാത്തിരിക്കുവാൻ
ആരും ഇല്ലാത്ത
വസന്തം എന്ന് രേഖപ്പെടുത്തിയ
സ്റ്റേഷനുകൾ

ഇടയ്ക്കിടെ വേനലിന്റെ
അടയാളങ്ങൾ
പുഴ നിർത്തി ഇടുന്ന ഇടങ്ങൾ
പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു

ഇരുന്നിരുന്ന് മടുപ്പ്
മലർന്ന് കിടപ്പ്
പൊള്ളുന്ന പകൽ
കാറ്റിന്റെ താരാട്ട്
രാത്രി കറുത്ത മഞ്ഞ്
വെറും തളർന്ന ഇരുട്ട്

മിന്നാം മിന്നികൾ
സ്വപ്നം പറത്തുന്നു
ഉറക്കം ഉണരുമ്പോൾ
പുഴ എനിക്ക് മുകളിൽ
കമഴ്ന്നു കിടന്നൊഴുകുന്നു
ഞങ്ങൾക്കിടയിൽ
നീന്തൽ പഠിക്കുന്ന
മഴത്തുള്ളികൾ
മരണമെന്ന സ്റ്റേഷൻ

മഴയിലെ
തുള്ളി പോലെ
മനോഹര മരണം

ഇലയിൽ
അച്ചടിച്ച്‌ വരുന്ന
മഴയുടെ ചിത്രം
അന്നത്തെ പത്രം

ഇലയിൽ പറ്റിയ
മഴ തുള്ളികൾ
എന്നത്തേയും
ചൂടുള്ള വാർത്ത‍
മരിച്ചവരുടെ
പടം ഉള്ള
ചരമ കോളം

മഴവെള്ളം വീണ
ഇരിപ്പിടം വെടിപ്പാക്കി

പുഴയിൽ ചാരി ഇരിക്കുന്നു
മറ്റൊരു ഉണങ്ങിയ ജീവിതം
പുതിയ ജാലക കാഴ്ചകൾ

Comments

  1. മണ്ണിലൂടെ നടന്നു മഴ നനഞു പുഴ കടന്നു യാത്ര.....നീണ്ടുകിടക്കുന്ന പാതപോലെ ജീവിതം .

    ReplyDelete
  2. ഐസ് കട്ടകൾ പോലെ പൊള്ളുന്ന ബിംബകൽപ്പനകൾ ......

    ReplyDelete
  3. മരണ ബിംബങ്ങളാൽ ഒരു തീർത്ഥയാത്ര

    ReplyDelete
  4. ഞാന്‍ തനിയെ തീര്‍ത്ഥയാത്ര പോകുന്നു.....................
    ആശംസകള്‍

    ReplyDelete
  5. ഉറക്കം ഉണരുമ്പോൾ
    പുഴ എനിക്ക് മുകളിൽ
    കമഴ്ന്നു കിടന്നൊഴുകുന്നു
    ഞങ്ങൾക്കിടയിൽ
    നീന്തൽ പഠിക്കുന്ന
    മഴത്തുള്ളികൾ ..

    കണ്ണിന് കാണാന്‍ കഴിയാത്ത മനസ്സിന് കാണാന്‍ കഴിയുന്ന മനോഹരമായ കാഴ്ച്ചകള്‍

    ReplyDelete
  6. നല്ല വരികള്‍

    ReplyDelete
  7. എവിടുന്നു കണ്ടെത്തുന്നു ഈ മായക്കാഴ്ചകൾ ?
    മനോഹരം .. തീവ്രം .

    ReplyDelete
  8. കൊള്ളാം മാഷേ

    ReplyDelete
  9. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...