Skip to main content

നഗരപ്രാന്തത്തിൽ സംഭവിക്കുന്നത്‌....

ഇലകളുടെ പകർപ്പെടുത്തു
തളർന്നൊരു മരം
തണലു കെട്ടുവാൻ 
ഭൂമിയിൽ കുറ്റിയടിക്കുന്നു

അധ്വാനിച്ചു 
മടുത്തൊരു മനുഷ്യൻ 
ആ തണലിൽ ചാരി നിന്ന് 
മരങ്ങളെ തെറുത്തു വലിച്ചു
കുറ്റി വലിച്ചെറിയുന്നു

ഒരു കിടക്കാടം ഇല്ലാതെ 
വെയില് കൊണ്ട്
തളർന്ന മരം 
അവസാന വണ്ടിയും 
കാറ്റ് കൊള്ളാൻ പോയ
തക്കം നോക്കി 
മറ്റൊരു മരത്തിന്റെ 
തണലിനേയും വിളിച്ചു
വഴിയരികിലെ 
വിശ്രമകേന്ദ്രത്തിലേയ്ക്ക് 
ചേക്കേറുന്നു

വ്യഭിചരിയ്ക്കുവാനാണെന്ന് 
ആരും സംശയിക്കുവാനില്ലാത്തത് കൊണ്ട് 
അവർ ഒന്ന് ഉറങ്ങിയിട്ട് 
ഉടൻ പുറത്തേക്കിറങ്ങുന്നു


തുരിശു പൊതിഞ്ഞു കൊണ്ട് വന്ന
പത്രത്തിലെ
കമ്പോളനിലവാരം കണ്ടു 
റബ്ബർ മരം
വീട്ടിന്റെ അടുത്ത് നിന്ന്
താമസം 
കുറച്ചുകൂടി പിറകിലേയ്ക്ക് മാറ്റി
ചിരട്ടയും പിടിച്ചു  
വരിവരിയായ് നിരന്നു 
കുനിഞ്ഞു നില്ക്കുന്നു

വിവാഹസദ്യയിൽ 
മുല്ലപ്പൂ പോലെ ചോറും ഇട്ടും
സ്വർണം പോലെ കറിയിലും മുങ്ങിയ 
കല്യാണ പെണ്ണിനെ പോലൊരു
വാഴയില 
ചടങ്ങ് കഴിഞ്ഞ ഉടൻ
വടക്കേപുറത്തു കാക്കയെ അടിക്കുന്നു

നഗരത്തിലെ പൂട്ടിയിട്ടിരുന്ന 
സമ്പന്നവീട്
ഒന്ന് മഴ കാണുവാൻ വേണ്ടി  മാത്രം 

ഗ്രാമവഴിയിലേയ്ക്ക് 
ഇറങ്ങി നടക്കുന്നു


ഗ്രാമത്തിൽ നിന്ന് 
പട്ടണത്തിലേയ്ക്ക് നീളുന്ന
ഗ്രാമീണ പാത
വഴി തെറ്റി 

ദേശീയ പാത കയറിയിറങ്ങി
ചതഞ്ഞരയുന്നു
 

അപ്പോൾ നനഞ്ഞു 
പനിപിടിച്ചൊരു മഴ  
ചുമച്ചു തുപ്പി
ആരെയും ഗൗനിക്കാതെ 

പറമ്പിലൂടെ അനാഥമായി
വേച്ചു വേച്ചു കടന്നു പോകുന്നു 

Comments

  1. പറയുമ്പോള്‍ എല്ലാം പറയണം .പ്രകൃതി ,മരം ,മഴയൊക്കെ മ്മക്ക് വരദാനമായിക്കിട്ടിയതാണ്.എന്നാല്‍ ഒരു ആവശ്യം നമ്മുക്ക് വരുമ്പോള്‍ ഹ ഹുമ് അപോ കാണാം നമ്മളെ .. നിങ്ങ പറയാതെ പറയുന്ന ഈ സംഭവങ്ങള്‍ ഉണ്ടല്ലോ ഗംഭീരം ട്ടോ ...ഗംഭീരമായ അവതരണം മനുഷ്യാ

    ReplyDelete
  2. ഗംഭീരമായ അവതരണം തന്നെ മനുഷ്യാ......
    നീ മരത്തെക്കൊണ്ടും പാടിപ്പിക്കുന്നു

    ReplyDelete
  3. :) ശരിക്കും ഭീകരന്‍ ആണ് ട്ടോ നിങ്ങള്‍!!

    ReplyDelete
  4. കാലം തെറ്റുന്നു
    കാലാവസ്ഥ മാറി മറിയുന്നു
    ഒന്നുമറിയാത്ത പോലെ
    മനുഷ്യർ ഓടുന്നു

    ReplyDelete
  5. നഗരത്തിലെ പൂട്ടിയിട്ടിരുന്ന
    സമ്പന്നവീട്
    ഒന്ന് മഴ കാണുവാൻ വേണ്ടി മാത്രം
    ഗ്രാമവഴിയിലേയ്ക്ക്
    ഇറങ്ങി നടക്കുന്നു

    ഇനിയങ്ങോട്ട് ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കാണാൻ ഗ്രാമങ്ങളുണ്ടാവുമോന്നാ സംശയം.അല്ലേ ഭായ്? മനോഹരമായ ചിന്തകൾ.പതിവു പോലെ.


    വളരെ നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  6. ഭാവന അപാരം. ഞാൻ അതിൽ ലയിച്ചു....

    ReplyDelete
  7. ബിംബകൽപ്പനകളുടെ ചാരുതയും, വാക്കുകളും പദങ്ങളും പുതിയ ഭാവലോകം തീർക്കുന്നതും ഏറെ ഇഷ്ടമായി - ഈ കവിതയുടെ കൂടുതൽ വിശദമായ വായന എന്റെ പരിധിക്ക് അപ്പുറമാണ് .....

    ReplyDelete
  8. ജീവിതത്തിലെ ആവര്‍ത്തനവിരസതയുടെ ഏങ്ങലടികള്‍...
    ചിന്തകളുടെ അപാരതീരം......
    ആശംസകള്‍

    ReplyDelete
  9. കവിത ഇഷ്ടമായി...
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. വാക്കുകളുടെ പൂന്തോട്ടത്തില്‍ കാടും മലയും പൂത്തുനില്‍ക്കുന്നത് പോലെ ഒരു വിസ്മയം..

    ReplyDelete
  11. പ്രകൃതിയാണമ്മ...
    മനസ്സിലോര്‍ത്തു
    പോലുമത് വക്കില്ല
    നന്ദിക്കേടിന്‍
    മറു വാക്കാം നമ്മള്‍!...rr

    ReplyDelete
  12. നമുക്കൊരു മലയോരഗ്രാമം ഇവിടെ പുനര്‍ നിര്‍മിക്കാം. അവിടേക്ക് മരങ്ങളും പൂകളും പക്ഷികളും അരുവികളും വിരുന്നെത്തട്ടെ.

    ReplyDelete
  13. വിവാഹസദ്യയിൽ
    മുല്ലപ്പൂ പോലെ ചോറും ഇട്ടും
    സ്വർണം പോലെ കറിയിലും മുങ്ങിയ
    കല്യാണ പെണ്ണിനെ പോലൊരു
    വാഴയില
    ചടങ്ങ് കഴിഞ്ഞ ഉടൻ
    വടക്കേപുറത്തു കാക്കയെ അടിക്കുന്നു'

    ശരിക്കും അടിമുടി ഇഷ്ട്ടപ്പെട്ടു ഈ കവിത .
    മനോഹരം

    ReplyDelete
  14. നല്ല ഉഷാറായിട്ടുണ്ട്... വളരെ ഏറെ ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍

    ReplyDelete
  15. കവിത വളരെ നന്നായിട്ടുണ്ട്..ആശംസകല്‍ ബൈജു ഭായ്

    ReplyDelete
  16. നല്ല ചിന്തകള്‍ ...അഭിനന്ദനങ്ങള്‍

    ReplyDelete
  17. ഈ കവിത മൂന്നു തവണ വായിച്ചു. ഓരോ പ്രാവശ്യവും പുതിയതെന്തോ കാണുന്ന പ്രതീതി തോന്നി. കവിത വളരെ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  18. ഭായ് എന്താണ് ഉദ്ദേശിച്ചതെന്ന്
    മനസ്സിലായില്ല കേട്ടൊ

    ReplyDelete
  19. എല്ലാ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഏവര്ക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു സന്തോഷത്തോടെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി