Skip to main content

നഗരപ്രാന്തത്തിൽ സംഭവിക്കുന്നത്‌....

ഇലകളുടെ പകർപ്പെടുത്തു
തളർന്നൊരു മരം
തണലു കെട്ടുവാൻ 
ഭൂമിയിൽ കുറ്റിയടിക്കുന്നു

അധ്വാനിച്ചു 
മടുത്തൊരു മനുഷ്യൻ 
ആ തണലിൽ ചാരി നിന്ന് 
മരങ്ങളെ തെറുത്തു വലിച്ചു
കുറ്റി വലിച്ചെറിയുന്നു

ഒരു കിടക്കാടം ഇല്ലാതെ 
വെയില് കൊണ്ട്
തളർന്ന മരം 
അവസാന വണ്ടിയും 
കാറ്റ് കൊള്ളാൻ പോയ
തക്കം നോക്കി 
മറ്റൊരു മരത്തിന്റെ 
തണലിനേയും വിളിച്ചു
വഴിയരികിലെ 
വിശ്രമകേന്ദ്രത്തിലേയ്ക്ക് 
ചേക്കേറുന്നു

വ്യഭിചരിയ്ക്കുവാനാണെന്ന് 
ആരും സംശയിക്കുവാനില്ലാത്തത് കൊണ്ട് 
അവർ ഒന്ന് ഉറങ്ങിയിട്ട് 
ഉടൻ പുറത്തേക്കിറങ്ങുന്നു


തുരിശു പൊതിഞ്ഞു കൊണ്ട് വന്ന
പത്രത്തിലെ
കമ്പോളനിലവാരം കണ്ടു 
റബ്ബർ മരം
വീട്ടിന്റെ അടുത്ത് നിന്ന്
താമസം 
കുറച്ചുകൂടി പിറകിലേയ്ക്ക് മാറ്റി
ചിരട്ടയും പിടിച്ചു  
വരിവരിയായ് നിരന്നു 
കുനിഞ്ഞു നില്ക്കുന്നു

വിവാഹസദ്യയിൽ 
മുല്ലപ്പൂ പോലെ ചോറും ഇട്ടും
സ്വർണം പോലെ കറിയിലും മുങ്ങിയ 
കല്യാണ പെണ്ണിനെ പോലൊരു
വാഴയില 
ചടങ്ങ് കഴിഞ്ഞ ഉടൻ
വടക്കേപുറത്തു കാക്കയെ അടിക്കുന്നു

നഗരത്തിലെ പൂട്ടിയിട്ടിരുന്ന 
സമ്പന്നവീട്
ഒന്ന് മഴ കാണുവാൻ വേണ്ടി  മാത്രം 

ഗ്രാമവഴിയിലേയ്ക്ക് 
ഇറങ്ങി നടക്കുന്നു


ഗ്രാമത്തിൽ നിന്ന് 
പട്ടണത്തിലേയ്ക്ക് നീളുന്ന
ഗ്രാമീണ പാത
വഴി തെറ്റി 

ദേശീയ പാത കയറിയിറങ്ങി
ചതഞ്ഞരയുന്നു
 

അപ്പോൾ നനഞ്ഞു 
പനിപിടിച്ചൊരു മഴ  
ചുമച്ചു തുപ്പി
ആരെയും ഗൗനിക്കാതെ 

പറമ്പിലൂടെ അനാഥമായി
വേച്ചു വേച്ചു കടന്നു പോകുന്നു 

Comments

  1. പറയുമ്പോള്‍ എല്ലാം പറയണം .പ്രകൃതി ,മരം ,മഴയൊക്കെ മ്മക്ക് വരദാനമായിക്കിട്ടിയതാണ്.എന്നാല്‍ ഒരു ആവശ്യം നമ്മുക്ക് വരുമ്പോള്‍ ഹ ഹുമ് അപോ കാണാം നമ്മളെ .. നിങ്ങ പറയാതെ പറയുന്ന ഈ സംഭവങ്ങള്‍ ഉണ്ടല്ലോ ഗംഭീരം ട്ടോ ...ഗംഭീരമായ അവതരണം മനുഷ്യാ

    ReplyDelete
  2. ഗംഭീരമായ അവതരണം തന്നെ മനുഷ്യാ......
    നീ മരത്തെക്കൊണ്ടും പാടിപ്പിക്കുന്നു

    ReplyDelete
  3. :) ശരിക്കും ഭീകരന്‍ ആണ് ട്ടോ നിങ്ങള്‍!!

    ReplyDelete
  4. കാലം തെറ്റുന്നു
    കാലാവസ്ഥ മാറി മറിയുന്നു
    ഒന്നുമറിയാത്ത പോലെ
    മനുഷ്യർ ഓടുന്നു

    ReplyDelete
  5. നഗരത്തിലെ പൂട്ടിയിട്ടിരുന്ന
    സമ്പന്നവീട്
    ഒന്ന് മഴ കാണുവാൻ വേണ്ടി മാത്രം
    ഗ്രാമവഴിയിലേയ്ക്ക്
    ഇറങ്ങി നടക്കുന്നു

    ഇനിയങ്ങോട്ട് ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കാണാൻ ഗ്രാമങ്ങളുണ്ടാവുമോന്നാ സംശയം.അല്ലേ ഭായ്? മനോഹരമായ ചിന്തകൾ.പതിവു പോലെ.


    വളരെ നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  6. ഭാവന അപാരം. ഞാൻ അതിൽ ലയിച്ചു....

    ReplyDelete
  7. ബിംബകൽപ്പനകളുടെ ചാരുതയും, വാക്കുകളും പദങ്ങളും പുതിയ ഭാവലോകം തീർക്കുന്നതും ഏറെ ഇഷ്ടമായി - ഈ കവിതയുടെ കൂടുതൽ വിശദമായ വായന എന്റെ പരിധിക്ക് അപ്പുറമാണ് .....

    ReplyDelete
  8. ജീവിതത്തിലെ ആവര്‍ത്തനവിരസതയുടെ ഏങ്ങലടികള്‍...
    ചിന്തകളുടെ അപാരതീരം......
    ആശംസകള്‍

    ReplyDelete
  9. കവിത ഇഷ്ടമായി...
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. വാക്കുകളുടെ പൂന്തോട്ടത്തില്‍ കാടും മലയും പൂത്തുനില്‍ക്കുന്നത് പോലെ ഒരു വിസ്മയം..

    ReplyDelete
  11. പ്രകൃതിയാണമ്മ...
    മനസ്സിലോര്‍ത്തു
    പോലുമത് വക്കില്ല
    നന്ദിക്കേടിന്‍
    മറു വാക്കാം നമ്മള്‍!...rr

    ReplyDelete
  12. നമുക്കൊരു മലയോരഗ്രാമം ഇവിടെ പുനര്‍ നിര്‍മിക്കാം. അവിടേക്ക് മരങ്ങളും പൂകളും പക്ഷികളും അരുവികളും വിരുന്നെത്തട്ടെ.

    ReplyDelete
  13. വിവാഹസദ്യയിൽ
    മുല്ലപ്പൂ പോലെ ചോറും ഇട്ടും
    സ്വർണം പോലെ കറിയിലും മുങ്ങിയ
    കല്യാണ പെണ്ണിനെ പോലൊരു
    വാഴയില
    ചടങ്ങ് കഴിഞ്ഞ ഉടൻ
    വടക്കേപുറത്തു കാക്കയെ അടിക്കുന്നു'

    ശരിക്കും അടിമുടി ഇഷ്ട്ടപ്പെട്ടു ഈ കവിത .
    മനോഹരം

    ReplyDelete
  14. നല്ല ഉഷാറായിട്ടുണ്ട്... വളരെ ഏറെ ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍

    ReplyDelete
  15. കവിത വളരെ നന്നായിട്ടുണ്ട്..ആശംസകല്‍ ബൈജു ഭായ്

    ReplyDelete
  16. നല്ല ചിന്തകള്‍ ...അഭിനന്ദനങ്ങള്‍

    ReplyDelete
  17. ഈ കവിത മൂന്നു തവണ വായിച്ചു. ഓരോ പ്രാവശ്യവും പുതിയതെന്തോ കാണുന്ന പ്രതീതി തോന്നി. കവിത വളരെ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  18. ഭായ് എന്താണ് ഉദ്ദേശിച്ചതെന്ന്
    മനസ്സിലായില്ല കേട്ടൊ

    ReplyDelete
  19. എല്ലാ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഏവര്ക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു സന്തോഷത്തോടെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...