Skip to main content

നഗരപ്രാന്തത്തിൽ സംഭവിക്കുന്നത്‌....

ഇലകളുടെ പകർപ്പെടുത്തു
തളർന്നൊരു മരം
തണലു കെട്ടുവാൻ 
ഭൂമിയിൽ കുറ്റിയടിക്കുന്നു

അധ്വാനിച്ചു 
മടുത്തൊരു മനുഷ്യൻ 
ആ തണലിൽ ചാരി നിന്ന് 
മരങ്ങളെ തെറുത്തു വലിച്ചു
കുറ്റി വലിച്ചെറിയുന്നു

ഒരു കിടക്കാടം ഇല്ലാതെ 
വെയില് കൊണ്ട്
തളർന്ന മരം 
അവസാന വണ്ടിയും 
കാറ്റ് കൊള്ളാൻ പോയ
തക്കം നോക്കി 
മറ്റൊരു മരത്തിന്റെ 
തണലിനേയും വിളിച്ചു
വഴിയരികിലെ 
വിശ്രമകേന്ദ്രത്തിലേയ്ക്ക് 
ചേക്കേറുന്നു

വ്യഭിചരിയ്ക്കുവാനാണെന്ന് 
ആരും സംശയിക്കുവാനില്ലാത്തത് കൊണ്ട് 
അവർ ഒന്ന് ഉറങ്ങിയിട്ട് 
ഉടൻ പുറത്തേക്കിറങ്ങുന്നു


തുരിശു പൊതിഞ്ഞു കൊണ്ട് വന്ന
പത്രത്തിലെ
കമ്പോളനിലവാരം കണ്ടു 
റബ്ബർ മരം
വീട്ടിന്റെ അടുത്ത് നിന്ന്
താമസം 
കുറച്ചുകൂടി പിറകിലേയ്ക്ക് മാറ്റി
ചിരട്ടയും പിടിച്ചു  
വരിവരിയായ് നിരന്നു 
കുനിഞ്ഞു നില്ക്കുന്നു

വിവാഹസദ്യയിൽ 
മുല്ലപ്പൂ പോലെ ചോറും ഇട്ടും
സ്വർണം പോലെ കറിയിലും മുങ്ങിയ 
കല്യാണ പെണ്ണിനെ പോലൊരു
വാഴയില 
ചടങ്ങ് കഴിഞ്ഞ ഉടൻ
വടക്കേപുറത്തു കാക്കയെ അടിക്കുന്നു

നഗരത്തിലെ പൂട്ടിയിട്ടിരുന്ന 
സമ്പന്നവീട്
ഒന്ന് മഴ കാണുവാൻ വേണ്ടി  മാത്രം 

ഗ്രാമവഴിയിലേയ്ക്ക് 
ഇറങ്ങി നടക്കുന്നു


ഗ്രാമത്തിൽ നിന്ന് 
പട്ടണത്തിലേയ്ക്ക് നീളുന്ന
ഗ്രാമീണ പാത
വഴി തെറ്റി 

ദേശീയ പാത കയറിയിറങ്ങി
ചതഞ്ഞരയുന്നു
 

അപ്പോൾ നനഞ്ഞു 
പനിപിടിച്ചൊരു മഴ  
ചുമച്ചു തുപ്പി
ആരെയും ഗൗനിക്കാതെ 

പറമ്പിലൂടെ അനാഥമായി
വേച്ചു വേച്ചു കടന്നു പോകുന്നു 

Comments

  1. പറയുമ്പോള്‍ എല്ലാം പറയണം .പ്രകൃതി ,മരം ,മഴയൊക്കെ മ്മക്ക് വരദാനമായിക്കിട്ടിയതാണ്.എന്നാല്‍ ഒരു ആവശ്യം നമ്മുക്ക് വരുമ്പോള്‍ ഹ ഹുമ് അപോ കാണാം നമ്മളെ .. നിങ്ങ പറയാതെ പറയുന്ന ഈ സംഭവങ്ങള്‍ ഉണ്ടല്ലോ ഗംഭീരം ട്ടോ ...ഗംഭീരമായ അവതരണം മനുഷ്യാ

    ReplyDelete
  2. ഗംഭീരമായ അവതരണം തന്നെ മനുഷ്യാ......
    നീ മരത്തെക്കൊണ്ടും പാടിപ്പിക്കുന്നു

    ReplyDelete
  3. :) ശരിക്കും ഭീകരന്‍ ആണ് ട്ടോ നിങ്ങള്‍!!

    ReplyDelete
  4. കാലം തെറ്റുന്നു
    കാലാവസ്ഥ മാറി മറിയുന്നു
    ഒന്നുമറിയാത്ത പോലെ
    മനുഷ്യർ ഓടുന്നു

    ReplyDelete
  5. നഗരത്തിലെ പൂട്ടിയിട്ടിരുന്ന
    സമ്പന്നവീട്
    ഒന്ന് മഴ കാണുവാൻ വേണ്ടി മാത്രം
    ഗ്രാമവഴിയിലേയ്ക്ക്
    ഇറങ്ങി നടക്കുന്നു

    ഇനിയങ്ങോട്ട് ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കാണാൻ ഗ്രാമങ്ങളുണ്ടാവുമോന്നാ സംശയം.അല്ലേ ഭായ്? മനോഹരമായ ചിന്തകൾ.പതിവു പോലെ.


    വളരെ നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  6. ഭാവന അപാരം. ഞാൻ അതിൽ ലയിച്ചു....

    ReplyDelete
  7. ബിംബകൽപ്പനകളുടെ ചാരുതയും, വാക്കുകളും പദങ്ങളും പുതിയ ഭാവലോകം തീർക്കുന്നതും ഏറെ ഇഷ്ടമായി - ഈ കവിതയുടെ കൂടുതൽ വിശദമായ വായന എന്റെ പരിധിക്ക് അപ്പുറമാണ് .....

    ReplyDelete
  8. ജീവിതത്തിലെ ആവര്‍ത്തനവിരസതയുടെ ഏങ്ങലടികള്‍...
    ചിന്തകളുടെ അപാരതീരം......
    ആശംസകള്‍

    ReplyDelete
  9. കവിത ഇഷ്ടമായി...
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. വാക്കുകളുടെ പൂന്തോട്ടത്തില്‍ കാടും മലയും പൂത്തുനില്‍ക്കുന്നത് പോലെ ഒരു വിസ്മയം..

    ReplyDelete
  11. പ്രകൃതിയാണമ്മ...
    മനസ്സിലോര്‍ത്തു
    പോലുമത് വക്കില്ല
    നന്ദിക്കേടിന്‍
    മറു വാക്കാം നമ്മള്‍!...rr

    ReplyDelete
  12. നമുക്കൊരു മലയോരഗ്രാമം ഇവിടെ പുനര്‍ നിര്‍മിക്കാം. അവിടേക്ക് മരങ്ങളും പൂകളും പക്ഷികളും അരുവികളും വിരുന്നെത്തട്ടെ.

    ReplyDelete
  13. വിവാഹസദ്യയിൽ
    മുല്ലപ്പൂ പോലെ ചോറും ഇട്ടും
    സ്വർണം പോലെ കറിയിലും മുങ്ങിയ
    കല്യാണ പെണ്ണിനെ പോലൊരു
    വാഴയില
    ചടങ്ങ് കഴിഞ്ഞ ഉടൻ
    വടക്കേപുറത്തു കാക്കയെ അടിക്കുന്നു'

    ശരിക്കും അടിമുടി ഇഷ്ട്ടപ്പെട്ടു ഈ കവിത .
    മനോഹരം

    ReplyDelete
  14. നല്ല ഉഷാറായിട്ടുണ്ട്... വളരെ ഏറെ ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍

    ReplyDelete
  15. കവിത വളരെ നന്നായിട്ടുണ്ട്..ആശംസകല്‍ ബൈജു ഭായ്

    ReplyDelete
  16. നല്ല ചിന്തകള്‍ ...അഭിനന്ദനങ്ങള്‍

    ReplyDelete
  17. ഈ കവിത മൂന്നു തവണ വായിച്ചു. ഓരോ പ്രാവശ്യവും പുതിയതെന്തോ കാണുന്ന പ്രതീതി തോന്നി. കവിത വളരെ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  18. ഭായ് എന്താണ് ഉദ്ദേശിച്ചതെന്ന്
    മനസ്സിലായില്ല കേട്ടൊ

    ReplyDelete
  19. എല്ലാ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഏവര്ക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു സന്തോഷത്തോടെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം