Skip to main content

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്






മുറുക്കിപ്പിടിക്കാനും
അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം
ചിലപ്പോഴെങ്കിലും
ഉടലിൻ്റെ അതിഭാവുകത്വങ്ങൾ
ഒരു അപ്പൂപ്പന്താടിയേപ്പോലെ
എടുത്ത് വെച്ച്
ഊതിപ്പറത്തി വിടാറില്ലേ,
ജീവിതം?

മുതിർന്നവരും
പങ്കെടുക്കുമെന്നേയുള്ളു,
മുതിർന്നാലും
അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള
അപ്പൂപ്പന്താടികൾ

വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ
കൈവിട്ടുപോകുന്നതിൻ്റെ
ഉൽസവങ്ങളിൽ 
കുട്ടിയേപ്പോലെ,
കുട്ടികൾ മാത്രം പങ്കെടുക്കുന്ന
ഉത്സവങ്ങളിൽ

കാപ്പിക്കപ്പുകൾ 
ബലൂണുകൾ ആവുന്ന
ബാൽക്കണിയിലെ ആഴങ്ങളിൽ
രണ്ട് ഉടലുകളേക്കുറിച്ച് 
മുതിരുന്തോറും അവർ

കുടിക്കുന്തോറും കലങ്ങുന്ന വാചാലത
അവരുടെ കപ്പുകളിൽ

കാപ്പിപ്പൊടിയിൽ പാൽ കലരും
നിശ്ശബ്ദത അവരുടെ കണ്ണുകളിൽ

കാപ്പിക്കപ്പുകളുടെ 
ബലൂണുകളിൽ തൂങ്ങി അവർ
നമ്മളായി
കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു

അഥവാ,
ഒരു കപ്പിൽ എടുക്കാവുന്ന
സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം

2

ചുണ്ടോടടുപ്പിക്കുമ്പോൾ
കാപ്പിക്കപ്പുകൾ എടുക്കും
തീരുമാനം
അത്രയും ചൂടുള്ളത്
ആവി പറക്കുന്നത്

വിയർക്കുവാൻ
തീരുമാനിക്കുമ്പോൾ മാത്രം
അവൾ ധരിക്കും 
കാപ്പിപ്പൊടി നിറമുള്ള
കുപ്പായം 

അതും അധികം കൈയ്യിറക്കമില്ലാത്തത്

ഒരു ബ്ലൗസിലേക്കോ 
ശരാശരി റൗക്കയിലേക്കോ
അതിൻ്റെ വാക്കിൻ്റെ പഴക്കത്തേ അനുസ്മരിപ്പിക്കും വിധം
ഭാഷയിലേക്ക് തുളുമ്പുന്നത്

അത് ഒളിപ്പിക്കും
കാപ്പിപ്പൊടിനിറമുള്ള അവളുടെ രഹസ്യങ്ങൾ

അവൾ സുഗന്ധവിളകളുടെ തോട്ടം

അപ്പോൾ
മുതിർന്നവരുടെ രണ്ട് ഉടലുകൾ 
ഹൈറേഞ്ചിലെ ഒരു മലഞ്ചരക്ക് വ്യാപാരിയെടുക്കും
തീരുമാനം

ചുണ്ടോടടുപ്പിക്കുമ്പോൾ
കാപ്പിപ്പൊടി നിറമുള്ള വാക്കുകൾ
അവളിൽ ഒളിപ്പിക്കും രഹസ്യങ്ങൾ

രഹസ്യങ്ങളുടെ
കാപ്പിപ്പൊടി നിറമുള്ള 
കോടമഞ്ഞാണ് ചുറ്റിലും
എല്ലാ ഇടങ്ങളിലും 
വളവുകളും തിരിവുകളും ധാരാളം ഉള്ളത്
എത്ര സഞ്ചരിച്ചാലും
വളവുകളും തിരിവുകളും ഒരിക്കലും
തീരാത്തത്

ഹൈറേഞ്ചുകൾ എന്നും
മഞ്ഞും വളവും
മഴയും കുളിരും മലയും കുന്നുകളും
സുഗന്ധവ്യഞ്ജനങ്ങളും
സൗന്ദര്യവുമെല്ലാം
ധൂർത്തടിച്ച് കളയും വിധം
എന്ന് ചുരുക്കാം വേണമെങ്കിൽ തൽക്കാലം

ശരിക്ക് പറയാമല്ലോ
ഒരു തീരുമാനവും എടുക്കാത്ത 
വാക്കുകളുടെ ചുണ്ടോടടുപ്പിക്കലാണ് 
ഒരുപക്ഷേ
കവിതയാകുമായിരിക്കും!


Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ