Skip to main content

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്






മുറുക്കിപ്പിടിക്കാനും
അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം
ചിലപ്പോഴെങ്കിലും
ഉടലിൻ്റെ അതിഭാവുകത്വങ്ങൾ
ഒരു അപ്പൂപ്പന്താടിയേപ്പോലെ
എടുത്ത് വെച്ച്
ഊതിപ്പറത്തി വിടാറില്ലേ,
ജീവിതം?

മുതിർന്നവരും
പങ്കെടുക്കുമെന്നേയുള്ളു,
മുതിർന്നാലും
അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള
അപ്പൂപ്പന്താടികൾ

വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ
കൈവിട്ടുപോകുന്നതിൻ്റെ
ഉൽസവങ്ങളിൽ 
കുട്ടിയേപ്പോലെ,
കുട്ടികൾ മാത്രം പങ്കെടുക്കുന്ന
ഉത്സവങ്ങളിൽ

കാപ്പിക്കപ്പുകൾ 
ബലൂണുകൾ ആവുന്ന
ബാൽക്കണിയിലെ ആഴങ്ങളിൽ
രണ്ട് ഉടലുകളേക്കുറിച്ച് 
മുതിരുന്തോറും അവർ

കുടിക്കുന്തോറും കലങ്ങുന്ന വാചാലത
അവരുടെ കപ്പുകളിൽ

കാപ്പിപ്പൊടിയിൽ പാൽ കലരും
നിശ്ശബ്ദത അവരുടെ കണ്ണുകളിൽ

കാപ്പിക്കപ്പുകളുടെ 
ബലൂണുകളിൽ തൂങ്ങി അവർ
നമ്മളായി
കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു

അഥവാ,
ഒരു കപ്പിൽ എടുക്കാവുന്ന
സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം

2

ചുണ്ടോടടുപ്പിക്കുമ്പോൾ
കാപ്പിക്കപ്പുകൾ എടുക്കും
തീരുമാനം
അത്രയും ചൂടുള്ളത്
ആവി പറക്കുന്നത്

വിയർക്കുവാൻ
തീരുമാനിക്കുമ്പോൾ മാത്രം
അവൾ ധരിക്കും 
കാപ്പിപ്പൊടി നിറമുള്ള
കുപ്പായം 

അതും അധികം കൈയ്യിറക്കമില്ലാത്തത്

ഒരു ബ്ലൗസിലേക്കോ 
ശരാശരി റൗക്കയിലേക്കോ
അതിൻ്റെ വാക്കിൻ്റെ പഴക്കത്തേ അനുസ്മരിപ്പിക്കും വിധം
ഭാഷയിലേക്ക് തുളുമ്പുന്നത്

അത് ഒളിപ്പിക്കും
കാപ്പിപ്പൊടിനിറമുള്ള അവളുടെ രഹസ്യങ്ങൾ

അവൾ സുഗന്ധവിളകളുടെ തോട്ടം

അപ്പോൾ
മുതിർന്നവരുടെ രണ്ട് ഉടലുകൾ 
ഹൈറേഞ്ചിലെ ഒരു മലഞ്ചരക്ക് വ്യാപാരിയെടുക്കും
തീരുമാനം

ചുണ്ടോടടുപ്പിക്കുമ്പോൾ
കാപ്പിപ്പൊടി നിറമുള്ള വാക്കുകൾ
അവളിൽ ഒളിപ്പിക്കും രഹസ്യങ്ങൾ

രഹസ്യങ്ങളുടെ
കാപ്പിപ്പൊടി നിറമുള്ള 
കോടമഞ്ഞാണ് ചുറ്റിലും
എല്ലാ ഇടങ്ങളിലും 
വളവുകളും തിരിവുകളും ധാരാളം ഉള്ളത്
എത്ര സഞ്ചരിച്ചാലും
വളവുകളും തിരിവുകളും ഒരിക്കലും
തീരാത്തത്

ഹൈറേഞ്ചുകൾ എന്നും
മഞ്ഞും വളവും
മഴയും കുളിരും മലയും കുന്നുകളും
സുഗന്ധവ്യഞ്ജനങ്ങളും
സൗന്ദര്യവുമെല്ലാം
ധൂർത്തടിച്ച് കളയും വിധം
എന്ന് ചുരുക്കാം വേണമെങ്കിൽ തൽക്കാലം

ശരിക്ക് പറയാമല്ലോ
ഒരു തീരുമാനവും എടുക്കാത്ത 
വാക്കുകളുടെ ചുണ്ടോടടുപ്പിക്കലാണ് 
ഒരുപക്ഷേ
കവിതയാകുമായിരിക്കും!


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!