Skip to main content

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും
അത്രയും തീവ്രതയിൽ
പ്രാർത്ഥനകളാവുന്ന 
ഒരു സാധാരണദിവസമായിരിക്കണം
അത്

കാൽവിരൽക്കനലുകളുള്ള
ഉന്മാദികളുടെ ദൈവം
ഉണർന്നാലുടൻ
നാണത്തോടെ പരതും 
ഉന്മാദികളുടെ പ്രാർത്ഥന

ഉന്മാദിയായ ആകാശം
പറക്കുന്ന പക്ഷികളേ വെച്ച്
ഏറ്റവും ഒടുവിലെ നാണം 
ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്,
പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം
ദൈവീകമായ നാണത്തിൻ്റെ ആഴം

എത്ര വൈകിയാലും
ഒരിക്കലും അവസാനിക്കാത്ത
വിഷാദികൾകളുടെ വൈകുന്നേരങ്ങൾ

വിഷാദികൾക്ക് 
ഏതുനേരവും
വൈകുന്നേരങ്ങൾ
അഥവാ വൈകുന്നേരം 
മാത്രമുള്ള വിഷാദികൾ

എടുത്ത് വെക്കും മുമ്പ് 
തീർന്നുപോകും അവരുടെ
പകലുകൾ

മൂന്ന് നേരവും 
അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ

സായാഹ്നങ്ങൾ 
സായാഹ്നങ്ങൾ
സായാഹ്നങ്ങൾ
അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം
ദൈവമാകുവാൻ തുടങ്ങുന്നു

ക്ഷമിക്കണം
ഉന്മാദികളുടെ ദൈവം എന്നല്ല
ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം
അതും അകക്കണ്ണുകൊണ്ട്

അതേ
അതേ ദൈവം
ഏകാന്തതയുടെ 
സൈഡ് വ്യൂ മിറർ മാത്രം നോക്കി
വിഷാദികളേ ഓവർടേക്ക് ചെയ്യും
അതേ ദൈവത്തിൻ്റെ
സായാഹ്നവളവുകൾ

വിഷാദികളും കൊടുംവളവുകളും 
എന്ന് മാത്രം
ദൈവത്തിന് മുന്നിൽ
കണ്ണാടിയുടെ രസത്തിൽ
അതിൻ്റെ 
ശാന്തമായ പ്രതിഫലനങ്ങൾ

അതും
പലപ്പോഴും
ദൈവത്തിൻ്റെ ഏതെങ്കിലും ഒരു അലസനോട്ടത്തിന്
തൊട്ടുമുന്നിൽ
അല്ലെങ്കിൽ എല്ലാം കഴിഞ്ഞ് തൊട്ടുപിന്നിൽ

അമ്പിളിക്കല
പിന്നിലേക്ക് പിന്നിയിട്ട രാവുകളിൽ
ഒന്നിൽ
ഹെഡ്ലൈറ്റുകളുടെ തീവ്ര പ്രകാശത്തിന്
പിന്നിൽ അതേ ദൈവം
ദൈവത്തിൻ്റെ
അതേ ദിനചര്യകൾ

ചരിവുകളും അവയുടെ സൂക്ഷമതകളും
കടുംപിടിത്തങ്ങളും
വേഗതകളുടെ കൊടുംബൈക്കുകളും 
ഉള്ള അതേ ഉന്മാദിയായ ദൈവം 

ഇരുചക്രവാഹനങ്ങളുടെ
ദൈവം എന്ന് അപ്പോഴും അരികിൽ
കൈവിട്ട വിഷാദം

ഒരിക്കലും 
വിഷാദം ഒരു ഇന്ധനമല്ല
എന്നാലും ലിറ്റർ കണക്കിന് വിഷാദം
ഇന്ധനമായി ഉൾക്കൊള്ളും
ഫ്യൂൽ ടാങ്കിന് ഇരുവശത്തേക്കും
കാലുകളിട്ട്
അഡ്രീനാലിൻ്റെ ആക്സിലറേറ്ററുകൾക്ക്
തീ കൊടുത്ത്
പല ബൈക്കുകളിലായി ദൈവം
തുടകൾ മുറുക്കുന്നു
കൈകൾ അയക്കുന്നു

കൈകൾ കൊടുക്കും എടുക്കും വിധം
ദൈവം മുറുകേ പിടിക്കും
അതിവേഗങ്ങൾ 
സഡൻബ്രേക്കുകളിലേക്ക്
കൊറ്റികൾക്കൊപ്പം പറന്നിറങ്ങും
ദൈവത്തിൻ്റെ കാലുകൾ

വിഷാദികൾ
അപ്പോഴും ദൈവനടത്തങ്ങൾ എടുത്തുവെക്കുന്നു
സ്വന്തം കാലിൽ
നടക്കുന്നു

വിഷാദികളുടെ സ്പീഡോമീറ്ററിൽ
ഇനിയും തെളിയാത്ത
സെറോടോണിൻ, നോർഎപൈനെഫ്രൈൻ, ഡോപാമൈൻ
തുടങ്ങിയ
ന്യൂറോട്രാൻസ്മിറ്ററുകളുടെ സൂചികൾ

ഓ എന്ന് നീട്ടി അവഗണിക്കാമെങ്കിൽ
കൂടുതൽ ഒന്നുമില്ല
ഉടലിൻ്റെ കെടുകാര്യസ്ഥകളോട്
ഭാഷയുടെ ഒരു ഇളംനീലനിറമുള്ള
ഇടപെടൽ
അത്രമാത്രം

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ