Skip to main content

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും
അത്രയും തീവ്രതയിൽ
പ്രാർത്ഥനകളാവുന്ന 
ഒരു സാധാരണദിവസമായിരിക്കണം
അത്

കാൽവിരൽക്കനലുകളുള്ള
ഉന്മാദികളുടെ ദൈവം
ഉണർന്നാലുടൻ
നാണത്തോടെ പരതും 
ഉന്മാദികളുടെ പ്രാർത്ഥന

ഉന്മാദിയായ ആകാശം
പറക്കുന്ന പക്ഷികളേ വെച്ച്
ഏറ്റവും ഒടുവിലെ നാണം 
ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്,
പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം
ദൈവീകമായ നാണത്തിൻ്റെ ആഴം

എത്ര വൈകിയാലും
ഒരിക്കലും അവസാനിക്കാത്ത
വിഷാദികൾകളുടെ വൈകുന്നേരങ്ങൾ

വിഷാദികൾക്ക് 
ഏതുനേരവും
വൈകുന്നേരങ്ങൾ
അഥവാ വൈകുന്നേരം 
മാത്രമുള്ള വിഷാദികൾ

എടുത്ത് വെക്കും മുമ്പ് 
തീർന്നുപോകും അവരുടെ
പകലുകൾ

മൂന്ന് നേരവും 
അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ

സായാഹ്നങ്ങൾ 
സായാഹ്നങ്ങൾ
സായാഹ്നങ്ങൾ
അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം
ദൈവമാകുവാൻ തുടങ്ങുന്നു

ക്ഷമിക്കണം
ഉന്മാദികളുടെ ദൈവം എന്നല്ല
ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം
അതും അകക്കണ്ണുകൊണ്ട്

അതേ
അതേ ദൈവം
ഏകാന്തതയുടെ 
സൈഡ് വ്യൂ മിറർ മാത്രം നോക്കി
വിഷാദികളേ ഓവർടേക്ക് ചെയ്യും
അതേ ദൈവത്തിൻ്റെ
സായാഹ്നവളവുകൾ

വിഷാദികളും കൊടുംവളവുകളും 
എന്ന് മാത്രം
ദൈവത്തിന് മുന്നിൽ
കണ്ണാടിയുടെ രസത്തിൽ
അതിൻ്റെ 
ശാന്തമായ പ്രതിഫലനങ്ങൾ

അതും
പലപ്പോഴും
ദൈവത്തിൻ്റെ ഏതെങ്കിലും ഒരു അലസനോട്ടത്തിന്
തൊട്ടുമുന്നിൽ
അല്ലെങ്കിൽ എല്ലാം കഴിഞ്ഞ് തൊട്ടുപിന്നിൽ

അമ്പിളിക്കല
പിന്നിലേക്ക് പിന്നിയിട്ട രാവുകളിൽ
ഒന്നിൽ
ഹെഡ്ലൈറ്റുകളുടെ തീവ്ര പ്രകാശത്തിന്
പിന്നിൽ അതേ ദൈവം
ദൈവത്തിൻ്റെ
അതേ ദിനചര്യകൾ

ചരിവുകളും അവയുടെ സൂക്ഷമതകളും
കടുംപിടിത്തങ്ങളും
വേഗതകളുടെ കൊടുംബൈക്കുകളും 
ഉള്ള അതേ ഉന്മാദിയായ ദൈവം 

ഇരുചക്രവാഹനങ്ങളുടെ
ദൈവം എന്ന് അപ്പോഴും അരികിൽ
കൈവിട്ട വിഷാദം

ഒരിക്കലും 
വിഷാദം ഒരു ഇന്ധനമല്ല
എന്നാലും ലിറ്റർ കണക്കിന് വിഷാദം
ഇന്ധനമായി ഉൾക്കൊള്ളും
ഫ്യൂൽ ടാങ്കിന് ഇരുവശത്തേക്കും
കാലുകളിട്ട്
അഡ്രീനാലിൻ്റെ ആക്സിലറേറ്ററുകൾക്ക്
തീ കൊടുത്ത്
പല ബൈക്കുകളിലായി ദൈവം
തുടകൾ മുറുക്കുന്നു
കൈകൾ അയക്കുന്നു

കൈകൾ കൊടുക്കും എടുക്കും വിധം
ദൈവം മുറുകേ പിടിക്കും
അതിവേഗങ്ങൾ 
സഡൻബ്രേക്കുകളിലേക്ക്
കൊറ്റികൾക്കൊപ്പം പറന്നിറങ്ങും
ദൈവത്തിൻ്റെ കാലുകൾ

വിഷാദികൾ
അപ്പോഴും ദൈവനടത്തങ്ങൾ എടുത്തുവെക്കുന്നു
സ്വന്തം കാലിൽ
നടക്കുന്നു

വിഷാദികളുടെ സ്പീഡോമീറ്ററിൽ
ഇനിയും തെളിയാത്ത
സെറോടോണിൻ, നോർഎപൈനെഫ്രൈൻ, ഡോപാമൈൻ
തുടങ്ങിയ
ന്യൂറോട്രാൻസ്മിറ്ററുകളുടെ സൂചികൾ

ഓ എന്ന് നീട്ടി അവഗണിക്കാമെങ്കിൽ
കൂടുതൽ ഒന്നുമില്ല
ഉടലിൻ്റെ കെടുകാര്യസ്ഥകളോട്
ഭാഷയുടെ ഒരു ഇളംനീലനിറമുള്ള
ഇടപെടൽ
അത്രമാത്രം

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!