Skip to main content

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും
അത്രയും തീവ്രതയിൽ
പ്രാർത്ഥനകളാവുന്ന 
ഒരു സാധാരണദിവസമായിരിക്കണം
അത്

കാൽവിരൽക്കനലുകളുള്ള
ഉന്മാദികളുടെ ദൈവം
ഉണർന്നാലുടൻ
നാണത്തോടെ പരതും 
ഉന്മാദികളുടെ പ്രാർത്ഥന

ഉന്മാദിയായ ആകാശം
പറക്കുന്ന പക്ഷികളേ വെച്ച്
ഏറ്റവും ഒടുവിലെ നാണം 
ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്,
പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം
ദൈവീകമായ നാണത്തിൻ്റെ ആഴം

എത്ര വൈകിയാലും
ഒരിക്കലും അവസാനിക്കാത്ത
വിഷാദികൾകളുടെ വൈകുന്നേരങ്ങൾ

വിഷാദികൾക്ക് 
ഏതുനേരവും
വൈകുന്നേരങ്ങൾ
അഥവാ വൈകുന്നേരം 
മാത്രമുള്ള വിഷാദികൾ

എടുത്ത് വെക്കും മുമ്പ് 
തീർന്നുപോകും അവരുടെ
പകലുകൾ

മൂന്ന് നേരവും 
അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ

സായാഹ്നങ്ങൾ 
സായാഹ്നങ്ങൾ
സായാഹ്നങ്ങൾ
അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം
ദൈവമാകുവാൻ തുടങ്ങുന്നു

ക്ഷമിക്കണം
ഉന്മാദികളുടെ ദൈവം എന്നല്ല
ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം
അതും അകക്കണ്ണുകൊണ്ട്

അതേ
അതേ ദൈവം
ഏകാന്തതയുടെ 
സൈഡ് വ്യൂ മിറർ മാത്രം നോക്കി
വിഷാദികളേ ഓവർടേക്ക് ചെയ്യും
അതേ ദൈവത്തിൻ്റെ
സായാഹ്നവളവുകൾ

വിഷാദികളും കൊടുംവളവുകളും 
എന്ന് മാത്രം
ദൈവത്തിന് മുന്നിൽ
കണ്ണാടിയുടെ രസത്തിൽ
അതിൻ്റെ 
ശാന്തമായ പ്രതിഫലനങ്ങൾ

അതും
പലപ്പോഴും
ദൈവത്തിൻ്റെ ഏതെങ്കിലും ഒരു അലസനോട്ടത്തിന്
തൊട്ടുമുന്നിൽ
അല്ലെങ്കിൽ എല്ലാം കഴിഞ്ഞ് തൊട്ടുപിന്നിൽ

അമ്പിളിക്കല
പിന്നിലേക്ക് പിന്നിയിട്ട രാവുകളിൽ
ഒന്നിൽ
ഹെഡ്ലൈറ്റുകളുടെ തീവ്ര പ്രകാശത്തിന്
പിന്നിൽ അതേ ദൈവം
ദൈവത്തിൻ്റെ
അതേ ദിനചര്യകൾ

ചരിവുകളും അവയുടെ സൂക്ഷമതകളും
കടുംപിടിത്തങ്ങളും
വേഗതകളുടെ കൊടുംബൈക്കുകളും 
ഉള്ള അതേ ഉന്മാദിയായ ദൈവം 

ഇരുചക്രവാഹനങ്ങളുടെ
ദൈവം എന്ന് അപ്പോഴും അരികിൽ
കൈവിട്ട വിഷാദം

ഒരിക്കലും 
വിഷാദം ഒരു ഇന്ധനമല്ല
എന്നാലും ലിറ്റർ കണക്കിന് വിഷാദം
ഇന്ധനമായി ഉൾക്കൊള്ളും
ഫ്യൂൽ ടാങ്കിന് ഇരുവശത്തേക്കും
കാലുകളിട്ട്
അഡ്രീനാലിൻ്റെ ആക്സിലറേറ്ററുകൾക്ക്
തീ കൊടുത്ത്
പല ബൈക്കുകളിലായി ദൈവം
തുടകൾ മുറുക്കുന്നു
കൈകൾ അയക്കുന്നു

കൈകൾ കൊടുക്കും എടുക്കും വിധം
ദൈവം മുറുകേ പിടിക്കും
അതിവേഗങ്ങൾ 
സഡൻബ്രേക്കുകളിലേക്ക്
കൊറ്റികൾക്കൊപ്പം പറന്നിറങ്ങും
ദൈവത്തിൻ്റെ കാലുകൾ

വിഷാദികൾ
അപ്പോഴും ദൈവനടത്തങ്ങൾ എടുത്തുവെക്കുന്നു
സ്വന്തം കാലിൽ
നടക്കുന്നു

വിഷാദികളുടെ സ്പീഡോമീറ്ററിൽ
ഇനിയും തെളിയാത്ത
സെറോടോണിൻ, നോർഎപൈനെഫ്രൈൻ, ഡോപാമൈൻ
തുടങ്ങിയ
ന്യൂറോട്രാൻസ്മിറ്ററുകളുടെ സൂചികൾ

ഓ എന്ന് നീട്ടി അവഗണിക്കാമെങ്കിൽ
കൂടുതൽ ഒന്നുമില്ല
ഉടലിൻ്റെ കെടുകാര്യസ്ഥകളോട്
ഭാഷയുടെ ഒരു ഇളംനീലനിറമുള്ള
ഇടപെടൽ
അത്രമാത്രം

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...