Skip to main content

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ
ആവശ്യമായ ജലം,
പരതുകയായിരുന്നുന്നു ഞാൻ
ജലം എന്ന വാക്കിലിരുന്ന്
ജലം വറ്റുന്നു

നീലയുടെ അരികിലിരുന്ന്
ആകാശം വറ്റുന്നത് പോലെ തന്നെ

വാക്കിൻ്റെ കൈവെള്ള പിടിച്ച് 
തുറന്നു നോക്കുന്നു
വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട്

കിടക്കും മുമ്പ് തൂവലുകൾ എല്ലാം
ഊതിയണക്കും കിളി
ജനാലകൾ ഊതിയണച്ചാലും
അപ്പോഴും 
ചിത്രങ്ങളിൽ അധികം വരും
ഇണചേരലുകൾ മുനിഞ്ഞ് കത്തും
വീട്

ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ
കിളി അതിൻ്റെ നോക്കിനിൽപ്പ്
ഇണചേരുന്നത് ചിത്രമാണെങ്കിൽ
നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ 
അതിൻ്റെ മായ്ച്ച് കളയൽ

ഒരു കിളി ഇപ്പോൾ
അതിൻ്റെ ചേക്കേറൽമാത്രകൾ
പിന്നെ, അതിൻ്റെ പറന്ന
മാനത്തിൻ്റെ ഊതിയണപ്പും

പക്ഷം പിടിക്കുന്നതിൻ്റെ കല
ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത്
അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ
ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി
ചിതറിയിട്ടുണ്ട്

അത്ര എളുപ്പമല്ല
നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള
ചിതറൽ 

ഇണചേരുന്നവർ 
ചിതറുന്ന
അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത്

മാനം ഓരോ രാത്രിയും 
പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു

വഴക്കുകൂടുന്നവർ പക്ഷികളാവുന്നു
എന്ന പൊതുബോധത്തിൽ
ആകാശം ഇടപെടും വണ്ണമാവണം

പകലിൽ നിന്നും പിടിച്ച് മാറ്റിയ ആകാശം
മേഘങ്ങളുടെ ഉന്തിലും തള്ളിലും
ഇടപെടാതെ 
നീലയിലേക്കുള്ള
അതിൻ്റെ മാറിനിൽപ്പ്

അപ്പോഴും മിടിപ്പുകൾ മാറ്റിനിർത്തി ആകാശത്തിനായി
കെഞ്ചും, മാറിലെ മേഘം

ചേക്കേറി കഴിഞ്ഞാൽ
ആകാശത്തിൻ്റെ നോക്കി നിൽപ്പ്
ഓരോ കിളിയും അതിൻ്റെ കണ്ണിൽ നിന്നും മായ്ച്ച് കളയുന്നുണ്ടാവണം

രാത്രിയായിട്ടില്ല
ഇപ്പോൾ ഞാൻ ആകാശത്തെ
പിടിച്ച് മാറ്റുന്നു
അത് കുറച്ച് പക്ഷികളുടെ
വഴക്ക് കൂടലിൽ
ഇടപെട്ടേക്കുമെന്ന് തോന്നി



Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!