Skip to main content

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ
ആവശ്യമായ ജലം,
പരതുകയായിരുന്നുന്നു ഞാൻ
ജലം എന്ന വാക്കിലിരുന്ന്
ജലം വറ്റുന്നു

നീലയുടെ അരികിലിരുന്ന്
ആകാശം വറ്റുന്നത് പോലെ തന്നെ

വാക്കിൻ്റെ കൈവെള്ള പിടിച്ച് 
തുറന്നു നോക്കുന്നു
വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട്

കിടക്കും മുമ്പ് തൂവലുകൾ എല്ലാം
ഊതിയണക്കും കിളി
ജനാലകൾ ഊതിയണച്ചാലും
അപ്പോഴും 
ചിത്രങ്ങളിൽ അധികം വരും
ഇണചേരലുകൾ മുനിഞ്ഞ് കത്തും
വീട്

ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ
കിളി അതിൻ്റെ നോക്കിനിൽപ്പ്
ഇണചേരുന്നത് ചിത്രമാണെങ്കിൽ
നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ 
അതിൻ്റെ മായ്ച്ച് കളയൽ

ഒരു കിളി ഇപ്പോൾ
അതിൻ്റെ ചേക്കേറൽമാത്രകൾ
പിന്നെ, അതിൻ്റെ പറന്ന
മാനത്തിൻ്റെ ഊതിയണപ്പും

പക്ഷം പിടിക്കുന്നതിൻ്റെ കല
ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത്
അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ
ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി
ചിതറിയിട്ടുണ്ട്

അത്ര എളുപ്പമല്ല
നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള
ചിതറൽ 

ഇണചേരുന്നവർ 
ചിതറുന്ന
അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത്

മാനം ഓരോ രാത്രിയും 
പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു

വഴക്കുകൂടുന്നവർ പക്ഷികളാവുന്നു
എന്ന പൊതുബോധത്തിൽ
ആകാശം ഇടപെടും വണ്ണമാവണം

പകലിൽ നിന്നും പിടിച്ച് മാറ്റിയ ആകാശം
മേഘങ്ങളുടെ ഉന്തിലും തള്ളിലും
ഇടപെടാതെ 
നീലയിലേക്കുള്ള
അതിൻ്റെ മാറിനിൽപ്പ്

അപ്പോഴും മിടിപ്പുകൾ മാറ്റിനിർത്തി ആകാശത്തിനായി
കെഞ്ചും, മാറിലെ മേഘം

ചേക്കേറി കഴിഞ്ഞാൽ
ആകാശത്തിൻ്റെ നോക്കി നിൽപ്പ്
ഓരോ കിളിയും അതിൻ്റെ കണ്ണിൽ നിന്നും മായ്ച്ച് കളയുന്നുണ്ടാവണം

രാത്രിയായിട്ടില്ല
ഇപ്പോൾ ഞാൻ ആകാശത്തെ
പിടിച്ച് മാറ്റുന്നു
അത് കുറച്ച് പക്ഷികളുടെ
വഴക്ക് കൂടലിൽ
ഇടപെട്ടേക്കുമെന്ന് തോന്നി



Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...