Skip to main content

ഒരു നാളം

ഒരു തീയതിയാണ് ഉടൽ
കലണ്ടറിൽ

കലണ്ടറിനും ഉടലിനും ഇടയിൽ
ഭിത്തിയിൽ ചാരിയിരിക്കും
ശ്വാസം
സമയത്തിൽ ചാരിയും
ചാരാതെയും

ഉടലിൽ ചാരി വെക്കാവുന്ന
തമ്പുരു എന്ന വണ്ണം 
ശ്രുതികളുമായി ശക്തമായി ഇടപഴകി
കാതുകൾ

ഒരു തീയതിയാണോ ഉടൽ
എന്ന സംശയം,
സംശയം അല്ലാതെയായി

ഒരു സംശയമായി
ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി
മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി

ഉദിക്കുന്നത് ഉഴപ്പി അപ്പോഴും 
സംശയങ്ങളുടെ സൂര്യൻ
വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം

സൂര്യരഹിത അസ്തമയങ്ങളുണ്ടായി

വിരലിൻ്റെ അറ്റത്ത് വന്ന് 
ഇറ്റിനിന്ന ആകാശം 
അടർന്ന്
നിലത്ത് വീഴാൻ മടിച്ചു
പകരം അവ ഇലകളെ അടർത്തി
നിലത്ത് വീഴൽ കുറച്ചു

കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ
ശരീരത്തിൽ കുറച്ച് നേരം 
തങ്ങിനിൽക്കുമ്പോലെ
സമയത്തിൽ തങ്ങിനിൽക്കുവാൻ
തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി

പരിവർത്തനങ്ങളുടെ തീർത്ഥാടനം
അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ
വരിയിട്ടു

പിടിച്ചുനിന്നത് കൊണ്ട് മാത്രം 
മരം എന്ന കുറ്റം ചെയ്തത് പോലെ
കുറേ നേരം കാറ്റിനേ കേട്ടുനിന്നു, 
പിന്നെ,
കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ 
മരം,
നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നു

രതി കഴിഞ്ഞ ഉടൽ രതിയിൽ നിന്നും
വേർപെടുത്തുമ്പോലെ
ആടി ഉലച്ചിലുകൾ കുത്തിക്കെടുത്തി
രതിക്ക് മുമ്പുള്ള ഉടലിലേക്ക്
മനുഷ്യൻ്റെ തിരിച്ചുപോക്ക്

കേട്ട പാട്ട് ഉടലിൽ,
ഓർമ്മയിൽ മനസ്സിൽ കെട്ട് പിണഞ്ഞ്
കിടക്കുന്നത് പോലെ 
പാട്ടിനെ ഉടലിൽ നിന്നും വേർപെടുത്തുന്നു

ചുണ്ടുകൾ കൊണ്ടും 
വിരലുകൾ കൊണ്ടും
ഓരോ പാട്ടുകളുടേയും ഉടക്കറുപ്പ്
ഈണങ്ങൾ മാത്രം കെട്ടിവെക്കുന്നു

ഈണം ചേർത്ത് 
പാട്ടിലേക്ക് പുലരികൾ കെട്ടിവെക്കും
പാട്ടുകളുടെ വീട്ടമ്മ

പാട്ടിലേക്ക് കെട്ടിവെക്കും
പാട്ടുകളുടെ ഉറക്കച്ചടവുകൾ

സാൾട്ടും പെപ്പറും പോലെ
മേശപ്പുറത്തിരുന്ന
ഹമ്മിങ്ങുകളുടെയും
ബി ജി എം കളുടേയും കുപ്പി എടുത്ത് പാട്ടിലേക്ക് ചെറുതായി തട്ടുന്നു
കാതുകൾ കൊണ്ട് കഴിക്കുന്നു

പാട്ടുകനം ഉളള ചുണ്ടുകൾ
കേൾവിക്കനം തൂങ്ങും കാതുകൾ
എന്ന് തലേന്നത്തെ ചുംബനങ്ങൾ

പടരുന്നവള്ളികൾ അറ്റത്തിടും
കുണുക്കുകൾ പോലെ
വെയിലുകളുടെ വള്ളികളിൽ
ഒരു വേനലിനും 
അടർത്തിയെടുക്കുവാൻ
ആവാത്ത വണ്ണം
കുരുങ്ങിക്കിടക്കുന്ന സൂര്യനെ
പകലിൻ്റെ അറുപത്തിനാല് കലകളിലേക്ക്
ശൈത്യകാലവിരലുകൾ അറുത്തിടുന്നു

ശ്വാസത്തിന് മുകളിൽ 
ഭീഷ്മാചാര്യർ സ്വച്ന്ദമൃത്യു എന്നെഴുതി 
ശ്വാസം ഊതി അണക്കുന്നത് പോലെ
കുരുങ്ങിക്കിടക്കലുകളും 
പിടിച്ചുനിൽപ്പുകളാണ്

എനിക്ക് ലോകത്തുള്ള എല്ലാ മേഘങ്ങളോടും 
അതീവസ്നേഹം തോന്നുന്നു
കൈ വെള്ളയിൽ മേഘത്തോട് ചേർന്ന്
പുതിയത് എന്ന് തോന്നാത്ത ഒരാകാശം പണിഞ്ഞുവെക്കുന്നു

എനിക്ക് മേഘങ്ങളേ കേൾക്കുവാൻ
കാത് തരൂ എന്ന് ൻ്റെ ആകാശം
മഞ്ഞിൻ്റെ ഹെഡ്ഫോൺ വെച്ച്
പാട്ടുകളുടെ ദൈവം

മേഘത്തിൻ്റെ മട വീണ ആകാശം
മേഘങ്ങളുടെ ഒഴുകിപ്പരക്കൽ
ആകാശം ഊറി വരുന്നിടത്ത്
എൻ്റെ പക്ഷി അതിൻ്റെ ഉറവ
പാട്ടുകളുടെ മേഘം
ഭ്രമണകണികകൾ കൂട്ടിവെച്ച് എൻ്റെ ഭൂമി

ഭ്രമണമണിയുന്നവളേ എന്ന 
എൻ്റേതുമാത്രമായ
ആന്തൽ

തുടർച്ചകളുടെ അതിനീല
ഇനിയും ആകാശമാകാത്ത നീലനിറമുള്ള ശ്വാസം

മഴ ശരശയ്യ
ഭീഷ്മമേഘങ്ങൾ എന്നാകാശം

പാട്ടുകളുടെ കാവിൽ 
വിളക്ക് വെക്കുവാൻ പോകുന്നവൾ
അണയാതെ കൊണ്ട് പോകും കാത്
ആദ്യം ഒരു വാക്കും 
പിന്നെ
കാതുകളുടെ കെടാവിളക്കും
ആവുമ്പോലെ
അവൾ കൊളുത്തുന്നുണ്ടാവണം
പാട്ടുകളിലേക്ക് 
അവളുടെ മാത്രം ചുണ്ടുകളും

തടഞ്ഞു നിർത്തുന്നു
കാറ്റിനെ തെറുത്ത് 
തിരിയിട്ട്
ഒരു ശബ്ദത്തിൻ്റെ 
നാളം കൊളുത്തിവെക്കുന്നു

ഒരു നാളം 
എരിയുന്നതിൻ്റെ 
നാലായിരം ഉപമകൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ