Skip to main content

ഒരു നാളം

ഒരു തീയതിയാണ് ഉടൽ
കലണ്ടറിൽ

കലണ്ടറിനും ഉടലിനും ഇടയിൽ
ഭിത്തിയിൽ ചാരിയിരിക്കും
ശ്വാസം
സമയത്തിൽ ചാരിയും
ചാരാതെയും

ഉടലിൽ ചാരി വെക്കാവുന്ന
തമ്പുരു എന്ന വണ്ണം 
ശ്രുതികളുമായി ശക്തമായി ഇടപഴകി
കാതുകൾ

ഒരു തീയതിയാണോ ഉടൽ
എന്ന സംശയം,
സംശയം അല്ലാതെയായി

ഒരു സംശയമായി
ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി
മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി

ഉദിക്കുന്നത് ഉഴപ്പി അപ്പോഴും 
സംശയങ്ങളുടെ സൂര്യൻ
വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം

സൂര്യരഹിത അസ്തമയങ്ങളുണ്ടായി

വിരലിൻ്റെ അറ്റത്ത് വന്ന് 
ഇറ്റിനിന്ന ആകാശം 
അടർന്ന്
നിലത്ത് വീഴാൻ മടിച്ചു
പകരം അവ ഇലകളെ അടർത്തി
നിലത്ത് വീഴൽ കുറച്ചു

കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ
ശരീരത്തിൽ കുറച്ച് നേരം 
തങ്ങിനിൽക്കുമ്പോലെ
സമയത്തിൽ തങ്ങിനിൽക്കുവാൻ
തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി

പരിവർത്തനങ്ങളുടെ തീർത്ഥാടനം
അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ
വരിയിട്ടു

പിടിച്ചുനിന്നത് കൊണ്ട് മാത്രം 
മരം എന്ന കുറ്റം ചെയ്തത് പോലെ
കുറേ നേരം കാറ്റിനേ കേട്ടുനിന്നു, 
പിന്നെ,
കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ 
മരം,
നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നു

രതി കഴിഞ്ഞ ഉടൽ രതിയിൽ നിന്നും
വേർപെടുത്തുമ്പോലെ
ആടി ഉലച്ചിലുകൾ കുത്തിക്കെടുത്തി
രതിക്ക് മുമ്പുള്ള ഉടലിലേക്ക്
മനുഷ്യൻ്റെ തിരിച്ചുപോക്ക്

കേട്ട പാട്ട് ഉടലിൽ,
ഓർമ്മയിൽ മനസ്സിൽ കെട്ട് പിണഞ്ഞ്
കിടക്കുന്നത് പോലെ 
പാട്ടിനെ ഉടലിൽ നിന്നും വേർപെടുത്തുന്നു

ചുണ്ടുകൾ കൊണ്ടും 
വിരലുകൾ കൊണ്ടും
ഓരോ പാട്ടുകളുടേയും ഉടക്കറുപ്പ്
ഈണങ്ങൾ മാത്രം കെട്ടിവെക്കുന്നു

ഈണം ചേർത്ത് 
പാട്ടിലേക്ക് പുലരികൾ കെട്ടിവെക്കും
പാട്ടുകളുടെ വീട്ടമ്മ

പാട്ടിലേക്ക് കെട്ടിവെക്കും
പാട്ടുകളുടെ ഉറക്കച്ചടവുകൾ

സാൾട്ടും പെപ്പറും പോലെ
മേശപ്പുറത്തിരുന്ന
ഹമ്മിങ്ങുകളുടെയും
ബി ജി എം കളുടേയും കുപ്പി എടുത്ത് പാട്ടിലേക്ക് ചെറുതായി തട്ടുന്നു
കാതുകൾ കൊണ്ട് കഴിക്കുന്നു

പാട്ടുകനം ഉളള ചുണ്ടുകൾ
കേൾവിക്കനം തൂങ്ങും കാതുകൾ
എന്ന് തലേന്നത്തെ ചുംബനങ്ങൾ

പടരുന്നവള്ളികൾ അറ്റത്തിടും
കുണുക്കുകൾ പോലെ
വെയിലുകളുടെ വള്ളികളിൽ
ഒരു വേനലിനും 
അടർത്തിയെടുക്കുവാൻ
ആവാത്ത വണ്ണം
കുരുങ്ങിക്കിടക്കുന്ന സൂര്യനെ
പകലിൻ്റെ അറുപത്തിനാല് കലകളിലേക്ക്
ശൈത്യകാലവിരലുകൾ അറുത്തിടുന്നു

ശ്വാസത്തിന് മുകളിൽ 
ഭീഷ്മാചാര്യർ സ്വച്ന്ദമൃത്യു എന്നെഴുതി 
ശ്വാസം ഊതി അണക്കുന്നത് പോലെ
കുരുങ്ങിക്കിടക്കലുകളും 
പിടിച്ചുനിൽപ്പുകളാണ്

എനിക്ക് ലോകത്തുള്ള എല്ലാ മേഘങ്ങളോടും 
അതീവസ്നേഹം തോന്നുന്നു
കൈ വെള്ളയിൽ മേഘത്തോട് ചേർന്ന്
പുതിയത് എന്ന് തോന്നാത്ത ഒരാകാശം പണിഞ്ഞുവെക്കുന്നു

എനിക്ക് മേഘങ്ങളേ കേൾക്കുവാൻ
കാത് തരൂ എന്ന് ൻ്റെ ആകാശം
മഞ്ഞിൻ്റെ ഹെഡ്ഫോൺ വെച്ച്
പാട്ടുകളുടെ ദൈവം

മേഘത്തിൻ്റെ മട വീണ ആകാശം
മേഘങ്ങളുടെ ഒഴുകിപ്പരക്കൽ
ആകാശം ഊറി വരുന്നിടത്ത്
എൻ്റെ പക്ഷി അതിൻ്റെ ഉറവ
പാട്ടുകളുടെ മേഘം
ഭ്രമണകണികകൾ കൂട്ടിവെച്ച് എൻ്റെ ഭൂമി

ഭ്രമണമണിയുന്നവളേ എന്ന 
എൻ്റേതുമാത്രമായ
ആന്തൽ

തുടർച്ചകളുടെ അതിനീല
ഇനിയും ആകാശമാകാത്ത നീലനിറമുള്ള ശ്വാസം

മഴ ശരശയ്യ
ഭീഷ്മമേഘങ്ങൾ എന്നാകാശം

പാട്ടുകളുടെ കാവിൽ 
വിളക്ക് വെക്കുവാൻ പോകുന്നവൾ
അണയാതെ കൊണ്ട് പോകും കാത്
ആദ്യം ഒരു വാക്കും 
പിന്നെ
കാതുകളുടെ കെടാവിളക്കും
ആവുമ്പോലെ
അവൾ കൊളുത്തുന്നുണ്ടാവണം
പാട്ടുകളിലേക്ക് 
അവളുടെ മാത്രം ചുണ്ടുകളും

തടഞ്ഞു നിർത്തുന്നു
കാറ്റിനെ തെറുത്ത് 
തിരിയിട്ട്
ഒരു ശബ്ദത്തിൻ്റെ 
നാളം കൊളുത്തിവെക്കുന്നു

ഒരു നാളം 
എരിയുന്നതിൻ്റെ 
നാലായിരം ഉപമകൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...