Skip to main content

ഒരു നാളം

ഒരു തീയതിയാണ് ഉടൽ
കലണ്ടറിൽ

കലണ്ടറിനും ഉടലിനും ഇടയിൽ
ഭിത്തിയിൽ ചാരിയിരിക്കും
ശ്വാസം
സമയത്തിൽ ചാരിയും
ചാരാതെയും

ഉടലിൽ ചാരി വെക്കാവുന്ന
തമ്പുരു എന്ന വണ്ണം 
ശ്രുതികളുമായി ശക്തമായി ഇടപഴകി
കാതുകൾ

ഒരു തീയതിയാണോ ഉടൽ
എന്ന സംശയം,
സംശയം അല്ലാതെയായി

ഒരു സംശയമായി
ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി
മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി

ഉദിക്കുന്നത് ഉഴപ്പി അപ്പോഴും 
സംശയങ്ങളുടെ സൂര്യൻ
വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം

സൂര്യരഹിത അസ്തമയങ്ങളുണ്ടായി

വിരലിൻ്റെ അറ്റത്ത് വന്ന് 
ഇറ്റിനിന്ന ആകാശം 
അടർന്ന്
നിലത്ത് വീഴാൻ മടിച്ചു
പകരം അവ ഇലകളെ അടർത്തി
നിലത്ത് വീഴൽ കുറച്ചു

കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ
ശരീരത്തിൽ കുറച്ച് നേരം 
തങ്ങിനിൽക്കുമ്പോലെ
സമയത്തിൽ തങ്ങിനിൽക്കുവാൻ
തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി

പരിവർത്തനങ്ങളുടെ തീർത്ഥാടനം
അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ
വരിയിട്ടു

പിടിച്ചുനിന്നത് കൊണ്ട് മാത്രം 
മരം എന്ന കുറ്റം ചെയ്തത് പോലെ
കുറേ നേരം കാറ്റിനേ കേട്ടുനിന്നു, 
പിന്നെ,
കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ 
മരം,
നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നു

രതി കഴിഞ്ഞ ഉടൽ രതിയിൽ നിന്നും
വേർപെടുത്തുമ്പോലെ
ആടി ഉലച്ചിലുകൾ കുത്തിക്കെടുത്തി
രതിക്ക് മുമ്പുള്ള ഉടലിലേക്ക്
മനുഷ്യൻ്റെ തിരിച്ചുപോക്ക്

കേട്ട പാട്ട് ഉടലിൽ,
ഓർമ്മയിൽ മനസ്സിൽ കെട്ട് പിണഞ്ഞ്
കിടക്കുന്നത് പോലെ 
പാട്ടിനെ ഉടലിൽ നിന്നും വേർപെടുത്തുന്നു

ചുണ്ടുകൾ കൊണ്ടും 
വിരലുകൾ കൊണ്ടും
ഓരോ പാട്ടുകളുടേയും ഉടക്കറുപ്പ്
ഈണങ്ങൾ മാത്രം കെട്ടിവെക്കുന്നു

ഈണം ചേർത്ത് 
പാട്ടിലേക്ക് പുലരികൾ കെട്ടിവെക്കും
പാട്ടുകളുടെ വീട്ടമ്മ

പാട്ടിലേക്ക് കെട്ടിവെക്കും
പാട്ടുകളുടെ ഉറക്കച്ചടവുകൾ

സാൾട്ടും പെപ്പറും പോലെ
മേശപ്പുറത്തിരുന്ന
ഹമ്മിങ്ങുകളുടെയും
ബി ജി എം കളുടേയും കുപ്പി എടുത്ത് പാട്ടിലേക്ക് ചെറുതായി തട്ടുന്നു
കാതുകൾ കൊണ്ട് കഴിക്കുന്നു

പാട്ടുകനം ഉളള ചുണ്ടുകൾ
കേൾവിക്കനം തൂങ്ങും കാതുകൾ
എന്ന് തലേന്നത്തെ ചുംബനങ്ങൾ

പടരുന്നവള്ളികൾ അറ്റത്തിടും
കുണുക്കുകൾ പോലെ
വെയിലുകളുടെ വള്ളികളിൽ
ഒരു വേനലിനും 
അടർത്തിയെടുക്കുവാൻ
ആവാത്ത വണ്ണം
കുരുങ്ങിക്കിടക്കുന്ന സൂര്യനെ
പകലിൻ്റെ അറുപത്തിനാല് കലകളിലേക്ക്
ശൈത്യകാലവിരലുകൾ അറുത്തിടുന്നു

ശ്വാസത്തിന് മുകളിൽ 
ഭീഷ്മാചാര്യർ സ്വച്ന്ദമൃത്യു എന്നെഴുതി 
ശ്വാസം ഊതി അണക്കുന്നത് പോലെ
കുരുങ്ങിക്കിടക്കലുകളും 
പിടിച്ചുനിൽപ്പുകളാണ്

എനിക്ക് ലോകത്തുള്ള എല്ലാ മേഘങ്ങളോടും 
അതീവസ്നേഹം തോന്നുന്നു
കൈ വെള്ളയിൽ മേഘത്തോട് ചേർന്ന്
പുതിയത് എന്ന് തോന്നാത്ത ഒരാകാശം പണിഞ്ഞുവെക്കുന്നു

എനിക്ക് മേഘങ്ങളേ കേൾക്കുവാൻ
കാത് തരൂ എന്ന് ൻ്റെ ആകാശം
മഞ്ഞിൻ്റെ ഹെഡ്ഫോൺ വെച്ച്
പാട്ടുകളുടെ ദൈവം

മേഘത്തിൻ്റെ മട വീണ ആകാശം
മേഘങ്ങളുടെ ഒഴുകിപ്പരക്കൽ
ആകാശം ഊറി വരുന്നിടത്ത്
എൻ്റെ പക്ഷി അതിൻ്റെ ഉറവ
പാട്ടുകളുടെ മേഘം
ഭ്രമണകണികകൾ കൂട്ടിവെച്ച് എൻ്റെ ഭൂമി

ഭ്രമണമണിയുന്നവളേ എന്ന 
എൻ്റേതുമാത്രമായ
ആന്തൽ

തുടർച്ചകളുടെ അതിനീല
ഇനിയും ആകാശമാകാത്ത നീലനിറമുള്ള ശ്വാസം

മഴ ശരശയ്യ
ഭീഷ്മമേഘങ്ങൾ എന്നാകാശം

പാട്ടുകളുടെ കാവിൽ 
വിളക്ക് വെക്കുവാൻ പോകുന്നവൾ
അണയാതെ കൊണ്ട് പോകും കാത്
ആദ്യം ഒരു വാക്കും 
പിന്നെ
കാതുകളുടെ കെടാവിളക്കും
ആവുമ്പോലെ
അവൾ കൊളുത്തുന്നുണ്ടാവണം
പാട്ടുകളിലേക്ക് 
അവളുടെ മാത്രം ചുണ്ടുകളും

തടഞ്ഞു നിർത്തുന്നു
കാറ്റിനെ തെറുത്ത് 
തിരിയിട്ട്
ഒരു ശബ്ദത്തിൻ്റെ 
നാളം കൊളുത്തിവെക്കുന്നു

ഒരു നാളം 
എരിയുന്നതിൻ്റെ 
നാലായിരം ഉപമകൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...