Skip to main content

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ
വിരിയാൻ കൊതിക്കുമെല്ലാം 
എടുത്ത്,
വിരിയുന്നിടത്ത് വെച്ച്
ഋതുവായി മാറിനിൽക്കും ദൈവം

മാറിനിൽക്കുന്നതിലെല്ലാം
കയറിനിന്ന് 
കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി 
വിരിയാൻ മറക്കും
ദൈവം

ദൈവത്തിൻ്റെ കൈ കാണിക്കലുകൾ
പലപ്പോഴും അവഗണിച്ചും
ചിലപ്പോഴെങ്കിലും എടുത്തുവെച്ചും
വിരിയുന്നതിലേക്ക് എല്ലാം
പൂക്കളുടെ ടാക്സി വിളിച്ച് 
ഓടിയെത്തും
എൻ്റെ പുലരികൾ

വഴിയിൽ
ചെമ്പകങ്ങൾ 
പൂക്കളിൽ നിന്നടർന്ന്
ആരുടെയൊക്കെയോ ഉടലുകളിൽ കയറി
നടന്ന് പോയ പാടുകൾ

ഹായ് ഹായ് എന്ന് അത് കണ്ട് 
വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം

മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു
മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും
മാറിപ്പോകുന്നു
വഴികാട്ടികളിൽ
അനുഭവപ്പെടും കൊടുംതണുപ്പ്

കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന്
ചിരികളിലേക്കും വിളികളിലേക്കും
മാറിമാറി ആയുന്നത് പോലെ
ദൈവം ഓരോ പുലരികളിലേക്കും
പ്രതീക്ഷകളിലേക്കും ആയുന്നു

മൈനകളുടെ മുകളിൽ 
കൈകൾ വിരിച്ച് അപ്പോഴും അവൾ 
തീ കായുന്നു
എൻ്റെ എന്ന വാക്ക്
വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ
എന്ന ദൈവത്തിൻ്റെ പരാതി 
അവളോടൊപ്പം തീ കായുന്നു

ഏത് പരാതിക്കും കായാവുന്ന തീയായി
അവളും ദൈവവും
പുലരിയിൽ എരിയുന്നു

എല്ലാ പരാതികൾക്കും ശേഷം
അവളുടെ ചിരി
ഏറ്റവും മനോഹരമായ
കൊതിപ്പിക്കുന്ന
കപ്പൽപ്പായ എന്ന് ദൈവം
ഓരോ കപ്പലിലും നൗകയിലും 
കെട്ടിനോക്കുന്നു

ദൈവത്തിന് മുന്നിൽ കടൽ കൂടുതൽ
കൂടുതൽ പുരാതനമാകുന്നു
ഒരു പക്ഷേ ദൈവത്തേക്കാൾ

പിന്നെ ദൈവം അവളേ
അവളുടെ ചിരികളിൽ നിന്നും
എന്നേ എൻ്റെ ഉലച്ചിലുകളിൽ നിന്നും ഒന്നിനുമല്ലാതെ അഴിച്ചെടുക്കുന്നു

പ്രണയം,
ഉടലൊഴിച്ച് വെക്കും ഇടങ്ങളിൽ
ഞാൻ നടത്തങ്ങളിൽ കാലുകൾ കെട്ടുന്നു 
ഇരുത്തങ്ങളുടെ തീ
ദൈവത്തോടൊപ്പം കായുന്നു

ഏറ്റവും ശക്തമായ കപ്പൽപ്പായകളിൽ
ദൈവത്തിൻെ ചിരി അപ്പോഴും
കിളിയായി പറന്നുപറ്റുന്നു

ഏറ്റവും മനോഹരമായ കാറ്റ്
ആദ്യം കടലിന്നെ 
പിന്നെ കപ്പൽപ്പായകളേ
ഏറ്റവും ഒടുവിലായി കപ്പലുകളേ ഉലയ്ക്കുന്നു

ഏറ്റവും മനോഹരമായ കൗതുകം
കൊണ്ട് നിർമ്മിച്ച വെയിൽ
എന്ന് നോക്കി 
ഊറി നിൽക്കും ദൈവം
അപ്പോൾ ദൈവം ഏറ്റവും
ശാന്തമായ പകലിൽ
ഉലാത്തലുകൾ ഒന്നുമില്ലാതെ

എനിക്ക് 
നൃത്തത്തിൻ്റെ അരികുകൾ, അവളുടെ ഉടലിലാകെ വെട്ടിയൊട്ടിക്കുവാൻ
തോന്നുന്നു
അതിൻ്റ കൗതുകങ്ങളിൽ നോക്കിയിരിക്കുവാൻ തോന്നുന്നു

പരിഭവങ്ങൾ കരുതലുകൾ
പരിഭവക്കരുതലുള്ള ദൈവം എന്ന് അവൾ

മഞ്ഞമടിയുള്ള വൈകുന്നേരങ്ങൾ
അവൾ മൈനയേ പിടിച്ച് മടിയിൽ കിടത്തി
മൈനക്ക് മഞ്ഞ നിറമുളള 
കണ്ണെഴുതി കൊടുക്കുന്നു

അവൾ പവിഴമല്ലികളിൽ 
കൊഴിച്ചിലുകൾ എടുത്തു വെക്കുന്നു
സന്ധ്യ എന്ന് അതിൽ 
തൊട്ടുതൊട്ടിരിക്കുന്നു
ചേക്കേറൽചുവപ്പുകൾ എന്ന്
ഓരോ പവിഴമല്ലികൾക്കും മണമെഴുതി
കൂട്ടിരിക്കുന്നു

അരികിൽ
ഭാഷാമല്ലികൾ
അതിൽ
അവളെന്നും ഞാന്നെന്നും
മിഴിയനക്കങ്ങൾ എഴുത്തുകൾ

വൈകിയിട്ടുണ്ടാവണം
കണ്ണിലെ കൗതുകം വകഞ്ഞ്
ദൈവം ഇപ്പോൾ,
ഏത് നൃത്തത്തിൻ്റെ ക്ഷണക്കത്ത്
എന്ന് ഞാൻ അവളേ മാറോട് ചേർത്ത്
അനക്കങ്ങൾ പൊട്ടിച്ച് നോക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...