Skip to main content

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ
വിരിയാൻ കൊതിക്കുമെല്ലാം 
എടുത്ത്,
വിരിയുന്നിടത്ത് വെച്ച്
ഋതുവായി മാറിനിൽക്കും ദൈവം

മാറിനിൽക്കുന്നതിലെല്ലാം
കയറിനിന്ന് 
കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി 
വിരിയാൻ മറക്കും
ദൈവം

ദൈവത്തിൻ്റെ കൈ കാണിക്കലുകൾ
പലപ്പോഴും അവഗണിച്ചും
ചിലപ്പോഴെങ്കിലും എടുത്തുവെച്ചും
വിരിയുന്നതിലേക്ക് എല്ലാം
പൂക്കളുടെ ടാക്സി വിളിച്ച് 
ഓടിയെത്തും
എൻ്റെ പുലരികൾ

വഴിയിൽ
ചെമ്പകങ്ങൾ 
പൂക്കളിൽ നിന്നടർന്ന്
ആരുടെയൊക്കെയോ ഉടലുകളിൽ കയറി
നടന്ന് പോയ പാടുകൾ

ഹായ് ഹായ് എന്ന് അത് കണ്ട് 
വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം

മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു
മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും
മാറിപ്പോകുന്നു
വഴികാട്ടികളിൽ
അനുഭവപ്പെടും കൊടുംതണുപ്പ്

കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന്
ചിരികളിലേക്കും വിളികളിലേക്കും
മാറിമാറി ആയുന്നത് പോലെ
ദൈവം ഓരോ പുലരികളിലേക്കും
പ്രതീക്ഷകളിലേക്കും ആയുന്നു

മൈനകളുടെ മുകളിൽ 
കൈകൾ വിരിച്ച് അപ്പോഴും അവൾ 
തീ കായുന്നു
എൻ്റെ എന്ന വാക്ക്
വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ
എന്ന ദൈവത്തിൻ്റെ പരാതി 
അവളോടൊപ്പം തീ കായുന്നു

ഏത് പരാതിക്കും കായാവുന്ന തീയായി
അവളും ദൈവവും
പുലരിയിൽ എരിയുന്നു

എല്ലാ പരാതികൾക്കും ശേഷം
അവളുടെ ചിരി
ഏറ്റവും മനോഹരമായ
കൊതിപ്പിക്കുന്ന
കപ്പൽപ്പായ എന്ന് ദൈവം
ഓരോ കപ്പലിലും നൗകയിലും 
കെട്ടിനോക്കുന്നു

ദൈവത്തിന് മുന്നിൽ കടൽ കൂടുതൽ
കൂടുതൽ പുരാതനമാകുന്നു
ഒരു പക്ഷേ ദൈവത്തേക്കാൾ

പിന്നെ ദൈവം അവളേ
അവളുടെ ചിരികളിൽ നിന്നും
എന്നേ എൻ്റെ ഉലച്ചിലുകളിൽ നിന്നും ഒന്നിനുമല്ലാതെ അഴിച്ചെടുക്കുന്നു

പ്രണയം,
ഉടലൊഴിച്ച് വെക്കും ഇടങ്ങളിൽ
ഞാൻ നടത്തങ്ങളിൽ കാലുകൾ കെട്ടുന്നു 
ഇരുത്തങ്ങളുടെ തീ
ദൈവത്തോടൊപ്പം കായുന്നു

ഏറ്റവും ശക്തമായ കപ്പൽപ്പായകളിൽ
ദൈവത്തിൻെ ചിരി അപ്പോഴും
കിളിയായി പറന്നുപറ്റുന്നു

ഏറ്റവും മനോഹരമായ കാറ്റ്
ആദ്യം കടലിന്നെ 
പിന്നെ കപ്പൽപ്പായകളേ
ഏറ്റവും ഒടുവിലായി കപ്പലുകളേ ഉലയ്ക്കുന്നു

ഏറ്റവും മനോഹരമായ കൗതുകം
കൊണ്ട് നിർമ്മിച്ച വെയിൽ
എന്ന് നോക്കി 
ഊറി നിൽക്കും ദൈവം
അപ്പോൾ ദൈവം ഏറ്റവും
ശാന്തമായ പകലിൽ
ഉലാത്തലുകൾ ഒന്നുമില്ലാതെ

എനിക്ക് 
നൃത്തത്തിൻ്റെ അരികുകൾ, അവളുടെ ഉടലിലാകെ വെട്ടിയൊട്ടിക്കുവാൻ
തോന്നുന്നു
അതിൻ്റ കൗതുകങ്ങളിൽ നോക്കിയിരിക്കുവാൻ തോന്നുന്നു

പരിഭവങ്ങൾ കരുതലുകൾ
പരിഭവക്കരുതലുള്ള ദൈവം എന്ന് അവൾ

മഞ്ഞമടിയുള്ള വൈകുന്നേരങ്ങൾ
അവൾ മൈനയേ പിടിച്ച് മടിയിൽ കിടത്തി
മൈനക്ക് മഞ്ഞ നിറമുളള 
കണ്ണെഴുതി കൊടുക്കുന്നു

അവൾ പവിഴമല്ലികളിൽ 
കൊഴിച്ചിലുകൾ എടുത്തു വെക്കുന്നു
സന്ധ്യ എന്ന് അതിൽ 
തൊട്ടുതൊട്ടിരിക്കുന്നു
ചേക്കേറൽചുവപ്പുകൾ എന്ന്
ഓരോ പവിഴമല്ലികൾക്കും മണമെഴുതി
കൂട്ടിരിക്കുന്നു

അരികിൽ
ഭാഷാമല്ലികൾ
അതിൽ
അവളെന്നും ഞാന്നെന്നും
മിഴിയനക്കങ്ങൾ എഴുത്തുകൾ

വൈകിയിട്ടുണ്ടാവണം
കണ്ണിലെ കൗതുകം വകഞ്ഞ്
ദൈവം ഇപ്പോൾ,
ഏത് നൃത്തത്തിൻ്റെ ക്ഷണക്കത്ത്
എന്ന് ഞാൻ അവളേ മാറോട് ചേർത്ത്
അനക്കങ്ങൾ പൊട്ടിച്ച് നോക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!