Skip to main content

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ
വിരിയാൻ കൊതിക്കുമെല്ലാം 
എടുത്ത്,
വിരിയുന്നിടത്ത് വെച്ച്
ഋതുവായി മാറിനിൽക്കും ദൈവം

മാറിനിൽക്കുന്നതിലെല്ലാം
കയറിനിന്ന് 
കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി 
വിരിയാൻ മറക്കും
ദൈവം

ദൈവത്തിൻ്റെ കൈ കാണിക്കലുകൾ
പലപ്പോഴും അവഗണിച്ചും
ചിലപ്പോഴെങ്കിലും എടുത്തുവെച്ചും
വിരിയുന്നതിലേക്ക് എല്ലാം
പൂക്കളുടെ ടാക്സി വിളിച്ച് 
ഓടിയെത്തും
എൻ്റെ പുലരികൾ

വഴിയിൽ
ചെമ്പകങ്ങൾ 
പൂക്കളിൽ നിന്നടർന്ന്
ആരുടെയൊക്കെയോ ഉടലുകളിൽ കയറി
നടന്ന് പോയ പാടുകൾ

ഹായ് ഹായ് എന്ന് അത് കണ്ട് 
വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം

മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു
മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും
മാറിപ്പോകുന്നു
വഴികാട്ടികളിൽ
അനുഭവപ്പെടും കൊടുംതണുപ്പ്

കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന്
ചിരികളിലേക്കും വിളികളിലേക്കും
മാറിമാറി ആയുന്നത് പോലെ
ദൈവം ഓരോ പുലരികളിലേക്കും
പ്രതീക്ഷകളിലേക്കും ആയുന്നു

മൈനകളുടെ മുകളിൽ 
കൈകൾ വിരിച്ച് അപ്പോഴും അവൾ 
തീ കായുന്നു
എൻ്റെ എന്ന വാക്ക്
വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ
എന്ന ദൈവത്തിൻ്റെ പരാതി 
അവളോടൊപ്പം തീ കായുന്നു

ഏത് പരാതിക്കും കായാവുന്ന തീയായി
അവളും ദൈവവും
പുലരിയിൽ എരിയുന്നു

എല്ലാ പരാതികൾക്കും ശേഷം
അവളുടെ ചിരി
ഏറ്റവും മനോഹരമായ
കൊതിപ്പിക്കുന്ന
കപ്പൽപ്പായ എന്ന് ദൈവം
ഓരോ കപ്പലിലും നൗകയിലും 
കെട്ടിനോക്കുന്നു

ദൈവത്തിന് മുന്നിൽ കടൽ കൂടുതൽ
കൂടുതൽ പുരാതനമാകുന്നു
ഒരു പക്ഷേ ദൈവത്തേക്കാൾ

പിന്നെ ദൈവം അവളേ
അവളുടെ ചിരികളിൽ നിന്നും
എന്നേ എൻ്റെ ഉലച്ചിലുകളിൽ നിന്നും ഒന്നിനുമല്ലാതെ അഴിച്ചെടുക്കുന്നു

പ്രണയം,
ഉടലൊഴിച്ച് വെക്കും ഇടങ്ങളിൽ
ഞാൻ നടത്തങ്ങളിൽ കാലുകൾ കെട്ടുന്നു 
ഇരുത്തങ്ങളുടെ തീ
ദൈവത്തോടൊപ്പം കായുന്നു

ഏറ്റവും ശക്തമായ കപ്പൽപ്പായകളിൽ
ദൈവത്തിൻെ ചിരി അപ്പോഴും
കിളിയായി പറന്നുപറ്റുന്നു

ഏറ്റവും മനോഹരമായ കാറ്റ്
ആദ്യം കടലിന്നെ 
പിന്നെ കപ്പൽപ്പായകളേ
ഏറ്റവും ഒടുവിലായി കപ്പലുകളേ ഉലയ്ക്കുന്നു

ഏറ്റവും മനോഹരമായ കൗതുകം
കൊണ്ട് നിർമ്മിച്ച വെയിൽ
എന്ന് നോക്കി 
ഊറി നിൽക്കും ദൈവം
അപ്പോൾ ദൈവം ഏറ്റവും
ശാന്തമായ പകലിൽ
ഉലാത്തലുകൾ ഒന്നുമില്ലാതെ

എനിക്ക് 
നൃത്തത്തിൻ്റെ അരികുകൾ, അവളുടെ ഉടലിലാകെ വെട്ടിയൊട്ടിക്കുവാൻ
തോന്നുന്നു
അതിൻ്റ കൗതുകങ്ങളിൽ നോക്കിയിരിക്കുവാൻ തോന്നുന്നു

പരിഭവങ്ങൾ കരുതലുകൾ
പരിഭവക്കരുതലുള്ള ദൈവം എന്ന് അവൾ

മഞ്ഞമടിയുള്ള വൈകുന്നേരങ്ങൾ
അവൾ മൈനയേ പിടിച്ച് മടിയിൽ കിടത്തി
മൈനക്ക് മഞ്ഞ നിറമുളള 
കണ്ണെഴുതി കൊടുക്കുന്നു

അവൾ പവിഴമല്ലികളിൽ 
കൊഴിച്ചിലുകൾ എടുത്തു വെക്കുന്നു
സന്ധ്യ എന്ന് അതിൽ 
തൊട്ടുതൊട്ടിരിക്കുന്നു
ചേക്കേറൽചുവപ്പുകൾ എന്ന്
ഓരോ പവിഴമല്ലികൾക്കും മണമെഴുതി
കൂട്ടിരിക്കുന്നു

അരികിൽ
ഭാഷാമല്ലികൾ
അതിൽ
അവളെന്നും ഞാന്നെന്നും
മിഴിയനക്കങ്ങൾ എഴുത്തുകൾ

വൈകിയിട്ടുണ്ടാവണം
കണ്ണിലെ കൗതുകം വകഞ്ഞ്
ദൈവം ഇപ്പോൾ,
ഏത് നൃത്തത്തിൻ്റെ ക്ഷണക്കത്ത്
എന്ന് ഞാൻ അവളേ മാറോട് ചേർത്ത്
അനക്കങ്ങൾ പൊട്ടിച്ച് നോക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ