Skip to main content

വിഷാദങ്ങൾ അലങ്കരിക്കും വിധം


പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന 
ചലച്ചിത്രം തീരും മുമ്പ് 
ഇരിപ്പിടം വിട്ട് 
നടന്ന് അകന്നുപോകുന്ന 
പ്രേക്ഷകനേ പ്പോലെ
തീർന്നുപോയ വിഷാദങ്ങൾ കൊണ്ട്
ഒരിക്കലും അലങ്കരിക്കുവാനാകില്ല
ഇരിപ്പിടങ്ങൾ

കണ്ട് മടങ്ങിപ്പോകുന്ന ഒരാളിൽ നിന്നും
ഒന്നും കൈമാറാതെ
ഏറ്റവും അവസാന വിഷാദി
എന്നൊരു അഭിസംബോധന
അപ്പോഴും ഉള്ളിൽ
സൂക്ഷിക്കുന്നുണ്ടാവും കടൽ

വിഷാദത്തിൻ്റെ എല്ലാ സ്ട്രീറ്റ്ലൈറ്റുകളും
കത്തിച്ചിട്ട തെരുവ്

ഉൾക്കൊള്ളുവാനാകുന്നതിലും 
അധികം കടൽ 
ഉള്ളിൽ സൂക്ഷിക്കും വിധം
കേട്ടേക്കാം കടൽ,
ഞെരിയുന്ന ശബ്ദം

ഞെരിഞ്ഞമരുന്നുണ്ടാവണം കാൽച്ചുവട്ടിൽ
മണൽത്തരികൾ ശംഖുകളുടെ ഓരങ്ങളിൽ 
കക്കകൾക്കും ശബ്ദങ്ങൾക്കും സമാന്തരമായി
അഥവാ പല ആകൃതികളിൽ നിശ്ശബ്ദതകൾ

സമാന്തരമാവണം വിഷാദങ്ങൾ
സമാന്തരം ഉടൽ 
നടത്തം അപ്പോഴും കടലൊപ്പം

വേനൽക്കാലത്തിന് വേണ്ടി മാത്രമുള്ള
സൂര്യൻ എന്ന വിധം
എരിഞ്ഞിട്ടുണ്ടാവും
അസ്തമിച്ചിട്ടുണ്ടാവും
ഒരു പക്ഷേ സൂര്യൻ്റെ പ്രത്യേക എഡിഷനും

എഴുന്നേറ്റ് പോകുവാൻ വേണ്ടി മാത്രം
വിഷാദങ്ങളുടെ പ്രദർശനം നടക്കും
കൊട്ടകകൾ എന്നൊന്നില്ലതന്നെ

അനസ്യൂതം പ്രവർത്തിക്കും യന്ത്രങ്ങൾ
എന്ന് വിരലുകളെ മണൽപ്പരപ്പുകൾ

എത്ര നടന്നാലും ഇരുന്നാലും
കിടന്നാലും
കഴിയുന്നില്ല കടൽ

നിങ്ങളുടെ നടന്നുകന്നുപോകലുകൾ കൊണ്ട് കടലുകൾ,
കടൽക്കരകൾ
തിരകൾ  
അലങ്കരിക്കപ്പെടുമ്പോലെ
നടന്നകന്നുപോകലുകൾ
കൊണ്ട് മാത്രം  
ഇനി നിങ്ങളുടെ വിഷാദങ്ങൾ അലങ്കരിക്കുക!

Comments

ജനപ്രിയ പോസ്റ്റുകൾ

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ മരങ്ങളിൽ പിടയ്ക്കുന്നു  ഇനിയും തിരിച്ചു വന്നിട്ടില്ല മൈലാഞ്ചി അരച്ചിടാൻ ഒരു കുരുവിയും കൂട്ടി തെരുവിലേയ്ക്ക്  പോയ പച്ചിലകൾ കത്തിക്കിടക്കുന്ന ചുവന്ന വെളിച്ചങ്ങൾ കെട്ടുകഴിഞ്ഞാൽ വാഹനങ്ങളെ; നിങ്ങൾ തെരുവിലെ തിരക്കിലേയ്ക്ക് തുളുമ്പരുതേ.. അനങ്ങരുതേ നടക്കാനിരിക്കുന്നത് തെരുവുകളെ;  മരങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങാണ് ചലിച്ചു കഴിഞ്ഞാൽ നിങ്ങളാവും പിന്നെ ആ മരങ്ങളിലെ ഇലകൾ വെയിലിനെ നേരിട്ട് തണലാക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടിട്ടുണ്ടോ മരങ്ങളുടെ ആവശ്യമില്ലിനി വീതികൂടിയ തെരുവുകൾക്ക്‌ മരങ്ങളുടെ പേര് മതി അതാ മഹാഗണി തെരുവ് അശോക തൈതെരുവ് ചുവന്ന തെരുവിന് ഒരു പേരിന്റെ  ആവശ്യമേ ഇല്ല ഇതൊന്നും കേട്ട് ഭയക്കരുത് ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന കറുത്തപുകയാണ് നല്ലൊരു നാളയെ പോലും ഭൂമുഖത്തുനിന്നും കത്തിച്ചു  കളയാൻ നിങ്ങൾ ഭയക്കുന്ന ആ പുക മാത്രം മതി വികസനം  അതിന്  നല്ലൊരു  മറയാണ്!