Skip to main content

വിഷാദങ്ങൾ അലങ്കരിക്കും വിധം


പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന 
ചലച്ചിത്രം തീരും മുമ്പ് 
ഇരിപ്പിടം വിട്ട് 
നടന്ന് അകന്നുപോകുന്ന 
പ്രേക്ഷകനേ പ്പോലെ
തീർന്നുപോയ വിഷാദങ്ങൾ കൊണ്ട്
ഒരിക്കലും അലങ്കരിക്കുവാനാകില്ല
ഇരിപ്പിടങ്ങൾ

കണ്ട് മടങ്ങിപ്പോകുന്ന ഒരാളിൽ നിന്നും
ഒന്നും കൈമാറാതെ
ഏറ്റവും അവസാന വിഷാദി
എന്നൊരു അഭിസംബോധന
അപ്പോഴും ഉള്ളിൽ
സൂക്ഷിക്കുന്നുണ്ടാവും കടൽ

വിഷാദത്തിൻ്റെ എല്ലാ സ്ട്രീറ്റ്ലൈറ്റുകളും
കത്തിച്ചിട്ട തെരുവ്

ഉൾക്കൊള്ളുവാനാകുന്നതിലും 
അധികം കടൽ 
ഉള്ളിൽ സൂക്ഷിക്കും വിധം
കേട്ടേക്കാം കടൽ,
ഞെരിയുന്ന ശബ്ദം

ഞെരിഞ്ഞമരുന്നുണ്ടാവണം കാൽച്ചുവട്ടിൽ
മണൽത്തരികൾ ശംഖുകളുടെ ഓരങ്ങളിൽ 
കക്കകൾക്കും ശബ്ദങ്ങൾക്കും സമാന്തരമായി
അഥവാ പല ആകൃതികളിൽ നിശ്ശബ്ദതകൾ

സമാന്തരമാവണം വിഷാദങ്ങൾ
സമാന്തരം ഉടൽ 
നടത്തം അപ്പോഴും കടലൊപ്പം

വേനൽക്കാലത്തിന് വേണ്ടി മാത്രമുള്ള
സൂര്യൻ എന്ന വിധം
എരിഞ്ഞിട്ടുണ്ടാവും
അസ്തമിച്ചിട്ടുണ്ടാവും
ഒരു പക്ഷേ സൂര്യൻ്റെ പ്രത്യേക എഡിഷനും

എഴുന്നേറ്റ് പോകുവാൻ വേണ്ടി മാത്രം
വിഷാദങ്ങളുടെ പ്രദർശനം നടക്കും
കൊട്ടകകൾ എന്നൊന്നില്ലതന്നെ

അനസ്യൂതം പ്രവർത്തിക്കും യന്ത്രങ്ങൾ
എന്ന് വിരലുകളെ മണൽപ്പരപ്പുകൾ

എത്ര നടന്നാലും ഇരുന്നാലും
കിടന്നാലും
കഴിയുന്നില്ല കടൽ

നിങ്ങളുടെ നടന്നുകന്നുപോകലുകൾ കൊണ്ട് കടലുകൾ,
കടൽക്കരകൾ
തിരകൾ  
അലങ്കരിക്കപ്പെടുമ്പോലെ
നടന്നകന്നുപോകലുകൾ
കൊണ്ട് മാത്രം  
ഇനി നിങ്ങളുടെ വിഷാദങ്ങൾ അലങ്കരിക്കുക!

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ