Skip to main content

നുണകളേക്കുറിച്ച് അവയുടെ ഉന്തുവണ്ടികളേക്കുറിച്ച്

ചന്ദ്രനാകുവാൻ
തുടങ്ങുകയായിരുന്നു
മുമ്പ് എന്ന അക്കം

മുമ്പ് ഒരക്കമല്ല
തടഞ്ഞു ഞാൻ
മാനത്തിനെ ചന്ദ്രനേ 
മൂന്നൊഴികേയുള്ള
അക്കങ്ങളേ

ഏത് ചുവരിനും 
ഏത് കാലത്തും കലണ്ടറാകാം
അവധിയെന്ന നുണ
അതിലുണ്ടാവണമെന്ന് മാത്രം
എല്ലാ കലണ്ടറുകളേയും അവയുടെ
ഓർമ്മയേയും കാലം ബോധവൽക്കരിക്കുന്നു

എല്ലാ അവധിദിനങ്ങളും നുണകളാവുന്നു
പ്രവർത്തിദിനങ്ങൾ അക്കങ്ങൾ കൊണ്ട്
ആണയിടുന്നു അവ തീയതികളാവുന്നു

പതിനാല് വരെ കാത്തിരിക്കുവാൻ
മാനത്തിനോട്
ആവശ്യപ്പെടുകയായിരുന്നു
പതിനാലെന്ന അക്കത്തെ 
പതിയേ ചന്ദ്രനാക്കുന്നു

ഏത് ചുവരിനും കലണ്ടറാവാം
നുണകൾ അതിൽ അവധിയായി
വേണമെന്ന് മാത്രം 
പ്രവർത്തിദിനങ്ങൾ ആവർത്തിക്കുന്നു

ചലനങ്ങൾ കൊണ്ട് തീർത്ത അക്കം
നൃത്തമാവുന്നത് പോലെ
അക്കങ്ങളുടെ നൃത്തമാണ്

മാസമുറയുടെ കലണ്ടറേ 
എന്ന് ഞാനവളെ അഭിസംബോധന ചെയ്യുവാൻ ഒരുങ്ങുകയായിരുന്നു
അവൾ എല്ലാ അഭിസംബോധനകൾക്കും
അതീത

പതീതപാവന എന്ന വാക്ക്
ഭജനിൽ നിന്നും കടം വാങ്ങുന്നു
സത്യം തടയുന്നു
ഗാന്ധിജി ഉപയോഗിച്ചിട്ടുണ്ട്
എന്ന ഒഴിവുകഴിവ് നിരത്തുന്നു

മുറിഞ്ഞ അഹിംസ മാത്രം
നോക്കിനിൽക്കുന്നു
അത് ഒന്നും തടയുന്നില്ല
ഗാന്ധിജിയിൽ നിന്ന് അകന്ന്
നേരിനോടും നേരത്തോടും
അടുത്ത് 

അതിന് ഒന്നും പറയുവാനില്ല
ചെയ്യുവാനും
ഹിംസയുടേതാണ് കാലം
ഹിംസകൾ അസാധാരണമാം വിധം മഹത്വവൽക്കരിക്കപ്പെട്ടിരിക്കുന്നു

സത്യപ്രതിജ്ഞകൾ വരെ ചെയ്യുവാൻ
ഉപയോഗിക്കുന്നു
ദൈവം ഒരു നുണയാണോ?

സബ്കോ സൻമതി ദേ ഭഗവാൻ
കേട്ടുകേട്ടു
ഭഗവാൻ നുണകളുടെ കടക്കാരൻ

സൂര്യനെ തടയുന്നു
ചന്ദ്രനെ മുൻകൂർ കടമായി വാങ്ങുന്നു

നീലപ്പൊന്മാനുകളുടെ ഉന്തുവണ്ടി മാനവും
മേഘങ്ങളുടെ ഉന്തുവണ്ടി ഞാനും
തള്ളുന്നു
ഗാന്ധിജി അപ്പോഴും 
എല്ലാ പ്രതിമകളിലും നിശ്ചലൻ

ദൈവം നുണകളുടെ 
ഉന്തുവണ്ടിക്കാരൻ 
രാത്രി മാത്രം ഇത്തിരി വെട്ടത്തിൻ്റെ തട്ടുകടക്കാരനും

അപ്പോൾ മുകളിൽ 
തലക്കും മുകളിൽ 
ഉന്ത് വണ്ടിക്ക് വെളിയിൽ 
റാന്തൽ പോലെ ഇന്നലെയിലേക്കും
ഇന്നിലേക്കും ആടുന്ന ചന്ദ്രൻ

ഓരോ ഉന്തുകളിലും നുണ മുന്നിലേക്ക് മുന്നിലേക്ക് പോകുന്നു 
ദൈവം പിന്നിലേക്ക്
പിന്നിലേക്ക് ആട്ടം തുടരുന്നു

ചില യാഥാർത്ഥ്യങ്ങൾ നൃത്തങ്ങളാണ്
അതിനാൽ ഞാൻ വെക്കാതിരിക്കുന്നു
എന്ന് ആടുന്ന ദൈവം,
പിന്നിലേക്ക് നോക്കി മൊഴിയുന്നു..

നിശ്ചലമാകുമോ ദൈവവും?

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...