Skip to main content

രണ്ടാമത്തെ നായയെന്നോ മറ്റോ കവിത

ഭക്തി, ഘ്രാണശക്തിയുള്ള ഒരു വാക്കാണെങ്കിൽ

പ്രാദേശികമായി ഭാഷ
അതിൻ്റെ യജമാനനാകും ഇടങ്ങളിൽ
ദൈവത്തിൻ്റെ നായയാവണം 
എന്നിട്ടും, എന്ന വാക്ക് 

നിഘണ്ടു അപ്പോഴും അതിൻ്റെ തുടലല്ല
എറിഞ്ഞ കല്ലുകളാൽ 
ദൈവത്തിൻ്റെ മാവിലെ
പഴുത്തമാങ്ങകൾ 
(വിളഞ്ഞതാവാനും മതി)
കിളികൊത്തലുകൾ കഴിഞ്ഞുപോലും
നിലത്തുവീഴുന്നില്ല
ഒരു കാലത്തും 
മറ്റൊരു കല്ലാൽ നക്കപ്പെടുന്നില്ല

മധുരം രോമമാകുന്ന ഇടങ്ങളിൽ
അണ്ടിക്കോട്ടയായി നായകൾ
ഓരോ മാങ്ങയിലും പതുങ്ങി ഇരിക്കുന്ന
ഇടങ്ങളിൽ
വളർത്തുനായകൾ 
കണ്ണുകൾ
രോമങ്ങളിൽ പൊതിഞ്ഞ് സൂക്ഷിക്കും
വണ്ണം
ദൈവത്തിൻ്റെ വിരലുകൾ
രോമങ്ങളിൽ ഇടകലരുന്നു
ലാളനകളിൽ സൂക്ഷിക്കപ്പെടുന്നു

മനുഷ്യരെ വകഞ്ഞ്
വളർത്തുമൃഗങ്ങളിൽ 
ദൈവം ലാളനകൾ 
എടുക്കുകയും കൊടുക്കുകയും ചെയ്യുന്നിടത്ത്
അതും സാഹിത്യത്തേക്കാൾ സൂക്ഷമമായി
ദൈവവും മനുഷ്യരും
നൃത്തം ഉടലുകളിൽ പൂഴ്ത്തിവെക്കും
ഇടങ്ങളിൽ
ദൈവത്തിൻ്റെ നാവ് ഒരു മുദ്രകളിലും
പരസ്യമായി ഇടപെടുന്നില്ല

ചലനങ്ങൾ രോമങ്ങളല്ല

അപ്പോഴും ദൈവമേ 
നിൻ്റെ നായ എന്ന് ഞാൻ
കവിതകളിൽ
മധുരത്തെ ഓമനിക്കുന്നു
അത് വേറെ കാര്യം

എന്നാലും 
വിശ്വസിക്കണം, പകൽ ഒരു ദർഘാസ്- പരസ്യമാകുന്നിടത്ത്
ഞാൻ വേനലിൻ്റെ സഹായി
രോമങ്ങളുള്ള സൂര്യൻ,
ഒരു അടങ്കൽ തുക.

എൻ്റെ വിരലുകൾ നിൻ്റെ നായയുടെ
രോമങ്ങളല്ല
അതിൻ്റെ വാലാട്ടലിൽ 
രാഷ്ട്രീയ ലക്ഷ്യങ്ങളില്ല
ഞാൻ ആണയിടുന്നു

ദൈവമേ 
അതിനി ഏത് ഭാഷയിൽ എഴുതിയാലും
ഉറപ്പ്,
നിൻ്റെ രണ്ടാമത്തെ നായയല്ല
എൻ്റെ കവിത!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...