Skip to main content

വാർദ്ധക്യം കാക്കകൾ

അടർന്നുവീഴുന്ന മാമ്പഴങ്ങളേ
പക്ഷികൾ സമീപിക്കും വണ്ണം
എൻ്റെ വാർദ്ധക്യത്തേ 
കാക്കകൾ സമീപിക്കുന്നു

ഞാനൊരു കറുത്തവൃദ്ധൻ
എൻ്റെ കാക്കകൾ 
പറന്നുവന്നതിന് ശേഷം
കൂടുതൽ കറുക്കുന്നു

പറക്കുന്നതിനും കറുക്കുന്നതിനും
ഇടയിൽ 
എൻ്റെ കാക്കകൾ
അവയുടെ മറവിയിൽ
ഇപ്പോൾ എൻ്റെ നര 

ഞാൻ വൃദ്ധൻ്റെ വാതിലുള്ള ബസ്
കൂടുതൽ പടവുകൾ വെച്ച്
ഞാൻ അതിലേക്കും 
വാർദ്ധക്യം എന്നിലേക്കും ചവിട്ടിക്കയറുന്നു

ഒരു പക്ഷേ വാർദ്ധക്യം തന്നെ 
ഒരു ബസ്
അതിൽ അവസാനം വരെ 
പിടിച്ചുനിൽക്കേണ്ടിവരും വണ്ണം 
വൃദ്ധൻ്റെ പല മരണങ്ങൾ 
കൈയ്യേറിയതാവണം
ഇരിപ്പിടങ്ങൾ

അത് നിർത്തുമ്പോഴെക്കെ വാർദ്ധക്യം അതിൻ്റെ വേഗതകളിലേക്കും
അവശതകളിലേക്കും കുതറുന്നു
വാർദ്ധക്യം അതിൻ്റെ ജനാലയിലേക്കെത്തി നോക്കുന്നു

ഞാൻ കൂടുതൽ ചുവടുകൾ വെച്ച് 
നൃത്തം ചെയ്യുന്നയാൾ
നടക്കുവാൻ കൂടുതൽ ചുവടുകൾ ചുമക്കുവാൻ കൂടുതൽ ചുമലുകൾ
എടുക്കുവാൻ കൂടുതൽ ഉടലുകൾ

ജീവിച്ചിരിക്കുവാൻ അതിലും കൂടുതൽ ശ്വാസങ്ങൾ വേണ്ടയാൾ
ഞാൻ ശ്വാസത്തെ പകുക്കുന്നു
കിതപ്പുകൾ പുറന്തള്ളുന്നു

ഞാൻ ശ്വാസത്തിൻ്റെ കൂടുള്ള പക്ഷി
എന്നിട്ടും പറക്കുവാൻ മടിക്കുന്നു
നരക്കുവാൻ ശ്രമിക്കുന്നു

വൃദ്ധാ നീയൊരു നൗകയാവൂ
എൻ്റെ വാർദ്ധക്യം എന്നിൽ കൂടുതൽ ആടിയുലയുവാൻ കൊതിക്കുന്നു
കൂടുതൽ ഓളങ്ങളിലേക്ക് 
കൂടുതൽ ആഴങ്ങളിലേക്ക്
കൂടുതൽ പരപ്പുകളിലേക്ക്
എൻ്റെ വാർദ്ധക്യം ആയുന്നു

വൃദ്ധന്നരികിലെ ജലം വൃദ്ധനേ
കൂടുതൽ ദാഹങ്ങളിലേക്ക് 
കൂടുതൽ വാർദ്ധകൃത്തിലേക്ക് 
തള്ളിവിടുന്നു

അപ്പോഴും
വൃദ്ധനിൽ നിന്നും 
ഊർന്നുവീഴും ജലം
യൗവ്വനം അഭിനയിക്കുന്നു

വൃദ്ധൻ്റെ വിരലുകൾ എന്നിൽ കൂടുതൽ
ആഴത്തിൽ അലിയുന്നു
ജലം എന്നിൽ തണുപ്പ് കൂട്ടി മുറുകുന്നു
എന്നിൽ വാർദ്ധക്യം കൂടുതൽ
ഉയരത്തിൽ കൂട് കൂട്ടുന്നു

വാർദ്ധക്യത്തിൻ്റെ കട്ടകൾ 
കൂടുതൽ ഇട്ട് കെട്ടിയ കെട്ടിടം പോലെ
എന്നിൽ വാർദ്ധക്യം കാട് പിടിക്കുന്നു

വാർദ്ധക്യത്തിൻ്റെ കട്ടകൾ കൂടുതൽ
ചേർത്ത ജലം 
അതിൽ മരണത്തിൻ്റെ തണുപ്പ്
ഞാൻ ആഴത്തോട് കൂടുതൽ 
ചേർന്നുകിടക്കുന്നു

മരണം മണവാട്ടിയാകും ഇടങ്ങളിൽ
വാർദ്ധക്യം അതിൻ്റെ ഒപ്പന
വൃദ്ധൻ്റെ ഉടലിൽ വാർദ്ധക്യം 
അതിൻ്റെ ശാന്തതയുടെ ടാറ്റു 
അപ്പോഴും ശാന്തത അതിൽ 
വാർദ്ധക്യം വരച്ചുചേർക്കുന്നു

വൃദ്ധൻ്റെ ഉടലിൽ ടാറ്റുകൾ
കൂടുതൽ ആടിയുലയുന്നു 
ടാറ്റു അതിൻ്റെ ഓരോ പച്ചവാർദ്ധക്യവും വൃദ്ധനിൽ കെട്ടിവെയ്ക്കുന്നു

വാർദ്ധക്യത്തിൻ്റെ കൂടുതൽ ഡിസൈനുകളിലേക്ക്
വൃദ്ധൻ്റെ ഉടൽ പടരുന്നു
ഓരോ മരണത്തിലും വൃദ്ധൻ്റെ ഉടൽ ശാന്തം പങ്കെടുക്കുന്നു
ഓരോ മരണത്തിലും 
വൃദ്ധൻ്റെ വാർദ്ധക്യം
വൃദ്ധനോളം പുതുക്കപ്പെടുന്നു  
വൃദ്ധനോടൊപ്പം വാർദ്ധക്യവും 
പുറത്തിറങ്ങി ഉലയുന്നു

വാർദ്ധക്യം ഒരു മതമാവുന്നിടത്തെ ജനത
അല്ല,
യൗവ്വനത്തിൽ നിന്ന് അത് മുറിച്ച്
വാങ്ങിയ ഒരു രാജ്യമാവുന്നിടത്തെ
വൃദ്ധൻ 

വൃദ്ധൻ വാർദ്ധക്യത്തിൻ്റെ കപ്പലുള്ള ഒരിടത്തെ ഭൂപടം
മരണത്തിൻ്റെ സഞ്ചരിക്കുന്ന കോമ്പസ്

ശാന്തമായ ജലാശയത്തിന് സമീപം
കാണപ്പെടും ബോർഡ് പോലെ
വാർദ്ധക്യം, അപ്പോഴും
പരിചയമില്ലാത്തവർ
ഇറങ്ങരുത് എന്ന മുന്നറിയിപ്പ്

പക്ഷിയനുകരണങ്ങൾ തടയപ്പെട്ട
ഒരു വൃദ്ധയുടലിൻ്റെ ചേക്കറൽ
മരം അപ്പോഴും ഒരു ചില്ലയിൽ, കെട്ടിവെക്കുന്നു

ഉടൽ വാർദ്ധക്യത്തിനെ കൂടുതൽ ഉയരങ്ങളിൽ കെട്ടിവെക്കുന്നു
വൃദ്ധനെ മായ്ക്കുന്ന മഴ,
ഞാൻ നനയുന്നു
അരികിൽ ഇലകൾ നീണ്ട മരങ്ങൾ

അതേ സമയം വാർദ്ധക്യം
ഒരു ലഹരി
കൈവിറക്കും വണ്ണം,
അതില്ലാതെ ജീവിക്കുവാനാകാത്ത അവസ്ഥയും

വാർദ്ധക്യമുള്ള കിളിയേ
ഒരു വൃദ്ധയകലം മരണം
അതിൻ്റെ ഇലകൾ
അതിൻ്റെ ചലനങ്ങൾ
ഒരു വൃദ്ധ ഏകാന്തത
അതിൻ്റെ ശാന്തത
വാർദ്ധക്യം എന്ന 
ഏറ്റവും ശാന്തമായ ധ്യാനം

അതിൻ്റെ മരച്ചില്ല കഴിഞ്ഞ്
നീണ്ട ഏകാന്തതയുള്ള ഇടനാഴി
തൂണാകണമോ
മരമാകണോ എന്ന് സംശയിക്കും കാറ്റ്

ഭാഷയുടെ മടങ്ങിപ്പോക്കിൽ
സുഗന്ധദ്രവ്യങ്ങൾ തട്ടുന്ന വണ്ണം
വാർദ്ധക്യം ഒരു സുഗന്ധദ്രവ്യം
മരണത്തിൻ്റെ മടങ്ങിപ്പോക്കിൽ
അത് തട്ടുന്നു എന്നു മാത്രം

ജീവിതം ഒരു നായകുഞ്ഞല്ല ഒരിക്കലും

എന്നാലും
ഒരു നായ്ക്കുഞ്ഞിനെപ്പോലെ 
മാനം അതിൻ്റെ നീല,
കടിച്ചുപിടിച്ച്
ഒരു മഴവില്ല് ചാടിക്കടക്കുന്നത് പോലെ
ഞാനെൻ്റെ ഏകാന്തത കടിച്ചുപിടിക്കുന്നു
മറ്റൊരു ഏകാന്തത ചാടിക്കടക്കുന്നു

ഒരു നായ്ക്കുഞ്ഞല്ല ധ്യാനം
എന്നിട്ടും ഒരു ഭിക്ഷു
അത് കടിച്ച് പിടിച്ച് ജീവിതം
ശാന്തമായി മറികടക്കുന്നിടത്താണ്

ഒരു പക്ഷേ ശാന്തതയുടെ ദേശാടനം

തൽക്കാലം കടിച്ചുപിടിക്കുവാൻ
ഒന്നുമില്ല, ജീവിതമല്ലാതെ

കെട്ടിക്കിടക്കുമ്പോഴും
ശാന്തത കൊണ്ട് മാത്രം 
ജീവിതം ഒരു ഓളപ്പരപ്പ്
ചാടിക്കടക്കുന്നതിൻ്റെ ഒരു തുള്ളി
ഓരോ പെയ്ത്തിലും മഴ കരുതുന്നത് പോലെയാവണം

എഴുതിനിർത്തുമ്പോൾ
വാർദ്ധക്യം ഒരു നായ്ക്കുഞ്ഞ്
ഞാൻ എൻ്റെ സ്വന്തം ഏകാന്തത ചാടിക്കടക്കുന്ന വൃദ്ധൻ!

Comments

ജനപ്രിയ പോസ്റ്റുകൾ

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...