Skip to main content

വാർദ്ധക്യം കാക്കകൾ

അടർന്നുവീഴുന്ന മാമ്പഴങ്ങളേ
പക്ഷികൾ സമീപിക്കും വണ്ണം
എൻ്റെ വാർദ്ധക്യത്തേ 
കാക്കകൾ സമീപിക്കുന്നു

ഞാനൊരു കറുത്തവൃദ്ധൻ
എൻ്റെ കാക്കകൾ 
പറന്നുവന്നതിന് ശേഷം
കൂടുതൽ കറുക്കുന്നു

പറക്കുന്നതിനും കറുക്കുന്നതിനും
ഇടയിൽ 
എൻ്റെ കാക്കകൾ
അവയുടെ മറവിയിൽ
ഇപ്പോൾ എൻ്റെ നര 

ഞാൻ വൃദ്ധൻ്റെ വാതിലുള്ള ബസ്
കൂടുതൽ പടവുകൾ വെച്ച്
ഞാൻ അതിലേക്കും 
വാർദ്ധക്യം എന്നിലേക്കും ചവിട്ടിക്കയറുന്നു

ഒരു പക്ഷേ വാർദ്ധക്യം തന്നെ 
ഒരു ബസ്
അതിൽ അവസാനം വരെ 
പിടിച്ചുനിൽക്കേണ്ടിവരും വണ്ണം 
വൃദ്ധൻ്റെ പല മരണങ്ങൾ 
കൈയ്യേറിയതാവണം
ഇരിപ്പിടങ്ങൾ

അത് നിർത്തുമ്പോഴെക്കെ വാർദ്ധക്യം അതിൻ്റെ വേഗതകളിലേക്കും
അവശതകളിലേക്കും കുതറുന്നു
വാർദ്ധക്യം അതിൻ്റെ ജനാലയിലേക്കെത്തി നോക്കുന്നു

ഞാൻ കൂടുതൽ ചുവടുകൾ വെച്ച് 
നൃത്തം ചെയ്യുന്നയാൾ
നടക്കുവാൻ കൂടുതൽ ചുവടുകൾ ചുമക്കുവാൻ കൂടുതൽ ചുമലുകൾ
എടുക്കുവാൻ കൂടുതൽ ഉടലുകൾ

ജീവിച്ചിരിക്കുവാൻ അതിലും കൂടുതൽ ശ്വാസങ്ങൾ വേണ്ടയാൾ
ഞാൻ ശ്വാസത്തെ പകുക്കുന്നു
കിതപ്പുകൾ പുറന്തള്ളുന്നു

ഞാൻ ശ്വാസത്തിൻ്റെ കൂടുള്ള പക്ഷി
എന്നിട്ടും പറക്കുവാൻ മടിക്കുന്നു
നരക്കുവാൻ ശ്രമിക്കുന്നു

വൃദ്ധാ നീയൊരു നൗകയാവൂ
എൻ്റെ വാർദ്ധക്യം എന്നിൽ കൂടുതൽ ആടിയുലയുവാൻ കൊതിക്കുന്നു
കൂടുതൽ ഓളങ്ങളിലേക്ക് 
കൂടുതൽ ആഴങ്ങളിലേക്ക്
കൂടുതൽ പരപ്പുകളിലേക്ക്
എൻ്റെ വാർദ്ധക്യം ആയുന്നു

വൃദ്ധന്നരികിലെ ജലം വൃദ്ധനേ
കൂടുതൽ ദാഹങ്ങളിലേക്ക് 
കൂടുതൽ വാർദ്ധകൃത്തിലേക്ക് 
തള്ളിവിടുന്നു

അപ്പോഴും
വൃദ്ധനിൽ നിന്നും 
ഊർന്നുവീഴും ജലം
യൗവ്വനം അഭിനയിക്കുന്നു

വൃദ്ധൻ്റെ വിരലുകൾ എന്നിൽ കൂടുതൽ
ആഴത്തിൽ അലിയുന്നു
ജലം എന്നിൽ തണുപ്പ് കൂട്ടി മുറുകുന്നു
എന്നിൽ വാർദ്ധക്യം കൂടുതൽ
ഉയരത്തിൽ കൂട് കൂട്ടുന്നു

വാർദ്ധക്യത്തിൻ്റെ കട്ടകൾ 
കൂടുതൽ ഇട്ട് കെട്ടിയ കെട്ടിടം പോലെ
എന്നിൽ വാർദ്ധക്യം കാട് പിടിക്കുന്നു

വാർദ്ധക്യത്തിൻ്റെ കട്ടകൾ കൂടുതൽ
ചേർത്ത ജലം 
അതിൽ മരണത്തിൻ്റെ തണുപ്പ്
ഞാൻ ആഴത്തോട് കൂടുതൽ 
ചേർന്നുകിടക്കുന്നു

മരണം മണവാട്ടിയാകും ഇടങ്ങളിൽ
വാർദ്ധക്യം അതിൻ്റെ ഒപ്പന
വൃദ്ധൻ്റെ ഉടലിൽ വാർദ്ധക്യം 
അതിൻ്റെ ശാന്തതയുടെ ടാറ്റു 
അപ്പോഴും ശാന്തത അതിൽ 
വാർദ്ധക്യം വരച്ചുചേർക്കുന്നു

വൃദ്ധൻ്റെ ഉടലിൽ ടാറ്റുകൾ
കൂടുതൽ ആടിയുലയുന്നു 
ടാറ്റു അതിൻ്റെ ഓരോ പച്ചവാർദ്ധക്യവും വൃദ്ധനിൽ കെട്ടിവെയ്ക്കുന്നു

വാർദ്ധക്യത്തിൻ്റെ കൂടുതൽ ഡിസൈനുകളിലേക്ക്
വൃദ്ധൻ്റെ ഉടൽ പടരുന്നു
ഓരോ മരണത്തിലും വൃദ്ധൻ്റെ ഉടൽ ശാന്തം പങ്കെടുക്കുന്നു
ഓരോ മരണത്തിലും 
വൃദ്ധൻ്റെ വാർദ്ധക്യം
വൃദ്ധനോളം പുതുക്കപ്പെടുന്നു  
വൃദ്ധനോടൊപ്പം വാർദ്ധക്യവും 
പുറത്തിറങ്ങി ഉലയുന്നു

വാർദ്ധക്യം ഒരു മതമാവുന്നിടത്തെ ജനത
അല്ല,
യൗവ്വനത്തിൽ നിന്ന് അത് മുറിച്ച്
വാങ്ങിയ ഒരു രാജ്യമാവുന്നിടത്തെ
വൃദ്ധൻ 

വൃദ്ധൻ വാർദ്ധക്യത്തിൻ്റെ കപ്പലുള്ള ഒരിടത്തെ ഭൂപടം
മരണത്തിൻ്റെ സഞ്ചരിക്കുന്ന കോമ്പസ്

ശാന്തമായ ജലാശയത്തിന് സമീപം
കാണപ്പെടും ബോർഡ് പോലെ
വാർദ്ധക്യം, അപ്പോഴും
പരിചയമില്ലാത്തവർ
ഇറങ്ങരുത് എന്ന മുന്നറിയിപ്പ്

പക്ഷിയനുകരണങ്ങൾ തടയപ്പെട്ട
ഒരു വൃദ്ധയുടലിൻ്റെ ചേക്കറൽ
മരം അപ്പോഴും ഒരു ചില്ലയിൽ, കെട്ടിവെക്കുന്നു

ഉടൽ വാർദ്ധക്യത്തിനെ കൂടുതൽ ഉയരങ്ങളിൽ കെട്ടിവെക്കുന്നു
വൃദ്ധനെ മായ്ക്കുന്ന മഴ,
ഞാൻ നനയുന്നു
അരികിൽ ഇലകൾ നീണ്ട മരങ്ങൾ

അതേ സമയം വാർദ്ധക്യം
ഒരു ലഹരി
കൈവിറക്കും വണ്ണം,
അതില്ലാതെ ജീവിക്കുവാനാകാത്ത അവസ്ഥയും

വാർദ്ധക്യമുള്ള കിളിയേ
ഒരു വൃദ്ധയകലം മരണം
അതിൻ്റെ ഇലകൾ
അതിൻ്റെ ചലനങ്ങൾ
ഒരു വൃദ്ധ ഏകാന്തത
അതിൻ്റെ ശാന്തത
വാർദ്ധക്യം എന്ന 
ഏറ്റവും ശാന്തമായ ധ്യാനം

അതിൻ്റെ മരച്ചില്ല കഴിഞ്ഞ്
നീണ്ട ഏകാന്തതയുള്ള ഇടനാഴി
തൂണാകണമോ
മരമാകണോ എന്ന് സംശയിക്കും കാറ്റ്

ഭാഷയുടെ മടങ്ങിപ്പോക്കിൽ
സുഗന്ധദ്രവ്യങ്ങൾ തട്ടുന്ന വണ്ണം
വാർദ്ധക്യം ഒരു സുഗന്ധദ്രവ്യം
മരണത്തിൻ്റെ മടങ്ങിപ്പോക്കിൽ
അത് തട്ടുന്നു എന്നു മാത്രം

ജീവിതം ഒരു നായകുഞ്ഞല്ല ഒരിക്കലും

എന്നാലും
ഒരു നായ്ക്കുഞ്ഞിനെപ്പോലെ 
മാനം അതിൻ്റെ നീല,
കടിച്ചുപിടിച്ച്
ഒരു മഴവില്ല് ചാടിക്കടക്കുന്നത് പോലെ
ഞാനെൻ്റെ ഏകാന്തത കടിച്ചുപിടിക്കുന്നു
മറ്റൊരു ഏകാന്തത ചാടിക്കടക്കുന്നു

ഒരു നായ്ക്കുഞ്ഞല്ല ധ്യാനം
എന്നിട്ടും ഒരു ഭിക്ഷു
അത് കടിച്ച് പിടിച്ച് ജീവിതം
ശാന്തമായി മറികടക്കുന്നിടത്താണ്

ഒരു പക്ഷേ ശാന്തതയുടെ ദേശാടനം

തൽക്കാലം കടിച്ചുപിടിക്കുവാൻ
ഒന്നുമില്ല, ജീവിതമല്ലാതെ

കെട്ടിക്കിടക്കുമ്പോഴും
ശാന്തത കൊണ്ട് മാത്രം 
ജീവിതം ഒരു ഓളപ്പരപ്പ്
ചാടിക്കടക്കുന്നതിൻ്റെ ഒരു തുള്ളി
ഓരോ പെയ്ത്തിലും മഴ കരുതുന്നത് പോലെയാവണം

എഴുതിനിർത്തുമ്പോൾ
വാർദ്ധക്യം ഒരു നായ്ക്കുഞ്ഞ്
ഞാൻ എൻ്റെ സ്വന്തം ഏകാന്തത ചാടിക്കടക്കുന്ന വൃദ്ധൻ!

Comments

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...