Skip to main content

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ
ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി

ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു

ഒഴിഞ്ഞ കാൻ പോലെ
ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ 
തട്ടിത്തെറിപ്പിച്ച് പാട്ടുകൾ 
ഒന്നൊന്നായി കടന്നുപോയി
ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ
കാനുകൾ എന്ന പോലെ

പിന്നേയും
ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന് 
അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി

കെട്ടിക്കിടക്കുന്ന വെള്ളം 
പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ
വെള്ളം തെറിപ്പിക്കുന്നത് പോലെ
ചുംബനം കഴിഞ്ഞ് മുഖം 
കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു

കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ
വാഹനങ്ങൾ
വേഗത കുറക്കുന്നത് പോലെ
ചുംബനം പെട്ടെന്ന് 
അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു

ശാന്തതയോടെ ചുണ്ടുകൾ  
ഉടലിലൂടെ കടന്നുപോകുന്നു
ഹൃദയത്തിലേക്ക് ഒരു 
മിടിപ്പിറക്കുന്നത് പോലെ 
ഒരു പക്ഷേ അതിലും പതിയേ,
സാവകാശം

ശംഖുപുഷ്പങ്ങളിൽ കാറ്റ് 
കയറി ഇറങ്ങുമ്പോലെ 
പൂക്കളേ അവിടെ നിർത്തി
വള്ളികൾ മാത്രം എന്ന്
ഒന്ന് ഉയർന്നുതാണു
ഒപ്പം നിർന്നിമേഷതയുടെ ഋതുവും

നഗരത്തിൻ്റെ എല്ലാ തിരക്കിൻ്റെയും
ഓരത്ത് വന്ന് നിന്ന്
തിരക്കുകൾ മാടിയൊതുക്കി
പ്രണയത്തിലേക്ക് വന്ന്
അതിൻ്റെ അവധാനതകളിലേക്ക്
ചേർന്ന് നിന്ന് 
മറ്റൊരു തിരക്കിലേക്ക്
തിരക്കിട്ട് ഓടിക്കയറേണ്ടവരാണ്
നമ്മൾ

നമ്മൾ ചുംബനങ്ങളിൽ പോലും
നിന്ന് യാത്ര ചെയ്യുന്നു
എന്നായി കാതുകൾ

ചുംബനങ്ങളുടെ വയലറ്റ് സെൾഫികൾ ഉടലുകൾക്കൊപ്പം പാറിപ്പോയി

തൊട്ട് തൊട്ട് നമ്മുടെ ഖേദവിരൽത്തുമ്പ്
അവയുടെ അവസാനം കെട്ടിയിട്ട സ്പർശനങ്ങളിൽ ചെന്ന് തട്ടിനിൽക്കുന്നു

ചുംബനങ്ങൾ വൈകുന്നതിനുള്ള
ക്ഷമാപണങ്ങൾ എന്നായി അവൾ
അടുത്ത ചുംബനത്തിൽ ഞാനത്
നിശ്ശബ്ദം ശരിവെച്ചു

നിങ്ങൾ ചെയ്തില്ലെങ്കിലും
തെറ്റുകൾ അവിടുണ്ട് എന്നായി
ഉടലുകൾ

നമ്മൾ തെറ്റ് ചെയ്യാത്ത രണ്ട് പേരായി
പൂക്കളിൽ പോയി വിരിയുന്നു

ഞാനും അവളും എന്ന് 
എല്ലാ ചുംബനങ്ങൾക്കും പിന്നാലെയാവുന്ന ഞങ്ങൾ

വേർപെടും മുമ്പ്
ശരദിന്ദു മലർദീപനാളം നീട്ടി
എന്ന പാട്ട് അവസാനിക്കും പോലെ
നമ്മൾ ഒരു ചുംബനത്തിൽ വീണ്ടും
ചാരി നിൽക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട  ഒരലമാരയായി പകലിൽ ചാരിവെച്ച സൂര്യൻ വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം  അതിലേറെ വിഷാദം വാരിവലിച്ചിട്ട അസ്തമയത്തിൽ  രാത്രി ചുറ്റിക്കിടക്കുന്നു സമയം മാത്രം, അടുക്കിപ്പെറുക്കി വെക്കുന്നു വസ്ത്രങ്ങൾക്കിടയിൽ ഉടലും ഇരുട്ടുന്നു ഉടലും ഉലയുന്നു ഇരുട്ടിയ ഉടലുകൾക്കൊപ്പം  നീണ്ടുകിടക്കും രാത്രി ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം, അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന ഇന്നലെയുടെ ജാം ഞാനും  തിരച്ചിലുകൾ മതിയാക്കി വിരലുകൾ ഉടലിൽ തിരിച്ച് വന്ന് കയറും നേരം സിഗററ്റുകൾ പോലെ സ്പർശനങ്ങൾ അവയുടെ കുറ്റികൾ ഓരോ ഇറ്റിലും വീട് മേൽക്കൂര ചുമക്കുന്നു കവിത ഞൊറിയും കവിതയുടുക്കും ഉടൽ വിരൽ ഇനിയും ഇറ്റുതീരാത്ത  ചിത്രപ്പണികളുടെ ഞാറ്റുവേല ചിറകുകളുടെ അഴിയുള്ള മിനുക്കത്തിൻ്റെ അലമാര പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ ഉറക്കമൊഴിയുമ്പോലെ പറക്കമൊഴിക്കുന്നുണ്ട് ഓരോ മിന്നാംമിനുങ്ങും ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ മേഘങ്...