Skip to main content

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ
ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി

ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു

ഒഴിഞ്ഞ കാൻ പോലെ
ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ 
തട്ടിത്തെറിപ്പിച്ച് പാട്ടുകൾ 
ഒന്നൊന്നായി കടന്നുപോയി
ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ
കാനുകൾ എന്ന പോലെ

പിന്നേയും
ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന് 
അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി

കെട്ടിക്കിടക്കുന്ന വെള്ളം 
പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ
വെള്ളം തെറിപ്പിക്കുന്നത് പോലെ
ചുംബനം കഴിഞ്ഞ് മുഖം 
കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു

കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ
വാഹനങ്ങൾ
വേഗത കുറക്കുന്നത് പോലെ
ചുംബനം പെട്ടെന്ന് 
അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു

ശാന്തതയോടെ ചുണ്ടുകൾ  
ഉടലിലൂടെ കടന്നുപോകുന്നു
ഹൃദയത്തിലേക്ക് ഒരു 
മിടിപ്പിറക്കുന്നത് പോലെ 
ഒരു പക്ഷേ അതിലും പതിയേ,
സാവകാശം

ശംഖുപുഷ്പങ്ങളിൽ കാറ്റ് 
കയറി ഇറങ്ങുമ്പോലെ 
പൂക്കളേ അവിടെ നിർത്തി
വള്ളികൾ മാത്രം എന്ന്
ഒന്ന് ഉയർന്നുതാണു
ഒപ്പം നിർന്നിമേഷതയുടെ ഋതുവും

നഗരത്തിൻ്റെ എല്ലാ തിരക്കിൻ്റെയും
ഓരത്ത് വന്ന് നിന്ന്
തിരക്കുകൾ മാടിയൊതുക്കി
പ്രണയത്തിലേക്ക് വന്ന്
അതിൻ്റെ അവധാനതകളിലേക്ക്
ചേർന്ന് നിന്ന് 
മറ്റൊരു തിരക്കിലേക്ക്
തിരക്കിട്ട് ഓടിക്കയറേണ്ടവരാണ്
നമ്മൾ

നമ്മൾ ചുംബനങ്ങളിൽ പോലും
നിന്ന് യാത്ര ചെയ്യുന്നു
എന്നായി കാതുകൾ

ചുംബനങ്ങളുടെ വയലറ്റ് സെൾഫികൾ ഉടലുകൾക്കൊപ്പം പാറിപ്പോയി

തൊട്ട് തൊട്ട് നമ്മുടെ ഖേദവിരൽത്തുമ്പ്
അവയുടെ അവസാനം കെട്ടിയിട്ട സ്പർശനങ്ങളിൽ ചെന്ന് തട്ടിനിൽക്കുന്നു

ചുംബനങ്ങൾ വൈകുന്നതിനുള്ള
ക്ഷമാപണങ്ങൾ എന്നായി അവൾ
അടുത്ത ചുംബനത്തിൽ ഞാനത്
നിശ്ശബ്ദം ശരിവെച്ചു

നിങ്ങൾ ചെയ്തില്ലെങ്കിലും
തെറ്റുകൾ അവിടുണ്ട് എന്നായി
ഉടലുകൾ

നമ്മൾ തെറ്റ് ചെയ്യാത്ത രണ്ട് പേരായി
പൂക്കളിൽ പോയി വിരിയുന്നു

ഞാനും അവളും എന്ന് 
എല്ലാ ചുംബനങ്ങൾക്കും പിന്നാലെയാവുന്ന ഞങ്ങൾ

വേർപെടും മുമ്പ്
ശരദിന്ദു മലർദീപനാളം നീട്ടി
എന്ന പാട്ട് അവസാനിക്കും പോലെ
നമ്മൾ ഒരു ചുംബനത്തിൽ വീണ്ടും
ചാരി നിൽക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ മരങ്ങളിൽ പിടയ്ക്കുന്നു  ഇനിയും തിരിച്ചു വന്നിട്ടില്ല മൈലാഞ്ചി അരച്ചിടാൻ ഒരു കുരുവിയും കൂട്ടി തെരുവിലേയ്ക്ക്  പോയ പച്ചിലകൾ കത്തിക്കിടക്കുന്ന ചുവന്ന വെളിച്ചങ്ങൾ കെട്ടുകഴിഞ്ഞാൽ വാഹനങ്ങളെ; നിങ്ങൾ തെരുവിലെ തിരക്കിലേയ്ക്ക് തുളുമ്പരുതേ.. അനങ്ങരുതേ നടക്കാനിരിക്കുന്നത് തെരുവുകളെ;  മരങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങാണ് ചലിച്ചു കഴിഞ്ഞാൽ നിങ്ങളാവും പിന്നെ ആ മരങ്ങളിലെ ഇലകൾ വെയിലിനെ നേരിട്ട് തണലാക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടിട്ടുണ്ടോ മരങ്ങളുടെ ആവശ്യമില്ലിനി വീതികൂടിയ തെരുവുകൾക്ക്‌ മരങ്ങളുടെ പേര് മതി അതാ മഹാഗണി തെരുവ് അശോക തൈതെരുവ് ചുവന്ന തെരുവിന് ഒരു പേരിന്റെ  ആവശ്യമേ ഇല്ല ഇതൊന്നും കേട്ട് ഭയക്കരുത് ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന കറുത്തപുകയാണ് നല്ലൊരു നാളയെ പോലും ഭൂമുഖത്തുനിന്നും കത്തിച്ചു  കളയാൻ നിങ്ങൾ ഭയക്കുന്ന ആ പുക മാത്രം മതി വികസനം  അതിന്  നല്ലൊരു  മറയാണ്!