Skip to main content

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ
ദൈവം മൊട്ട പഫ്സാകുവാൻ
പോകുന്ന ബേക്കറി

അവിടെ ചെല്ലുമ്പോൾ
ദൈവം
ഒരു മേശയുടെ അപ്പുറവും
ഇപ്പുറവും ഇരിക്കുന്ന
പ്രണയിക്കുന്ന രണ്ട് പേരാവും
വന്നത് മറക്കും

അവർ പറഞ്ഞ 
ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം
പിന്നേയും പിന്നേയും ഒരുപാട് കാലം
പിന്നിലേക്ക് പോകും

ഒരു ബെയറുടെ പഴക്കത്തിലേക്ക്
അയാളുടെ ഒഴിവിലേക്ക്
അയാളുടെ മുഷിവിലേക്ക്
അയാളുടെ കഷ്ടപ്പാടുകളിലേക്ക്
അയാളുടേത് മാത്രമായ ക്ഷമയിലേക്ക് 
അത്രയും വർഷങ്ങൾ 
പിന്നിലേക്ക് പിന്നിലേക്ക്
നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും 

ദൈവം 
ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും

തിളച്ച ചായയിൽ 
പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന
മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന്
ദൈവം തിരികേവരിക 
അതും ഒറ്റക്ക്

മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള
വൈകുന്നേരം
അവർ പറഞ്ഞ ഓർഡർ
അന്നും 
ഒന്നുമറിയാതെ ദൈവം തെറ്റിക്കും

അറിയാതെ എന്ന വാക്ക് മാറ്റി
പകരം
മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ
അവിടേ
പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട 
മുറിച്ച മുട്ടയാക്കാം ദൈവത്തിന്

പക്ഷേ, 
ചെയ്യില്ല ദൈവം

ശരിക്കും പറഞ്ഞാൽ ഒരു പണിയും
നേരാംവണ്ണം എടുക്കാത്ത ദൈവം

മൊട്ട പഫ്സിലെ മൊട്ട
അതിലെ വെള്ള
അതിലെ വഴറ്റിയ ഉള്ളി
അതിലെ മസാല
അതിലെ മഞ്ഞ
പകൽ കമഴ്ത്തി വെച്ച് 
മുട്ടയിലെ വെള്ളയാക്കുന്ന ദൈവം
ഇനി അവിടെയെന്താ വേണ്ടതെന്ന മട്ടിൽ 
പിന്നേയും തുടരുന്ന ദൈവം

അസ്തമിക്കുന്ന സൂര്യനെ
ഒരു മുട്ടയിലെ മഞ്ഞക്കരുവോളം
ചലനാത്മകമാക്കും ദൈവം

ആവശ്യത്തിന് മഞ്ഞയുടെ
കടുപ്പം ചേർത്ത ഓറഞ്ച്
കടുപ്പം ചേർത്ത ഇരുട്ട്
മുട്ട പഫ്സിലെ മസാല
അതിലെ രുചി 
ഉമിനീരുകളുടെ ചൂട് നാവിൽ
പകുത്ത് വെക്കും ദൈവം

മുട്ടയിലെ നിറം മാറുന്നു
കട്ടനിൽ തേയിലയുടെ നിറം
ഒഴുകിയിറങ്ങുമ്പോലെ
ഗ്ലാസിലെ ചൂടിൽ ചുണ്ടുകൾ
മുട്ടുന്നു
ദൈവം എടുത്ത ഓർഡറുകളും
അന്നും തമ്മിൽ തെറ്റുന്നു
ഓർഡറുകളും ദൈവവും
തമ്മിൽ കൂട്ടിമുട്ടുന്നു

കൊടുത്ത ഓർഡർ 
തെറ്റിച്ചതിന്
അവൾ ദൈവത്തിനോട് ചൂടാവുന്നു
അപ്പാഴും ചായക്കും കടിക്കും ഇടയിൽ
എന്നേ അവളെ നോക്കിയിരിക്കുന്നവനാക്കും
ദൈവം

ദൈവം വൈകുന്നേരിങ്ങളിൽ
പ്രണയത്തിൻ്റെ ബേയററല്ല
എന്നിട്ടും ദൈവം പ്രണയങ്ങളിൽ
വൈകുന്നേരങ്ങളിൽ ഇടപെടും വണ്ണം

ഇടപെടുവാൻ വേണ്ടി മാത്രം
ദൈവം വൈകുന്നേരം സൃഷ്ടിക്കുന്നു
ചായയിൽ പത പോലെ
ദൈവവും വൈകുന്നേരവും കൂടി
മറ്റൊരു പ്രണയം സൃഷ്ടിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു

പ്രണയിക്കുന്ന രണ്ട് പേരെ കൂടി ദൈവം പുതുതായി സൃഷ്ടിക്കുന്നു
അവരെ നമ്മൾ രണ്ട് പേരാക്കുക കൂടി ദൈവം ചെയ്യുന്നു

ബോറഡിക്കുമ്പോഴെല്ലാം
നോക്കിയിരിക്കുന്ന ഒരാളെ
ദൈവം സൃഷ്ടിക്കുന്ന വിധം

പ്രണയിക്കുമ്പോൾ ദൈവം
നമ്മുടെ പഫ്സിനുള്ളിൽ മൊട്ട വെക്കുന്നു
ദൈവത്തിനപ്പോൾ പഫ്സിൻ്റെ
മൊരിഞ്ഞ അരികുകൾ

ബോറഡിക്കുമ്പോൾ ദൈവം
പ്രണയിക്കുന്നവരുടെ വൈകുന്നേരങ്ങളിൽ
വെറുതേ കയറിനിൽക്കുന്നു
അപ്പോൾ ദൈവത്തിന് പ്രണയത്തിൻ്റെ
ബെയറർ വേഷം

എല്ലാ മല്ലിയിലകളിലും
പകൽ അടങ്ങിയിരിക്കുന്നത് പോലെ
എല്ലാ മണങ്ങളിലും ദൈവം
പകൽ ഇറുത്തിടുന്നു
അധികം വരുന്ന പകൽ വൈകുന്നേരങ്ങളിൽ ദൈവം എടുത്തുവെക്കുന്നു

തിരക്കുകൾക്കിടയിലും
ദൈവത്തിൻ്റെ ടൈംടേബിളുകളിൽ
ബോറഡിക്കുവാൻ സമയം
ദൈവം പ്രത്യേകം മാറ്റിവെയ്ക്കുന്നു

പൂജാമുറികളിൽ ദേവാലയങ്ങളിൽ
ഒളിച്ചുകയറും ദൈവം
ആ സമയം ദൈവത്തേ
അപൂർവ്വമായെങ്കിലും പ്രാർത്ഥനകൾ
കൈയ്യോടെ പിടിച്ച് പുറത്താക്കുന്നു

ദൈവത്തിന് സ്വന്തമായി നേരമില്ല
ദൈവത്തിന് സ്വന്തമായി ദേവാലയങ്ങളില്ല
ദൈവത്തിന് സ്വന്തമായി അസ്തിത്വമില്ല
ദൈവത്തിന് സ്വന്തമായി നിലനിൽപ്പുമില്ല
ദൈവത്തിന് സ്വന്തമായി നിലപാടുകൾ
ഇല്ലേയില്ല
വിശ്വസിക്കുന്നവരുടെ വിശ്വാസങ്ങളിൽ
പരാദസസ്യം പോലെ
ഭാഗികപരാദം പോലെ ദൈവം
കയറിനിൽക്കുന്നു 
ചന്ദനമരങ്ങൾ പോലെ അവയിൽ
പടർന്നുപിടിക്കുന്നു വളർന്ന് പന്തലിക്കുന്നു

അപ്പോഴും ദൈവമേ നിൻ്റെ സൃഷ്ടി 
എന്ന അതിശയം
ലോകമാവുന്നു

ദൈവം കയറിനിൽക്കുവാൻ വേണ്ടി മാത്രം 
വൈകുന്നേരം കടം വാങ്ങിക്കുന്നു
ദൈവത്തിനപ്പോൾ കൂട്ട്
അസ്തമിക്കുവാൻ കടം മേടിച്ച സൂര്യൻ

അതും പ്രണയിക്കുന്നവരുടെ വൈകുന്നേരം
അസ്തമിക്കാറായ സൂര്യനെ 
പഫ്സിനുള്ളിൽ മൊട്ടപോലെ മുറിച്ച് 
പാതി വെക്കുന്നു

പ്രണയിക്കുന്നവരുടെ ദിവസങ്ങളിൽ
ദൈവം പകുതി മാത്രം പകലുകൾ,
മുറിച്ച് വെക്കുന്നു
അതും വൈകുന്നേരങ്ങളിലേക്ക് തിരിച്ച്
വെക്കുന്നു

ദൈവത്തിന് സ്വന്തമായി പ്രണയമില്ല
ദൈവത്തിന് സ്വന്തമായി സമയമില്ല
ദൈവത്തിന് സ്വന്തമായി മതങ്ങളില്ല
ദൈവത്തിന് സ്വന്തമായി മനുഷ്യരില്ല
ദൈവത്തിന് സ്വന്തമായി വൈകുന്നേരങ്ങൾ ഒട്ടുമില്ല
പിന്നെ എങ്ങനെ ബോറഡിക്കുന്നു
എന്ന ചോദ്യം ഈ കവിതയാകുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!