Skip to main content

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ
ദൈവം മൊട്ട പഫ്സാകുവാൻ
പോകുന്ന ബേക്കറി

അവിടെ ചെല്ലുമ്പോൾ
ദൈവം
ഒരു മേശയുടെ അപ്പുറവും
ഇപ്പുറവും ഇരിക്കുന്ന
പ്രണയിക്കുന്ന രണ്ട് പേരാവും
വന്നത് മറക്കും

അവർ പറഞ്ഞ 
ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം
പിന്നേയും പിന്നേയും ഒരുപാട് കാലം
പിന്നിലേക്ക് പോകും

ഒരു ബെയറുടെ പഴക്കത്തിലേക്ക്
അയാളുടെ ഒഴിവിലേക്ക്
അയാളുടെ മുഷിവിലേക്ക്
അയാളുടെ കഷ്ടപ്പാടുകളിലേക്ക്
അയാളുടേത് മാത്രമായ ക്ഷമയിലേക്ക് 
അത്രയും വർഷങ്ങൾ 
പിന്നിലേക്ക് പിന്നിലേക്ക്
നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും 

ദൈവം 
ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും

തിളച്ച ചായയിൽ 
പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന
മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന്
ദൈവം തിരികേവരിക 
അതും ഒറ്റക്ക്

മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള
വൈകുന്നേരം
അവർ പറഞ്ഞ ഓർഡർ
അന്നും 
ഒന്നുമറിയാതെ ദൈവം തെറ്റിക്കും

അറിയാതെ എന്ന വാക്ക് മാറ്റി
പകരം
മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ
അവിടേ
പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട 
മുറിച്ച മുട്ടയാക്കാം ദൈവത്തിന്

പക്ഷേ, 
ചെയ്യില്ല ദൈവം

ശരിക്കും പറഞ്ഞാൽ ഒരു പണിയും
നേരാംവണ്ണം എടുക്കാത്ത ദൈവം

മൊട്ട പഫ്സിലെ മൊട്ട
അതിലെ വെള്ള
അതിലെ വഴറ്റിയ ഉള്ളി
അതിലെ മസാല
അതിലെ മഞ്ഞ
പകൽ കമഴ്ത്തി വെച്ച് 
മുട്ടയിലെ വെള്ളയാക്കുന്ന ദൈവം
ഇനി അവിടെയെന്താ വേണ്ടതെന്ന മട്ടിൽ 
പിന്നേയും തുടരുന്ന ദൈവം

അസ്തമിക്കുന്ന സൂര്യനെ
ഒരു മുട്ടയിലെ മഞ്ഞക്കരുവോളം
ചലനാത്മകമാക്കും ദൈവം

ആവശ്യത്തിന് മഞ്ഞയുടെ
കടുപ്പം ചേർത്ത ഓറഞ്ച്
കടുപ്പം ചേർത്ത ഇരുട്ട്
മുട്ട പഫ്സിലെ മസാല
അതിലെ രുചി 
ഉമിനീരുകളുടെ ചൂട് നാവിൽ
പകുത്ത് വെക്കും ദൈവം

മുട്ടയിലെ നിറം മാറുന്നു
കട്ടനിൽ തേയിലയുടെ നിറം
ഒഴുകിയിറങ്ങുമ്പോലെ
ഗ്ലാസിലെ ചൂടിൽ ചുണ്ടുകൾ
മുട്ടുന്നു
ദൈവം എടുത്ത ഓർഡറുകളും
അന്നും തമ്മിൽ തെറ്റുന്നു
ഓർഡറുകളും ദൈവവും
തമ്മിൽ കൂട്ടിമുട്ടുന്നു

കൊടുത്ത ഓർഡർ 
തെറ്റിച്ചതിന്
അവൾ ദൈവത്തിനോട് ചൂടാവുന്നു
അപ്പാഴും ചായക്കും കടിക്കും ഇടയിൽ
എന്നേ അവളെ നോക്കിയിരിക്കുന്നവനാക്കും
ദൈവം

ദൈവം വൈകുന്നേരിങ്ങളിൽ
പ്രണയത്തിൻ്റെ ബേയററല്ല
എന്നിട്ടും ദൈവം പ്രണയങ്ങളിൽ
വൈകുന്നേരങ്ങളിൽ ഇടപെടും വണ്ണം

ഇടപെടുവാൻ വേണ്ടി മാത്രം
ദൈവം വൈകുന്നേരം സൃഷ്ടിക്കുന്നു
ചായയിൽ പത പോലെ
ദൈവവും വൈകുന്നേരവും കൂടി
മറ്റൊരു പ്രണയം സൃഷ്ടിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു

പ്രണയിക്കുന്ന രണ്ട് പേരെ കൂടി ദൈവം പുതുതായി സൃഷ്ടിക്കുന്നു
അവരെ നമ്മൾ രണ്ട് പേരാക്കുക കൂടി ദൈവം ചെയ്യുന്നു

ബോറഡിക്കുമ്പോഴെല്ലാം
നോക്കിയിരിക്കുന്ന ഒരാളെ
ദൈവം സൃഷ്ടിക്കുന്ന വിധം

പ്രണയിക്കുമ്പോൾ ദൈവം
നമ്മുടെ പഫ്സിനുള്ളിൽ മൊട്ട വെക്കുന്നു
ദൈവത്തിനപ്പോൾ പഫ്സിൻ്റെ
മൊരിഞ്ഞ അരികുകൾ

ബോറഡിക്കുമ്പോൾ ദൈവം
പ്രണയിക്കുന്നവരുടെ വൈകുന്നേരങ്ങളിൽ
വെറുതേ കയറിനിൽക്കുന്നു
അപ്പോൾ ദൈവത്തിന് പ്രണയത്തിൻ്റെ
ബെയറർ വേഷം

എല്ലാ മല്ലിയിലകളിലും
പകൽ അടങ്ങിയിരിക്കുന്നത് പോലെ
എല്ലാ മണങ്ങളിലും ദൈവം
പകൽ ഇറുത്തിടുന്നു
അധികം വരുന്ന പകൽ വൈകുന്നേരങ്ങളിൽ ദൈവം എടുത്തുവെക്കുന്നു

തിരക്കുകൾക്കിടയിലും
ദൈവത്തിൻ്റെ ടൈംടേബിളുകളിൽ
ബോറഡിക്കുവാൻ സമയം
ദൈവം പ്രത്യേകം മാറ്റിവെയ്ക്കുന്നു

പൂജാമുറികളിൽ ദേവാലയങ്ങളിൽ
ഒളിച്ചുകയറും ദൈവം
ആ സമയം ദൈവത്തേ
അപൂർവ്വമായെങ്കിലും പ്രാർത്ഥനകൾ
കൈയ്യോടെ പിടിച്ച് പുറത്താക്കുന്നു

ദൈവത്തിന് സ്വന്തമായി നേരമില്ല
ദൈവത്തിന് സ്വന്തമായി ദേവാലയങ്ങളില്ല
ദൈവത്തിന് സ്വന്തമായി അസ്തിത്വമില്ല
ദൈവത്തിന് സ്വന്തമായി നിലനിൽപ്പുമില്ല
ദൈവത്തിന് സ്വന്തമായി നിലപാടുകൾ
ഇല്ലേയില്ല
വിശ്വസിക്കുന്നവരുടെ വിശ്വാസങ്ങളിൽ
പരാദസസ്യം പോലെ
ഭാഗികപരാദം പോലെ ദൈവം
കയറിനിൽക്കുന്നു 
ചന്ദനമരങ്ങൾ പോലെ അവയിൽ
പടർന്നുപിടിക്കുന്നു വളർന്ന് പന്തലിക്കുന്നു

അപ്പോഴും ദൈവമേ നിൻ്റെ സൃഷ്ടി 
എന്ന അതിശയം
ലോകമാവുന്നു

ദൈവം കയറിനിൽക്കുവാൻ വേണ്ടി മാത്രം 
വൈകുന്നേരം കടം വാങ്ങിക്കുന്നു
ദൈവത്തിനപ്പോൾ കൂട്ട്
അസ്തമിക്കുവാൻ കടം മേടിച്ച സൂര്യൻ

അതും പ്രണയിക്കുന്നവരുടെ വൈകുന്നേരം
അസ്തമിക്കാറായ സൂര്യനെ 
പഫ്സിനുള്ളിൽ മൊട്ടപോലെ മുറിച്ച് 
പാതി വെക്കുന്നു

പ്രണയിക്കുന്നവരുടെ ദിവസങ്ങളിൽ
ദൈവം പകുതി മാത്രം പകലുകൾ,
മുറിച്ച് വെക്കുന്നു
അതും വൈകുന്നേരങ്ങളിലേക്ക് തിരിച്ച്
വെക്കുന്നു

ദൈവത്തിന് സ്വന്തമായി പ്രണയമില്ല
ദൈവത്തിന് സ്വന്തമായി സമയമില്ല
ദൈവത്തിന് സ്വന്തമായി മതങ്ങളില്ല
ദൈവത്തിന് സ്വന്തമായി മനുഷ്യരില്ല
ദൈവത്തിന് സ്വന്തമായി വൈകുന്നേരങ്ങൾ ഒട്ടുമില്ല
പിന്നെ എങ്ങനെ ബോറഡിക്കുന്നു
എന്ന ചോദ്യം ഈ കവിതയാകുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...