Skip to main content

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ
ദൈവം മൊട്ട പഫ്സാകുവാൻ
പോകുന്ന ബേക്കറി

അവിടെ ചെല്ലുമ്പോൾ
ദൈവം
ഒരു മേശയുടെ അപ്പുറവും
ഇപ്പുറവും ഇരിക്കുന്ന
പ്രണയിക്കുന്ന രണ്ട് പേരാവും
വന്നത് മറക്കും

അവർ പറഞ്ഞ 
ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം
പിന്നേയും പിന്നേയും ഒരുപാട് കാലം
പിന്നിലേക്ക് പോകും

ഒരു ബെയറുടെ പഴക്കത്തിലേക്ക്
അയാളുടെ ഒഴിവിലേക്ക്
അയാളുടെ മുഷിവിലേക്ക്
അയാളുടെ കഷ്ടപ്പാടുകളിലേക്ക്
അയാളുടേത് മാത്രമായ ക്ഷമയിലേക്ക് 
അത്രയും വർഷങ്ങൾ 
പിന്നിലേക്ക് പിന്നിലേക്ക്
നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും 

ദൈവം 
ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും

തിളച്ച ചായയിൽ 
പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന
മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന്
ദൈവം തിരികേവരിക 
അതും ഒറ്റക്ക്

മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള
വൈകുന്നേരം
അവർ പറഞ്ഞ ഓർഡർ
അന്നും 
ഒന്നുമറിയാതെ ദൈവം തെറ്റിക്കും

അറിയാതെ എന്ന വാക്ക് മാറ്റി
പകരം
മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ
അവിടേ
പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട 
മുറിച്ച മുട്ടയാക്കാം ദൈവത്തിന്

പക്ഷേ, 
ചെയ്യില്ല ദൈവം

ശരിക്കും പറഞ്ഞാൽ ഒരു പണിയും
നേരാംവണ്ണം എടുക്കാത്ത ദൈവം

മൊട്ട പഫ്സിലെ മൊട്ട
അതിലെ വെള്ള
അതിലെ വഴറ്റിയ ഉള്ളി
അതിലെ മസാല
അതിലെ മഞ്ഞ
പകൽ കമഴ്ത്തി വെച്ച് 
മുട്ടയിലെ വെള്ളയാക്കുന്ന ദൈവം
ഇനി അവിടെയെന്താ വേണ്ടതെന്ന മട്ടിൽ 
പിന്നേയും തുടരുന്ന ദൈവം

അസ്തമിക്കുന്ന സൂര്യനെ
ഒരു മുട്ടയിലെ മഞ്ഞക്കരുവോളം
ചലനാത്മകമാക്കും ദൈവം

ആവശ്യത്തിന് മഞ്ഞയുടെ
കടുപ്പം ചേർത്ത ഓറഞ്ച്
കടുപ്പം ചേർത്ത ഇരുട്ട്
മുട്ട പഫ്സിലെ മസാല
അതിലെ രുചി 
ഉമിനീരുകളുടെ ചൂട് നാവിൽ
പകുത്ത് വെക്കും ദൈവം

മുട്ടയിലെ നിറം മാറുന്നു
കട്ടനിൽ തേയിലയുടെ നിറം
ഒഴുകിയിറങ്ങുമ്പോലെ
ഗ്ലാസിലെ ചൂടിൽ ചുണ്ടുകൾ
മുട്ടുന്നു
ദൈവം എടുത്ത ഓർഡറുകളും
അന്നും തമ്മിൽ തെറ്റുന്നു
ഓർഡറുകളും ദൈവവും
തമ്മിൽ കൂട്ടിമുട്ടുന്നു

കൊടുത്ത ഓർഡർ 
തെറ്റിച്ചതിന്
അവൾ ദൈവത്തിനോട് ചൂടാവുന്നു
അപ്പാഴും ചായക്കും കടിക്കും ഇടയിൽ
എന്നേ അവളെ നോക്കിയിരിക്കുന്നവനാക്കും
ദൈവം

ദൈവം വൈകുന്നേരിങ്ങളിൽ
പ്രണയത്തിൻ്റെ ബേയററല്ല
എന്നിട്ടും ദൈവം പ്രണയങ്ങളിൽ
വൈകുന്നേരങ്ങളിൽ ഇടപെടും വണ്ണം

ഇടപെടുവാൻ വേണ്ടി മാത്രം
ദൈവം വൈകുന്നേരം സൃഷ്ടിക്കുന്നു
ചായയിൽ പത പോലെ
ദൈവവും വൈകുന്നേരവും കൂടി
മറ്റൊരു പ്രണയം സൃഷ്ടിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു

പ്രണയിക്കുന്ന രണ്ട് പേരെ കൂടി ദൈവം പുതുതായി സൃഷ്ടിക്കുന്നു
അവരെ നമ്മൾ രണ്ട് പേരാക്കുക കൂടി ദൈവം ചെയ്യുന്നു

ബോറഡിക്കുമ്പോഴെല്ലാം
നോക്കിയിരിക്കുന്ന ഒരാളെ
ദൈവം സൃഷ്ടിക്കുന്ന വിധം

പ്രണയിക്കുമ്പോൾ ദൈവം
നമ്മുടെ പഫ്സിനുള്ളിൽ മൊട്ട വെക്കുന്നു
ദൈവത്തിനപ്പോൾ പഫ്സിൻ്റെ
മൊരിഞ്ഞ അരികുകൾ

ബോറഡിക്കുമ്പോൾ ദൈവം
പ്രണയിക്കുന്നവരുടെ വൈകുന്നേരങ്ങളിൽ
വെറുതേ കയറിനിൽക്കുന്നു
അപ്പോൾ ദൈവത്തിന് പ്രണയത്തിൻ്റെ
ബെയറർ വേഷം

എല്ലാ മല്ലിയിലകളിലും
പകൽ അടങ്ങിയിരിക്കുന്നത് പോലെ
എല്ലാ മണങ്ങളിലും ദൈവം
പകൽ ഇറുത്തിടുന്നു
അധികം വരുന്ന പകൽ വൈകുന്നേരങ്ങളിൽ ദൈവം എടുത്തുവെക്കുന്നു

തിരക്കുകൾക്കിടയിലും
ദൈവത്തിൻ്റെ ടൈംടേബിളുകളിൽ
ബോറഡിക്കുവാൻ സമയം
ദൈവം പ്രത്യേകം മാറ്റിവെയ്ക്കുന്നു

പൂജാമുറികളിൽ ദേവാലയങ്ങളിൽ
ഒളിച്ചുകയറും ദൈവം
ആ സമയം ദൈവത്തേ
അപൂർവ്വമായെങ്കിലും പ്രാർത്ഥനകൾ
കൈയ്യോടെ പിടിച്ച് പുറത്താക്കുന്നു

ദൈവത്തിന് സ്വന്തമായി നേരമില്ല
ദൈവത്തിന് സ്വന്തമായി ദേവാലയങ്ങളില്ല
ദൈവത്തിന് സ്വന്തമായി അസ്തിത്വമില്ല
ദൈവത്തിന് സ്വന്തമായി നിലനിൽപ്പുമില്ല
ദൈവത്തിന് സ്വന്തമായി നിലപാടുകൾ
ഇല്ലേയില്ല
വിശ്വസിക്കുന്നവരുടെ വിശ്വാസങ്ങളിൽ
പരാദസസ്യം പോലെ
ഭാഗികപരാദം പോലെ ദൈവം
കയറിനിൽക്കുന്നു 
ചന്ദനമരങ്ങൾ പോലെ അവയിൽ
പടർന്നുപിടിക്കുന്നു വളർന്ന് പന്തലിക്കുന്നു

അപ്പോഴും ദൈവമേ നിൻ്റെ സൃഷ്ടി 
എന്ന അതിശയം
ലോകമാവുന്നു

ദൈവം കയറിനിൽക്കുവാൻ വേണ്ടി മാത്രം 
വൈകുന്നേരം കടം വാങ്ങിക്കുന്നു
ദൈവത്തിനപ്പോൾ കൂട്ട്
അസ്തമിക്കുവാൻ കടം മേടിച്ച സൂര്യൻ

അതും പ്രണയിക്കുന്നവരുടെ വൈകുന്നേരം
അസ്തമിക്കാറായ സൂര്യനെ 
പഫ്സിനുള്ളിൽ മൊട്ടപോലെ മുറിച്ച് 
പാതി വെക്കുന്നു

പ്രണയിക്കുന്നവരുടെ ദിവസങ്ങളിൽ
ദൈവം പകുതി മാത്രം പകലുകൾ,
മുറിച്ച് വെക്കുന്നു
അതും വൈകുന്നേരങ്ങളിലേക്ക് തിരിച്ച്
വെക്കുന്നു

ദൈവത്തിന് സ്വന്തമായി പ്രണയമില്ല
ദൈവത്തിന് സ്വന്തമായി സമയമില്ല
ദൈവത്തിന് സ്വന്തമായി മതങ്ങളില്ല
ദൈവത്തിന് സ്വന്തമായി മനുഷ്യരില്ല
ദൈവത്തിന് സ്വന്തമായി വൈകുന്നേരങ്ങൾ ഒട്ടുമില്ല
പിന്നെ എങ്ങനെ ബോറഡിക്കുന്നു
എന്ന ചോദ്യം ഈ കവിതയാകുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...