Skip to main content

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ
ദൈവം മൊട്ട പഫ്സാകുവാൻ
പോകുന്ന ബേക്കറി

അവിടെ ചെല്ലുമ്പോൾ
ദൈവം
ഒരു മേശയുടെ അപ്പുറവും
ഇപ്പുറവും ഇരിക്കുന്ന
പ്രണയിക്കുന്ന രണ്ട് പേരാവും
വന്നത് മറക്കും

അവർ പറഞ്ഞ 
ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം
പിന്നേയും പിന്നേയും ഒരുപാട് കാലം
പിന്നിലേക്ക് പോകും

ഒരു ബെയറുടെ പഴക്കത്തിലേക്ക്
അയാളുടെ ഒഴിവിലേക്ക്
അയാളുടെ മുഷിവിലേക്ക്
അയാളുടെ കഷ്ടപ്പാടുകളിലേക്ക്
അയാളുടേത് മാത്രമായ ക്ഷമയിലേക്ക് 
അത്രയും വർഷങ്ങൾ 
പിന്നിലേക്ക് പിന്നിലേക്ക്
നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും 

ദൈവം 
ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും

തിളച്ച ചായയിൽ 
പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന
മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന്
ദൈവം തിരികേവരിക 
അതും ഒറ്റക്ക്

മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള
വൈകുന്നേരം
അവർ പറഞ്ഞ ഓർഡർ
അന്നും 
ഒന്നുമറിയാതെ ദൈവം തെറ്റിക്കും

അറിയാതെ എന്ന വാക്ക് മാറ്റി
പകരം
മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ
അവിടേ
പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട 
മുറിച്ച മുട്ടയാക്കാം ദൈവത്തിന്

പക്ഷേ, 
ചെയ്യില്ല ദൈവം

ശരിക്കും പറഞ്ഞാൽ ഒരു പണിയും
നേരാംവണ്ണം എടുക്കാത്ത ദൈവം

മൊട്ട പഫ്സിലെ മൊട്ട
അതിലെ വെള്ള
അതിലെ വഴറ്റിയ ഉള്ളി
അതിലെ മസാല
അതിലെ മഞ്ഞ
പകൽ കമഴ്ത്തി വെച്ച് 
മുട്ടയിലെ വെള്ളയാക്കുന്ന ദൈവം
ഇനി അവിടെയെന്താ വേണ്ടതെന്ന മട്ടിൽ 
പിന്നേയും തുടരുന്ന ദൈവം

അസ്തമിക്കുന്ന സൂര്യനെ
ഒരു മുട്ടയിലെ മഞ്ഞക്കരുവോളം
ചലനാത്മകമാക്കും ദൈവം

ആവശ്യത്തിന് മഞ്ഞയുടെ
കടുപ്പം ചേർത്ത ഓറഞ്ച്
കടുപ്പം ചേർത്ത ഇരുട്ട്
മുട്ട പഫ്സിലെ മസാല
അതിലെ രുചി 
ഉമിനീരുകളുടെ ചൂട് നാവിൽ
പകുത്ത് വെക്കും ദൈവം

മുട്ടയിലെ നിറം മാറുന്നു
കട്ടനിൽ തേയിലയുടെ നിറം
ഒഴുകിയിറങ്ങുമ്പോലെ
ഗ്ലാസിലെ ചൂടിൽ ചുണ്ടുകൾ
മുട്ടുന്നു
ദൈവം എടുത്ത ഓർഡറുകളും
അന്നും തമ്മിൽ തെറ്റുന്നു
ഓർഡറുകളും ദൈവവും
തമ്മിൽ കൂട്ടിമുട്ടുന്നു

കൊടുത്ത ഓർഡർ 
തെറ്റിച്ചതിന്
അവൾ ദൈവത്തിനോട് ചൂടാവുന്നു
അപ്പാഴും ചായക്കും കടിക്കും ഇടയിൽ
എന്നേ അവളെ നോക്കിയിരിക്കുന്നവനാക്കും
ദൈവം

ദൈവം വൈകുന്നേരിങ്ങളിൽ
പ്രണയത്തിൻ്റെ ബേയററല്ല
എന്നിട്ടും ദൈവം പ്രണയങ്ങളിൽ
വൈകുന്നേരങ്ങളിൽ ഇടപെടും വണ്ണം

ഇടപെടുവാൻ വേണ്ടി മാത്രം
ദൈവം വൈകുന്നേരം സൃഷ്ടിക്കുന്നു
ചായയിൽ പത പോലെ
ദൈവവും വൈകുന്നേരവും കൂടി
മറ്റൊരു പ്രണയം സൃഷ്ടിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു

പ്രണയിക്കുന്ന രണ്ട് പേരെ കൂടി ദൈവം പുതുതായി സൃഷ്ടിക്കുന്നു
അവരെ നമ്മൾ രണ്ട് പേരാക്കുക കൂടി ദൈവം ചെയ്യുന്നു

ബോറഡിക്കുമ്പോഴെല്ലാം
നോക്കിയിരിക്കുന്ന ഒരാളെ
ദൈവം സൃഷ്ടിക്കുന്ന വിധം

പ്രണയിക്കുമ്പോൾ ദൈവം
നമ്മുടെ പഫ്സിനുള്ളിൽ മൊട്ട വെക്കുന്നു
ദൈവത്തിനപ്പോൾ പഫ്സിൻ്റെ
മൊരിഞ്ഞ അരികുകൾ

ബോറഡിക്കുമ്പോൾ ദൈവം
പ്രണയിക്കുന്നവരുടെ വൈകുന്നേരങ്ങളിൽ
വെറുതേ കയറിനിൽക്കുന്നു
അപ്പോൾ ദൈവത്തിന് പ്രണയത്തിൻ്റെ
ബെയറർ വേഷം

എല്ലാ മല്ലിയിലകളിലും
പകൽ അടങ്ങിയിരിക്കുന്നത് പോലെ
എല്ലാ മണങ്ങളിലും ദൈവം
പകൽ ഇറുത്തിടുന്നു
അധികം വരുന്ന പകൽ വൈകുന്നേരങ്ങളിൽ ദൈവം എടുത്തുവെക്കുന്നു

തിരക്കുകൾക്കിടയിലും
ദൈവത്തിൻ്റെ ടൈംടേബിളുകളിൽ
ബോറഡിക്കുവാൻ സമയം
ദൈവം പ്രത്യേകം മാറ്റിവെയ്ക്കുന്നു

പൂജാമുറികളിൽ ദേവാലയങ്ങളിൽ
ഒളിച്ചുകയറും ദൈവം
ആ സമയം ദൈവത്തേ
അപൂർവ്വമായെങ്കിലും പ്രാർത്ഥനകൾ
കൈയ്യോടെ പിടിച്ച് പുറത്താക്കുന്നു

ദൈവത്തിന് സ്വന്തമായി നേരമില്ല
ദൈവത്തിന് സ്വന്തമായി ദേവാലയങ്ങളില്ല
ദൈവത്തിന് സ്വന്തമായി അസ്തിത്വമില്ല
ദൈവത്തിന് സ്വന്തമായി നിലനിൽപ്പുമില്ല
ദൈവത്തിന് സ്വന്തമായി നിലപാടുകൾ
ഇല്ലേയില്ല
വിശ്വസിക്കുന്നവരുടെ വിശ്വാസങ്ങളിൽ
പരാദസസ്യം പോലെ
ഭാഗികപരാദം പോലെ ദൈവം
കയറിനിൽക്കുന്നു 
ചന്ദനമരങ്ങൾ പോലെ അവയിൽ
പടർന്നുപിടിക്കുന്നു വളർന്ന് പന്തലിക്കുന്നു

അപ്പോഴും ദൈവമേ നിൻ്റെ സൃഷ്ടി 
എന്ന അതിശയം
ലോകമാവുന്നു

ദൈവം കയറിനിൽക്കുവാൻ വേണ്ടി മാത്രം 
വൈകുന്നേരം കടം വാങ്ങിക്കുന്നു
ദൈവത്തിനപ്പോൾ കൂട്ട്
അസ്തമിക്കുവാൻ കടം മേടിച്ച സൂര്യൻ

അതും പ്രണയിക്കുന്നവരുടെ വൈകുന്നേരം
അസ്തമിക്കാറായ സൂര്യനെ 
പഫ്സിനുള്ളിൽ മൊട്ടപോലെ മുറിച്ച് 
പാതി വെക്കുന്നു

പ്രണയിക്കുന്നവരുടെ ദിവസങ്ങളിൽ
ദൈവം പകുതി മാത്രം പകലുകൾ,
മുറിച്ച് വെക്കുന്നു
അതും വൈകുന്നേരങ്ങളിലേക്ക് തിരിച്ച്
വെക്കുന്നു

ദൈവത്തിന് സ്വന്തമായി പ്രണയമില്ല
ദൈവത്തിന് സ്വന്തമായി സമയമില്ല
ദൈവത്തിന് സ്വന്തമായി മതങ്ങളില്ല
ദൈവത്തിന് സ്വന്തമായി മനുഷ്യരില്ല
ദൈവത്തിന് സ്വന്തമായി വൈകുന്നേരങ്ങൾ ഒട്ടുമില്ല
പിന്നെ എങ്ങനെ ബോറഡിക്കുന്നു
എന്ന ചോദ്യം ഈ കവിതയാകുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...