Skip to main content

തിരികേ വരൽ

അല്ലയോ എന്ന വാക്കിന്നെ
കൈക്കുമ്പിളിൽ എടുത്ത് താരാട്ടി ജലമെന്ന് ഉറക്കി കിടത്തുകയായിരുന്നു

തലേന്ന് ഉറക്കികിടത്തിയ മുഖത്തിനെ 
മെല്ലെ എന്ന വാക്ക് 
വിളിച്ചുണർത്തുന്നു

ജലമെന്ന് ഉറക്കി കിടത്തുന്നതോർമ്മകൾ
കൈക്കുടന്നയിൽ നിറയും ജലം പോലെ
അരികിൽ നീ എന്നായി അവൾ

വെയിലെന്ന് എടുത്തുവെക്കുമ്പോഴും
മുഖത്ത് വീഴുമ്പോൾ
ജലമാകും പുലരി

ഒരുമിച്ച് നിൽക്കാത്തവർ നൃത്തം
ചെയ്യുന്നു
ഒരുമിച്ച് നിൽക്കുന്നവരോ നടക്കുന്നു
എന്നായി ഞങ്ങൾ

ഉടലിന്നരികിലൂടെയും
ഉടലിന്ന് മുകളിലൂടെയും
ഉയിരിൽ തട്ടിയും 
ഉടലിൽ തട്ടാതെയും
സ്വയം നടക്കാൻ
പാദങ്ങളുടെ പള്ളിക്കൂടങ്ങൾ
ഒഴുകുന്നവർക്കിടയിലൂടെ
ഞങ്ങളേ പഠിപ്പിക്കുന്നു

കൊലുസ്സുകൾ അണച്ച് 
കാലുകൾ കിലുങ്ങുവാൻ പോകുന്നിടത്ത്

പഠിക്കും വിധം
അതണിയുവാൻ കാലുകൾ മെരുക്കും 
വിധം

കാലുകളിൽ കൊലുസ്സുകൾ
ഗൂഡാലോചന നടത്തുന്നുണ്ട്
ഞങ്ങൾ അത് കേൾക്കുന്നുണ്ട്
ഒരു പക്ഷേ കണ്ണുകൾ അടച്ച്
അപ്പോൾ കാലുകൾ ഒച്ചവെക്കുന്നില്ല
എന്ന് ഉടൽ മാത്രം ഉറപ്പിക്കുന്നു

ഞങ്ങൾ നടക്കുവാൻ 
പഠിക്കുവാൻ വേണ്ടി മാത്രം 
പാദങ്ങളുടെ കുടിപ്പള്ളിക്കൂടങ്ങളിൽ വീണ്ടും വീണ്ടും ചേരുന്നു

പരിധിയില്ലാത്ത നൃത്തത്തിൻ്റെ സ്ട്രച്ചർ
കുറച്ച് കൂടി 
ചലനാത്മകമായ ഭാഷയുടെ ഡ്രിപ്പ് 
ഒക്കെ ഇതിന്നിടയിൽ ഞാനാവശ്യപ്പെടുന്നുണ്ട്

നാരകങ്ങളുടെ ഐസിയുവിൽ
അതേ മണമുള്ള ഇലകൾ വകഞ്ഞ്
നാരങ്ങകൾ 

ഓരോ വാക്കുകളേയും 
നാരങ്ങകളാക്കുവാനുള്ള 
മഞ്ഞയുടെ മൊത്തശേഖരം 
അവളുടെ കൈയ്യിൽ

വേനലിൻ്റെ അല്ലികൾ
സൂര്യകാന്തികൾ
പൂക്കൾക്കിടയിലൂടെ
ഉന്തിക്കൊണ്ട് വരും
പുതിയ മഞ്ഞകൾ മറ്റു നിറങ്ങൾ

എഴുതുവാൻ ഉപയോഗിക്കുന്നു
എന്നല്ലാതെ 
ചമയങ്ങൾ ഇട്ട ഭാഷയെ
മറ്റൊരു വേഷവും കൊടുക്കാതെ
ഇതിനിടയിൽ
കവിത  ഒഴിവാക്കുന്നുണ്ട്

വാക്കുകൾ എല്ലാം 
കാണികളാവും ഇടങ്ങളിൽ
നാടകങ്ങൾ ഉപയോഗിക്കും നാടകീയത
കവിതയിലും ജീവിതത്തിലും 
വല്ലാതെ അധികം വരുന്നുണ്ട്

വിരിയുവാൻ വേണ്ടി മാത്രമുപയോഗിക്കും
സമയത്തിൻ്റെ നാലുമണിയുടൽ
വൈകുന്നേരം പൂക്കളാക്കുന്നത്
പോലെ ഉപമകൾക്ക് പോലും
കവിതകൾക്കിടയിൽ ചൊടിക്കുന്നുണ്ട്

എന്നിട്ടും 
വെയിലിൻ്റെ രസീതി
ഒരു സൂര്യനും ഒരു പകലിനും
ദിവസത്തിൻ്റെ ഒപ്പിട്ട് കൈമാറുന്നില്ല

കീറുന്നതിൻ്റെ പോലും ശബ്ദമുണ്ടാക്കാത്ത 
കുത്തുകുത്തുള്ള
നിശ്ശബ്ദതയുടെ രസീതി
സഹനങ്ങൾക്കിടയിലും
ഓരോരുത്തരുടെയും കയ്യിൽ

വാക്കുകളുടെ കോഴ കൊടുത്ത്
വായനയുടെ സ്വാശ്രയ കോളേജിൽ
കവിത എഴുതുന്നതെന്തും
അപ്പോഴും നോവാകുന്നു

കണ്ണെഴുത്തുകൾ എത്തിനോട്ടങ്ങൾ
മുദ്രകൾ നിലത്ത് വീഴും മുമ്പ്
കുനിഞ്ഞെടുക്കും ചുവടുകൾ
നൃത്തവിദ്യാലയത്തിലെ ജന്നൽ
ആരും കാണാതെ എടുത്ത് കൂട്ടിവെക്കുന്നതെല്ലാം

വെള്ളാരംങ്കല്ലുകൾ അണച്ച് 
ഒഴുക്കിൻ്റെ അടിയിൽ പുഴ,
സൂക്ഷിച്ച് വെക്കുന്നതെല്ലാം
ഒഴുക്ക് കൂട്ടി പുഴ ഞങ്ങൾക്കരികിൽ
ഇരിക്കുന്നു ഒഴുക്കെന്ന് നടിക്കുന്നു

വരൾച്ചകൾ ശേഖരിക്കും വിധം നമ്മൾ വെയിലൊച്ചകൾ കാണാതെ പഠിക്കുന്നു
വെള്ളപ്പൊക്കങ്ങളിൽ പങ്കെടുക്കും വിധം
നമ്മുടെ ഉടലുകൾ ബനിയനുകളിൽ
അടിവസ്ത്രങ്ങളിൽ പൊങ്ങുന്നു
വെള്ളം പൊങ്ങുമ്പോൾ കാലുകൾ
ചെയ്യുന്നതെല്ലാം എന്നെല്ലാം ഞങ്ങൾ ശരിക്കും എഴുതി പറഞ്ഞ് പഠിക്കുന്നു

ജാലകപ്പഴുതിൻ്റെ കമ്മലുള്ളവൾ
അപ്പോഴും എൻ്റെ നെഞ്ചിൽ

പുറത്തേക്ക് പിന്നിയിട്ട 
ജന്നലിനരികിൽ വീട് അപ്പോഴും 
പൂക്കൾ കെട്ടിവെക്കുന്നു
നടവഴിയോളം നടന്ന് ചെന്ന് 
ഇടവഴിയാകെ പൂത്തിട്ട് 
മതിയാകാതെ പൂന്തോട്ടം പോലെ വീട് 
ഒരു വെള്ളത്തിലും ചവിട്ടാതെ 
തിരികേ വരുന്നു.



Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...