Skip to main content

തിരികേ വരൽ

അല്ലയോ എന്ന വാക്കിന്നെ
കൈക്കുമ്പിളിൽ എടുത്ത് താരാട്ടി ജലമെന്ന് ഉറക്കി കിടത്തുകയായിരുന്നു

തലേന്ന് ഉറക്കികിടത്തിയ മുഖത്തിനെ 
മെല്ലെ എന്ന വാക്ക് 
വിളിച്ചുണർത്തുന്നു

ജലമെന്ന് ഉറക്കി കിടത്തുന്നതോർമ്മകൾ
കൈക്കുടന്നയിൽ നിറയും ജലം പോലെ
അരികിൽ നീ എന്നായി അവൾ

വെയിലെന്ന് എടുത്തുവെക്കുമ്പോഴും
മുഖത്ത് വീഴുമ്പോൾ
ജലമാകും പുലരി

ഒരുമിച്ച് നിൽക്കാത്തവർ നൃത്തം
ചെയ്യുന്നു
ഒരുമിച്ച് നിൽക്കുന്നവരോ നടക്കുന്നു
എന്നായി ഞങ്ങൾ

ഉടലിന്നരികിലൂടെയും
ഉടലിന്ന് മുകളിലൂടെയും
ഉയിരിൽ തട്ടിയും 
ഉടലിൽ തട്ടാതെയും
സ്വയം നടക്കാൻ
പാദങ്ങളുടെ പള്ളിക്കൂടങ്ങൾ
ഒഴുകുന്നവർക്കിടയിലൂടെ
ഞങ്ങളേ പഠിപ്പിക്കുന്നു

കൊലുസ്സുകൾ അണച്ച് 
കാലുകൾ കിലുങ്ങുവാൻ പോകുന്നിടത്ത്

പഠിക്കും വിധം
അതണിയുവാൻ കാലുകൾ മെരുക്കും 
വിധം

കാലുകളിൽ കൊലുസ്സുകൾ
ഗൂഡാലോചന നടത്തുന്നുണ്ട്
ഞങ്ങൾ അത് കേൾക്കുന്നുണ്ട്
ഒരു പക്ഷേ കണ്ണുകൾ അടച്ച്
അപ്പോൾ കാലുകൾ ഒച്ചവെക്കുന്നില്ല
എന്ന് ഉടൽ മാത്രം ഉറപ്പിക്കുന്നു

ഞങ്ങൾ നടക്കുവാൻ 
പഠിക്കുവാൻ വേണ്ടി മാത്രം 
പാദങ്ങളുടെ കുടിപ്പള്ളിക്കൂടങ്ങളിൽ വീണ്ടും വീണ്ടും ചേരുന്നു

പരിധിയില്ലാത്ത നൃത്തത്തിൻ്റെ സ്ട്രച്ചർ
കുറച്ച് കൂടി 
ചലനാത്മകമായ ഭാഷയുടെ ഡ്രിപ്പ് 
ഒക്കെ ഇതിന്നിടയിൽ ഞാനാവശ്യപ്പെടുന്നുണ്ട്

നാരകങ്ങളുടെ ഐസിയുവിൽ
അതേ മണമുള്ള ഇലകൾ വകഞ്ഞ്
നാരങ്ങകൾ 

ഓരോ വാക്കുകളേയും 
നാരങ്ങകളാക്കുവാനുള്ള 
മഞ്ഞയുടെ മൊത്തശേഖരം 
അവളുടെ കൈയ്യിൽ

വേനലിൻ്റെ അല്ലികൾ
സൂര്യകാന്തികൾ
പൂക്കൾക്കിടയിലൂടെ
ഉന്തിക്കൊണ്ട് വരും
പുതിയ മഞ്ഞകൾ മറ്റു നിറങ്ങൾ

എഴുതുവാൻ ഉപയോഗിക്കുന്നു
എന്നല്ലാതെ 
ചമയങ്ങൾ ഇട്ട ഭാഷയെ
മറ്റൊരു വേഷവും കൊടുക്കാതെ
ഇതിനിടയിൽ
കവിത  ഒഴിവാക്കുന്നുണ്ട്

വാക്കുകൾ എല്ലാം 
കാണികളാവും ഇടങ്ങളിൽ
നാടകങ്ങൾ ഉപയോഗിക്കും നാടകീയത
കവിതയിലും ജീവിതത്തിലും 
വല്ലാതെ അധികം വരുന്നുണ്ട്

വിരിയുവാൻ വേണ്ടി മാത്രമുപയോഗിക്കും
സമയത്തിൻ്റെ നാലുമണിയുടൽ
വൈകുന്നേരം പൂക്കളാക്കുന്നത്
പോലെ ഉപമകൾക്ക് പോലും
കവിതകൾക്കിടയിൽ ചൊടിക്കുന്നുണ്ട്

എന്നിട്ടും 
വെയിലിൻ്റെ രസീതി
ഒരു സൂര്യനും ഒരു പകലിനും
ദിവസത്തിൻ്റെ ഒപ്പിട്ട് കൈമാറുന്നില്ല

കീറുന്നതിൻ്റെ പോലും ശബ്ദമുണ്ടാക്കാത്ത 
കുത്തുകുത്തുള്ള
നിശ്ശബ്ദതയുടെ രസീതി
സഹനങ്ങൾക്കിടയിലും
ഓരോരുത്തരുടെയും കയ്യിൽ

വാക്കുകളുടെ കോഴ കൊടുത്ത്
വായനയുടെ സ്വാശ്രയ കോളേജിൽ
കവിത എഴുതുന്നതെന്തും
അപ്പോഴും നോവാകുന്നു

കണ്ണെഴുത്തുകൾ എത്തിനോട്ടങ്ങൾ
മുദ്രകൾ നിലത്ത് വീഴും മുമ്പ്
കുനിഞ്ഞെടുക്കും ചുവടുകൾ
നൃത്തവിദ്യാലയത്തിലെ ജന്നൽ
ആരും കാണാതെ എടുത്ത് കൂട്ടിവെക്കുന്നതെല്ലാം

വെള്ളാരംങ്കല്ലുകൾ അണച്ച് 
ഒഴുക്കിൻ്റെ അടിയിൽ പുഴ,
സൂക്ഷിച്ച് വെക്കുന്നതെല്ലാം
ഒഴുക്ക് കൂട്ടി പുഴ ഞങ്ങൾക്കരികിൽ
ഇരിക്കുന്നു ഒഴുക്കെന്ന് നടിക്കുന്നു

വരൾച്ചകൾ ശേഖരിക്കും വിധം നമ്മൾ വെയിലൊച്ചകൾ കാണാതെ പഠിക്കുന്നു
വെള്ളപ്പൊക്കങ്ങളിൽ പങ്കെടുക്കും വിധം
നമ്മുടെ ഉടലുകൾ ബനിയനുകളിൽ
അടിവസ്ത്രങ്ങളിൽ പൊങ്ങുന്നു
വെള്ളം പൊങ്ങുമ്പോൾ കാലുകൾ
ചെയ്യുന്നതെല്ലാം എന്നെല്ലാം ഞങ്ങൾ ശരിക്കും എഴുതി പറഞ്ഞ് പഠിക്കുന്നു

ജാലകപ്പഴുതിൻ്റെ കമ്മലുള്ളവൾ
അപ്പോഴും എൻ്റെ നെഞ്ചിൽ

പുറത്തേക്ക് പിന്നിയിട്ട 
ജന്നലിനരികിൽ വീട് അപ്പോഴും 
പൂക്കൾ കെട്ടിവെക്കുന്നു
നടവഴിയോളം നടന്ന് ചെന്ന് 
ഇടവഴിയാകെ പൂത്തിട്ട് 
മതിയാകാതെ പൂന്തോട്ടം പോലെ വീട് 
ഒരു വെള്ളത്തിലും ചവിട്ടാതെ 
തിരികേ വരുന്നു.



Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...