Skip to main content

തിരികേ വരൽ

അല്ലയോ എന്ന വാക്കിന്നെ
കൈക്കുമ്പിളിൽ എടുത്ത് താരാട്ടി ജലമെന്ന് ഉറക്കി കിടത്തുകയായിരുന്നു

തലേന്ന് ഉറക്കികിടത്തിയ മുഖത്തിനെ 
മെല്ലെ എന്ന വാക്ക് 
വിളിച്ചുണർത്തുന്നു

ജലമെന്ന് ഉറക്കി കിടത്തുന്നതോർമ്മകൾ
കൈക്കുടന്നയിൽ നിറയും ജലം പോലെ
അരികിൽ നീ എന്നായി അവൾ

വെയിലെന്ന് എടുത്തുവെക്കുമ്പോഴും
മുഖത്ത് വീഴുമ്പോൾ
ജലമാകും പുലരി

ഒരുമിച്ച് നിൽക്കാത്തവർ നൃത്തം
ചെയ്യുന്നു
ഒരുമിച്ച് നിൽക്കുന്നവരോ നടക്കുന്നു
എന്നായി ഞങ്ങൾ

ഉടലിന്നരികിലൂടെയും
ഉടലിന്ന് മുകളിലൂടെയും
ഉയിരിൽ തട്ടിയും 
ഉടലിൽ തട്ടാതെയും
സ്വയം നടക്കാൻ
പാദങ്ങളുടെ പള്ളിക്കൂടങ്ങൾ
ഒഴുകുന്നവർക്കിടയിലൂടെ
ഞങ്ങളേ പഠിപ്പിക്കുന്നു

കൊലുസ്സുകൾ അണച്ച് 
കാലുകൾ കിലുങ്ങുവാൻ പോകുന്നിടത്ത്

പഠിക്കും വിധം
അതണിയുവാൻ കാലുകൾ മെരുക്കും 
വിധം

കാലുകളിൽ കൊലുസ്സുകൾ
ഗൂഡാലോചന നടത്തുന്നുണ്ട്
ഞങ്ങൾ അത് കേൾക്കുന്നുണ്ട്
ഒരു പക്ഷേ കണ്ണുകൾ അടച്ച്
അപ്പോൾ കാലുകൾ ഒച്ചവെക്കുന്നില്ല
എന്ന് ഉടൽ മാത്രം ഉറപ്പിക്കുന്നു

ഞങ്ങൾ നടക്കുവാൻ 
പഠിക്കുവാൻ വേണ്ടി മാത്രം 
പാദങ്ങളുടെ കുടിപ്പള്ളിക്കൂടങ്ങളിൽ വീണ്ടും വീണ്ടും ചേരുന്നു

പരിധിയില്ലാത്ത നൃത്തത്തിൻ്റെ സ്ട്രച്ചർ
കുറച്ച് കൂടി 
ചലനാത്മകമായ ഭാഷയുടെ ഡ്രിപ്പ് 
ഒക്കെ ഇതിന്നിടയിൽ ഞാനാവശ്യപ്പെടുന്നുണ്ട്

നാരകങ്ങളുടെ ഐസിയുവിൽ
അതേ മണമുള്ള ഇലകൾ വകഞ്ഞ്
നാരങ്ങകൾ 

ഓരോ വാക്കുകളേയും 
നാരങ്ങകളാക്കുവാനുള്ള 
മഞ്ഞയുടെ മൊത്തശേഖരം 
അവളുടെ കൈയ്യിൽ

വേനലിൻ്റെ അല്ലികൾ
സൂര്യകാന്തികൾ
പൂക്കൾക്കിടയിലൂടെ
ഉന്തിക്കൊണ്ട് വരും
പുതിയ മഞ്ഞകൾ മറ്റു നിറങ്ങൾ

എഴുതുവാൻ ഉപയോഗിക്കുന്നു
എന്നല്ലാതെ 
ചമയങ്ങൾ ഇട്ട ഭാഷയെ
മറ്റൊരു വേഷവും കൊടുക്കാതെ
ഇതിനിടയിൽ
കവിത  ഒഴിവാക്കുന്നുണ്ട്

വാക്കുകൾ എല്ലാം 
കാണികളാവും ഇടങ്ങളിൽ
നാടകങ്ങൾ ഉപയോഗിക്കും നാടകീയത
കവിതയിലും ജീവിതത്തിലും 
വല്ലാതെ അധികം വരുന്നുണ്ട്

വിരിയുവാൻ വേണ്ടി മാത്രമുപയോഗിക്കും
സമയത്തിൻ്റെ നാലുമണിയുടൽ
വൈകുന്നേരം പൂക്കളാക്കുന്നത്
പോലെ ഉപമകൾക്ക് പോലും
കവിതകൾക്കിടയിൽ ചൊടിക്കുന്നുണ്ട്

എന്നിട്ടും 
വെയിലിൻ്റെ രസീതി
ഒരു സൂര്യനും ഒരു പകലിനും
ദിവസത്തിൻ്റെ ഒപ്പിട്ട് കൈമാറുന്നില്ല

കീറുന്നതിൻ്റെ പോലും ശബ്ദമുണ്ടാക്കാത്ത 
കുത്തുകുത്തുള്ള
നിശ്ശബ്ദതയുടെ രസീതി
സഹനങ്ങൾക്കിടയിലും
ഓരോരുത്തരുടെയും കയ്യിൽ

വാക്കുകളുടെ കോഴ കൊടുത്ത്
വായനയുടെ സ്വാശ്രയ കോളേജിൽ
കവിത എഴുതുന്നതെന്തും
അപ്പോഴും നോവാകുന്നു

കണ്ണെഴുത്തുകൾ എത്തിനോട്ടങ്ങൾ
മുദ്രകൾ നിലത്ത് വീഴും മുമ്പ്
കുനിഞ്ഞെടുക്കും ചുവടുകൾ
നൃത്തവിദ്യാലയത്തിലെ ജന്നൽ
ആരും കാണാതെ എടുത്ത് കൂട്ടിവെക്കുന്നതെല്ലാം

വെള്ളാരംങ്കല്ലുകൾ അണച്ച് 
ഒഴുക്കിൻ്റെ അടിയിൽ പുഴ,
സൂക്ഷിച്ച് വെക്കുന്നതെല്ലാം
ഒഴുക്ക് കൂട്ടി പുഴ ഞങ്ങൾക്കരികിൽ
ഇരിക്കുന്നു ഒഴുക്കെന്ന് നടിക്കുന്നു

വരൾച്ചകൾ ശേഖരിക്കും വിധം നമ്മൾ വെയിലൊച്ചകൾ കാണാതെ പഠിക്കുന്നു
വെള്ളപ്പൊക്കങ്ങളിൽ പങ്കെടുക്കും വിധം
നമ്മുടെ ഉടലുകൾ ബനിയനുകളിൽ
അടിവസ്ത്രങ്ങളിൽ പൊങ്ങുന്നു
വെള്ളം പൊങ്ങുമ്പോൾ കാലുകൾ
ചെയ്യുന്നതെല്ലാം എന്നെല്ലാം ഞങ്ങൾ ശരിക്കും എഴുതി പറഞ്ഞ് പഠിക്കുന്നു

ജാലകപ്പഴുതിൻ്റെ കമ്മലുള്ളവൾ
അപ്പോഴും എൻ്റെ നെഞ്ചിൽ

പുറത്തേക്ക് പിന്നിയിട്ട 
ജന്നലിനരികിൽ വീട് അപ്പോഴും 
പൂക്കൾ കെട്ടിവെക്കുന്നു
നടവഴിയോളം നടന്ന് ചെന്ന് 
ഇടവഴിയാകെ പൂത്തിട്ട് 
മതിയാകാതെ പൂന്തോട്ടം പോലെ വീട് 
ഒരു വെള്ളത്തിലും ചവിട്ടാതെ 
തിരികേ വരുന്നു.



Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...