Skip to main content

ഒരു മേഘത്തിനേ കേട്ടിരിക്കുന്നു



ആകാശം പെറ്റ കുഞ്ഞായി
ഒരു മേഘത്തിൻ്റെ 
അരികിൽ കിടക്കുകയായിരുന്നു

വരൂ എന്ന്  ഞാൻ മേഘങ്ങളെ
തെറ്റിദ്ധരിക്കുവാൻ ക്ഷണിക്കുന്നു

സാംസ്ക്കാരികമായി ഔന്നിത്യം നഷ്ടപ്പെട്ട മേഘങ്ങൾ എന്ന്
താഴെ നിങ്ങും മനുഷ്യരെ
മേഘങ്ങൾ തെറ്റിദ്ധരിക്കുകയുണ്ടായി

തെറ്റിദ്ധാരണകൾ മേഘങ്ങൾ
ധാരണകൾ അവയുടെ ശകലങ്ങൾ
അതിൻ്റേതായ മാനത്ത് 
അവയും മേഘങ്ങൾ

മേഘങ്ങൾ യാന്ത്രികമായി
നീങ്ങിത്തുടങ്ങിയ ശേഷം
കുറേക്കൂടി യാന്ത്രികമാകും ആകാശം

ലിബർട്ടി എന്ന ശിൽപ്പം
അടക്കിപ്പിടിച്ച സ്വാതന്ത്ര്യം 
തങ്ങളുടെ അരിക് തട്ടി
നിലത്തുവീഴുമോ എന്ന് ഓരോ മേഘങ്ങളും ഭയക്കുന്നു

ഓരോ വിമാനങ്ങളേയും ഭയക്കും
കെട്ടിടങ്ങൾ എന്ന് മേഘങ്ങൾ
തമ്മിൽ അടക്കം പറയുകയുണ്ടായി
ഭയം മേഘമായ കാലത്തും

ലിബർട്ടി എന്ന ശിൽപ്പം എൻ്റെ ആരുമല്ല
ഞാൻ ഓരോ മേഘങ്ങളോടും ആണയിടുന്നു

ലബനോണിൽ സിറിയയിൽ
ഉക്രൈയിനിൽ പലസ്റ്റെനിൽ 
യമനിൽ ഇറാനിൽ 
ഇസ്രായേലിൽ ഇറാക്കിൽ
തുടങ്ങിയ ഒട്ടനേകം നാടുകളിൽ മേഘങ്ങളില്ല, എന്ന് ആണയിടാനായി
അവിടുത്തെ മാനം എന്നോ 
വന്ന് പോയത്
എൻ്റെ ശൂന്യത ഓർത്തെടുക്കുന്നു

മതങ്ങൾ മേഘങ്ങളല്ല അത് ഒരു മനുഷ്യരെയും ഭൂമിയിൽ തട്ടാറില്ല
ഞാൻ ആണയിടുന്നു

രാഷ്ട്രങ്ങൾ മേഘങ്ങളാണോ
അത് ഭൂമിയിൽ മണ്ണില്ലാത്ത മനുഷ്യരെ ചെന്ന് മുട്ടാറുണ്ടോ
അറിയുവാൻ വേണ്ടി മാത്രമെന്നോണ്ണം
മേഘങ്ങൾ ചോദിക്കുന്നു

ചോദ്യങ്ങളുടെ മേഘങ്ങളിൽ നിന്നും
എൻ്റെ ഉടൽ മാനം കാട്ടി ഒഴിഞ്ഞു മാറുന്നു

നിനക്ക് നോവുണ്ടോ 
അജ്ഞാതമായ മേഘം ചോദിക്കുന്നു
ക്രൂരതയുടെ ആകൃതിയണിയും തിരക്കിന്നിടയിൽ
അതിന് പ്രസക്തിയില്ല എന്നായി ഞാൻ 

മേഘങ്ങൾ അതിൻ്റെതല്ലാത്ത ആകൃതിയിൽ തുടരുന്നു
മഴയായിട്ടുണ്ടാവുമോ ചോദിച്ച മേഘം ?

നിങ്ങൾക്കെന്തിനാണ് ഇത്രയും
മേഘങ്ങൾ
എൻ്റെ നിശ്ശബ്ദത ചോദിക്കുന്നു
എൻ്റെ ഏകാന്തത ഒരു മേഘമാണെന്നും
അത് ദുരൂഹമായി സഞ്ചരിക്കുന്നുവെന്നും
ഞാൻ തിരിച്ചടിച്ചു.

മനുഷ്യൻ മതത്തിൻെ പാസ്പ്പോർട്ടുള്ള
ജീവി അത് രാഷ്ട്രങ്ങളിൽ ഇടപെടും വിധം എന്നായി മേഘങ്ങൾ

ഇടക്ക് നിശ്ശബ്ദതയുടെ 
മെഹന്ദിയിട്ട മേഘങ്ങൾ എന്നെ 
കടന്നുപോയി
എൻ്റെ വിരലുകൾ മേഘങ്ങളാകുവാൻ
കൈകൾക്കരികിൽ വെമ്പുന്നു

മേഘമാകുവാനുള്ള പരിധി
മേഘങ്ങൾ പതിയേ ലംഘിച്ച് തുടങ്ങുന്നു

അപ്പോൾ അതിരുകൾ എന്തിന്
നോവിന് അധികാരങ്ങൾ ഉണ്ടോ
അധികാരങ്ങളെ അതിരുകൾ ഭയപ്പെടുന്നുണ്ടോ?

ജനിക്കുമ്പോൾ മുതൽ ഇടപെടും മതം
ജനനം കഴിഞ്ഞ ഉടൽ
മതങ്ങളിൽ ഉപേക്ഷിക്കും വിധം 
പ്രസവമെടുത്ത വയറ്റാട്ടിയേ പ്പോലെ
ശാസ്ത്രം അവിടേയും കൈ കഴുകുന്നു
മതേതരത്തത്തിൽ കൈ തുടക്കുന്നു

പരാജയപ്പെട്ട രാഷ്ട്രങ്ങൾ മതങ്ങളിൽ
ചാരി നിൽക്കുന്നുണ്ടോ?

ഉടൽ ഒരു മേഘബുദ്ധൻ
സഞ്ചാരം അതിൻ്റെ ധ്യാനം
എന്നായി ഞാൻ

മനുഷ്യത്വം കൊണ്ട് 
ശാസ്ത്രങ്ങൾ കൊണ്ട് 
വിജയിച്ച രാഷ്ട്രങ്ങളില്ലേ?
പലായനത്തിലേക്ക് വീണുപോയ മേഘം
ശബ്ദം ഉയർത്തി
ചോദിക്കുന്നു

വിഭജിക്കപ്പെട്ട രാഷ്ട്രങ്ങൾക്ക് മുകളിൽ
മേഘങ്ങൾ അതിവേഗം സഞ്ചരിക്കുന്നു
അവരുടെ വേഗത പിന്നെയും വിഭജിക്കപ്പെടുന്നു

രാഷ്ട്രങ്ങൾ പരാജയപ്പെടുമ്പോഴും
മനുഷ്യരേ ചേർത്തുപിടിക്കും മതങ്ങളില്ലേ
എന്നായി
മാനത്ത് ചാരി നിൽക്കും മേഘം
സഞ്ചാരം അപ്പോഴും അതിനന്യം

മനുഷ്യരെ ചേർത്ത് പിടിക്കാത്ത
രാഷ്ട്രങ്ങളിലല്ലേ മനുഷ്യർ മതങ്ങളേ
കൂടുതൽ കൂട്ടുപിടിക്കുക

അധികാരത്തിൽ ചാരി യുദ്ധങ്ങൾ നിൽക്കുന്നു മനുഷ്യരിൽ ചാരി മതങ്ങളും

ഏത് നിമിഷവും മനുഷ്യത്വം
പിൻവലിക്കപ്പെടാവുന്ന വിധം
രാഷ്ട്രങ്ങളിൽ 
മതങ്ങളിൽ ചാരി നിൽക്കും മനുഷ്യരുണ്ടോ?

ഒരു പക്ഷേ
ജീവിതത്തിൽ ചാരി നിൽക്കും 
സാധാരണമനുഷ്യരാവും എന്ന്  മേഘം.

ഒരിക്കലും അല്ല എന്ന് ഞാൻ 

സാധാരണത്ത്വം നഷ്ടപ്പെടുത്തും മനുഷ്യർ
നാളെത്തെ മേഘത്തുണ്ടുകളാവാം എന്ന്
അപ്പോൾ മേഘങ്ങൾ

മനുഷ്യൻ സാധാരണത്തം നഷ്ടപ്പെടുത്തും വിധം
രാഷ്ട്രങ്ങൾ വളർത്തും 
ആഭ്യന്തര മേഘങ്ങൾ എന്നാവാം എന്ന്
അപ്പോഴും അവറ്റകൾ

മേഘങ്ങൾ രാഷ്ട്രങ്ങളെ പിളർത്തുമോ
രാഷ്ട്രങ്ങൾ നോക്ക് കുത്തിയാകും ഇടങ്ങളിൽ 
പിളർന്ന രാഷ്ട്രങ്ങൾ പുതിയ മേഘത്തുണ്ടുകളായി
മനുഷ്യരുടെ തലക്ക് മുകളിൽ കൂടി
സഞ്ചരിക്കുമോ

മതങ്ങൾ വളർത്തും 
മനുഷ്യമേഘങ്ങൾ
എന്നായി ശാസ്ത്രങ്ങൾ

ഞാൻ എൻ്റെ വിഷാദങ്ങളിൽ 
ചാരി നിൽക്കുന്നു
മേഘത്തിലേക്കായുന്നു

മതങ്ങൾ, രാഷ്ട്രം വളർത്തും
സുഖമുള്ള തെറ്റിദ്ധാരണകൾ
എന്ന് തിരുത്തുന്നു

കൈവെള്ളയിലൂടെ സഞ്ചരിക്കും
കുഞ്ഞ് മേഘത്തിന് 
പാട്ടെന്ന് പേരിടുന്നു 
മാനത്തിൻ്റെ ഹെഡ്ഫോൺ വെച്ച് അതിന്നെ കേട്ടിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!