Skip to main content

അന്തർമുഖനായ ടാക്സിക്കാരൻ

അന്തർമുഖനായ ടാക്സിക്കാരൻ
അയാളുടെ അന്തർമുഖത്ത്വം തന്നെ
അയാൾ ഓടിക്കും ടാക്സിയാണെങ്കിൽ
എൻ്റെ പ്രണയിനിയുടെ ഭാഷ
അതിൽ യാത്രക്കാരിയാവും ദിവസം

കൈ കാണിച്ച് നിർത്തിയാൽ
കൂടെക്കയറും
അവളുടെ കൈയ്യക്ഷരം
അവളുടെ കുഞ്ഞ് നോവ്
ഒപ്പം ഒരു വട്ടം മാത്രം,
മുഖം തുടച്ച തൂവാലയും

ഇനിയും പൊടിയാത്ത വിയർപ്പുകണങ്ങൾ
അവളുടെ കുഞ്ഞ് വട്ടപ്പൊട്ട്
അവളോടൊത്ത് ഞെരുങ്ങിക്കയറും
ഉറപ്പ്
ഒപ്പം പ്രണയവും

അപരിചിതരോട് അധികം മിണ്ടാത്ത
അവളുടെ ഭാഷ
അവൾ ഇനിയും എഴുതിയിട്ടില്ലാത്ത
കവിത,
അവളുടെ അടുത്തിരിക്കും
അതും ഉറപ്പ്

മഞ്ഞ് ഒരു ടാക്സിയാവുമെങ്കിൽ
അതിൽ സഞ്ചരിക്കും യാത്രക്കാരൻ
അന്ന് മാത്രം ആരായിരിക്കും?

കവിത, ഒരു 
ഊട് വഴിയാണെന്ന് വിശ്വസിക്കുന്ന ടാക്സിഡ്രൈവർ ഒരുപക്ഷേ
അന്ന് മാത്രം ഞാനല്ല

ഏത് യാത്രയും എടുത്ത്
അരികിൽവെക്കും
അന്തർമുഖത്ത്വമുള്ള ദൂരം

സഞ്ചരിച്ച ദൂരം ആകാശം എടുത്തുവെച്ച് ഒരു നക്ഷത്രമാക്കുമെങ്കിൽ
അല്ലല്ല, എടുത്തുവെയ്ക്കുന്നത്
ആകാശമാണെങ്കിൽ അത്
പക്ഷിയാക്കുമെന്ന്
തർക്കിക്കുമോ അവർ

ആകാശം വിളിക്കുന്ന ടാക്സി
അന്ന് മാത്രം മേഘമാവുമോ?

അതിൻ്റെ നീല മാത്രം എടുത്ത് 
അരികിൽ വെക്കുമോ ആകാശം
ഒരു പക്ഷേ അന്ന് മാത്രം?

കൂലിക്കെന്ന വണ്ണം
സഞ്ചരിച്ച ദൂരത്തിന് അവളും,
അന്തർമുഖത്ത്വത്തിന് 
അന്നാദ്യമെന്ന വണ്ണം അയാളും
വിലപേശുമോ? 
തർക്കിക്കുമോ 

അവിടെ അന്തരീക്ഷത്തിൽ 
അത്തരുണത്തിൽ അധികം വരുമോ
അന്തർമുഖത്ത്വങ്ങളുടെ വിൽപ്പനക്കാരാ
എന്നൊരു അഭിസംബോധന?

ഭാഷ ഒരു ടാക്സിയാവുന്ന കാലത്ത്
ആരുടെ അന്തർമുഖത്ത്വമാണ് യാത്ര?
ഒപ്പമുള്ള കവിത

പക്ഷികളുടെ കൂവൽ യാത്രക്കാരനാകുന്നതിൻ്റെ തൊട്ടടുത്ത്
ഞാൻ പക്ഷിയുടെ ടാക്സി പണിയുന്നു
എൻ്റെ അന്തർമുഖത്തം ഒരു പക്ഷിക്കൂട്
ഞാൻ ഇപ്പോൾ അതിൻ്റെ പക്ഷിയും!

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ