Skip to main content

നർത്തകി നിൻ്റെ നൃത്തമാതൃത്വം

നൃത്തത്തിൻ്റെ കൈക്കുഞ്ഞുള്ള സ്ത്രീ
നിൻ്റെ നൃത്തമാതൃത്വം 
താരാട്ട് നീയുടുക്കും പട്ടുസാരി
നിൻ്റെ പാട്ടിന് താരാട്ടിൻ്റെ ഇഴ
നീ കാതെഴുതി കൊടുക്കുന്നതെല്ലാം
പാട്ടാവുന്നു
കണ്ണെഴുതുന്നിടത്ത് നിന്ന് 
ഉടൽ തുടങ്ങുന്നു

ക്ലാസിക്കൽ നർത്തകി
നിൻ്റെ നൃത്ത ഉത്ക്കണ്ഠ 
ഏത് ചുവടിൽ 
ഏത് മുദ്രയിൽ നീ ഇറക്കിവെക്കുമെന്ന് 
ജനാലകൾ ഉടുത്ത് ഞാൻ ആശങ്കപ്പെടുന്നു

എനിക്ക് മുന്നിൽ പറന്നുകാണിക്കും
ദൈവം
വെറും കിളിയാണെന്ന്
ബോധ്യപ്പെടുത്തുവാനുള്ള നിൻ്റെ ശ്രമങ്ങൾ എന്നെ കൂടുതൽ മനുഷ്യനാക്കുന്നു

നർത്തകീ നിൻ്റെ നൃത്തം
അസ്തമയം ഒരു താളമാണെങ്കിൽ
സൂര്യൻ ഒരു രാഗം
നിൻ്റെ നൃത്തം അസ്തമയത്തിൽ
തട്ടുമോ
നിൻ്റെ മൂക്കൂത്തിയാകുമോ
എൻ്റെ വിഷാദം എന്ന് 
നമ്മുടേതല്ലാത്ത വൈകുന്നേരങ്ങൾ
വെറുതേ സംശയിക്കുന്നു

നീ വൈകുന്നേരങ്ങളെ ആശംസാ കാർഡിലെ ചിത്രങ്ങളാക്കുന്നു
അസ്തമയം കൊണ്ട് പകൽ പൊതിഞ്ഞെടുക്കുന്നു

സൂര്യനെ പൊതിയും അസ്തമയം
നീ നൃത്തം വെച്ച് അപ്പോഴും അഴിച്ചെടുക്കുന്നു

ദൈവം മതത്തിൻ്റെ കൂടുള്ള കിളി
എന്ന് നിൻ്റെ ഓരോ നൃത്തവും
മനുഷ്യനിലേക്ക് മാത്രം തുളുമ്പുന്നു
മാതൃത്വവും കൈക്കുഞ്ഞിലേക്ക്
പാൽമണമോടെ തിരിയുന്നു

നിന്നിലെ എരിയും നൃത്ത നാളങ്ങൾ
എന്ന് ഞാൻ

നർത്തകിയാകുവാൻ പോയ
നിൻ്റെ ഉടൽ വൈകിയും 
നീയും ഞാനും കാത്തിരിക്കുന്നു
നൃത്തമില്ലാത്തവൾ എന്ന നിൻ്റെ കാത്തിരിപ്പിൻ്റെ കുത്ത് വാക്ക് നീ
അപ്പോഴും കേട്ടില്ലെന്ന് നടിക്കുന്നു
ഒരു പക്ഷേ നൃത്തംവെക്കുമ്പോഴും

ഉറക്കത്തിൻ്റെ കുട്ടിക്യൂറ ടിന്നിൽ
നീ മണമുള്ള ഉറക്കം ഇട്ടുവെക്കുന്നു
നീ ഉണർന്നിരിക്കുന്നു

അപ്പോൾ നീ വെച്ച നൃത്തമെല്ലാം
എവിടെ എന്ന് എൻ്റെ സൂര്യൻ മാത്രം എത്തിനോക്കുന്നു

നിൻ്റെ നൃത്തം ആരും കാണാതെ എൻ്റെ സൂര്യൻ്റെ കണ്ണുപൊത്തുന്നു
ഇരുട്ടിന് നീ ആരും കേൾക്കാത്ത താരാട്ടാകുന്നു

നീയില്ലാത്തത് കൊണ്ട് എന്ന വാക്കിൻ്റെ കൊലുസ്സണിഞ്ഞ്, എൻ്റെ പകൽ എന്നും പൂർത്തിയാകാത്ത ഒന്നാകുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...