Skip to main content

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ


1

തലക്ക് മുകളിൽ 
ചന്ദ്രക്കലയുമായി 
നടന്നുപോകും ഒരാൾ

നടത്തം മാറ്റി അയാൾ
നൃത്തം വെക്കുന്നു
മുകളിൽ 
ചന്ദ്രക്കല തുടരുന്നു

മനുഷ്യനായി അയാൾ തുടരുമോ?
മാനത്ത് തൊട്ടുനോക്കുമ്പോലെ
ചന്ദ്രക്കല എത്തിനോക്കുന്നു
കല ദൈവമാകുന്നു

എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല
ഇട്ടുവെയ്ക്കും മാനം
എന്ന് നൃത്തത്തിലേക്ക് നടത്തം,
പതിയേ കുതറുന്നു

2

ആരും നടക്കാത്ത 
ആരും ഇരിക്കാത്ത 
ഒതുക്കു കല്ല്
പുഴയുടെ രണ്ടാമത്തെ കര

അതിൻ്റെ നാലാമത്തെ വിരസതയും
വിരിഞ്ഞ് തീർത്ത പൂവ്

അരികിൽ
മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ
മാനം പണിഞ്ഞ് കൊടുക്കുന്നവൾ

മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന്
കൊത്ത് പണികൾ കഴിഞ്ഞ ജലം
അവൾ ഓളങ്ങളിൽ 
ബാക്കിവെക്കുന്നു
നടക്കുന്നു

അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല 
ധ്യാനമിറ്റും ബുദ്ധശിൽപ്പം
അതിന്നരികിൽ 
ശില തോൽക്കും നിശ്ചലത
അവിടെ മാത്രം ഒഴുകിപ്പരക്കുന്നു

3

കുരുവികൾ വിനിമയത്തിനെടുക്കും
കുരുക്കുത്തിമുല്ലയുടെ 
മുദ്രകളുള്ള നാണയങ്ങൾ
അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു

വാടകയുടെ വിത്തുള്ള വീടുകൾ
അപ്പൂപ്പന്താടി പോലെ
നിലത്ത് പറന്നിറങ്ങുന്നു

സ്വന്തമല്ലാത്ത മണ്ണ്,
വിത്തുകൾ തിരിച്ചറിയും വണ്ണം
പറന്ന് പൊങ്ങുവാൻ 
അവ മറക്കുന്നു

ഒന്നും കഴിയുന്നില്ല
ചായലുകൾ വാങ്ങിപ്പോകും
കുരുക്കുത്തിമുല്ലത്തുടക്കം

4

ഒരു കുരുവിത്തുടക്കം ഇട്ടുവെക്കുവാൻ
മേഘം നീക്കിവെച്ച
മാനമെടുക്കുന്നു

കുരുവികൾ പതിയേ
നിശ്ശബ്ദതയുടെ താക്കോലുകളാവും
സമയം

സൈക്കിളുകൾ 
വാടകക്ക് എടുക്കുമ്പോലെ 
അത്രയും ലളിതമായി
വാടകക്കെടുക്കുകയായിരുന്നു
വിരസത

വാടകക്കെടുത്ത സമയം പോലെ
ഉടൽ ചവിട്ടുന്നു
അനുവാദമുള്ള പക്ഷി എന്ന് 
പ്രണയം
അത്രയും നേരം അരികിൽ ചിലക്കുന്നു

ചിലക്കൽ വെച്ച് മാറി
തത്തയെന്ന് പറഞ്ഞുറപ്പിച്ച നുണപ്പക്ഷികൾ 

ഉടലാകുമോ
നഗ്നതയുടെ വിരസത ചന്ദ്രക്കലകളിൽ 
ഇട്ടുവെക്കുന്ന ഇടം

കിടക്കുന്ന ആളിന് മുകളിൽ
കുതറുമോ ചന്ദ്രക്കല?

തൂവലുള്ള ഇരുട്ട് കീറി രാത്രി,
ഉടലിൻ്റെ ചീട്ടെടുക്കുന്നു
നഗ്നത തുറന്ന് വായിച്ചു തുടങ്ങുന്നു...

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട  ഒരലമാരയായി പകലിൽ ചാരിവെച്ച സൂര്യൻ വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം  അതിലേറെ വിഷാദം വാരിവലിച്ചിട്ട അസ്തമയത്തിൽ  രാത്രി ചുറ്റിക്കിടക്കുന്നു സമയം മാത്രം, അടുക്കിപ്പെറുക്കി വെക്കുന്നു വസ്ത്രങ്ങൾക്കിടയിൽ ഉടലും ഇരുട്ടുന്നു ഉടലും ഉലയുന്നു ഇരുട്ടിയ ഉടലുകൾക്കൊപ്പം  നീണ്ടുകിടക്കും രാത്രി ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം, അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന ഇന്നലെയുടെ ജാം ഞാനും  തിരച്ചിലുകൾ മതിയാക്കി വിരലുകൾ ഉടലിൽ തിരിച്ച് വന്ന് കയറും നേരം സിഗററ്റുകൾ പോലെ സ്പർശനങ്ങൾ അവയുടെ കുറ്റികൾ ഓരോ ഇറ്റിലും വീട് മേൽക്കൂര ചുമക്കുന്നു കവിത ഞൊറിയും കവിതയുടുക്കും ഉടൽ വിരൽ ഇനിയും ഇറ്റുതീരാത്ത  ചിത്രപ്പണികളുടെ ഞാറ്റുവേല ചിറകുകളുടെ അഴിയുള്ള മിനുക്കത്തിൻ്റെ അലമാര പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ ഉറക്കമൊഴിയുമ്പോലെ പറക്കമൊഴിക്കുന്നുണ്ട് ഓരോ മിന്നാംമിനുങ്ങും ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ മേഘങ്...

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...