Skip to main content

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ


1

തലക്ക് മുകളിൽ 
ചന്ദ്രക്കലയുമായി 
നടന്നുപോകും ഒരാൾ

നടത്തം മാറ്റി അയാൾ
നൃത്തം വെക്കുന്നു
മുകളിൽ 
ചന്ദ്രക്കല തുടരുന്നു

മനുഷ്യനായി അയാൾ തുടരുമോ?
മാനത്ത് തൊട്ടുനോക്കുമ്പോലെ
ചന്ദ്രക്കല എത്തിനോക്കുന്നു
കല ദൈവമാകുന്നു

എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല
ഇട്ടുവെയ്ക്കും മാനം
എന്ന് നൃത്തത്തിലേക്ക് നടത്തം,
പതിയേ കുതറുന്നു

2

ആരും നടക്കാത്ത 
ആരും ഇരിക്കാത്ത 
ഒതുക്കു കല്ല്
പുഴയുടെ രണ്ടാമത്തെ കര

അതിൻ്റെ നാലാമത്തെ വിരസതയും
വിരിഞ്ഞ് തീർത്ത പൂവ്

അരികിൽ
മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ
മാനം പണിഞ്ഞ് കൊടുക്കുന്നവൾ

മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന്
കൊത്ത് പണികൾ കഴിഞ്ഞ ജലം
അവൾ ഓളങ്ങളിൽ 
ബാക്കിവെക്കുന്നു
നടക്കുന്നു

അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല 
ധ്യാനമിറ്റും ബുദ്ധശിൽപ്പം
അതിന്നരികിൽ 
ശില തോൽക്കും നിശ്ചലത
അവിടെ മാത്രം ഒഴുകിപ്പരക്കുന്നു

3

കുരുവികൾ വിനിമയത്തിനെടുക്കും
കുരുക്കുത്തിമുല്ലയുടെ 
മുദ്രകളുള്ള നാണയങ്ങൾ
അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു

വാടകയുടെ വിത്തുള്ള വീടുകൾ
അപ്പൂപ്പന്താടി പോലെ
നിലത്ത് പറന്നിറങ്ങുന്നു

സ്വന്തമല്ലാത്ത മണ്ണ്,
വിത്തുകൾ തിരിച്ചറിയും വണ്ണം
പറന്ന് പൊങ്ങുവാൻ 
അവ മറക്കുന്നു

ഒന്നും കഴിയുന്നില്ല
ചായലുകൾ വാങ്ങിപ്പോകും
കുരുക്കുത്തിമുല്ലത്തുടക്കം

4

ഒരു കുരുവിത്തുടക്കം ഇട്ടുവെക്കുവാൻ
മേഘം നീക്കിവെച്ച
മാനമെടുക്കുന്നു

കുരുവികൾ പതിയേ
നിശ്ശബ്ദതയുടെ താക്കോലുകളാവും
സമയം

സൈക്കിളുകൾ 
വാടകക്ക് എടുക്കുമ്പോലെ 
അത്രയും ലളിതമായി
വാടകക്കെടുക്കുകയായിരുന്നു
വിരസത

വാടകക്കെടുത്ത സമയം പോലെ
ഉടൽ ചവിട്ടുന്നു
അനുവാദമുള്ള പക്ഷി എന്ന് 
പ്രണയം
അത്രയും നേരം അരികിൽ ചിലക്കുന്നു

ചിലക്കൽ വെച്ച് മാറി
തത്തയെന്ന് പറഞ്ഞുറപ്പിച്ച നുണപ്പക്ഷികൾ 

ഉടലാകുമോ
നഗ്നതയുടെ വിരസത ചന്ദ്രക്കലകളിൽ 
ഇട്ടുവെക്കുന്ന ഇടം

കിടക്കുന്ന ആളിന് മുകളിൽ
കുതറുമോ ചന്ദ്രക്കല?

തൂവലുള്ള ഇരുട്ട് കീറി രാത്രി,
ഉടലിൻ്റെ ചീട്ടെടുക്കുന്നു
നഗ്നത തുറന്ന് വായിച്ചു തുടങ്ങുന്നു...

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!