Skip to main content

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ


1

തലക്ക് മുകളിൽ 
ചന്ദ്രക്കലയുമായി 
നടന്നുപോകും ഒരാൾ

നടത്തം മാറ്റി അയാൾ
നൃത്തം വെക്കുന്നു
മുകളിൽ 
ചന്ദ്രക്കല തുടരുന്നു

മനുഷ്യനായി അയാൾ തുടരുമോ?
മാനത്ത് തൊട്ടുനോക്കുമ്പോലെ
ചന്ദ്രക്കല എത്തിനോക്കുന്നു
കല ദൈവമാകുന്നു

എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല
ഇട്ടുവെയ്ക്കും മാനം
എന്ന് നൃത്തത്തിലേക്ക് നടത്തം,
പതിയേ കുതറുന്നു

2

ആരും നടക്കാത്ത 
ആരും ഇരിക്കാത്ത 
ഒതുക്കു കല്ല്
പുഴയുടെ രണ്ടാമത്തെ കര

അതിൻ്റെ നാലാമത്തെ വിരസതയും
വിരിഞ്ഞ് തീർത്ത പൂവ്

അരികിൽ
മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ
മാനം പണിഞ്ഞ് കൊടുക്കുന്നവൾ

മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന്
കൊത്ത് പണികൾ കഴിഞ്ഞ ജലം
അവൾ ഓളങ്ങളിൽ 
ബാക്കിവെക്കുന്നു
നടക്കുന്നു

അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല 
ധ്യാനമിറ്റും ബുദ്ധശിൽപ്പം
അതിന്നരികിൽ 
ശില തോൽക്കും നിശ്ചലത
അവിടെ മാത്രം ഒഴുകിപ്പരക്കുന്നു

3

കുരുവികൾ വിനിമയത്തിനെടുക്കും
കുരുക്കുത്തിമുല്ലയുടെ 
മുദ്രകളുള്ള നാണയങ്ങൾ
അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു

വാടകയുടെ വിത്തുള്ള വീടുകൾ
അപ്പൂപ്പന്താടി പോലെ
നിലത്ത് പറന്നിറങ്ങുന്നു

സ്വന്തമല്ലാത്ത മണ്ണ്,
വിത്തുകൾ തിരിച്ചറിയും വണ്ണം
പറന്ന് പൊങ്ങുവാൻ 
അവ മറക്കുന്നു

ഒന്നും കഴിയുന്നില്ല
ചായലുകൾ വാങ്ങിപ്പോകും
കുരുക്കുത്തിമുല്ലത്തുടക്കം

4

ഒരു കുരുവിത്തുടക്കം ഇട്ടുവെക്കുവാൻ
മേഘം നീക്കിവെച്ച
മാനമെടുക്കുന്നു

കുരുവികൾ പതിയേ
നിശ്ശബ്ദതയുടെ താക്കോലുകളാവും
സമയം

സൈക്കിളുകൾ 
വാടകക്ക് എടുക്കുമ്പോലെ 
അത്രയും ലളിതമായി
വാടകക്കെടുക്കുകയായിരുന്നു
വിരസത

വാടകക്കെടുത്ത സമയം പോലെ
ഉടൽ ചവിട്ടുന്നു
അനുവാദമുള്ള പക്ഷി എന്ന് 
പ്രണയം
അത്രയും നേരം അരികിൽ ചിലക്കുന്നു

ചിലക്കൽ വെച്ച് മാറി
തത്തയെന്ന് പറഞ്ഞുറപ്പിച്ച നുണപ്പക്ഷികൾ 

ഉടലാകുമോ
നഗ്നതയുടെ വിരസത ചന്ദ്രക്കലകളിൽ 
ഇട്ടുവെക്കുന്ന ഇടം

കിടക്കുന്ന ആളിന് മുകളിൽ
കുതറുമോ ചന്ദ്രക്കല?

തൂവലുള്ള ഇരുട്ട് കീറി രാത്രി,
ഉടലിൻ്റെ ചീട്ടെടുക്കുന്നു
നഗ്നത തുറന്ന് വായിച്ചു തുടങ്ങുന്നു...

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ