Skip to main content

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും
അതിനെ നിശ്ചലത ചേർത്ത്
ഡാവിഞ്ചീശിൽപ്പമാക്കും
വാക്ക്

ശിൽപ്പങ്ങളുടെ കമ്പോളത്തിൽ
എൻ്റെ ശിൽപ്പം മാത്രം 
അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും
കാണുന്ന നിശ്ചലതകളോടൊക്കെ
വിലപേശിനിൽക്കും
കവിത മറക്കും

മുരടനക്കലുകളുടെ മ്യൂസിയത്തിൽ
നോക്കിനിൽപ്പുകളിൽ,
അതിൻ്റെ ശബ്ദം 
അനക്കം 
വീണ്ടെടുക്കുവാനാകാത്ത
ഒരു വാക്ക് 
പതിയേ എൻ്റെ കവിതയിലേക്ക് 
നടക്കും

അത് 
നിശ്ശബ്ദതകളെ താലോലിക്കും
കവിതയിലേക്ക്
നിശ്ചലതകളേ സന്നിവേശിപ്പിക്കും
ഒന്നും മിണ്ടാതെ
ഓരോ വാക്കിനേയും
സമാധാനിപ്പിക്കുകയും ചെയ്യും

കാക്ക അതിൻ്റെ വാക്ക് കൊത്തി
കല്ലാക്കി 
ഒരു കുടത്തിലിടുമ്പോൽ
പൊങ്ങിവരും ജലത്തിൽ
തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ
കണ്ടെത്തലുകളുടെ കല 
പിന്നെയെപ്പോഴോ അതും കല്ലാവും
അപ്പോഴും ദാഹം ബാക്കിയാവും

മാപ്പിളപ്പാട്ടുള്ള ഒരിടത്ത് 
കുണുങ്ങുവാൻ പോകും ജലം
എൻ്റെ പ്രണയിനിയുടെ ദാഹത്തെ
അവളുടെ തൂവാലക്കാലങ്ങൾ
ഒപ്പിയെടുക്കും വണ്ണം
കാക്കകറുപ്പുള്ള കവിതയിലെങ്കിലും
ഒരു കല്ലാവുമോ ദാഹം
കവിത കല്ലാവും കാലത്ത് 
അവളാകുമോ ജലം
ബാക്കിയാവും ദാഹം 
ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം

ഒരു പക്ഷേ കവിതയിലെ
മരങ്കൊത്തി ചൊരുക്കുള്ള വാക്കുകൾ
അവയ്ക്കിരിക്കുവാനുള്ള സ്ഥലം
ശൂന്യതയുടെ സുഷമ്നക്കരികിൽ സുഷിരമായി കണ്ടെത്തുമ്പോലെ

നൃത്തം വെച്ചുള്ള കൊത്താണ്
അങ്ങ് ദൂരെ സൂര്യൻ,
കിഴക്കിൻ്റെ മരങ്കൊത്തിയാവുമ്പോലെ
എന്നിട്ടും മഞ്ഞ് വകഞ്ഞ് അതിൻ്റെ നാലാമത്തെ കൊത്ത് 
ഒരു പക്ഷേ നൂറാമത്തേതും
ഒരു പക്ഷേ എങ്ങും കൊള്ളാത്തത്
പകലാവുമ്പോലെ

സുഷിരങ്ങൾ വകഞ്ഞ് 
വൈകി പടിഞ്ഞാറിൽ 
ആരെങ്കിലും കണ്ടെത്തുമ്പോൽ അതിൻ്റെ വൈകാരികമായ വൈകൽ 
ഇരുട്ടാവുമോ
അതോ മറ്റൊരു പകലാകുമോ?

വൈകാരികമായ പകൽ

അപ്പോൾ എന്ത് ചെയ്യും ഇരുട്ട്?
ഇരുട്ട് അതിൻ്റെ കല്ലാവുമ്പോലെ
ഒരു പക്ഷേ പൊങ്ങിവരും രാത്രി

മിനുക്കങ്ങളിൽ പൊങ്ങിക്കിടക്കും
മിന്നാംമിനുങ്ങുകൾ എന്ന്
അപ്പോഴും തുടർച്ചകൾ
വെളിച്ചം കണ്ടെത്തും പോലെ

അപ്പോഴും ശൂന്യതയിൽ
ഭാഷയുടെ സുഷിരം
ഒരു പക്ഷേ ഭാവനയുടേതും
കവിതയിൽ സ്ഥലകാല മുദ്രയാകും വരെ

അപ്പോഴും
പൊങ്ങിവരും ചന്ദ്രക്കല,
മാനത്ത് നോക്കിയിരിക്കും
ഞാനും എൻ്റെ കവിത നോക്കുന്ന
നോയമ്പും 

2

ഒരു മെരുക്കുകലയും ആനയിൽ
കൊള്ളുന്നില്ല
പാപ്പാനിലേക്ക് തുളുമ്പുമ്പോഴും

കാക്കകൾ മെച്ചം വന്ന കറുപ്പ്
ചുമക്കുവാൻ ഏൽപ്പിച്ചത് പോലെ അവ
കവിതക്ക് പുറത്തേക്ക് നടക്കുന്നു

വാക്കിൻ്റെ പാപ്പാനായി
ഒപ്പം നടക്കുന്നു കവിതയും 

ഒരു മെരുക്കു കലയാവും ആന
അതേയെന്ന വണ്ണം
വാക്കുകൾ കവിതയും ചുമക്കുന്നു
അർത്ഥങ്ങൾ പങ്കിടുന്നു 
വികാരങ്ങൾ പരിപാലിക്കുന്നു

നിശ്ചലതയുടെ നെറ്റിപ്പട്ടം കെട്ടി 
അതേയെന്ന വാക്ക് കവിതയിൽ ചലനാത്മകതയുടെ തിടമ്പെടുത്ത് നിൽക്കുന്നിടത്താണ്

ഏത് നിശ്ചലതകളിലും
അത് പുറത്തേക്ക് എഴുന്നെള്ളിക്കും
ചലനാത്മകതകളുള്ള കവിതകൾ

കാക്കച്ചതുപ്പിൽ കറുപ്പ്
ചുണ്ടുകൾ ഉമ്മകളുടെ പാപ്പാൻ
ഇനി പക്ഷികളുടെ ചതുപ്പാകുമോ
ആകാശം

3

ഇനിയും മെരുങ്ങാത്ത വാക്ക് 
മാനത്ത് ചന്ദ്രക്കലയാവുമ്പോലെ
മാനം ചന്ദ്രക്കലകളുടെ മ്യൂസിയം

ചിറകിൽ കൊള്ളും ആകാശം മാത്രം
എൻ്റെ കാക്കയെടുക്കുന്നു
അതിൻ്റെ വാക്കിലേക്ക് തുളുമ്പുന്നത് മാത്രം ഞാനും

വാക്കുകളുടെ മെരുക്കലാണ്
മെരുങ്ങിയ വിരലുകൾ നടത്തും ഉൽസവം

നാരങ്ങാവെള്ളത്തിൽ
തണുപ്പും മധുരവും തമ്മിൽ 
ഇടകലരും പോലെ 
അപരിചതങ്ങളിൽ പോയി
ഇടകലരും ഉടലുകൾ
ചുണ്ടിൽ ഞെരുങ്ങും വാക്കുകൾ

അതിൽ 
തമ്മിൽ മെരുങ്ങിയ ഒരു വാക്ക്
കാലം ഉമ്മയാക്കും പോലെ

ചുണ്ടിൽ തട്ടി
വാക്കിൽ തട്ടി
ഭാഷയിൽ തങ്ങി നിൽക്കും 
ഉപ്പിൻ്റെ കല
ഒരു പക്ഷേ മധുരത്തിൻ്റേയും

ചുംബനങ്ങളുടെ ഉത്സവത്തിൽ
ചുണ്ടുകൾ അപ്പൂപ്പന്താടികൾ 
ഉടലുകൾ മെരുങ്ങുവാൻ വരുന്ന ഇടം
ഓരോ ഉമ്മയും എടുത്തുവെയ്ക്കുന്നു

വിരലുകൾ
ആനക്കൊമ്പിൽ കൊത്തിവെച്ച് 
ആനയുടെ കാലുകളിൽ 
പാപ്പാൻ നടക്കുമ്പോലെ
കവിതക്കരികിൽ
കവിതക്കൊപ്പം നടക്കുന്നു
ജീവിതത്തിലേക്ക് മെരുങ്ങുന്നു

വിരലുകളുടെ മെരുക്കുകല
എന്നാലും എഴുതുമ്പോൾ കവിതകൾ ഇടയുന്നുണ്ട്
ഉടലുകൾ ചിതറുന്നുണ്ട്
ഓരോ വാക്കിലും തങ്ങി നൽക്കും നിശ്ചലതയുടെ പരതൽ
ഒരു പക്ഷേ തൂവൽ പോലെ

കിലുക്കങ്ങളുള്ള കാലടികൾക്കരികിൽ
വാക്കിന്നരികിലെ പാപ്പാൻ 
കാലടികൾ കൊളുത്തിവെയ്ക്കുന്നു
നടത്തം കെടുത്തുന്നു

മുല്ലപ്പൂവ് നിലത്ത് വീഴുമ്പോലെ
എങ്ങും ചിതറും നിശ്ശബ്ദത

4

പകൽ ഒരു മ്യൂസിയമാകുന്നിടത്താണ് ഇനി നാളങ്ങളുടെ മ്യൂസിയമാകുമോ
പകൽ
വെളിച്ചങ്ങൾ പ്രദർശന വസ്തുക്കൾ

സാധ്യമായ ഒരു നിശ്ചലത
ഓരോ വാക്കിലും 
പരതും കവിതകൾ

നോവ് കല
വിഷാദങ്ങളുടെ മ്യൂസിയം
വിശ്വസിക്കുമോ 
പ്രദർശനവസ്തു പോലെ 
സദാതുടച്ച് തിളക്കിവെയ്ക്കും
അതിലെ വിൻറേജ് വിഷാദം

നോവുകൾക്കുണ്ടാവുമോ മ്യൂസിയം
സന്ദർശകനായ നോവ് 
ബാക്കി വെക്കുന്നതെന്തും ഉടലാവുന്ന കാലത്തിലേക്ക് തിരിഞ്ഞ് നടക്കുന്നു

കൊത്തുപണികളുടെ മ്യൂസിയത്തിൽ
നിശ്ചലതയുടെ പേശികളുള്ള ഒരു വാക്ക്
ശിൽപ്പമാകുമ്പോലെ

നിശ്ചലതകളുടെ മ്യൂസിയത്തിൽ 
പുതിയൊരു വസ്തുവായി 
വാക്കിനെ
കവിത കൊത്തിവെക്കുമോ

ഇനി മറവികൾക്കെന്ന പോലെ 
മറക്കുന്ന കവിതകൾക്കുമുണ്ടാവുമോ
മ്യൂസിയം

ഉണ്ടോ ഇല്ലയോ എന്നത് 
ഓരോ വാക്കുകളുടെയും മ്യൂസിയമാകുന്നിടത്താണ്

ഒരു പക്ഷേ 
സംശയങ്ങളുടെ മ്യൂസിയമാവണം!



Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട  ഒരലമാരയായി പകലിൽ ചാരിവെച്ച സൂര്യൻ വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം  അതിലേറെ വിഷാദം വാരിവലിച്ചിട്ട അസ്തമയത്തിൽ  രാത്രി ചുറ്റിക്കിടക്കുന്നു സമയം മാത്രം, അടുക്കിപ്പെറുക്കി വെക്കുന്നു വസ്ത്രങ്ങൾക്കിടയിൽ ഉടലും ഇരുട്ടുന്നു ഉടലും ഉലയുന്നു ഇരുട്ടിയ ഉടലുകൾക്കൊപ്പം  നീണ്ടുകിടക്കും രാത്രി ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം, അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന ഇന്നലെയുടെ ജാം ഞാനും  തിരച്ചിലുകൾ മതിയാക്കി വിരലുകൾ ഉടലിൽ തിരിച്ച് വന്ന് കയറും നേരം സിഗററ്റുകൾ പോലെ സ്പർശനങ്ങൾ അവയുടെ കുറ്റികൾ ഓരോ ഇറ്റിലും വീട് മേൽക്കൂര ചുമക്കുന്നു കവിത ഞൊറിയും കവിതയുടുക്കും ഉടൽ വിരൽ ഇനിയും ഇറ്റുതീരാത്ത  ചിത്രപ്പണികളുടെ ഞാറ്റുവേല ചിറകുകളുടെ അഴിയുള്ള മിനുക്കത്തിൻ്റെ അലമാര പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ ഉറക്കമൊഴിയുമ്പോലെ പറക്കമൊഴിക്കുന്നുണ്ട് ഓരോ മിന്നാംമിനുങ്ങും ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ മേഘങ്...

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...