Skip to main content

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും
അതിനെ നിശ്ചലത ചേർത്ത്
ഡാവിഞ്ചീശിൽപ്പമാക്കും
വാക്ക്

ശിൽപ്പങ്ങളുടെ കമ്പോളത്തിൽ
എൻ്റെ ശിൽപ്പം മാത്രം 
അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും
കാണുന്ന നിശ്ചലതകളോടൊക്കെ
വിലപേശിനിൽക്കും
കവിത മറക്കും

മുരടനക്കലുകളുടെ മ്യൂസിയത്തിൽ
നോക്കിനിൽപ്പുകളിൽ,
അതിൻ്റെ ശബ്ദം 
അനക്കം 
വീണ്ടെടുക്കുവാനാകാത്ത
ഒരു വാക്ക് 
പതിയേ എൻ്റെ കവിതയിലേക്ക് 
നടക്കും

അത് 
നിശ്ശബ്ദതകളെ താലോലിക്കും
കവിതയിലേക്ക്
നിശ്ചലതകളേ സന്നിവേശിപ്പിക്കും
ഒന്നും മിണ്ടാതെ
ഓരോ വാക്കിനേയും
സമാധാനിപ്പിക്കുകയും ചെയ്യും

കാക്ക അതിൻ്റെ വാക്ക് കൊത്തി
കല്ലാക്കി 
ഒരു കുടത്തിലിടുമ്പോൽ
പൊങ്ങിവരും ജലത്തിൽ
തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ
കണ്ടെത്തലുകളുടെ കല 
പിന്നെയെപ്പോഴോ അതും കല്ലാവും
അപ്പോഴും ദാഹം ബാക്കിയാവും

മാപ്പിളപ്പാട്ടുള്ള ഒരിടത്ത് 
കുണുങ്ങുവാൻ പോകും ജലം
എൻ്റെ പ്രണയിനിയുടെ ദാഹത്തെ
അവളുടെ തൂവാലക്കാലങ്ങൾ
ഒപ്പിയെടുക്കും വണ്ണം
കാക്കകറുപ്പുള്ള കവിതയിലെങ്കിലും
ഒരു കല്ലാവുമോ ദാഹം
കവിത കല്ലാവും കാലത്ത് 
അവളാകുമോ ജലം
ബാക്കിയാവും ദാഹം 
ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം

ഒരു പക്ഷേ കവിതയിലെ
മരങ്കൊത്തി ചൊരുക്കുള്ള വാക്കുകൾ
അവയ്ക്കിരിക്കുവാനുള്ള സ്ഥലം
ശൂന്യതയുടെ സുഷമ്നക്കരികിൽ സുഷിരമായി കണ്ടെത്തുമ്പോലെ

നൃത്തം വെച്ചുള്ള കൊത്താണ്
അങ്ങ് ദൂരെ സൂര്യൻ,
കിഴക്കിൻ്റെ മരങ്കൊത്തിയാവുമ്പോലെ
എന്നിട്ടും മഞ്ഞ് വകഞ്ഞ് അതിൻ്റെ നാലാമത്തെ കൊത്ത് 
ഒരു പക്ഷേ നൂറാമത്തേതും
ഒരു പക്ഷേ എങ്ങും കൊള്ളാത്തത്
പകലാവുമ്പോലെ

സുഷിരങ്ങൾ വകഞ്ഞ് 
വൈകി പടിഞ്ഞാറിൽ 
ആരെങ്കിലും കണ്ടെത്തുമ്പോൽ അതിൻ്റെ വൈകാരികമായ വൈകൽ 
ഇരുട്ടാവുമോ
അതോ മറ്റൊരു പകലാകുമോ?

വൈകാരികമായ പകൽ

അപ്പോൾ എന്ത് ചെയ്യും ഇരുട്ട്?
ഇരുട്ട് അതിൻ്റെ കല്ലാവുമ്പോലെ
ഒരു പക്ഷേ പൊങ്ങിവരും രാത്രി

മിനുക്കങ്ങളിൽ പൊങ്ങിക്കിടക്കും
മിന്നാംമിനുങ്ങുകൾ എന്ന്
അപ്പോഴും തുടർച്ചകൾ
വെളിച്ചം കണ്ടെത്തും പോലെ

അപ്പോഴും ശൂന്യതയിൽ
ഭാഷയുടെ സുഷിരം
ഒരു പക്ഷേ ഭാവനയുടേതും
കവിതയിൽ സ്ഥലകാല മുദ്രയാകും വരെ

അപ്പോഴും
പൊങ്ങിവരും ചന്ദ്രക്കല,
മാനത്ത് നോക്കിയിരിക്കും
ഞാനും എൻ്റെ കവിത നോക്കുന്ന
നോയമ്പും 

2

ഒരു മെരുക്കുകലയും ആനയിൽ
കൊള്ളുന്നില്ല
പാപ്പാനിലേക്ക് തുളുമ്പുമ്പോഴും

കാക്കകൾ മെച്ചം വന്ന കറുപ്പ്
ചുമക്കുവാൻ ഏൽപ്പിച്ചത് പോലെ അവ
കവിതക്ക് പുറത്തേക്ക് നടക്കുന്നു

വാക്കിൻ്റെ പാപ്പാനായി
ഒപ്പം നടക്കുന്നു കവിതയും 

ഒരു മെരുക്കു കലയാവും ആന
അതേയെന്ന വണ്ണം
വാക്കുകൾ കവിതയും ചുമക്കുന്നു
അർത്ഥങ്ങൾ പങ്കിടുന്നു 
വികാരങ്ങൾ പരിപാലിക്കുന്നു

നിശ്ചലതയുടെ നെറ്റിപ്പട്ടം കെട്ടി 
അതേയെന്ന വാക്ക് കവിതയിൽ ചലനാത്മകതയുടെ തിടമ്പെടുത്ത് നിൽക്കുന്നിടത്താണ്

ഏത് നിശ്ചലതകളിലും
അത് പുറത്തേക്ക് എഴുന്നെള്ളിക്കും
ചലനാത്മകതകളുള്ള കവിതകൾ

കാക്കച്ചതുപ്പിൽ കറുപ്പ്
ചുണ്ടുകൾ ഉമ്മകളുടെ പാപ്പാൻ
ഇനി പക്ഷികളുടെ ചതുപ്പാകുമോ
ആകാശം

3

ഇനിയും മെരുങ്ങാത്ത വാക്ക് 
മാനത്ത് ചന്ദ്രക്കലയാവുമ്പോലെ
മാനം ചന്ദ്രക്കലകളുടെ മ്യൂസിയം

ചിറകിൽ കൊള്ളും ആകാശം മാത്രം
എൻ്റെ കാക്കയെടുക്കുന്നു
അതിൻ്റെ വാക്കിലേക്ക് തുളുമ്പുന്നത് മാത്രം ഞാനും

വാക്കുകളുടെ മെരുക്കലാണ്
മെരുങ്ങിയ വിരലുകൾ നടത്തും ഉൽസവം

നാരങ്ങാവെള്ളത്തിൽ
തണുപ്പും മധുരവും തമ്മിൽ 
ഇടകലരും പോലെ 
അപരിചതങ്ങളിൽ പോയി
ഇടകലരും ഉടലുകൾ
ചുണ്ടിൽ ഞെരുങ്ങും വാക്കുകൾ

അതിൽ 
തമ്മിൽ മെരുങ്ങിയ ഒരു വാക്ക്
കാലം ഉമ്മയാക്കും പോലെ

ചുണ്ടിൽ തട്ടി
വാക്കിൽ തട്ടി
ഭാഷയിൽ തങ്ങി നിൽക്കും 
ഉപ്പിൻ്റെ കല
ഒരു പക്ഷേ മധുരത്തിൻ്റേയും

ചുംബനങ്ങളുടെ ഉത്സവത്തിൽ
ചുണ്ടുകൾ അപ്പൂപ്പന്താടികൾ 
ഉടലുകൾ മെരുങ്ങുവാൻ വരുന്ന ഇടം
ഓരോ ഉമ്മയും എടുത്തുവെയ്ക്കുന്നു

വിരലുകൾ
ആനക്കൊമ്പിൽ കൊത്തിവെച്ച് 
ആനയുടെ കാലുകളിൽ 
പാപ്പാൻ നടക്കുമ്പോലെ
കവിതക്കരികിൽ
കവിതക്കൊപ്പം നടക്കുന്നു
ജീവിതത്തിലേക്ക് മെരുങ്ങുന്നു

വിരലുകളുടെ മെരുക്കുകല
എന്നാലും എഴുതുമ്പോൾ കവിതകൾ ഇടയുന്നുണ്ട്
ഉടലുകൾ ചിതറുന്നുണ്ട്
ഓരോ വാക്കിലും തങ്ങി നൽക്കും നിശ്ചലതയുടെ പരതൽ
ഒരു പക്ഷേ തൂവൽ പോലെ

കിലുക്കങ്ങളുള്ള കാലടികൾക്കരികിൽ
വാക്കിന്നരികിലെ പാപ്പാൻ 
കാലടികൾ കൊളുത്തിവെയ്ക്കുന്നു
നടത്തം കെടുത്തുന്നു

മുല്ലപ്പൂവ് നിലത്ത് വീഴുമ്പോലെ
എങ്ങും ചിതറും നിശ്ശബ്ദത

4

പകൽ ഒരു മ്യൂസിയമാകുന്നിടത്താണ് ഇനി നാളങ്ങളുടെ മ്യൂസിയമാകുമോ
പകൽ
വെളിച്ചങ്ങൾ പ്രദർശന വസ്തുക്കൾ

സാധ്യമായ ഒരു നിശ്ചലത
ഓരോ വാക്കിലും 
പരതും കവിതകൾ

നോവ് കല
വിഷാദങ്ങളുടെ മ്യൂസിയം
വിശ്വസിക്കുമോ 
പ്രദർശനവസ്തു പോലെ 
സദാതുടച്ച് തിളക്കിവെയ്ക്കും
അതിലെ വിൻറേജ് വിഷാദം

നോവുകൾക്കുണ്ടാവുമോ മ്യൂസിയം
സന്ദർശകനായ നോവ് 
ബാക്കി വെക്കുന്നതെന്തും ഉടലാവുന്ന കാലത്തിലേക്ക് തിരിഞ്ഞ് നടക്കുന്നു

കൊത്തുപണികളുടെ മ്യൂസിയത്തിൽ
നിശ്ചലതയുടെ പേശികളുള്ള ഒരു വാക്ക്
ശിൽപ്പമാകുമ്പോലെ

നിശ്ചലതകളുടെ മ്യൂസിയത്തിൽ 
പുതിയൊരു വസ്തുവായി 
വാക്കിനെ
കവിത കൊത്തിവെക്കുമോ

ഇനി മറവികൾക്കെന്ന പോലെ 
മറക്കുന്ന കവിതകൾക്കുമുണ്ടാവുമോ
മ്യൂസിയം

ഉണ്ടോ ഇല്ലയോ എന്നത് 
ഓരോ വാക്കുകളുടെയും മ്യൂസിയമാകുന്നിടത്താണ്

ഒരു പക്ഷേ 
സംശയങ്ങളുടെ മ്യൂസിയമാവണം!



Comments

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...