Skip to main content

ദൈവം ആയും ആഴങ്ങൾ

വേലിപ്പരുത്തിപ്പൂവിന്റെ ആകൃതിയിൽ
വിരിഞ്ഞ് നിലത്തുവീഴും മുമ്പ്
കൊഴിയുന്നതിലേയ്ക്കൊക്കെ ആയും
ദൈവം

പെയ്ത്ത് മഴയിൽ രാവി
മേൽക്കൂരകളിൽ തിരുകും
ചോർച്ച 

ഓരോ ഇറ്റിലും കിടന്ന് തിരിയും ജലം
അതിലേയ്ക്കായും,
മഴവെള്ളത്തിന്റെ താക്കോൽ
ഇറവെള്ളത്തിന്റെ പിത്തളപ്പൂട്ടിൽ
കാലുനനയ്ക്കും തുരുമ്പ്

തിരക്കുള്ള ബസ്സിൽ നിന്ന്
യാത്രചെയ്യും യാത്രികനേപ്പോലെ
അടുത്ത ഏത് താളത്തിൽ വെയ്ക്കും
എന്ന് ആകുലപ്പെടും മൃദംഗത്തിന്നരികിലെ വിരൽ
കൈയ്യിലെ മഴവെള്ള രാഖി

മൃദംഗവും മഴയും അടുത്തടുത്തിരുന്നാൽ
ഏതിൽതൊടും വിരൽ
എന്ന് എത്തിനോക്കുകയാവും താളം

താളങ്ങൾ കേസരം
മൃദംഗം ഒരു ചെമ്പരത്തി

മൂക്കുത്തിയുടെ ഇതളുകൾക്കരികിൽ
ചെമ്പരത്തിയുടെ ഒരു തുള്ളി
മൂക്കിൽ,
സെറീനാവഹാബിൻ്റെ മൂക്കിലെ
മൂക്കൂത്തിയാകും കാലം

ചിറകുകൾ വാരിച്ചുറ്റി
കാലുകൾ വലിച്ചിഴച്ച്
ഏകാന്തതയുടെ തുമ്പിഗർത്തങ്ങൾ
നിശ്ശബ്ദം ഇറ്റും ഇടങ്ങളിൽ,
ലോകം

ബസ് നിർത്തും ഇടങ്ങളിലെല്ലാം
ഇറ്റുവീഴും പാട്ട്
പാട്ടില്ലാതെ അവിടെ ഇറങ്ങും യാത്രികൻ
അടുത്ത ചുവട് വെക്കും മുമ്പ്
അയാളിലേക്കായും പ്രായം

കടലാവണക്കിന്റെ പശയിലേക്ക്
ശ്വാസം കഴിഞ്ഞുവരും ഉടൽ,
വിട്ടുകൊടുക്കുന്നു 
കുമിളകളിലേക്ക് പറന്നുയരുന്നു

വിശ്വാസികളെ മാത്രം 
കൊന്തിത്തൊട്ടുകളിക്കുവാൻ ദൈവം എടുത്തണിയും
കാല്
വിരലിൻ്റെ പൂക്കൂറ്റി
മേഘമന്ദാരത്തിൻ്റെ കതിന
ഒരായുസ്സിൻ്റെ ആയൽ

വിശ്വാസിയുടെ ഓട്ടം എടുത്തണിഞ്ഞ്
അവിശ്വാസികൾക്കിടയിൽ
നിൽക്കും
എൻ്റെ പ്രാർത്ഥന

വേലിക്കരികിൽ, പൂക്കൾക്കിടയിൽ
കടലാവണക്കിന്റെ 
ചെടിപണിയും സൂര്യൻ

അതിൽ
ആരായലുകളുടെ ദൈവം, പണിഞ്ഞുവെക്കും
കേസരം 

വിരിഞ്ഞപൂക്കൾക്കരികിൽ
നേരംമ്പോക്ക് വരച്ചുചേർക്കുന്നു
നേരംവിരിയുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...