Skip to main content

ദൈവം ആയും ആഴങ്ങൾ

വേലിപ്പരുത്തിപ്പൂവിന്റെ ആകൃതിയിൽ
വിരിഞ്ഞ് നിലത്തുവീഴും മുമ്പ്
കൊഴിയുന്നതിലേയ്ക്കൊക്കെ ആയും
ദൈവം

പെയ്ത്ത് മഴയിൽ രാവി
മേൽക്കൂരകളിൽ തിരുകും
ചോർച്ച 

ഓരോ ഇറ്റിലും കിടന്ന് തിരിയും ജലം
അതിലേയ്ക്കായും,
മഴവെള്ളത്തിന്റെ താക്കോൽ
ഇറവെള്ളത്തിന്റെ പിത്തളപ്പൂട്ടിൽ
കാലുനനയ്ക്കും തുരുമ്പ്

തിരക്കുള്ള ബസ്സിൽ നിന്ന്
യാത്രചെയ്യും യാത്രികനേപ്പോലെ
അടുത്ത ഏത് താളത്തിൽ വെയ്ക്കും
എന്ന് ആകുലപ്പെടും മൃദംഗത്തിന്നരികിലെ വിരൽ
കൈയ്യിലെ മഴവെള്ള രാഖി

മൃദംഗവും മഴയും അടുത്തടുത്തിരുന്നാൽ
ഏതിൽതൊടും വിരൽ
എന്ന് എത്തിനോക്കുകയാവും താളം

താളങ്ങൾ കേസരം
മൃദംഗം ഒരു ചെമ്പരത്തി

മൂക്കുത്തിയുടെ ഇതളുകൾക്കരികിൽ
ചെമ്പരത്തിയുടെ ഒരു തുള്ളി
മൂക്കിൽ,
സെറീനാവഹാബിൻ്റെ മൂക്കിലെ
മൂക്കൂത്തിയാകും കാലം

ചിറകുകൾ വാരിച്ചുറ്റി
കാലുകൾ വലിച്ചിഴച്ച്
ഏകാന്തതയുടെ തുമ്പിഗർത്തങ്ങൾ
നിശ്ശബ്ദം ഇറ്റും ഇടങ്ങളിൽ,
ലോകം

ബസ് നിർത്തും ഇടങ്ങളിലെല്ലാം
ഇറ്റുവീഴും പാട്ട്
പാട്ടില്ലാതെ അവിടെ ഇറങ്ങും യാത്രികൻ
അടുത്ത ചുവട് വെക്കും മുമ്പ്
അയാളിലേക്കായും പ്രായം

കടലാവണക്കിന്റെ പശയിലേക്ക്
ശ്വാസം കഴിഞ്ഞുവരും ഉടൽ,
വിട്ടുകൊടുക്കുന്നു 
കുമിളകളിലേക്ക് പറന്നുയരുന്നു

വിശ്വാസികളെ മാത്രം 
കൊന്തിത്തൊട്ടുകളിക്കുവാൻ ദൈവം എടുത്തണിയും
കാല്
വിരലിൻ്റെ പൂക്കൂറ്റി
മേഘമന്ദാരത്തിൻ്റെ കതിന
ഒരായുസ്സിൻ്റെ ആയൽ

വിശ്വാസിയുടെ ഓട്ടം എടുത്തണിഞ്ഞ്
അവിശ്വാസികൾക്കിടയിൽ
നിൽക്കും
എൻ്റെ പ്രാർത്ഥന

വേലിക്കരികിൽ, പൂക്കൾക്കിടയിൽ
കടലാവണക്കിന്റെ 
ചെടിപണിയും സൂര്യൻ

അതിൽ
ആരായലുകളുടെ ദൈവം, പണിഞ്ഞുവെക്കും
കേസരം 

വിരിഞ്ഞപൂക്കൾക്കരികിൽ
നേരംമ്പോക്ക് വരച്ചുചേർക്കുന്നു
നേരംവിരിയുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...