Skip to main content

ഉടൽജീവിയിടം

പക്ഷികൾക്ക് 
പരിശീലനത്തിന് അനുവദിക്കുന്ന ആകാശം പോലെ
ശൂന്യത അനുവദിക്കുകയായിരുന്നു
ഉടലിന്

ശരിയായ ആകാശം അനുവദിക്കുമ്പോൾ
പക്ഷി ചെയ്യുന്നതെന്തും

ആകാശം മനസ്സിലാകാത്തവർക്കായി
ആകാശം കഴിഞ്ഞ് 
അരികിൽ
ശൂന്യതയുടെ ടിപ്പണി സൂക്ഷിക്കുന്നത് പോലെ,
മനുഷ്യനെ മനസ്സിലാകാത്തവർക്കായി
അരികിൽ വെച്ചതാവണം,
പ്രണയത്തിന്റെ ടിപ്പണി

ആകാശം തട്ടിപ്പറിക്കപ്പെട്ട പക്ഷി

കാട് പുറന്തള്ളിയ പാടുകൾ കൊണ്ട് കെട്ടിവെച്ച 
ഒരപേക്ഷഫോം എന്ന നിലയിൽ 
ഒരു മൃഗം

ചുവരിനും കാറ്റിനും ഇടയിൽ
കാതിന്റെ തീയതിയുള്ള കലണ്ടറാവുകയായിരുന്നു

വെറുതെയിരിക്കുമ്പോൾ 
തീ പിടിക്കും വിരൽ 
ബീഡി പോലെ ആകാശത്തെ 
തെറുത്തുവെക്കും കാത്

തീ കെടുത്തി ഉപയോഗിക്കുകയായിരുന്നു
കവിത, ഒരു വിരലിനെ
കെടുമ്പോൾ തീയതിയായി  
തീപിടിക്കുമ്പോൾ വിരലായി
അത് സമാന്തരമായി തുടർന്നൂ, കവിതയിൽ

പൊന്മാനരികിൽ നീലയായി
ജനലിന്നരികിൽ ചതുരമായി
അത് പടർന്നു,
കവിതയുടെ ചിത്തിരവള്ളി

നിശ്ചലതയുടെ അടുത്തെത്തുമ്പോൾ
നായ അതിന്റെ 
മൂന്നാം കാലം ഉയർത്തി
തീയതിയുടെ ഒരു കൊള്ളി പുറത്തേക്കിടുന്നത് പോലെ

ആകാശം ഒരു നായയല്ല

അതിന്റെ നിശ്ചലതക്കരികിൽ തീയതി
അഥവാ,
ആകാശ പുറന്തോടിന്നരികിലെ പക്ഷിനിശ്ചലത
അത് പുറത്തേക്കിട്ടുന്നില്ല

താക്കോൽ പഴുതുകൾ പൊട്ടിച്ചൊഴിച്ച്
വീട്,
മുറിയുടെ ഓംലറ്റ് ഉണ്ടാക്കുന്നത് പോലെ

പകലിന്റെ വെള്ള
ഏകാന്തതയുടെ മഞ്ഞക്കരു

ഇണചേരും രണ്ട് ബുൾസൈയ്യുകൾ

അവർക്കരികിൽ പക്ഷിയിൽ നിന്നിറങ്ങി
ശൂന്യതയുടെ പാടുകളുള്ള
ഒരു മൃഗമായി തുടരുകയാവണം ആകാശം

ശരിക്കും
അനുഭവിച്ചുതുടങ്ങിയോ
മനുഷ്യനെന്ന ശിക്ഷ?
അറിയില്ല

കവിതയിൽ ഒളിച്ച്  
ജീവിതത്തിന് പുറത്തുകടക്കും
ഒരു ജനത

പൂക്കളാവുന്നതാവണം
തെറ്റിന്റെ നാലിതൾ വലിച്ചിഴപ്പ്

ഏതോ പൂക്കാലത്തിൻ്റെ
മറവിൽ
നമ്മുടെ ദൈവങ്ങൾ 
തെറ്റു ചെയ്തിരിക്കുന്നു
വിരിയുന്ന തിരക്കിനിടയിൽ
നമ്മൾ അത് പൊറുത്തിരിക്കുന്നു

ഇനിയും നമ്മൾ അപേക്ഷിച്ചിട്ടില്ലാത്ത
മുൻകൂർ ജാമ്യം മാത്രമാകും മതം

സുഖം എന്ന വാക്കിന്റെ 
നിഘണ്ടുതുറക്കുന്നു
വിരൽത്തുമ്പിൽ മൗനം പുരട്ടി,
ഓരോ കോശവും പതിയേ
പരിശോധിക്കും ഒരു ജനത

തിരികെ വെയ്ക്കുവാൻ
പരതുകയാവണം
ഓരോ മരച്ചുവട്ടിലും വലിച്ചിഴക്കും
വള്ളിച്ചെടിയോളം നിശ്ശബ്ദത

പരസ്പര വിശ്വാസത്തിൻ്റെ മൊട്ടാണ്
ഇനി വിരിയാൻ ബാക്കി

ചുരുക്കിപ്പറഞ്ഞാൽ
നമ്മൾ ഓരോരുത്തരും
ഗുരുത്വാകർഷണത്തിന്റെ ഭാഷയിൽ
ഭൂമി,
നിരന്തരം കുശലാന്വേഷണം നടത്തുന്ന
ഒരാൾ!

ഭ്രമണത്തിന്റെ ചിറകുള്ള മഴപ്പാറ്റയായി
തീയതിയുടെ തീയിൽ
പറന്നുപറ്റുമ്പോഴും
ഗുരുത്വാകർഷണത്തിന്റെ പുറന്തോടുള്ള ജീവിയായി തുടരും ഭൂമി

ഒരു തിരുത്ത് വെച്ച് പുറന്തോട് അടയ്ക്കുന്നു

ഗൃഹാതുരത്തത്തിന്റെ പുറംന്തോടുള്ള
ഉടൽജീവി എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...