Skip to main content

ഉടൽജീവിയിടം

പക്ഷികൾക്ക് 
പരിശീലനത്തിന് അനുവദിക്കുന്ന ആകാശം പോലെ
ശൂന്യത അനുവദിക്കുകയായിരുന്നു
ഉടലിന്

ശരിയായ ആകാശം അനുവദിക്കുമ്പോൾ
പക്ഷി ചെയ്യുന്നതെന്തും

ആകാശം മനസ്സിലാകാത്തവർക്കായി
ആകാശം കഴിഞ്ഞ് 
അരികിൽ
ശൂന്യതയുടെ ടിപ്പണി സൂക്ഷിക്കുന്നത് പോലെ,
മനുഷ്യനെ മനസ്സിലാകാത്തവർക്കായി
അരികിൽ വെച്ചതാവണം,
പ്രണയത്തിന്റെ ടിപ്പണി

ആകാശം തട്ടിപ്പറിക്കപ്പെട്ട പക്ഷി

കാട് പുറന്തള്ളിയ പാടുകൾ കൊണ്ട് കെട്ടിവെച്ച 
ഒരപേക്ഷഫോം എന്ന നിലയിൽ 
ഒരു മൃഗം

ചുവരിനും കാറ്റിനും ഇടയിൽ
കാതിന്റെ തീയതിയുള്ള കലണ്ടറാവുകയായിരുന്നു

വെറുതെയിരിക്കുമ്പോൾ 
തീ പിടിക്കും വിരൽ 
ബീഡി പോലെ ആകാശത്തെ 
തെറുത്തുവെക്കും കാത്

തീ കെടുത്തി ഉപയോഗിക്കുകയായിരുന്നു
കവിത, ഒരു വിരലിനെ
കെടുമ്പോൾ തീയതിയായി  
തീപിടിക്കുമ്പോൾ വിരലായി
അത് സമാന്തരമായി തുടർന്നൂ, കവിതയിൽ

പൊന്മാനരികിൽ നീലയായി
ജനലിന്നരികിൽ ചതുരമായി
അത് പടർന്നു,
കവിതയുടെ ചിത്തിരവള്ളി

നിശ്ചലതയുടെ അടുത്തെത്തുമ്പോൾ
നായ അതിന്റെ 
മൂന്നാം കാലം ഉയർത്തി
തീയതിയുടെ ഒരു കൊള്ളി പുറത്തേക്കിടുന്നത് പോലെ

ആകാശം ഒരു നായയല്ല

അതിന്റെ നിശ്ചലതക്കരികിൽ തീയതി
അഥവാ,
ആകാശ പുറന്തോടിന്നരികിലെ പക്ഷിനിശ്ചലത
അത് പുറത്തേക്കിട്ടുന്നില്ല

താക്കോൽ പഴുതുകൾ പൊട്ടിച്ചൊഴിച്ച്
വീട്,
മുറിയുടെ ഓംലറ്റ് ഉണ്ടാക്കുന്നത് പോലെ

പകലിന്റെ വെള്ള
ഏകാന്തതയുടെ മഞ്ഞക്കരു

ഇണചേരും രണ്ട് ബുൾസൈയ്യുകൾ

അവർക്കരികിൽ പക്ഷിയിൽ നിന്നിറങ്ങി
ശൂന്യതയുടെ പാടുകളുള്ള
ഒരു മൃഗമായി തുടരുകയാവണം ആകാശം

ശരിക്കും
അനുഭവിച്ചുതുടങ്ങിയോ
മനുഷ്യനെന്ന ശിക്ഷ?
അറിയില്ല

കവിതയിൽ ഒളിച്ച്  
ജീവിതത്തിന് പുറത്തുകടക്കും
ഒരു ജനത

പൂക്കളാവുന്നതാവണം
തെറ്റിന്റെ നാലിതൾ വലിച്ചിഴപ്പ്

ഏതോ പൂക്കാലത്തിൻ്റെ
മറവിൽ
നമ്മുടെ ദൈവങ്ങൾ 
തെറ്റു ചെയ്തിരിക്കുന്നു
വിരിയുന്ന തിരക്കിനിടയിൽ
നമ്മൾ അത് പൊറുത്തിരിക്കുന്നു

ഇനിയും നമ്മൾ അപേക്ഷിച്ചിട്ടില്ലാത്ത
മുൻകൂർ ജാമ്യം മാത്രമാകും മതം

സുഖം എന്ന വാക്കിന്റെ 
നിഘണ്ടുതുറക്കുന്നു
വിരൽത്തുമ്പിൽ മൗനം പുരട്ടി,
ഓരോ കോശവും പതിയേ
പരിശോധിക്കും ഒരു ജനത

തിരികെ വെയ്ക്കുവാൻ
പരതുകയാവണം
ഓരോ മരച്ചുവട്ടിലും വലിച്ചിഴക്കും
വള്ളിച്ചെടിയോളം നിശ്ശബ്ദത

പരസ്പര വിശ്വാസത്തിൻ്റെ മൊട്ടാണ്
ഇനി വിരിയാൻ ബാക്കി

ചുരുക്കിപ്പറഞ്ഞാൽ
നമ്മൾ ഓരോരുത്തരും
ഗുരുത്വാകർഷണത്തിന്റെ ഭാഷയിൽ
ഭൂമി,
നിരന്തരം കുശലാന്വേഷണം നടത്തുന്ന
ഒരാൾ!

ഭ്രമണത്തിന്റെ ചിറകുള്ള മഴപ്പാറ്റയായി
തീയതിയുടെ തീയിൽ
പറന്നുപറ്റുമ്പോഴും
ഗുരുത്വാകർഷണത്തിന്റെ പുറന്തോടുള്ള ജീവിയായി തുടരും ഭൂമി

ഒരു തിരുത്ത് വെച്ച് പുറന്തോട് അടയ്ക്കുന്നു

ഗൃഹാതുരത്തത്തിന്റെ പുറംന്തോടുള്ള
ഉടൽജീവി എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ