ജമന്തിഹൃദയം എന്ന പൂക്കളുടെ വർക്ക്ഷോപ്പ്
പൂക്കളുടെ പോസ്റ്റർ
ജമന്തികളുടേതാണ് സ്പാനർ
ഓരോ പൂക്കളും അവയുടെ
ആട്ടം മുറുക്കുന്നു
പിന്നെ മൊട്ട് തുറക്കുന്നു
എന്റെ ഭാഷ അതിന്റെ കവിത
അഴിച്ചുപണിയും ഇടം
വാക്കിന്റെ ജാക്കി
ഓരോ നോക്കിലും തൊട്ടുപുരട്ടുമെങ്കിലും
അധികം മധുരിക്കുവാൻ കൂട്ടാക്കാത്ത തേനാവും
നേരത്തിന്റെ ഗ്രീസ്
അരികിൽ
തോർച്ചയെ കൊന്തിത്തൊട്ട് കളിക്കും
തോരുവാൻ,
കളം വരച്ചിട്ട മഴ
മാതൃഭാഷ,
മുലപ്പാലിൽ പങ്കെടുക്കുന്നത് പോലെ
ഓരോ നിർവൃതിയിലും പങ്കെടുക്കും
ഉടലിന്റെ താഴികക്കുടങ്ങൾ
ഒരു മേഘമായ് ആറിയ കല്ല്,
ചന്ദ്രക്കലയുള്ള മഴക്കാലിൽ
അതും കൊലുസ്,
വെള്ളികളിൽ കണങ്കാലിൽ,
ആട്ടം തൊട്ടു കളിക്കുന്നിടത്ത്
പാട്ട് നിർത്തി എത്തിനോക്കും
ഒരു പാട്ടിന്റെ ഓയിൽ മാറ്റിക്കിടക്കും
ഉടലിന്റെ യേശുദാസ്
നഖങ്ങളുടെ ഗുഹകളല്ല,
വിരലുകൾ
ഒരു ഖനിയല്ലാ ഉടൽ
രത്നമാവുന്നില്ല, പരമ്പരാഗതമായി എങ്ങും നഗ്നത
എന്നിട്ടും
പഴയതറവാടുകൾ
പ്രശ്നച്ചാർത്തിന് ഒരു ജ്യോൽസ്യനേ
ആളയച്ച് വിളിപ്പിക്കുന്നത് പോലെ
ഒരു ശലഭത്തെ ആളയച്ച് വിളിപ്പിക്കുകയായിരിക്കും
തായ്വഴിയിൽ ജമന്തികളല്ലാത്ത പൂക്കൾ
ഉള്ളത് പറയാമല്ലോ
ആൾ നീയാണെന്ന് മന്ത്രവാദിയായ
എന്റെ മേഘം സംശയിക്കും
സംശയമുള്ള മേഘം
ഒരു ബുദ്ധന്റെ സംശയം ധ്യാനമാക്കുന്നത് പോലെ
മാനത്തിന്റെ സംശയം
പുതിയൊരു മേഘമാവുന്നു
പറഞ്ഞുതീർന്നില്ല,
ആട്ടത്തിന്റെ ടാക്സി വിളിച്ച്
പൂക്കൾ ബാക്കിയിലെന്നോണ്ണം
വന്നിറങ്ങുന്നു
ഞാനും നീയും എന്നോണ്ണം
പൂക്കളുടെ ആട്ടം
ഒരു പൂവിന്റെ ബാക്കി,
നീ വിരിയുന്നു.
Comments
Post a Comment