Skip to main content

ജമന്തിഹൃദയം എന്ന

ജമന്തിഹൃദയം എന്ന പൂക്കളുടെ വർക്ക്ഷോപ്പ്
പൂക്കളുടെ പോസ്റ്റർ
ജമന്തികളുടേതാണ് സ്പാനർ

ഓരോ പൂക്കളും അവയുടെ 
ആട്ടം മുറുക്കുന്നു
പിന്നെ മൊട്ട് തുറക്കുന്നു

എന്റെ ഭാഷ  അതിന്റെ കവിത
അഴിച്ചുപണിയും ഇടം

വാക്കിന്റെ ജാക്കി
ഓരോ നോക്കിലും തൊട്ടുപുരട്ടുമെങ്കിലും
അധികം മധുരിക്കുവാൻ കൂട്ടാക്കാത്ത തേനാവും
നേരത്തിന്റെ ഗ്രീസ് 

അരികിൽ
തോർച്ചയെ കൊന്തിത്തൊട്ട് കളിക്കും
തോരുവാൻ, 
കളം വരച്ചിട്ട മഴ

മാതൃഭാഷ, 
മുലപ്പാലിൽ പങ്കെടുക്കുന്നത് പോലെ
ഓരോ നിർവൃതിയിലും പങ്കെടുക്കും
ഉടലിന്റെ താഴികക്കുടങ്ങൾ

ഒരു മേഘമായ് ആറിയ കല്ല്, 
ചന്ദ്രക്കലയുള്ള മഴക്കാലിൽ
അതും കൊലുസ്, 
വെള്ളികളിൽ  കണങ്കാലിൽ,
ആട്ടം തൊട്ടു കളിക്കുന്നിടത്ത്

പാട്ട് നിർത്തി എത്തിനോക്കും
ഒരു പാട്ടിന്റെ ഓയിൽ മാറ്റിക്കിടക്കും
ഉടലിന്റെ യേശുദാസ്

നഖങ്ങളുടെ ഗുഹകളല്ല,
വിരലുകൾ
ഒരു ഖനിയല്ലാ ഉടൽ
രത്നമാവുന്നില്ല, പരമ്പരാഗതമായി എങ്ങും നഗ്നത

എന്നിട്ടും
പഴയതറവാടുകൾ 
പ്രശ്നച്ചാർത്തിന് ഒരു ജ്യോൽസ്യനേ
ആളയച്ച് വിളിപ്പിക്കുന്നത് പോലെ
ഒരു ശലഭത്തെ ആളയച്ച് വിളിപ്പിക്കുകയായിരിക്കും
തായ്വഴിയിൽ ജമന്തികളല്ലാത്ത പൂക്കൾ

ഉള്ളത് പറയാമല്ലോ
ആൾ നീയാണെന്ന് മന്ത്രവാദിയായ
എന്റെ മേഘം സംശയിക്കും

സംശയമുള്ള മേഘം
ഒരു ബുദ്ധന്റെ സംശയം ധ്യാനമാക്കുന്നത് പോലെ
മാനത്തിന്റെ സംശയം
പുതിയൊരു മേഘമാവുന്നു

പറഞ്ഞുതീർന്നില്ല,
ആട്ടത്തിന്റെ ടാക്സി വിളിച്ച്
പൂക്കൾ ബാക്കിയിലെന്നോണ്ണം
വന്നിറങ്ങുന്നു

ഞാനും നീയും എന്നോണ്ണം
പൂക്കളുടെ ആട്ടം
ഒരു പൂവിന്റെ ബാക്കി,
നീ വിരിയുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!