Skip to main content

കാലം മഞ്ഞ്

പൂച്ചയ്ക്ക് ഇടാൻ വെച്ചിരുന്ന
പേരായിരുന്നു
മഞ്ഞുകാലം.

ഞാൻ മഞ്ഞ്,
അതിന്റെ ഉടലാവാൻ വിസമ്മതിച്ച ഉടമസ്ഥനും

കാലം ഒരിലയിൽ എടുത്താൽ
മഞ്ഞും പൂച്ചയും ഇപ്പോൾ
ഒരു മരത്തിനരികിൽ
അടുത്തടുത്തിരിയ്ക്കുന്ന
രണ്ടുവസ്തുക്കൾ

അതിൽ പൂച്ചയ്ക്ക് മാത്രം
ബോഗൈൻവില്ലയുടെ നാലിലകൾ പോലെ
കാലം കൊണ്ട് നിർമ്മിച്ച
നാലുകാലുകൾ

കണ്ണുകൾ,
കണ്ടാലറിയാവുന്ന വിധം
അതിലെ കടലാസിൽ ഉണ്ടാക്കിയ 
രണ്ട് പൂക്കൾ

അതിന്റെ നോട്ടം
പരുക്കൻ നിശ്ശബ്ദതകൊണ്ടുണ്ടാക്കിയത്

അത് കൂടുതൽ പരുക്കനായി തോന്നിയ്ക്കുവാൻ
കണ്ണുകൾക്കിടയിൽ
കണ്ണുകളിൽ
എന്തിന് കാലത്തിനിടയിൽ പോലും
വെട്ടുകൊണ്ട പാട് കൊണ്ട് അതിസങ്കീർണ്ണമായി നിർമ്മിച്ചിരിക്കുന്നു

ഞാൻ
പെയ്യാതിരുന്ന മഴ കൊണ്ടുണ്ടാക്കിയ
വിരലുകൾ കൊണ്ട് 
അതിനെ തലോടിയിരിയ്ക്കുന്നു

ഓരോ തലോടലുകൾക്കിടയിലും
കരകൗശല വസ്തുപോലെ
നിർമ്മിച്ചെടുത്ത 
ഇടവേള

കാറ്റടിച്ച് 
ചെടിയാടുമ്പോഴൊക്കെ
മനസ്സിൽ പിടിച്ചുനിൽക്കുന്ന പൂച്ച
മഞ്ഞിൽ നിന്നടർന്ന് 
പൂവ് പോലെ പാറിപ്പോകുമോ
എന്ന് ഞാൻ ഭയക്കുന്നു.

എന്റെ ഭയം 
കൂടുതൽ മഞ്ഞ് കാലം എനിയ്ക്കു ചുറ്റും
സൃഷടിയ്ക്കുന്നു

ഞാൻ അത് 
പൂച്ചയെപ്പോലെ
എടുത്തുവെയ്ക്കുന്നു
ഓമനിയ്ക്കുന്നു

പൂച്ചയുടെ ഓമനത്വം എന്നെ
തിരിച്ച് 
എന്റെ മരണശേഷം
ഞാനില്ലായ്മയിൽ തൊട്ടുരുമുന്നു

ശരിയ്ക്കും
ഞാനില്ലായ്മ തന്നെയാണ്
മഞ്ഞുകാലം

ഞാൻ തോർന്ന മഴ കൊണ്ട്
നിർമ്മിച്ചതെന്ന്
മഞ്ഞുകൊണ്ട് നിർമ്മിച്ച പൂച്ചയോട്
ഇനി ഒരിക്കലും പറഞ്ഞേക്കില്ല
കാലം.



Comments

  1. മഞ്ഞുകാലത്തിന്റെ അതി ഭാവുകത്വങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി