Skip to main content

കാലം മഞ്ഞ്

പൂച്ചയ്ക്ക് ഇടാൻ വെച്ചിരുന്ന
പേരായിരുന്നു
മഞ്ഞുകാലം.

ഞാൻ മഞ്ഞ്,
അതിന്റെ ഉടലാവാൻ വിസമ്മതിച്ച ഉടമസ്ഥനും

കാലം ഒരിലയിൽ എടുത്താൽ
മഞ്ഞും പൂച്ചയും ഇപ്പോൾ
ഒരു മരത്തിനരികിൽ
അടുത്തടുത്തിരിയ്ക്കുന്ന
രണ്ടുവസ്തുക്കൾ

അതിൽ പൂച്ചയ്ക്ക് മാത്രം
ബോഗൈൻവില്ലയുടെ നാലിലകൾ പോലെ
കാലം കൊണ്ട് നിർമ്മിച്ച
നാലുകാലുകൾ

കണ്ണുകൾ,
കണ്ടാലറിയാവുന്ന വിധം
അതിലെ കടലാസിൽ ഉണ്ടാക്കിയ 
രണ്ട് പൂക്കൾ

അതിന്റെ നോട്ടം
പരുക്കൻ നിശ്ശബ്ദതകൊണ്ടുണ്ടാക്കിയത്

അത് കൂടുതൽ പരുക്കനായി തോന്നിയ്ക്കുവാൻ
കണ്ണുകൾക്കിടയിൽ
കണ്ണുകളിൽ
എന്തിന് കാലത്തിനിടയിൽ പോലും
വെട്ടുകൊണ്ട പാട് കൊണ്ട് അതിസങ്കീർണ്ണമായി നിർമ്മിച്ചിരിക്കുന്നു

ഞാൻ
പെയ്യാതിരുന്ന മഴ കൊണ്ടുണ്ടാക്കിയ
വിരലുകൾ കൊണ്ട് 
അതിനെ തലോടിയിരിയ്ക്കുന്നു

ഓരോ തലോടലുകൾക്കിടയിലും
കരകൗശല വസ്തുപോലെ
നിർമ്മിച്ചെടുത്ത 
ഇടവേള

കാറ്റടിച്ച് 
ചെടിയാടുമ്പോഴൊക്കെ
മനസ്സിൽ പിടിച്ചുനിൽക്കുന്ന പൂച്ച
മഞ്ഞിൽ നിന്നടർന്ന് 
പൂവ് പോലെ പാറിപ്പോകുമോ
എന്ന് ഞാൻ ഭയക്കുന്നു.

എന്റെ ഭയം 
കൂടുതൽ മഞ്ഞ് കാലം എനിയ്ക്കു ചുറ്റും
സൃഷടിയ്ക്കുന്നു

ഞാൻ അത് 
പൂച്ചയെപ്പോലെ
എടുത്തുവെയ്ക്കുന്നു
ഓമനിയ്ക്കുന്നു

പൂച്ചയുടെ ഓമനത്വം എന്നെ
തിരിച്ച് 
എന്റെ മരണശേഷം
ഞാനില്ലായ്മയിൽ തൊട്ടുരുമുന്നു

ശരിയ്ക്കും
ഞാനില്ലായ്മ തന്നെയാണ്
മഞ്ഞുകാലം

ഞാൻ തോർന്ന മഴ കൊണ്ട്
നിർമ്മിച്ചതെന്ന്
മഞ്ഞുകൊണ്ട് നിർമ്മിച്ച പൂച്ചയോട്
ഇനി ഒരിക്കലും പറഞ്ഞേക്കില്ല
കാലം.



Comments

  1. മഞ്ഞുകാലത്തിന്റെ അതി ഭാവുകത്വങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ