Skip to main content

ആത്മാഭിമാനത്തെക്കുറിച്ച്


എന്റെ കാക്കകൾക്ക്
തീ പിടിച്ചിരിയ്ക്കുന്നു

അവ
ഞാൻ കാണാതിരിയ്ക്കാൻ
തീ അണച്ചണച്ച് പറക്കുന്നു

പൊതുവേ
കാക്കകൾ
എന്റെ പറക്കുന്ന രാത്രികൾ

ഇരിക്കുമ്പോൾ 
അവ
എന്റെ സ്വകാര്യ പകലിൽ
മനുഷ്യരുടെ കൊത്തുപണികൾ ചെയ്യുന്നു

ഒരേ സമയം
പറക്കുമ്പോൾ
എന്റെ പരാതികളുടെ
സ്വതന്ത്രമായ ആവിഷ്ക്കാരവും
അതേ സമയം ഇരിക്കുമ്പോൾ
എനിയ്ക്കുള്ള
ഉത്തരങ്ങളിൽ നിന്നും
സ്വാതന്ത്ര്യം പ്രഖ്യാപിച്ച
നിഷേധിയായ ചോദ്യചിഹ്നങ്ങളുമാവുകയാണ് കാക്കകൾ

അവ പലപ്പോഴും പറന്നുവന്ന്
എന്റെ എല്ലിന്റെ ചില്ലകളിലിരിയ്ക്കുന്നു

അപ്പോൾ കറുപ്പ്
കാക്കയിൽ നിന്നും  പറന്നകന്ന്
എന്റെ തൊലിപ്പുറത്തിരിയ്ക്കുന്നു

പിന്നെ വെയിലു കൊണ്ട്
കറുത്ത നിറത്തിൽ ചോരയ്ക്ക്
തീ പിടിയ്ക്കുമ്പോൾ
മാത്രം അവ വീണ്ടും പറന്നു പോകുന്നു

അണയുമ്പോൾ
ഞരമ്പിന്റെ മരച്ചില്ലകളിലേയ്ക്ക്  തിരിച്ച്
ചേക്കേറുന്നു
അത്രമേൽ കറുത്ത് രാത്രിയാകുന്നു

എന്റെ വെളുത്ത പകലിനെ
കറുത്ത നിറത്തിൽ
അഭിസംബോധന ചെയ്യാൻ
എന്റെ പരിമിതികൾക്ക് പുറത്ത്
ഞാൻ കൊണ്ട് നടക്കുന്ന
ആത്മാഭിമാനമാണ്
കാക്കകൾ!

(23 ആഗസ്റ്റ് 2016)

Comments

  1. Dear poet, the pretty poem winds up on a realistic(?) sarcastic note .Reminds me of crow poetry(the coinage !) in English Literature..A different brilliant poem!.congrats

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete
    2. സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete
  2. കാക്കകള്‍ മനുഷ്യരുടെ പറക്കുന്ന രാത്രികള്‍ ..വെളുപ്പ്‌ വരച്ചു വച്ച പൊയ്മുഖം..

    ReplyDelete
  3. എന്റെ വെളുത്ത പകലിനെ
    കറുത്ത നിറത്തിൽ അഭിസംബോധന ചെയ്യാൻ
    എന്റെ പരിമിതികൾക്ക് പുറത്ത് ഞാൻ കൊണ്ട് നടക്കുന്ന
    ആത്മാഭിമാനമാണ് കറുത്ത കാക്കകൾ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...