Skip to main content

പിൻകഴുത്ത് മോഷണം പോകുന്നു

ഒരു തുമ്പി വന്നിരിക്കുമ്പോൾ
കുളമായി മാറുന്ന
ഒരു കണ്ണാടിയുണ്ടായിരുന്നു
ചുവരിൽ

ഒന്നും എഴുതാനില്ലാത്തപ്പോൾ
എന്റെ വിരലുകളായിരുന്നു
ആ കുളത്തിലെ
മീനുകൾ

അപ്പോൾ കവിതകൾ
കൊക്കുകളായി
കുളമുണ്ടെങ്കിലും
ജലമുണ്ടെങ്കിലും
വിരലിന്റെ കരയിൽ
നോക്കിയിരിക്കും

അപ്പോൾ
അവളുടെ പൊട്ടുകൾ
കണ്ണാടിയുടെ പാതിയിൽ
ഓളങ്ങൾ വിരിയ്ക്കും
എന്നിട്ടും
പൂക്കളുടെ കുറുമ്പ് കാട്ടി
വിരിയാതിരിയ്ക്കും

വിരിയാത്തതിലുള്ള
പരാതി പറഞ്ഞിരിക്കുന്ന
വിരലുകളിലെ
നഖങ്ങൾ കാണാതെ
എന്നിലൊളിച്ച്
എന്നുള്ളിലേയ്ക്ക് കുളിച്ചുകയറുന്ന
അവളുടെ
പ്രതിബിംബത്തിന്
കയറിപ്പോകുവാൻ പാകത്തിന്
രാത്രിസമയം നോക്കി
കണ്ണാടിയിൽ
പടവുകൾ
പണിയുവാൻ വരാറുണ്ടായിരുന്നു
പകൽ ക്ഷേത്രമായി
കാണപ്പെടുന്നൊരു നക്ഷത്രം

അവിടെയും
കണ്ണാടിയ്ക്ക് പോലും
കണ്ണടച്ച്
തള്ളിക്കളയാനാവാത്ത വിധം
മറുകിന്റെ ആകൃതിയിൽ
അതേ നക്ഷത്രം
തുറന്നിട്ടിരിക്കുന്ന
അവളുടെ
പിൻകഴുത്ത്
മോഷണം പോകുവാനുള്ള
സാധ്യതകൾ!

Comments

  1. Beautiful images.The poet unravels the beauty of the beloved and keeps her in the custody of his fanciful mind..congratulations for these wonderful lines

    ReplyDelete
  2. ഒന്നും എഴുതാനില്ലാത്തപ്പോൾ
    എന്റെ വിരലുകളായിരുന്നു
    ആ കുളത്തിലെ മീനുകൾ

    അപ്പോൾ കവിതകൾ കൊക്കുകളായി
    കുളമുണ്ടെങ്കിലും ജലമുണ്ടെങ്കിലും വിരലിന്റെ
    കരയിൽ നോക്കിയിരിക്കും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...